പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025 ലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന


വർഷകാല സമ്മേളനം രാജ്യത്തിന് അഭിമാനകരമായ നിമിഷം
നമ്മുടെ കൂട്ടായ നേട്ടങ്ങളുടെ പ്രതിഫലനം: പ്രധാനമന്ത്രി

ഇന്ത്യയുടെ സൈനിക ശക്തിയുടെ കരുത്ത് ലോകം കണ്ടു; ഓപ്പറേഷൻ സിന്ദൂരിൽ, ഇന്ത്യൻ സൈനികർ 100% വിജയത്തോടെ ലക്ഷ്യം നേടി, ഭീകരതയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ അവരുടെ ഒളിത്താവളങ്ങളിൽ വെച്ചുതന്നെ തകർത്തു: പ്രധാനമന്ത്രി

ഭീകരതയോ നക്സലിസമോ ആകട്ടെ, ഇന്ത്യ നിരവധി അക്രമാസക്തമായ വെല്ലുവിളികൾ നേരിട്ടു, എന്നാൽ ഇന്ന്, നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും സ്വാധീനം അതിവേഗം ചുരുങ്ങുകയാണ്; ബോംബുകൾക്കും തോക്കുകൾക്കും മുകളിൽ ഭരണഘടന നിലനിൽക്കുന്നു. മുൻകാലങ്ങളിലെ ചുവന്ന ഇടനാഴികൾ ഇപ്പോൾ വളർച്ചയുടെയും വികസനത്തിന്റെയും ഹരിത മേഖലകളായി മാറുകയാണ്: പ്രധാനമന്ത്രി

ഡിജിറ്റൽ ഇന്ത്യ ആഗോളതലത്തിൽ തരംഗം സൃഷ്ടിക്കുന്നു, യുപിഐ പല രാജ്യങ്ങളിലും ജനപ്രീതി നേടുന്നതോടെ, ഫിൻടെക്കിന്റെ ലോകത്ത് അത് അംഗീകൃത നാമമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

പഹൽഗാമിലെ ക്രൂരമായ കൂട്ടക്കൊല ലോകത്തെ മുഴുവൻ ഞെട്ടിച്ചു, ഭീകരതയിലേക്കും അതിന്റെ പ്രഭവകേന്ദ്രത്തിലേക്കും ആഗോള ശ്രദ്ധ ആകർഷിച്ചു; പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യയിലുടനീളമുള്ള പ്രതിനിധികൾ പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടാൻ ഒന്നിച്ചു: പ്രധാനമന്ത്രി

Posted On: 21 JUL 2025 12:31PM by PIB Thiruvananthpuram

2025 ലെ വർഷകാല സമ്മേളനം ഇന്ന് പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വർഷകാല സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട്, വർഷകാല സമ്മേളനം നവീകരണത്തിന്റെയും പുതുക്കലിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള നിലവിലെ കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നുണ്ടെന്നും ഇത് കൃഷിക്ക് ഗുണകരമായ പ്രവചനങ്ങൾ നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ഘടനയിലും മാത്രമല്ല, ഓരോ വീടിന്റെയും സാമ്പത്തിക ക്ഷേമത്തിലും മഴ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ ജലസംഭരണികളിലെ അളവ് മൂന്നിരട്ടിയായി വർദ്ധിച്ചതായി ശ്രീ മോദി പറഞ്ഞു. ഈ വർദ്ധനവ് വരും ദിവസങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായി ഗുണം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

