പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 

നിലവിൽ പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകമാണ്: പ്രധാനമന്ത്രി

കഴിഞ്ഞ 2-3 ആഴ്ചയ്ക്കിടെ ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ ശ്രീ ജയശങ്കറും ശ്രീ ഹർദീപ് പുരിയും സഭയിൽ നൽകിയിട്ടുണ്ട്: പ്രധാനമന്ത്രി

ഈ പ്രതിസന്ധി ഇപ്പോൾ മൂന്നാഴ്ചയിലധികമായി തുടരുകയാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിലും വളരെ ദോഷകരമായ ആഘാതം സൃഷ്ടിക്കുന്നു; ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്: പ്രധാനമന്ത്രി

മറ്റൊരു കാരണത്താലും ഈ പ്രദേശം നമുക്ക് പ്രധാനപ്പെട്ടതാണ്, കാരണം ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ വസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഈ കടലുകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും വളരെ കൂടുതലാണ്: പ്രധാനമന്ത്രി

ഈ പല കാരണങ്ങളാൽ, ഇന്ത്യയുടെ ആശങ്കകൾ സ്വാഭാവികമായും വലുതാണ്. ഈ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ നിന്നുള്ള ഏകകണ്ഠവും ഐക്യരൂപേണയുള്ളതുമായ ഒരു സ്വരം ലോകത്ത് എത്തേണ്ടത് അത്യാവശ്യമാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 MAR 2026 3:47PM by PIB Thiruvananthpuram


പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. "ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്." സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു, 

ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഈ യുദ്ധം അഭൂതപൂർവമായ സാമ്പത്തിക, ദേശീയ സുരക്ഷാ, മാനുഷിക സമ്മർദ്ദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതും യുദ്ധം ബാധിച്ചതുമായ രാജ്യങ്ങളുമായി ഇന്ത്യക്ക് വിപുലമായ വ്യാപാര ബന്ധമുണ്ടെന്നും സംഘർഷ മേഖല സുപ്രധാന വ്യാപാര പാതകളിലാണെന്നും ഇന്ത്യയുടെ ക്രൂഡ് ഓയിൽ, ഗ്യാസ് ആവശ്യങ്ങളുടെ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ് നിറവേറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ വസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാരിലേക്കും ആ കടലുകളിലെ വാണിജ്യ കപ്പലുകളിലുള്ള ഗണ്യമായ എണ്ണം ഇന്ത്യൻ ജീവനക്കാരിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി ‌പ്രസ്താവിച്ചു, "ഇന്ത്യയുടെ ആശങ്കകൾ സ്വാഭാവികമായും വളരെ വലുതാണ്, അതിനാൽ ഈ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യയുടെ പാർലമെന്റിൽ നിന്ന് ഏകകണ്ഠവും ഐക്യരൂപേണയുള്ളതുമായ ഒരു സ്വരം ലോകത്തേക്ക് പോകേണ്ടത് അത്യാവശ്യമാണ്."

ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ​ഗവൺമെന്റ് സ്വീകരിച്ച ദ്രുതഗതിയിലുള്ള നടപടികളെക്കുറിച്ച് വിവരിച്ച പ്രധാനമന്ത്രി, യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലെ ഓരോ ഇന്ത്യക്കാരനും ആവശ്യമായ സഹായം നൽകിയിട്ടുണ്ടെന്ന് സഭയെ അറിയിച്ചു. മിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുമായി താൻ നേരിട്ട് രണ്ട് വട്ടം സംസാരിച്ചുവെന്നും അവരെല്ലാം ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് പൂർണ്ണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രസ്താവിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, "പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നുണ്ട്, കൂടാതെ ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നു."

വിദേശത്തുള്ള ഇന്ത്യക്കാർക്കായി സജ്ജീകരിച്ചിട്ടുള്ള കോൺസുലർ, ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് ഫ്രെയിംവർക്കിനെ (കോൺസുലർ-സ്ഥാപന സഹായ സംവിധാനം) കുറിച്ച് പ്രധാനമന്ത്രി കൂടുതൽ വിശദീകരിച്ചു. ദുരിതബാധിത രാജ്യങ്ങളിലെ എല്ലാ ഇന്ത്യൻ മിഷനുകളും (എംബസികൾ) നിരന്തരം സഹായം നൽകുന്നുണ്ടെന്നും കൃത്യമായ ഇടവേളകളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നും ഇന്ത്യയിലും മറ്റ് ബാധിക്കപ്പെട്ട രാജ്യങ്ങളിലും 24/7 പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും അടിയന്തര ഹെൽപ്‌ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ സംവിധാനങ്ങളിലൂടെ, ബാധിക്കപ്പെട്ടവർ ഇന്ത്യൻ തൊഴിലാളികളായാലും വിനോദസഞ്ചാരികളായാലും അവർക്കെല്ലാം ഉടനടി വിവരങ്ങൾ നൽകിവരുന്നു" സജീവ ഇടപെടലുകളെ അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

യുദ്ധം തുടങ്ങിയ ശേഷം 3,75,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇതിൽ ഇറാനിൽ നിന്നു മാത്രം മടങ്ങിയെത്തിയ ഏകദേശം 1,000 ഇന്ത്യക്കാർ ഉൾപ്പെടുന്നുവെന്നും അവരിൽ 700-ലധികം പേർ യുവ മെഡിക്കൽ വിദ്യാർത്ഥികളാണെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകൾ സി.ബി.എസ്.ഇ റദ്ദാക്കിയതായും വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "​ഗവൺമെന്റ് അതീവ ജാഗ്രതയുള്ളതും സജ്ജവുമാണ്, കൂടാതെ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണ്" ഗവൺമെന്റിന്റെ സമീപനത്തെ സംഗ്രഹിച്ചുകