പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദിലെ നവഭാരത് സാഹിത്യ മന്ദിര്‍ സംഘടിപ്പിച്ച 'കലാം നോ കാര്‍ണിവല്‍' പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പ്രസംഗിച്ചു


'പുതിയ, യുവ എഴുത്തുകാര്‍ക്ക് പുസ്തകമേള ഒരു വേദിയായി മാറിയിരിക്കുന്നു, മാത്രമല്ല ഇത് ഗുജറാത്തിന്റെ സാഹിത്യവും അറിവും വികസിപ്പിക്കുന്നതിന് സഹായിക്കുന്നു'

'പുസ്തകങ്ങളും ഗ്രന്ഥങ്ങളും നമ്മുടെ വിദ്യാ ഉപാസനയുടെ അടിസ്ഥാന ഘടകങ്ങള്‍'

'സ്വാതന്ത്ര്യസമരത്തിന്റെ വിസ്മരിക്കപ്പെട്ട അധ്യായങ്ങളുടെ മഹത്വം നമ്മള്‍ രാജ്യത്തിന് മുന്നില്‍ കൊണ്ടുവരുന്നു'

'സാങ്കേതികവിദ്യ നമുക്ക് വിവരങ്ങളുടെ ഒരു പ്രധാന സ്രോതസ്സാണ്, പക്ഷേ അത് പുസ്തകങ്ങളെയും പുസ്തകങ്ങളുടെ പഠനത്തെയും മാറ്റിസ്ഥാപിക്കാനുള്ള മാര്‍ഗമല്ല',

''വിവരങ്ങള്‍ നമ്മുടെ മനസ്സിലായിരിക്കുമ്പോള്‍, മസ്തിഷ്‌കം ആ വിവരങ്ങള്‍ ആഴത്തില്‍ മനനം ചെയ്യുന്നു അത് പുതിയ മാനങ്ങള്‍ക്ക് കാരണമാകുന്നു, പുതിയ ഗവേഷണത്തിനും നവീകരണത്തിനും വഴി തുറക്കുന്നു. ഇക്കാര്യത്തില്‍ പുസ്തകങ്ങള്‍ നമ്മുടെ ഏറ്റവും നല്ല സുഹൃത്തായി മാറും'.


Posted On: 08 SEP 2022 5:20PM by PIB Thiruvananthpuram

അഹമ്മദാബാദിലെ നവഭാരത് സാഹിത്യ മന്ദിര്‍ സംഘടിപ്പിച്ച 'കലാം  നോ  കാര്‍ണിവല്‍'  പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ചു.

 സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി 'കലാം  നോ  കാര്‍ണിവല്‍' എന്ന മഹത്തായ പരിപാടിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു. അഹമ്മദാബാദില്‍ 'നവ് ഭാരത് സാഹിത്യ മന്ദിര്‍' ആരംഭിച്ച പുസ്തകമേളയുടെ പാരമ്പര്യം ഓരോ വര്‍ഷം കഴിയുന്തോറും സമ്പന്നമായിക്കൊണ്ടിരിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ളാദം  പ്രകടിപ്പിച്ചു. പുതിയ, യുവ എഴുത്തുകാര്‍ക്കുള്ള വേദിയായി പുസ്തകമേള മാറിയെന്നും, ഗുജറാത്തിന്റെ സാഹിത്യവും അറിവും വിപുലീകരിക്കാന്‍ ഇത് സഹായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമ്പന്നമായ പാരമ്പര്യത്തിന് നവഭാരത് സാഹിത്യ മന്ദിറിനേയും അതിലെ എല്ലാ അംഗങ്ങളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലുള്ള പുസ്തകങ്ങളുടെ ഒരു വലിയ സമ്മേളനമാണ് കലാം  നോ  കാര്‍ണിവല്‍' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാത്ത് 'വഞ്ചെ ഗുജറാത്ത്' പ്രചാരണ പരിപാടി ആരംഭിച്ചിരുന്നുവെന്നും ഇന്ന് 'കലാംനോ കാര്‍ണിവല്‍' പോലുള്ള പ്രചാരണങ്ങള്‍ ഗുജറാത്തിന്റെ ആ ദൃഢനിശ്ചയം മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി  പുസ്തകങ്ങളും ഗ്രന്ഥങ്ങളും നമ്മുടെ വിദ്യാ ഉപാസനയുടെ അടിസ്ഥാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഗുജറാത്തില്‍ ഗ്രന്ഥശാലകള്‍ക്ക് വളരെ പഴയ ഒരു പാരമ്പര്യമുണ്ട്'. തന്റെ പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ച വഡോദര മഹാരാജ സായാജിറാവു ഗെയ്ക്വാദ് ജി, 'ഭഗവത് ഗോമണ്ഡല്‍' എന്ന പേരില്‍ ബൃഹത്തായ നിഘണ്ടു നല്‍കിയ ഗോണ്ടലിലെ മഹാരാജ ഭഗവത് സിംഗ് ജി, 'നര്‍മ്മ കോഷ്' എഡിറ്റ് ചെയ്ത വീരകവി നര്‍മ്മദ് എന്നിവരുടെ സംഭാവനകള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഗുജറാത്തിന്റെ ചരിത്രം പുസ്തകങ്ങള്‍, എഴുത്തുകാര്‍, സാഹിത്യസൃഷ്ടി എന്നിവയുടെ കാര്യത്തില്‍ വളരെ സമ്പന്നമാണ്.  ഇത്തരം പുസ്തകമേളകള്‍ ഗുജറാത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവജനങ്ങളിലേക്കും എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിലൂടെ അവര്‍ക്ക് സമ്പന്നമായ ചരിത്രത്തെക്കുറിച്ച് അറിയാനും പ്രചോദനം നേടാനും കഴിയും''  '.  പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനിടെയാണ് പുസ്തകമേള നടക്കുന്നതെന്നതിലേക്കു പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.  നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് അമൃത മഹോത്സവത്തിന്റെ പ്രധാന വശങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സ്വാതന്ത്ര്യസമരത്തിന്റെ വിസ്മരിക്കപ്പെട്ട അധ്യായങ്ങളുടെ മഹത്വം രാജ്യത്തിന് മുന്നില്‍ നമ്മള്‍ കൊണ്ടുവരുന്നു.  കലാം  നോ  കാര്‍ണിവല്‍' പോലുള്ള പരിപാടികള്‍ക്ക് രാജ്യത്ത് ഈ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ കഴിയും'', പ്രധാനമന്ത്രി പറഞ്ഞു.  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും അത്തരം എഴുത്തുകാര്‍ക്ക് ശക്തമായ വേദി ഒരുക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.  ഈ പരിപാടി ഈ ദിശയില്‍ ഒരു നല്ല മാധ്യമമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ഗ്രന്ഥങ്ങളും രചനകളും ഫലപ്രദവും പ്രയോജനകരവുമായി നിലനില്‍ക്കാന്‍ ആളുകള്‍ അതു വീണ്ടും വീണ്ടും പഠിക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആളുകള്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുന്ന ഇന്നത്തെ കാലത്ത് ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.  'സാങ്കേതികവിദ്യ നമുക്ക് വിവരങ്ങളുടെ ഒരു പ്രധാന സ്രോതസ്സാണ്, പക്ഷേ അത് പുസ്തകങ്ങളെയും അവയുടെ പഠനത്തെയും മാറ്റിസ്ഥാപിക്കാനുള്ള മാര്‍ഗമല്ല,'. വിവരങ്ങള്‍ നമ്മുടെ മനസ്സിലായിരിക്കുമ്പോള്‍, മസ്തിഷ്‌കം ആ വിവരങ്ങള്‍ ആഴത്തില്‍ മനനം ചെയ്യുകയും അത് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇത് പുതിയ ഗവേഷണത്തിനും നവീകരണത്തിനും വഴി തുറക്കുന്നു.  ഇക്കാര്യത്തില്‍ പുസ്തകങ്ങള്‍ നമ്മുടെ ഏറ്റവും നല്ല സുഹൃത്തായി മാറും,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 പ്രത്യേകിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പുസ്തകങ്ങള്‍ അച്ചടി രൂപത്തിലായാലും ഡിജിറ്റല്‍ രൂപത്തിലായാലും വായിക്കുന്ന ശീലത്തില്‍ ഏര്‍പ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.''ഇത്തരം പരിപാടികള്‍ യുവാക്കള്‍ക്കിടയില്‍ പുസ്തകങ്ങള്‍ക്ക് ആവശ്യമായ ആകര്‍ഷണം സൃഷ്ടിക്കുന്നതിലും അവയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്നതിലും വലിയ പങ്ക് വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''  അദ്ദേഹം പറഞ്ഞു.

-ND-

(Release ID: 1857877) Visitor Counter : 116