"ഇത്തവണത്തെ വർഷകാല സമ്മേളനം രാജ്യത്തിന് അഭിമാന നിമിഷമാണ്, ഇത് ഇന്ത്യയുടെ വിജയത്തിന്റെ ആഘോഷത്തെ പ്രതിനിധീകരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ ചരിത്ര നിമിഷത്തെ അടിവരയിട്ടു, ഓരോ ഇന്ത്യൻ പൗരനും ഇത് അഭിമാനം പകരുന്നു എന്ന്  അദ്ദേഹം പറഞ്ഞു. ഈ നേട്ടം ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ രാജ്യത്തുടനീളം പുതിയ ഉത്സാഹവും ആവേശവും ഉണർത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോക്സഭയും രാജ്യസഭയും ഉൾപ്പെടെ മുഴുവൻ പാർലമെന്റും ഇന്ത്യയിലെ ജനങ്ങളും ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിക്കുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാവി ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾക്ക് ഈ കൂട്ടായ ആഘോഷം പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ വർഷകാല സമ്മേളനം ഇന്ത്യയുടെ വിജയങ്ങളുടെ ആഘോഷമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സായുധ സേനയുടെ ശക്തിയും കഴിവും ലോകം കണ്ടതായും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനെ പരാമർശിക്കവേ, ഇന്ത്യൻ സൈന്യം അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ 100 ശതമാനം വിജയകരമായി നേടിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ വെറും 22 മിനിറ്റിനുള്ളിൽ, ഇന്ത്യൻ സൈന്യം അവരുടെ ബേസുകളിലെ നിർണായക  ലക്ഷ്യങ്ങൾ നിർവീര്യമാക്കിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബീഹാറിലെ ഒരു പൊതു പരിപാടിയിലാണ് താൻ ഈ ഓപ്പറേഷൻ പ്രഖ്യാപിച്ചതെന്നും സായുധ സേന വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ കഴിവ് തെളിയിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ഉയർന്നുവരുന്ന "മെയ്ക്ക് ഇൻ ഇന്ത്യ" പ്രതിരോധ ശേഷികളിൽ ആഗോളതലത്തിൽ താൽപ്പര്യം വർദ്ധിച്ചുവരുന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി, സമീപകാല അന്താരാഷ്ട്ര ആശയവിനിമയങ്ങളിൽ, ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈനിക ഉപകരണങ്ങളെ ലോക നേതാക്കൾ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനിടെ ഈ വിജയം ഒരേ സ്വരത്തിൽ ആഘോഷിക്കാൻ ഒന്നിക്കുമ്പോൾ, അത് ഇന്ത്യയുടെ സൈനിക ശക്തിയെ കൂടുതൽ ഊർജ്ജസ്വലമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ കൂട്ടായ മനോഭാവം പൗരന്മാരെ പ്രചോദിപ്പിക്കുകയും പ്രതിരോധ മേഖലയിലെ ഗവേഷണം, നവീകരണം, ഉൽപ്പാദനം എന്നിവയ്ക്ക് ആക്കം കൂട്ടുകയും ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സമാധാനവും പുരോഗതിയും കൈകോർത്ത് മുന്നേറുന്നതും, ഓരോ ഘട്ടത്തിലും തുടർച്ചയായ വികസനബോധവും ഈ ദശകത്തിൽ പ്രതിഫലിപ്പിക്കുന്നതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. സ്വാതന്ത്ര്യാനന്തരം നിലനിൽക്കുന്ന വിവിധ അക്രമ സംഭവങ്ങൾ, അത് തീവ്രവാദമോ നക്സലിസമോ ആകട്ടെ, വളരെക്കാലമായി രാജ്യം അനുഭവിക്കുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും ഭൂമിശാസ്ത്രപരമായ വ്യാപനം ഇപ്പോൾ അതിവേഗം ചുരുങ്ങുകയാണെന്ന് പരാമർശിച്ച ശ്രീ മോദി, ഇന്ത്യയുടെ സുരക്ഷാ സേനകൾ പുതുക്കിയ ആത്മവിശ്വാസത്തോടെയും ത്വരിതപ്പെടുത്തിയ ശ്രമങ്ങളോടെയും നക്സലിസത്തെയും മാവോയിസത്തെയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി മുന്നേറുകയാണെന്ന് പറഞ്ഞു. നക്സൽ അക്രമത്തിന്റെ പിടിയിൽ നിന്ന് പുറത്തുവന്ന് രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ജില്ലകൾ ഇപ്പോൾ സ്വതന്ത്രമായി ശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ സ്ഥിരീകരിച്ചു. ആയുധങ്ങൾക്കും അക്രമത്തിനും മേൽ ഇന്ത്യയുടെ ഭരണഘടന വിജയം നേടുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുൻ 'റെഡ് കോറിഡോർ' പ്രദേശങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ വിജയകരമായ ഭാവിയെ സൂചിപ്പിക്കും വിധം, 'ഹരിത വളർച്ചാ മേഖല'കളായി മാറുന്നത് ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യസ്‌നേഹത്താലും രാഷ്ട്രക്ഷേമത്തിനായുള്ള സമർപ്പണത്താലും നയിക്കപ്പെടുന്ന, ബഹുമാന്യരായ ഓരോ പാർലമെന്റ് അംഗത്തിനും അഭിമാന നിമിഷങ്ങളാണ് ഈ പരിപാടികളിൽ ഓരോന്നും എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട്, ഈ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, ഓരോ പാർലമെന്റ് അംഗവും എല്ലാ രാഷ്ട്രീയ പാർട്ടികളും ശബ്‍ദം നൽകുന്ന അഭിമാനപൂർവ്വമായ ഈ ആഘോഷം രാജ്യം മുഴുവൻ അലയടിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

