പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാരാണസിയില്‍ അഖില ഭാരതീയ ശിക്ഷാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

പോസ്റ്റഡ് ഓണ്‍: 07 JUL 2022 8:43PM by PIB Thiruvananthpuram

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി.ആനന്ദ്‌ബെന്‍ പട്ടീല്‍, ജനകീയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ധര്‍മേന്ദ്ര പ്രധാന്‍ ജി, ദേശീയ വിദ്യാഭ്യാസ നയ ആസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ കെ കസ്തൂരി രംഗന്‍ ജി, മറ്റ് സംസ്ഥാന മന്ത്രിമാരെ, വൈസ് ചാന്‍സലര്‍മാരെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ, അധ്യാപകരെ, ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ വിചക്ഷണരെ, മഹതി

മഹാന്മാരെ,
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് പ്രസിദ്ധമായ ഒരു സര്‍വകലാശാല സ്ഥാപിക്കപ്പെട്ട  പുണ്യഭൂമിയിലാണ് ഈ അഖില ഭാരതീയ ശിക്ഷാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ഈ സമ്മേളനം നടക്കുന്നത്. ഈ അമൃത കാലത്ത് രാജ്യത്തിന്റെ സദാചാര പ്രതിജ്ഞകള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്വം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലാണ്, നമ്മുടെ യുവ തലമുറയിലാണ്  നിക്ഷിപ്തമായിരിക്കുന്നത്.  ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നു വിദ്യാ അമൃതം അശ്‌നുതേ എന്ന്. അതായത് അറിവ് അമരത്വത്തിലേയ്ക്കും അമൃതിലേയ്ക്കും നയിക്കുന്നു. രക്ഷയുടെ നഗരം എന്നാണ് കാശി അറിയപ്പെടുന്നത്. കാരണം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഏക മാര്‍ഗം ജ്ഞാനമാണ്. അതിനാല്‍  ജ്ഞാന കേന്ദ്രമായ കാശിയില്‍ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പഠനത്തിന്റെയും അറിവിന്റെയും മഹത്തായ മഥനം നടക്കുമ്പോള്‍ അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന അമൃത് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കും എന്നത് തീര്‍ച്ചയാണ്.  ഈ അവസരത്തില്‍ മഹാമാന മദന്‍ മോഹന്‍ മാളവ്യയുടെ പാദങ്ങളില്‍ ഞാന്‍ നമസ്‌കരിക്കുന്നു. ഒപ്പം ഈ സമ്മേളനത്തിന് എല്ലാ വിധ ആശംസകള്‍ നേരുകയും ചെയ്യുന്നു. ഞാന്‍ കാശിയുടെ എം പിയാണ്. നിങ്ങള്‍ കാശിയില്‍ എത്തിയിരിക്കുന്നതിനാല്‍ ഞാനാണ് നിങ്ങളുടെ ആതിഥേയന്‍. നിങ്ങള്‍ എന്റെ അതിഥികളും. നിങ്ങള്‍ക്ക് ഇവിടെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ല എന്ന് എനിക്ക്് ഉറപ്പുണ്ട്. കാരണം മികച്ച  ക്രമീകരണങ്ങളാണ്് ഇവിടെ ചെയ്യാന്‍ എല്ലാവരും ശ്രമിച്ചിരിക്കുന്നത്. എങ്കിലും എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ കുറ്റമാണ്. എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ആതിഥേയന്‍ എന്ന നിലയ്ക്ക് ഞാന്‍ മുന്‍കൂട്ടി മാപ്പു ചോദിക്കുന്നു.

സുഹൃത്തുക്കളെ,
മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിന് ഒരു കേന്ദ്രീകൃത അടുക്കള ഉണ്ടായിരുന്നു. കാശിയലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന 10-12 വയസ് പ്രായമുള്ള കുട്ടികളുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം. ഇന്നു കണ്ട കുട്ടികളുടെ അധ്യാപകരെ അടുത്ത തവണ ഇവിടെ വരുമ്പോള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഈ ചിന്ത എന്നിലുണ്ടായത് എന്ന് എന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഞാന്‍ 15 മിനിറ്റേ അവരുമായി സംസാരിച്ചുള്ളു. പക്ഷെ അത് എന്റെ മനസില്‍ മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നു. വളരെ സാധാരണമായ ജീവിത സാഹചര്യങ്ങളില്‍  നിന്നു സര്‍ക്കാര്‍ സ്‌കൂളില്‍ വന്നു പഠിക്കുന്ന അവരുടെ കഴിവ്, ആത്മവിശ്വാസം, അവര്‍ക്കിടയിലെ വൈവിധ്യം തുടങ്ങിയവയാണ് അതിനു കാരണം. നിങ്ങളുടെ പേരക്കുട്ടിക്കും അത്തരം കഴിവുകള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍   ആ കഴിവ് ഒന്നു പ്രദര്‍ശിപ്പിക്കാന്‍ തീര്‍ച്ചയായും അവരോട് നിങ്ങള്‍ പറയും. പുതിയ തലമുറയുടെ കഴിവും സാധ്യതയും ഭാവിയില്‍ അവരെ നിങ്ങളുടെ സ്ഥാനത്ത് എത്തിക്കും എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അപ്പോള്‍ നിങ്ങള്‍ അവിടെ കാണില്ല.  പക്ഷെ നിങ്ങള്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ അത്തരം കുട്ടികളെ കാലാകാലങ്ങളില്‍ സ്വീകരിച്ചുകൊണ്ടേയിരിക്കും. അവര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല് എന്ന് ഉറപ്പാക്കാനുള്ള  വലിയ  ഉത്തരവാദിത്വം തീര്‍ച്ചയായും നിങ്ങളുടേതാണ്. ഇവിടെ അടുത്ത മൂന്നു ദിവസം നടക്കുന്ന ചര്‍ച്ചകള്‍ ദേശീയ വിദ്യാഭ്യാസ നയ നിര്‍വഹണം സംബന്ധിച്ച് ഫലപ്രദമായ ദിശാബോധം നല്‍കും എന്ന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളെ,
