പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി

ഗുർദാസ്പൂരിൽ ചേർന്ന യോഗത്തിൽ  പ്രധാനമന്ത്രി നാശനഷ്ടങ്ങൾ അവലോകനം ചെയ്ത്  വിലയിരുത്തൽ നടത്തി 

സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിലവിലുള്ള 12,000 കോടി രൂപയ്ക്ക് പുറമേ പഞ്ചാബിന് 1600 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം സമഗ്രമായ സഹായം ഉറപ്പു നൽകി  പ്രധാനമന്ത്രി 

ദുരിതബാധിതരായ കുടുംബങ്ങളെ പ്രധാനമന്ത്രി സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു

എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആപ്ദ മിത്ര വളണ്ടിയർമാർ എന്നിവരെ സന്ദർശിച്ച   പ്രധാനമന്ത്രി  അവരുടെ ശ്രമങ്ങളെ പ്രശംസിച്ചു 

ദുരന്ത ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും കേന്ദ്ര സർക്കാർ എല്ലാ സഹായവും ഉറപ്പ് നൽകുന്നു


Posted On: 09 SEP 2025 5:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 സെപ്റ്റംബർ 9-ന്(ഇന്ന്) പഞ്ചാബ് സന്ദർശിക്കുകയും വെള്ളപ്പൊക്ക സ്ഥിതിഗതികളും കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. തുടർന്ന്, ഗുരുദാസ്പൂരിൽ ഉദ്യോഗസ്ഥരുമായും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും അദ്ദേഹം ഔദ്യോഗിക അവലോകന യോഗം നടത്തി. പഞ്ചാബിൽ നടന്ന ദുരിതാശ്വാസ, പുനരധിവാസ നടപടികൾ അവലോകനം ചെയ്ത  പ്രധാനമന്ത്രി അവിടെ  ഉണ്ടായ നാശനഷ്ടങ്ങൾ  വിലയിരുത്തുകയും ചെയ്തു 

സംസ്ഥാനത്തിന്റെ കൈവശമുള്ള 12,000 കോടി രൂപയ്ക്ക് പുറമേ പഞ്ചാബിന് 1600 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എസ്ഡിആർഎഫിന്റെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെയും രണ്ടാം ഗഡു മുൻകൂർ അനുവദിക്കാനും തീരുമാനിച്ചു .

മുഴുവൻ മേഖലയെയും അവിടുത്തെ ജനങ്ങളെയും വീണ്ടെടുക്കാൻ സഹായിക്കുന്നതിന് ബഹുമുഖ സമീപനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ പുനർനിർമ്മിക്കുക, ദേശീയ പാതകൾ പുനഃസ്ഥാപിക്കുക, സ്കൂളുകൾ പുനർനിർമ്മിക്കുക, പിഎംഎൻആർഎഫ് വഴി ആശ്വാസം നൽകുക, കന്നുകാലികൾക്ക് മിനി കിറ്റുകൾ വിതരണം ചെയ്യുക തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടും.

കാർഷിക സമൂഹത്തെ പിന്തുണയ്ക്കേണ്ടതിന്റെ നിർണായക ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്ത കർഷകരെ ലക്ഷ്യമിട്ട് പ്രത്യേകമായി അധിക സഹായം നൽകും. മണ്ണ് അടിഞ്ഞുകൂടിയതോ ഒഴുകിപ്പോയതോ ആയ കിണറുകൾക്ക്, സംസ്ഥാന സർക്കാരിന്റെ നിർദ്ദിഷ്ട നിർദ്ദേശപ്രകാരം, രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് കീഴിൽ നവീകരണത്തിനുള്ള പിന്തുണ, പദ്ധതി തലത്തിൽ ഉറപ്പാക്കും. 

ഡീസലിൽ പ്രവർത്തിക്കുന്ന ബോർ പമ്പുകൾക്ക്, പെർ ഡ്രോപ്പ് മോർ ക്രോപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സോളാർ പാനലുകൾക്കായുള്ള MNRE-യുമായി സംയോജിപ്പിച്ച് സൂക്ഷ്മ ജലസേചനത്തിന് പിന്തുണ നൽകും.(MNRE,Ministry of New and Renewable Energy,പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയം)

പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ പ്രകാരം, വെള്ളപ്പൊക്കത്തിൽ വീടുകൾ തകർന്ന യോഗ്യരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിലെ വീടുകളുടെ പുനർനിർമ്മാണത്തിനായി പഞ്ചാബ് സർക്കാർ സമർപ്പിച്ച "പ്രത്യേക പദ്ധതി" പ്രകാരം സാമ്പത്തിക സഹായം നൽകും.

പഞ്ചാബിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന സർക്കാർ സ്കൂളുകൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം സാമ്പത്തിക സഹായം നൽകും. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ സഹായ വിവരങ്ങളും സംസ്ഥാന സർക്കാർ നൽകേണ്ടതുണ്ട്.

ജലസഞ്ചയ് ജൻ ഭാഗിദാരി പദ്ധതി പ്രകാരം പഞ്ചാബിൽ ജലസംഭരണികൾക്കായി പുനരുപയോഗ സംഭരണികളുടെ  നിർമ്മാണം വ്യാപകമായി നടത്തും. തകർന്ന സംഭരണികൾ നന്നാക്കാനും കൂടുതൽ ജലസംഭരണികൾ നിർമ്മിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ ശ്രമങ്ങൾ മഴവെള്ള സംഭരണം വർദ്ധിപ്പിക്കുകയും ദീർഘകാല ജല സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും.

നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ അന്തർ-മന്ത്രാലയ കേന്ദ്ര സംഘങ്ങളെ പഞ്ചാബ് സന്ദർശിക്കാൻ അയച്ചിട്ടുണ്ട്, അവരുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കും.

പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി അടുത്ത് പ്രവർത്തിക്കുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ,  ദുരന്തങ്ങളിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാവരോടും അദ്ദേഹം പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഉറ്റവരെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുകയും  ചെയ്തു.

വെള്ളപ്പൊക്കത്തിലും പ്രകൃതിദുരന്തത്തിലും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി മോദി ധനസഹായം പ്രഖ്യാപിച്ചു.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം സമഗ്രമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് അവരുടെ ദീർഘകാല ക്ഷേമം ഉറപ്പാക്കും.

മുൻകൂർ വിതരണം ഉൾപ്പെടെ ദുരന്തനിവാരണ നിയമങ്ങൾ പ്രകാരമുള്ള എല്ലാ സഹായങ്ങളും ദുരന്ത ബാധിത  സംസ്ഥാനങ്ങൾക്ക്   നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര ദുരിതാശ്വാസത്തിനും പ്രതികരണത്തിനുമായി എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, സൈന്യം, സംസ്ഥാന ഭരണകൂടം, മറ്റ് സേവനാധിഷ്ഠിത സംഘടനകൾ എന്നിവയിലെ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ഗവൺമെൻ്റിൻ്റെ  മെമ്മോറാണ്ടത്തിന്റെയും കേന്ദ്ര സംഘങ്ങളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ, വിലയിരുത്തലുകളിന്മേൽ  കൂടുതൽ അവലോകനം നടത്തും .

സാഹചര്യത്തിന്റെ ഗൗരവം അംഗീകരിച്ച  പ്രധാനമന്ത്രി  നിലവിലെ  സാഹചര്യം പരിഹരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

**** 

SK


(Release ID: 2165090) Visitor Counter : 2