പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡേയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Posted On: 24 SEP 2021 5:15AM by PIB Thiruvananthpuram

ക്വാഡ് നേതാക്കളുടെ ഉച്ചകോടിയ്ക്കിടെ  വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് 2021 സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി  സുഗാ യോഷിസിഡേയുമായി കൂടിക്കാഴ്ച നടത്തി.


തങ്ങളുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ ഇരു  പ്രധാനമന്ത്രിമാരും സന്തോഷം പ്രകടിപ്പിച്ചു. സുഗ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ 2020 സെപ്റ്റംബര്‍ മുതലുള്ള തങ്ങളുടെ  മൂന്ന് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇരുവരും  ഊഷ്മളമായി അനുസ്മരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തിന് മികച്ച മുന്നേറ്റം സാദ്ധ്യമാക്കുന്നതില്‍ പ്രധാനമന്ത്രിയെന്ന നിലയിലും നേരരെത്ത ചീഫ് ക്യാബിനറ്റ് സെക്രട്ടറിയും എന്ന നിലയിലുമുള്ള, വ്യക്തിപരമായ പ്രതിബദ്ധതയ്ക്കും നേതൃത്വത്തിനും പ്രധാനമന്ത്രി മോദി,  പ്രധാനമന്ത്രി സുഗയ്ക്ക് നന്ദി അറിയിച്ചു. ആഗോള മഹാമാരിക്കിടയിലും ടോക്കിയോ ഒളിമ്പിക്‌സും പാരാലിമ്പിക് ഗെയിമുകളും വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി സുഗയെ അദ്ദേഹം അഭിനന്ദിച്ചു.


രണ്ടു പ്രധാനമന്ത്രിമാരും ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം അവലോകനം ചെയ്യുകയും അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ സമീപകാല ആഗോള, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് വീക്ഷണങ്ങള്‍ കൈമാറുകയും ചെയ്തു. സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒനു ഇന്‍ഡോ-പസഫിക് മേഖല എന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ വീണ്ടും ആവര്‍ത്തിച്ചു. പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉള്‍പ്പെടെ ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും മെച്ചപ്പെടുത്തുന്നതിന് അവര്‍ സമ്മതിച്ചു.


ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ഇടപഴകലിനെ രണ്ട് പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഈ വര്‍ഷം ആദ്യം ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയ്ക്കിടയില്‍ സമാരംഭം കുറിച്ച പ്രതിരോധശേഷിയു്ള്ള വിതരണശൃംഖല മുന്‍കൈയെ (സപ്ലൈ ചെയിന്‍ റെസിലിയന്‍സ് ഇനിഷ്യേറ്റീവ് -എസ്.സി.ആര്‍.ഐ)പ്രതിരോധശേഷിയുള്ളതും വൈവിദ്ധ്യമാര്‍ന്നതും വിശ്വസനീയവുമായ വിതരണശൃംഖലയുടെ സഹകരണസംവിധാനം എന്ന നിലയില്‍ അവര്‍ സ്വാഗതം ചെയ്യുകയും നിര്‍മ്മാണ, എം.എസ.്എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍), നൈപുണ്യ വികസനം എന്നിവയില്‍ ഉഭയകക്ഷി പങ്കാളിത്തം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഈ വര്‍ഷം ആദ്യം ഒപ്പുവച്ച നിര്‍ദ്ദിഷ്ട നൈപുണ്യ തൊഴിലാളികളുടെ (എസ്.എസ്.ഡബ്ല്യു) കരാര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, 2022 ന്റെ തുടക്കത്തില്‍ ജപ്പാന്റെ ഭാഗത്തുനിന്നും ഇന്ത്യയിലെ നൈപുണ്യവും ഭാഷാ പരീക്ഷണങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി സുഗ പ്രധാനമന്ത്രി മോദിയെ അറിയിച്ചു.


രണ്ട് പ്രധാനമന്ത്രിമാരും കോവിഡ് -19 മഹാമാരിയെക്കുറിച്ചും അതിനെ അഭിസംബോധനചെയ്യുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം അവര്‍ എടുത്തുകാണിക്കുകയും, ഇക്കാര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ഡിജിറ്റല്‍ പങ്കാളിത്തത്തിലെ പുരോഗതി ക്രിയാത്മകമായി പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകളിലേത് വിലയിരുത്തുകയും ചെയ്തു. ഉയര്‍ന്നുവരുന്ന വിവിധ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ സഹകരണത്തെക്കുറിച്ചുള്ള ആശയങ്ങളും അവര്‍ കൈമാറി. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഹരിത ഊര്‍ജ്ജ പരിവര്‍ത്തനവും, ഇന്ത്യയുടെ ദേശീയ ഹൈഡ്രജന്‍ ഊര്‍ജ്ജ ദൗത്യവുമായി ജാപ്പാന്റെ സഹകരണത്തിനുള്ള സാധ്യതകളിലും ചര്‍ച്ചകള്‍ നടന്നു.


മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ (എം.എ.എച്ച്.എസ്.ആര്‍) പദ്ധതി സുഗമമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് മുന്നോട്ടുള്ള പരിശ്രമങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത രണ്ട് പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു.


ഇന്ത്യ-ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറത്തിന് കീഴില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഉഭയകക്ഷി വികസന പദ്ധതികളിലെ പുരോഗതി ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും അത്തരം സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തത്തില്‍ നേടിയ ശക്തമായ ചലനാത്മകത ജപ്പാനില്‍ പുതിയ ഭരണമുണ്ടായെങ്കിലും തുടരുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി സുഗ പ്രകടിപ്പിച്ചു. സമീപഭാവിയില്‍ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ജപ്പാനിലെ അടുത്ത പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി അറിയിച്ചു.



(Release ID: 1757506) Visitor Counter : 242