 നിങ്ങള്‍ക്കറിയാവുന്നതു പോലെ,   ഇടുങ്ങിയ ചിന്താഗതികളില്‍ നിന്നു വിദ്യാഭ്യാസ മേഖലയെ വിമുക്തമാക്കി 21-ാം നൂറ്റാണ്ടിന്റെ ആധുനിക ആശയങ്ങളോടു സമന്വയിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന വ്യവസ്ഥ. നമ്മുടെ രാജ്യത്ത്്്  കഴിവിനും ബുദ്ധിയ്ക്കും ഒരു ക്ഷാമവും ഇല്ല.  നിര്‍ഭാഗ്യവശാല്‍ നാം  പിന്തുടര്‍ന്നു പോരുന്ന  വിദ്യാഭ്യാസ സമ്പ്രദായം ജോലി സമ്പാദനം മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ബ്രിട്ടീഷുകാരാണ് അവരുടെ ഭരണ കാലത്ത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ദാസ്യ വിഭാഗത്തെ സൃഷ്ടിക്കുന്നതിനായി  ഈ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ചെറിയ മാറ്റങ്ങളോടെ അതു തന്നെ തുടര്‍ന്നു. ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച സമ്പ്രദായം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ല. അതിനു സാധിക്കുകയുമില്ല. രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ നമ്മുടെ വിദ്യാഭ്യാസത്തില്‍  വിവിധ കലാ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ബനാറസ്.  ബനാറസ് വിജ്ഞാന കേന്ദ്രമായിരുന്നു. കാരണം ഇവിടെ മികച്ച ഗുരുകുലങ്ങളും വിദ്യാഭ്യാസ സ്ഥ്ാപനങ്ങളും ഉണ്ടായിരുന്നു. ഇവിടുത്തെ അറിവും വിദ്യാഭ്യാസവും ബഹുമുഖവും ബഹുഭുജവും ആയിരുന്നു. വിദ്യാഭ്യാസത്തിലെ ഈ വൈവിധ്യം ആയിരിക്കണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രചോദന സ്രോതസ്. യുവാക്കളെ നാം വെറും ബിരുദ ധാരികളാക്കരുത്. മറിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന് ഏതെല്ലാം മനുഷ്യവിഭവമാണോ ആവശ്യം അത് ലഭ്യമാക്കാന്‍ സാധിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് നാം ഒരുക്കേണ്ടത്. നമ്മുടെ അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു നേതൃത്വം നല്‍കണം. എത്ര വേഗത്തില്‍ നമ്മുടെ അധ്യാപകര്‍ ഈ ചൈതന്യം  ഉള്‍ക്കൊള്ളുന്നുവോ, അത്ര വേഗത്തില്‍ നമ്മുടെ യുവാക്കളും വിദ്യാര്‍ത്ഥികളും ഇതില്‍ നിന്നു പ്രയോജനം നേടും, അതനുസരിച്ചാവും നമ്മുടെ രാജ്യത്തിന്റെ ഭാവിയും.
സുഹൃത്തുക്കളെ,
പുതിയ സംവിധാന സൃഷ്ടി, ആധുനിക സംവിധാനത്തിന്റെ ഉള്‍ചേര്‍ക്കല്‍,  പുതിയ ഇന്ത്യയ്ക്ക് ഒരു പോലെ സുപ്രധാനമാണ്. മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തത്, നേടുമെന്ന് രാജ്യം ഒരിക്കലും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്തത്, ഇന്ന് ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ നോക്കൂ,  കൊറോണ മഹാമാരിയില്‍ നിന്നു വരെ നാം അതിവേഗം മുക്തി നേടിയിരിക്കുന്നു. ഇന്നു ലോകത്തിലെ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമൂഹമാണ് നാം. മുന്‍ ഗവണ്മെന്റിന്റെ സങ്കല്‍പ്പത്തില്‍ പോലും ഇല്ലാതിരുന്ന ബഹിരാകാശ ഗവേഷണം നാം സ്വാകാര്യ മേഖലയ്ക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നു.  ഇന്ന് രാജ്യത്തെ യുവാക്കള്‍ക്കായി പുതിയ ഒരു ലോകം തയാറായിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശം മുഴുവന്‍ അവരുടെ കൈപ്പിടിയിലാണ് സുഹൃത്തുക്കളെ. രാജ്യത്തെ  പെണ്‍കുട്ടികള്‍ക്ക് മുമ്പ് നിഷിധമായിരുന്ന മേഖലകളില്‍ അവര്‍ അവരുടെ കഴിവുകള്‍ തെളിയിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തിന്റെ ഗതിയും ഭാവവും അനുസരിച്ച് നമുക്ക് നമ്മുടെ യുവാക്കളില്‍ പുത്തന്‍ ഊര്‍ജ്ജം നിറച്ചേ തീരൂ. എങ്കില്‍ മാത്രമെ അവരുടെ സ്വ്പനങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുവാന്‍ അവര്‍ക്കു സാധിക്കൂ. ഇതുവരെ സ്‌കൂളുകള്‍ കോളജുകള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാമാണ് കുട്ടികളുടെ ലക്ഷ്യം നിശ്ചയിച്ചിരുന്നത്. ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ യുവാക്കളുടെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണ്. അങ്ങിനെയേ നമുക്ക് അവരെ ഒരുക്കാനാവൂ.യുവാക്കളുടെ കഴിവുകള്‍ മനസിലാക്കാതെ അവരുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കുന്ന ദിനങ്ങള്‍ കഴിഞ്ഞു പോയി.  ഒരു കാര്യം ഓര്‍ക്കുക, അവരുടെ ആവശ്യങ്ങള്‍ അനുസരിച്ച് വേണം  വിദ്യാഭ്യസവും. സ്ഥാപനവും, മനുഷ്യവിഭവ ശേഷിവികസനവും  നാം ഒരുക്കേണ്ടത് എന്ന കാര്യം മനസില്‍ വയ്ക്കണം. കുട്ടികളുടെ കഴിവും താല്‍പര്യവും അനുസരിച്ച് അവര്‍ വൈദഗ്ധ്യം നേടട്ടെ. അതിലാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഊന്നല്‍. യുവാക്കള്‍ വിദഗ്‌ധ  പരിശീലനവും ആത്മവിശ്വാസവും പ്രായോഗികതയും അനുമാനവും നേടട്ടെ, അവയ്ക്കാണ് വിദ്യാഭ്യാസ നയം പശ്ചാത്തലം ഒരുക്കുന്നത്.