2014-ൽ തങ്ങളുടെ സർക്കാർ അധികാരമേറ്റപ്പോൾ ഇന്ത്യ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമായിരുന്നുവെന്നും, ആ സമയത്ത് ഇന്ത്യ ആഗോള സാമ്പത്തിക റാങ്കിംഗിൽ പത്താം സ്ഥാനത്തായിരുന്നുവെന്നും, എന്നാൽ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്നും ആ നാഴികക്കല്ലിലേക്ക് നമ്മൾ അടുത്തുകഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയിട്ടുണ്ടെന്നും, ആഗോള സ്ഥാപനങ്ങൾ ഈ പരിവർത്തനത്തെ വ്യാപകമായി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് ഇന്ത്യ ഇരട്ട അക്ക പണപ്പെരുപ്പത്താൽ കഷ്ടത അനുഭവിച്ചിരുന്നതായി  ശ്രീ മോദി ചൂണ്ടിക്കാട്ടി. “ഇന്ന്, പണപ്പെരുപ്പ നിരക്ക് ഏകദേശം 2 ശതമാനമായതിനാൽ, പൗരന്മാർക്ക് ആശ്വാസവും മെച്ചപ്പെട്ട ജീവിത സാഹചര്യവും  അനുഭവപ്പെടുന്നു. കുറഞ്ഞ പണപ്പെരുപ്പവും ഉയർന്ന വളർച്ചയും ശക്തവും സ്ഥിരതയുള്ളതുമായ വികസന യാത്രയെ പ്രതിഫലിപ്പിക്കുന്നു”, ശ്രീ മോദി പറഞ്ഞു.