സുഹൃത്തുക്കളെ,
രാജ്യത്ത് നടക്കുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളുടെ മധ്യേ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാധാന്യം എന്തെന്നു കാണിക്കുന്നതനും മഹദ് വ്യക്തികള്‍ എന്തിന് അതുമായി സഹകരിക്കണം എന്നതിനും ഞാന്‍ ഒരു ഉദാഹരണം നല്‍കാം.  ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ എന്റെ അനുഭവം പങ്കുവയ്ക്കട്ടെ. മുഖ്യമന്ത്രിയായപ്പോള്‍ എനിക്ക് ഒരു ഭരണപരിചയവുമില്ല. പൊടുന്നനെയാണ് ഈ ഉത്തരവാദിത്വം എന്നില്‍ നിക്ഷിപ്തമായത്. ഞാന്‍ ഒരാശയം കണ്ടെത്തി.  എല്ലാ സെക്രട്ടറിമാരെയും വിളിച്ചുകൂട്ടി അവരുടെ വകുപ്പുകളുടെ മുഖ്യമന്ത്രിമാരായിരിക്കും അവര്‍ എന്ന് ഞാന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് അവര്‍ അവരുടെ വകുപ്പുകളില്‍ എന്തെല്ലാമാണ് ചെയ്യാന്‍ പോകുന്നത് എന്ന് വിവരിക്കാന്‍ ആവശ്യപ്പെട്ടു. എന്തായിരിക്കും നിങ്ങളുടെ നേട്ടം. അത് എപ്രകാരം ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. അവരുടെ കാഴ്ച്ചപ്പാടു സംബന്ധിച്ച വിശദമായ പ്രസന്റേഷനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എല്ലാ വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് സമ്മേളിക്കണം. ഓരോ സെക്രട്ടറിമാരും വിശദമായ വിഷയാവതരണം നടത്തണം. അത് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യണം. മീറ്റിങ്ങില്‍ നിന്ന് ആരും വിട്ടു നില്‍ക്കാന്‍ പാടില്ല. ചര്‍ച്ചകളില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കണം.  ഞാനും ഉണ്ടാവും. അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ഞാന്‍ പഠിക്കും. ഈ പരിപാടി ഒരു മാസത്തോളം നീണ്ടു. വൈകിട്ട് അഞ്ചിനു തുടങ്ങുന്ന മീറ്റിംങ് പലപ്പോഴും രാത്രി പത്തുവരെ നീളും. അതൊരു തീവ്രയജ്ഞമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരം ഒരു പരിപാടി. അങ്ങനെയിരിക്കെ ഒരു ദിവസം  വ്യവസായ വകുപ്പിനെ സംബന്ധിച്ച അവതരണം നടന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു വര്‍ഷം നടക്കേണ്ട് വ്യവസായ വികസനമാണ് മുന്നില്‍ കാണുന്നത്. പരിപാടി തീര്‍ന്ന ഉടന്‍ വിദ്യാഭ്യാസ സെക്രട്ടറി എന്റെയടുത്ത് വന്നു. അടുത്ത ദിവസം വിഷയാവതരണം നടത്തേണ്ടത് അയാളാണ്. എന്നാല്‍  അവതരണം നടത്താന്‍ പിറ്റെ ദിവസം അയാള്‍ക്ക് അസൗകര്യമാണ് എന്ന് അറിയിച്ചു. ഞാന്‍ കാരണം ആരാഞ്ഞു. എന്തുകൊണ്ടെന്നാല്‍ ഒരു മാസം മുന്നേ അയാള്‍ വിഷയാവതരണം നടത്തേണ്ടിയിരുന്നതാണ്. അന്നും തനിക്ക് അവതരണം നടത്താന്‍ പറ്റില്ല എന്ന് അവസാന നിമിഷത്തില്‍ അയാള്‍ പറയുകയായിരുന്നു. താന്‍ ഒരുങ്ങിയിട്ടുണ്ട് എന്നും അവതരണം നടത്താന്‍ സാധിക്കും എന്നും അയാള്‍ പറഞ്ഞു. വ്യവസായ സെക്രട്ടറിയുടെ അവതരണം ശ്രദ്ധിച്ച ശേഷം താന്‍ അവതരണം നടത്തുന്നതില്‍ കാര്യമില്ല എന്നാണ് അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇരു വകുപ്പുകളും വിപരീത ദിശയിലാണ് പോകുന്നത്. അതിനാല്‍ തന്റെ അവതരണത്തില്‍ ചില ഭേദഗതികള്‍ വരുത്താന്‍ അയാള്‍ സമയം ചോദിച്ചു. എങ്കില്‍ മാത്രമെ ഇരു വകുപ്പുകളും സമഗ്രവളര്‍ച്ചയുടെ ദിശയില്‍ പോവുകയുള്ളു എന്നും അയാള്‍ വ്യക്തമാക്കി. നാം ലോകത്തിലെ മറ്റു സര്‍വകലാശാലകളെ കുറിച്ച്, അവര്‍ ഏതു ദിശയിലാണ് സഞ്ചരിക്കുന്നത് എന്നു ബോധ്യമുള്ളവരാകണം. എവിടെയാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. എവിടെ നില്‍ക്കുന്നു നമ്മുടെ യുവാക്കള്‍.   അടുത്ത 15-20 വര്‍ഷം ഇന്ത്യയെ നയിക്കേണ്ട യുവാക്കളെ ഞാന്‍ എങ്ങിനെയാണ് ഒരുക്കുന്നത്.  സുഹൃത്തുക്കളെ ഇതാണ് നമ്മുടെ വലിയ ഉത്തരവാദിത്വം. ഇതെ ദിശയില്‍ നമ്മുടെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ചോദിക്കണം അവര്‍ ഭാവിക്കായി ഒരുങ്ങിയോ എന്ന്. പരീക്ഷകള്‍ നടത്തുക, ബിരുദദാനം നിര്‍വഹിക്കുക എന്നതു മാത്രമാണോ എന്റെ  ജോലി, അതോ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100   വാര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അവിടെ സുപ്രധാനമായ പങ്കു വഹിക്കാന്‍ ശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനം പടുത്തുയര്‍ത്തുകയാണോ എന്റെ ജോലി. എല്ലാവരും വര്‍ത്തമാന കാലത്തില്‍ ശ്രദ്ധിക്കുക ആവശ്യമാണ്.  നിങ്ങളുടെ പൂര്‍വികരുടെ ജോലികള്‍ നിങ്ങളും തുടരണം.  അതനുസരിച്ച് ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ ഭാവിയെകുറിച്ചും വികസന സംവിധാനത്തെ കുറിച്ചും ചിന്തിക്കണം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഞാന്‍ ഇന്ന് ഏതാനും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും അവരുടെ ജിജ്ഞാസകള്‍ അനുഭവിക്കുകയും  ചെയ്തു. വീടുകളില്‍ കൊച്ചുമക്കളുടെ സമാന ചോദ്യങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍. നിങ്ങള്‍ക്കും  ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളും ഒരു നിമിഷം ആലോചിച്ചു നിന്നിരിക്കാം. ആ ചോദ്യങ്ങള്‍ ഒരു വേള ഉപദ്രവമായി നിങ്ങള്‍ക്കു തോന്നിയിരിക്കാം. പക്ഷെ സത്യത്തില്‍ അവര്‍ നിങ്ങളഎ ഉപദ്രവിക്കുകയല്ല ചെയ്യുന്നത്. ആ ചോദ്യത്തിനുത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതാണ്. ഇത് നിങ്ങള്‍ എല്ലാവരും വീടുകളില്‍ അനുഭവിച്ചിട്ടുണ്ട്.  ഇന്നത്തെ തലമുറ നൂറുകൂട്ടം ചോദ്യങ്ങളുമായി ഗൂഗിളിലൂടെ ഉത്തരം അന്വേഷിച്ചു പോവുകയാണ്. അവര്‍ നിങ്ങളുടെ വിജ്ഞാനത്തെ ചോദ്യം ചെയ്യുന്നു. കാരണം അവര്‍ക്ക് കൂട്ടിന് ഗൂഗിള്‍ ഉണ്ട്. കുട്ടികള്‍ നിങ്ങളെ എതിര്‍ക്കുന്നു. പത്തു വര്‍ഷം കഴിഞ്ഞ് ഈ കുട്ടികള്‍ നിങ്ങളുടെ സര്‍വകലാശാലകളില്‍ എത്തിയാല്‍ നിങ്ങള്‍ക്ക്  എന്തു സംഭവിക്കും. അതിനാല്‍ ഇപ്പോള്‍ മുതല്‍  നാം തയാറാവുക.  വീട്ടില്‍ പോലും  കുട്ടികളുമായി  നിങ്ങള്‍ക്കു യോജിച്ചുപോകാന്‍ സാധിക്കുന്നില്ല.  പുതിയ ചിന്തകളുമായി കോളജിലും സ്‌കൂളിലും വരുന്ന യുവ തലമുറയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ അനീതിയാവും പ്രവര്‍ത്തിക്കുക. അതിനാല്‍ ഭാവിയെയും വികസന സംവിധാനത്തെയും യഥാവിധി മനസിലാക്കുക അത്യാവശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടിയുടെ ഭാഗമായി ഏതാനും ദിവസം മുമ്പ് ഗാന്ധിനഗറില്‍ നടന്ന ഒരു പ്രദര്‍ശനം കാണാന്‍  എനിക്ക് അവസരം ലഭിച്ചു. അവിടെ ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുറെ കുട്ടികളും ഉണ്ടായിരുന്നു. 10.11.12 ക്ലാസുകളില്‍ പഠിക്കുന്നവര്‍. അവര്‍ അവരുടെ പ്രോജക്ടുകളും അതിലെ ആശയങ്ങളും നോക്കി കാണുന്നത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത്ര ചെറുപ്പത്തിലെ അവര്‍ പ്രദര്‍ശിപ്പിച്ച ഗവേഷണ സാധ്യതകളും അവരുടെ കണ്ടുപിടുത്തങ്ങളും കണ്ട് ഞാന്‍ അമ്പരന്നുപോയി. പലര്‍ക്കും താല്‍പര്യം ജെനറ്റിക്‌സിലും ബയോ ടെക്‌നോളജിയിലുമായിരുന്നു. ക്ലാസില്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പഠിക്കുമ്പോള്‍ തന്നെ അവര്‍ ജീന്‍ മാപ്പിങ്ങിനെ കുറിച്ചും ക്രോമാറ്റോഗ്രഫിയെ കുറിച്ചും ജനറ്റിക് ലൈബ്രറിയെ കുറിച്ചും സംസാരിക്കുന്നു. അന്തരം എത്ര വലുതാണ് എന്നു ചിന്തിച്ചു നോക്കുക. അവരുടെ പ്രോജക്ടുകള്‍ കണ്ടപ്പോള്‍ അവര്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തുമ്പോള്‍ അവരുടെ ആധുനിക ചിന്തകള്‍ക്കനുസൃതമായി നമ്മുടെ സ്ഥാപനങ്ങള്‍ ഒരുങ്ങിയെങ്കില്‍ എന്ന്  ഞാന്‍ അത്ഭുതപ്പെട്ടു. ഈ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് വരുന്നതു വരെ നാം കാത്തു നിന്നാല്‍ സുഹൃത്തുക്കളെ, അപ്പോഴേയ്ക്കും ലോകം വളരെ മുന്നോട്ടു പോയിരിക്കും. അതിനാല്‍ അവരെ നയിക്കാന്‍ നാം ഇപ്പോഴെ തയാറാകണം. അത്തരം സംവിധാനങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കണം.

സുഹൃത്തുക്കളെ,
ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്നിട്ട് ഈ മാസം അവസാനത്തോടെ, അതായത് ജൂലൈ 29 ന്  രണ്ടു വര്‍ഷമാകും. സുദീര്‍ഘമായ ബോധവത്ക്കരണത്തിനു ശേഷമാണ്  ഈ നയം ക്രോഡീകരിച്ചത് എന്ന് ധര്‍മേന്ദ്രാ ജി ഇപ്പോള്‍ പറഞ്ഞതേയുള്ളു. വളരെ സമര്‍ത്ഥമായ നേതൃത്വമാണ് കസ്തൂരി രംഗന്‍ജി ഇതിനു നല്‍കിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കാരണമാണ് ഇത് സാധ്യമായതു തന്നെ.  ഇത്രമാത്രം വൈവിധ്യമായ ഒരു രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന് സ്വീകാര്യത ലഭിച്ചതു തന്നെ മഹത്തായ  നേട്ടമാണ്. അതിന്റെ പ്രത്യേകത നോക്കുക. അതിനു പിന്നില്‍ വലിയ ബോധവത്ക്കരണം ഉണ്ടായിട്ടുണ്ട്. ഗവണ്‍മെന്റാണ് അത് തയാറാക്കിയത്, ഒരിക്കല്‍ ആ രേഖകള്‍ തയാറായാല്‍ അത് കാലത്തിന്റെയും വ്യക്തികളുടെയും കാരുണ്യത്തിനു വിട്ടുകൊടുക്കും. കുറച്ചു നാള്‍ മേശപ്പുറം അലങ്കരിക്കും. പിന്നെ പുതിയ രേഖകള്‍ വരും അതിനു പകരമാകും.കാര്യങ്ങള്‍ അവിടെ തീരുന്നു. ഈ സംസ്‌കാരം നിങ്ങളും അനുഭവിച്ചിട്ടുള്ളതാണ്. പക്ഷെ ഞങ്ങള്‍ക്ക്  അത് അനുവദിക്കാനാവില്ല.

ദേശീയ വിദ്യാഭ്യാസ നയത്തെ ഞങ്ങള്‍ അനുനിമിഷം സജീവമാക്കി നിര്‍ത്തുന്നു. ഈ കുറഞ്ഞ കാലത്തിനിടെ ഞാന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതാണ്ട് 25 സെമിനാറുകളില്‍ പങ്കെടുത്തു എന്നാണ് ഓര്‍മ്മ. അതിലെല്ലാം ഞാന്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.  റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കസ്തൂരി രംഗന്‍ജി തന്നെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള അനേകം ആളുകളുമായി നേരിട്ട് സംസാരിക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തുട്ടുണ്ട്. അദ്ദേഹം ഈ നയത്തിന്റെ  വിശദീകരണങ്ങളും കാഴ്ച്ചപ്പാടുകളും പശ്ചാത്തലവും എല്ലാം നല്കുകയും ചെയ്തു. എല്ലാ ഗവണ്‍മെന്റു വകുപ്പുകളും ഇതുമായി ബന്ധപ്പെട്ട ജനങ്ങളുമായി സംവദിക്കുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിദ്യാഭ്യാസ നയത്തില്‍ തിരുത്തലുകള്‍ വരുത്തുന്നത്.  അടുത്ത മൂന്നു ദിവസങ്ങള്‍ നിങ്ങള്‍ വീണ്ടും ഇതിന്റെ താളുകളിലൂടെ കടന്നു പോകും. ഇതിന്റെ ഒടുവില്‍ ഇനി സര്‍വകലാശാലകളില്‍ നിങ്ങള്‍ ഇതുപോലുള്ള ബോധവല്‍ക്കരണം നടത്തുന്നതിനുള്ള പദ്ധതികള്‍ നിങ്ങള്‍ തയാറാക്കണം. അല്ലാതെ ഇവിടെ പറഞ്ഞവ കേട്ടിട്ടു മാത്രം പോകരുത്.  ഈ നയം നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യണം. എങ്കില്‍ മാത്രമെ ഇതു പ്രയോജനപ്പെടൂ. ഇതു നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന വെല്ലുവിളികളെ  നിങ്ങള്‍ മുന്‍കൂട്ടി കാണണം.
സുഹൃത്തുക്കളെ,
ഒരാള്‍ സ്വന്തം കൈകള്‍ കൊണ്ട് ജോലി ചെയ്യുമ്പോള്‍ പ്രശ്‌നപരിഹാരങ്ങളും വേഗത്തില്‍ ഉരുത്തിരിഞ്ഞു വരും. ആരെങ്കിലും പ്രശന പരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടത്താത്ത പക്ഷം പ്രശ്‌നം അങ്ങനെ തന്നെ ്‌വശേഷിക്കും.

സുഹൃത്തുക്കളെ,
പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് രാജ്യം കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെ പല ശില്‍പശാലകളും നടന്നു. സ്വദേശത്തും വിദേശത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുമായും ചര്‍ച്ചകള്‍ നടത്തി. വിദ്യാഭ്യാസ മന്ത്രിയും ഞാനുമായും ചര്‍ച്ച നടന്നു. അഞ്ചു ദിവസം മുമ്പും ഉണ്ടായിരുന്നു ഒരു മീറ്റിംങ്. അന്ന് ധര്‍മേന്ദ്രാജി വിളിച്ചു കൂട്ടിയത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരെയാണ്.നയം 100 ശതമാനം വിജയകരമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനുള്ള പരിശ്രമങ്ങളാണ് ഇതെല്ലാം. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും അവരുടെതായ നിലയില്‍ ഈ ദിശയില്‍ നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വന്‍ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു വരികയാണ്. രാജ്യത്തുടനീളം  പുതിയ കോളജുകള്‍, സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ 2014 മുതല്‍ ഉണ്ടായിരിക്കുന്ന വര്‍ധന 55 ശതമാനമാണ്. സര്‍വകലാശാലകളുടെ നിലവാരം ഏകീകരിക്കുന്നതിനായി പൊതു യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ തുടങ്ങി. ഈ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പല സര്‍വകലാശാലകളും ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ മാറ്റങ്ങള്‍ തുടക്കം മാത്രം. നമുക്ക് ഈ ദിശയില്‍ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.