"ഡിജിറ്റൽ ഇന്ത്യ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പോലുള്ള സംരംഭങ്ങൾ ഇന്ത്യയുടെ വളർന്നുവരുന്ന കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു, ആഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലുള്ള അംഗീകാരവും താൽപ്പര്യവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്", പ്രധാനമന്ത്രി പറഞ്ഞു. ഫിൻടെക് മേഖലയിൽ( ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ) യുപിഐ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ റെക്കോർഡുകൾ രേഖപ്പെടുത്തിക്കൊണ്ട്, തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ലോകത്തെ നയിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര സംഘടനകളുടെ സമീപകാല ആഗോള ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയിലെ 90 കോടിയിലധികം വ്യക്തികൾ ഇപ്പോൾ സാമൂഹിക സുരക്ഷയുടെ പരിധിയിൽ വരുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്ത അന്താരാഷ്ട്ര തൊഴിൽ സംഘടനയെ (ഐഎൽഒ) ശ്രീ മോദി ഉദ്ധരിച്ചു, ഇത് സാമൂഹിക ക്ഷേമത്തിലെ ഒരു നാഴികക്കല്ലാണ്. മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന നേത്രരോഗമായ ട്രാക്കോമയിൽ നിന്ന് ഇന്ത്യയെ മുക്തമാക്കിയതായി പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ പൊതുജനാരോഗ്യ ശ്രമങ്ങളിൽ ഈ അംഗീകാരം ഒരു സുപ്രധാന നേട്ടമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകത്തെ ഞെട്ടിക്കുകയും ഭീകരതയിലേക്കും അതിന്റെ സ്പോൺസർമാരിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്ത പഹൽഗാമിലെ ക്രൂരമായ കൊലപാതകങ്ങളെ അനുസ്മരിച്ചുകൊണ്ട്, മിക്ക രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പക്ഷപാതപരമായ താൽപ്പര്യങ്ങൾക്കപ്പുറം ഉയർന്നുവന്ന് രാഷ്ട്രസേവനത്തിനായി അന്താരാഷ്ട്ര ഇടപെടലുകൾ നടത്തിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ പാകിസ്ഥാനെ ഭീകരതയുടെ സ്പോൺസറായി തുറന്നുകാട്ടിയ ഈ ഏകീകൃത നയതന്ത്ര പ്രചാരണത്തിന്റെ വിജയം അദ്ദേഹം എടുത്തുകാട്ടി. ഈ സുപ്രധാന ദേശീയ സംരംഭം നടത്തിയ പാർലമെന്റ് അംഗങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ശ്രീ മോദി അഗാധമായ നന്ദി അറിയിച്ചു . അവരുടെ ശ്രമങ്ങൾ രാജ്യത്ത് ഒരു അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സ് തുറന്നുവെന്നും അദ്ദേഹം പറഞ്ഞു, ദേശീയ താൽപ്പര്യത്തിനായുള്ള ഈ സുപ്രധാന സംഭാവനയ്ക്ക് ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിന്റെ ശക്തിയേയും, രാജ്യത്തെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുന്ന ഏക ശബ്ദത്തിന്റെ ചൈതന്യവും ഊർജസ്വലതയേയും പറ്റി ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ വർഷത്തെ മഴക്കാല സമ്മേളനം വിജയത്തിന്റെ ആഘോഷമായി പ്രതിഫലിപ്പിക്കുമെന്നും, ഇന്ത്യയുടെ സൈനിക ശക്തിയെയും കഴിവിനെയും ആദരിക്കുമെന്നും, 140 കോടി പൗരന്മാർക്ക് പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുമെന്നും പറഞ്ഞു. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങളെ കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സായുധ സേനകളുടെ ശക്തിയെ അംഗീകരിക്കാനും അഭിനന്ദിക്കാനും അദ്ദേഹം രാഷ്ട്രത്തോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഐക്യത്തിൽ നിന്ന് വരുന്ന ശക്തിയും ഏക സ്വരത്തിൽ സംസാരിക്കുന്നതിന്റെ സ്വാധീനവും എടുത്തുപറഞ്ഞു. പാർലമെന്റിൽ ഈ വികാരം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പാർലമെന്റ് അംഗങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെയും അവയുടെ അജണ്ടകളുടെയും വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ട്, പാർട്ടി താൽപ്പര്യങ്ങളിൽ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും, ദേശീയ താൽപ്പര്യമുള്ള കാര്യങ്ങളിൽ യോജിപ്പ് ഉണ്ടായിരിക്കണമെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനം, പൗരന്മാരെ ശാക്തീകരിക്കൽ, ഇന്ത്യയുടെ പുരോഗതി ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി നിർദ്ദിഷ്ട ബില്ലുകൾ ഈ സെഷനിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ഫലപ്രദവും ഉന്നത നിലവാരമുള്ളതുമായ സംവാദങ്ങൾക്ക് എല്ലാ പാർലമെന്റ് അംഗങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

***

NK


(Release ID: 2146344)