സുഹൃത്തുക്കളെ,
ദേശീയ വിദ്യാഭ്യാസ നയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം ഒരുക്കുന്നു എന്നതില്‍ എനിക്ക് ആഹ്ലാദമുണ്ട്. സംസ്‌കൃതം പോലുള്ള പുരാതന ഭാഷകള്‍ക്ക് ഇനി പ്രോത്സാഹനം ലഭിക്കും. കാശിയില്‍ നിന്നുള്ള ഈ തുടക്കം ഇന്ത്യന്‍ ഭാഷകള്‍ക്ക്് പുതിയ ഉണര്‍വ് പകരും.

സുഹൃത്തുക്കളെ,
ആസന്നഭാവിയില്‍ തന്നെ ഇന്ത്യ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറും എന്നാണ് എന്റെ പൂര്‍ണ വിശ്വാസം. ലോകത്തിലെ യുവാക്കളുടെ വിദ്യാഭ്യാസ ലക്ഷ്യം മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും അവസരം ലഭിക്കും. അതിനാല്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറണം. ഈ ദിശയിലാണ് ഇപ്പോള്‍ നമ്മുടെ പരിശ്രമം. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം ക്രമീകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
സുഹൃത്തുക്കളെ,
അടുത്ത മൂന്നു ദിവസങ്ങളില്‍ നിങ്ങള്‍ നിരവധി വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യും. രാജ്യത്തെ യുവ തലമുറയ്ക്ക് വ്യത്യസ്ത മേഖലകളില്‍ പുതിയ പാതകളില്‍ വെട്ടിത്തുറക്കാന്‍ ഈ ചര്‍ച്ചകള്‍ക്കാകും എന്നു ഞാന്‍ കരുതുന്നു. പല രാജ്യങ്ങളും അവരുടെ പുരോഗതി യ്ക്ക് സര്‍വകലാശാലകളോടാണ് കടപ്പെട്ടിരിക്കുന്നത്.  അവര്‍  സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ സ്ഥിരമായി ഗവേഷണങ്ങള്‍ നടത്തുന്നു. അതില്‍ നിന്നുരുത്തിരിയുന്ന ഫലങ്ങള്‍ അഭിപ്രായങ്ങളായി ഗവണ്‍മെന്റിനു സമര്‍പ്പിക്കുന്നു. ഇവിടെയും അതെ സംവിധാനം ഏര്‍പ്പെടുത്തണം.  ഇത് യുവാക്കളില്‍ രാജ്യത്തെ കുറിച്ച് ഒരു ധാരണ സൃഷ്ടിക്കും. രാജ്യ്തതെ ചെറുപ്പക്കാരുടെ ചിന്തകളിലൂടെ പുതിയ ആശയങ്ങളും പുതിയ സംവിധാനങ്ങളും ഇവിടെ അണിനിരക്കും എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ഇതിനുള്ള ഒരു രൂപരേഖ നിങ്ങള്‍ ചര്‍ച്ച ചെയ്യണം. സര്‍വകലാശാലകള്‍ക്ക് ഗവണ്മെന്റുമായി വ്യത്യസ്ത മേഖലകളില്‍ കൈകോര്‍ക്കാം എന്ന്. നിങ്ങളുടെ വൈദഗ്ധ്യം നിങ്ങള്‍ തന്നെ തീരുമാനി്ക്കുക. നിങ്ങള്‍ സര്‍വെകളും പഠനങ്ങളും നടത്തി നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിനു നല്‍കുക. നിങ്ങളുടെ സര്‍വകലാശാലയുടെ 50 -100 കിലോമീറ്റര്‍ ചുറ്റളവിലുള്ള പൊജു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്. എന്താണ് പരിഹാരം, എന്തൊക്കെ വിഭവങ്ങളുണ്ട്. അതിന് എന്തെല്ലാം സാധിക്കും.  എന്താണ് അവിടെയുള്ള സാദാരണക്കാരുടെ നിലപാട്.  നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ്തു പഠിച്ച് റിപ്പോര്‍ട്ട് തരട്ടെ. ഗവണ്‍മെന്റിന്റെ പദ്ധതിയെ കുറിച്ചും അതിന്റെ പ്രയോജനങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും എങ്ങിനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനെ സംബന്ധിച്ചും കുട്ടികള്‍ക്ക് കുറെക്കൂടി നല്ല റിപ്പോര്‍ട്ട് ഉണ്ടാക്കാനാവും.ഗവണ്‍മെന്റ് ഇത് ഗൗരവത്തിലെടുത്താല്‍ അബൂതപൂര്‍വമായ ഫലങ്ങള്‍ ഉണ്ടാകും. ഞാന്‍ ഓര്‍ക്കുന്നു ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയില്‍ ഒരു പ്രോജക്ട് ഉണ്ടായിരുന്നു. ഗ്രാമവികസനത്തില്‍ ഗവേഷണം നടത്തിയ സര്‍വകാലാശാല ഉദ്യോഗസ്ഥര്‍ കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അവര്‍ അത് എനിക്കും സമ്മാനിച്ചു.ഞാന്‍ അവ വായിച്ചു. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ എന്റെ വകുപ്പിന് ഒരു ഉത്തരവാദിത്വം നല്‍കി.  കുട്ടികള്‍ പറയുന്നത് എന്താണ്. ഗ്രാമ വികസനത്തില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം എങ്ങിനെയാണ്. ഇത് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ജോലിയാണ്.  എസി മുറികളിലിരുന്ന് തീരുമാനങ്ങളെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പുതിയ തലമുറ മണ്ണില്‍ നിന്നാണ് നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്നത്.  നമുക്ക് കാര്‍ഷിക സര്‍വകലാശാല ഉണ്ട്. അവര്‍ ലാബുകളിലാണ് പരീക്ഷണം നടത്തുന്നത്.  അത് നന്നായി നടക്കുന്നുണ്ടാവും.  അതിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അന്താരാഷ്ട്ര ജേണലില്‍ ലേഖനവും വരും.ഡിഗ്രി കിട്ടിയാലും ആ പരീക്ഷണം മുഴുവന്‍ ലാബില്‍ തന്നെ അവശേഷിക്കും. പരീക്ഷണശാലയില്‍ നിന്നു പാടത്തേയ്ക്ക് നമുക്ക് പോകണം. അതിനുള്ള രൂപ രേഖ കൂടി തയാറാക്കണം.  പരിക്ഷണശാലയിലെ നിരീക്ഷണങ്ങള്‍ പാടത്തു പ്രയോഗിക്കണം. പാടത്തെ പച്ചയായ അനുഭവങ്ങള്‍  പരീക്ഷണശാലയില്‍ പ്രയോഗിക്കപ്പെടണം.  പരമ്പരാഗത അനുഭവങ്ങള്‍ എപ്രകാരം പരീക്ഷണശാലയിലെ പഠനങ്ങളെ സഹായിക്കും എന്ന് നാം നോക്കണം. പരമ്പരാഗത ഔഷധങ്ങളുടെ അറിവാണ് ആയൂര്‍വേദം. ആര്‍ക്കും മാറ്റാനാവില്ല. എന്നാല്‍ പാരമ്പര്യ ഔഷധ മേഖലയില്‍ പല രാജ്യങ്ങളും നമുക്ക് മുന്നിലാണ്. ഒരു പച്ചില മരുന്നു വളരെ ഫലപ്രദമാണ് എന്നു നാം പറയുന്നു. നമുക്ക് ഫലം കിട്ടുന്നുമുണ്ട്. പക്ഷെ അതിനു തെളിവില്ല. അതിനാല്‍ നമുക്ക് ഫലത്തോടൊപ്പം തെളിവുംആവശ്യമാണ്. ഇക്കാലത്ത് അതാണ് വേണ്ടത്.  നമുക്ക് വിവര ശേഖരം വേണം. അതു സംബന്ധിച്ച രേഖകള്‍ വേണം. അവിടെ നിന്നാണ് മാറ്റങ്ങള്‍ തുടങ്ങുന്നത്. നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഫലങ്ങളുണ്ട്. തെളിവുകള്‍ ഇല്ല.  തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരമ്പരാഗത ഔഷധങ്ങളില്‍ നമ്മുടെ സര്‍വകലാശാലകള്‍ ഗവേഷണങ്ങള്‍ നടത്തട്ടെ.

സുഹൃത്തുക്കളെ,
നമ്മുടെ ജനസംഖ്യയാണ് നമ്മുടെ വലിയ ശക്തി. ഇതിനെ കുറിച്ച് ഏതെങ്കിലും സര്‍വകലാശാല പഠിച്ചിട്ടുണ്ടോ. ലോകത്തില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ ജനസംഖ്യ യുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോ. എങ്ങിനെയാണ് അവിടെ ഉള്ള സര്‍വകലാശാലകള്‍ ഇതിനോടു പ്രതികരിച്ചത്.  അതിന്റെ പ്രയോജനം എന്തായിരുന്നു. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഈ ശക്തിയുടെ സാധ്യത അടുത്ത 20-25-30 വര്‍ഷത്തേയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം. ലോകത്തിലെ സമ്പന്ന രാജ്യങ്ങളെ നോക്കുക. അവിടെ വൃദ്ധരുടെ സംഖ്യ കുത്തനെ ഉയരുകയാണ്. ചെറുപ്പക്കാരെ അവിടെ കാണാനില്ല.ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരാണ്. രാജ്യം നടത്തിക്കൊണ്ടു പോകാന്‍ അവര്‍ക്കാവുന്നില്ല.എല്ലാവരും ഇത് അഭിമുഖീകരിക്കണം.  ഇന്ന് നമ്മുടെ രാജ്യം ചെറുപ്പമാണ്.  നമ്മുടെ രാജ്യത്തും ഈ അവസ്ഥ വരും. ആ ദിനങ്ങള്‍ അകലെയല്ല. വ്രാര്‍ദ്ധക്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ലോകത്തില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ. യുവാക്കളെ കാണാനില്ലാത്ത പ്രശ്‌നം ആര്‍ക്കെങ്കിലും പരിഹരിക്കാനാവുമോ. ഇവ നമ്മുടെ സര്‍വകലാശാലകളുടെയും സഹജമായ പ്രശ്‌നമാണ്. ഇത് നമ്മുടെ സര്‍വകലാശാലകളില്‍ ഗവേഷണ വിഷയമാക്കാവുന്നതാണ്. ഇത് നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ക്കു നല്‍കിയാല്‍ അവര്‍ ഒരു കാഴ്ച്ചപ്പാട് വികസിപ്പിച്ചെടുക്കും. പുതിയ കാര്യങ്ങള്‍ അറിയാന്‍ അവര്‍ക്കും അവസരം ലഭിക്കും. ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ മേഖലയില്‍ നമുക്ക് അനന്ത സാധ്യതകളാണുള്ളത്.   ഇതില്‍ ഗവേഷണം കൂടാതെ നമുക്ക് എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും. നാം പ്രകൃതിയെ സഹായിക്കുന്നു, പ്രകൃതി നമ്മെയും. ഇപ്പോള്‍ നാം നേരെ തിരിച്ചാണ്.  അതിനാല്‍ പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ നാം ക്രമീകരണങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ഇന്ന് എല്ലാ രാജ്യങ്ങളും സൗരോര്‍ജ്ജത്തിലേയ്ക്കു നീങ്ങുകയാണ്. ഇക്കാര്യത്തില്‍ നാം ഭാഗ്യം ചെയ്തവരാണ്. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അതെങ്ങനെ ഉപയോഗിക്കും.  അതില്‍ നിന്ന് എങ്ങനെ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കും. ഗവണ്‍മെന്റെ എല്ലാ നയങ്ങളിലും സൗരോര്‍ജ്ജത്തിന് അധിക പ്രാധാന്യമാണ് നല്‍കി വരുന്നത്. ഇതിന് ഗവേഷണം ആവശ്യമാണ്. അതുപോലെയാണ് സ്ഛ്ഭാരത് അഭിയാനും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. . മാലിന്യത്തില്‍ നിന്നു സമ്പത്ത് ഉണ്ടാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ അവിടെ  അവസാനിക്കില്ല. സര്‍വകലാശാലകള്‍ ഗവേഷണം നടത്തണം.  പുതിയ തലമുറ പരീക്ഷണങ്ങള്‍ നടത്തണം.ഇങ്ങനെ എത്രയോ മേഖലകള്‍ ഉണ്ട് ഇന്നത്തെ കുട്ടികള്‍ക്കു പഠിക്കാന്‍. ഇന്ന് രാജ്യം സ്‌പോര്‍സ് രംഗത്തും പുതിയ ആത്മവിശ്വാസത്തോടെ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. രാജ്യത്ത് പുതിയ സ്‌പോര്‍സ് സര്‍വകലാശാലകള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. കായിക സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു മുമ്പ് കായിക രംഗത്ത് ഒന്നും ചെയ്യാനില്ല എന്ന ഒരു തോന്നല്‍ നമ്മുടെ സര്‍വകലാശാലയിലെ  കുട്ടികള്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സര്‍വകലാശാലകളുടെ കളിക്കളങ്ങള്‍ നിറയെ  വൈകുന്നേരളില്‍  കുട്ടികളാണ്. ഇന്ന് ക്ലാസുകള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ വീട്ടിലേയ്ക്ക് ഓടാറില്ല. ഓരോ സര്‍വകലാശാലകളും സ്വര്‍ണമെഡല്‍ ലക്ഷ്യം വയ്ക്കണം. അതിന് കുട്ടികളെ പരിശീലിപ്പിക്കണം. അപ്പോള്‍ അവര്‍ക്ക് മറ്റു രാജ്യങ്ങളിലും പോയി കളിക്കാം. ഈ ചിതറിയ ചിന്തകള്‍ നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നത് പുതിയ വിദ്യാഭ്യാസ നയത്തില്‍ അനന്തമായ സാധ്യതകള്‍ ഉണ്ട് എന്നു സൂചിപ്പിക്കുന്നതിനാണ്.  ഇതിനെ നാം മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്.
സുഹൃത്തുക്കളെ,
ദേശീയ വിദ്യാഭ്യാസ നയത്തിനു നേതൃത്വം നല്‍കേണ്ടത് നിങ്ങളാണ്. അത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്. ഈ അഖില ശിക്ഷക് സംഗമത്തില്‍ നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കും എന്ന് എനിക്കുറപ്പുണ്ട്.  നിങ്ങള്‍ ആര്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നുവോ ആ യുവാക്കളെ നിങ്ങള്‍ ഒരുക്കുക. ഇന്നേയ്ക്കല്ല, നാളെയ്ക്കു വേണ്ടി. നാളെ അവരെ ഒരുക്കാന്‍ കാത്തിരിക്കരുത്.  നാളെയ്ക്ക് അവരെ ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ അടുത്ത വര്‍ഷത്തേയ്ക്കായി ഒരുക്കുക.അടുത്ത വര്‍ഷത്തേയ്ക്കാണ് ഒരുക്കുന്നതെങ്കില്‍ അടുത്ത 100 വര്‍ഷത്തെ മുന്നില്‍ കണ്ട് ഒരു സ്ഥാപനം ആരംഭിക്കുക. എങ്കില്‍ മാത്രമെ ലക്ഷ്യം കൈവരിക്കാനാവൂ. ഈ ചൈതന്യത്തോടെ നിങ്ങള്‍ ഈ പുണ്യഭൂമിയില്‍ ഗംഗാ തീരത്ത് ആയിരിക്കുക. സാംസ്‌കാരിക പാരമ്പര്യം നമുക്ക് പുതിയ ബോധവും പ്രചോദനവും നല്‍കുന്നു.  പാരമ്പര്യത്തില്‍ നിന്നും ഏതാനും തുള്ളികള്‍ നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.  നിങ്ങളുടെ സര്‍വകലാശാലയിലെ യുവാക്കളെ ശോഭനമായ ഭാവിയിലേയ്ക്കു രൂപപ്പെടുത്തുവാന്‍ ഈ അമൃത കാലത്ത് അതു നിങ്ങളെ സഹായിക്കും. ഒരിക്കല്‍ കൂടി ഈ പരിപാടി സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്ക് ഇതില്‍ ഉത്സാഹത്തോടെ പങ്കെടുക്കാം. അടുത്ത മൂന്നു ദിവസം നിങ്ങള്‍ ക്ഷീണിക്കില്ല. ഇവിടെ വന്നപ്പോള്‍ മുതല്‍ ഞാന്‍ പരിപാടി കാണുന്നുണ്ടായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് എന്തു സംഭവിക്കും എന്ന് എനിക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങള്‍ വിദ്യാഭ്യാസ മണ്ഡലത്തില്‍ നിന്നു വന്നവരാണ് നിങ്ങള്‍ തീര്‍ച്ചയായും ഇതിനെ മുന്നോട്ടു നയിക്കും. എല്ലാ നന്മകളും നേരുന്നു.
നിങ്ങള്‍ക്കു വളരെ നന്ദി.

--ND-- 


( റിലീസ് ഐ.ഡി: 1840424) സന്ദര്‍ശക കൗണ്ടര്‍ : 210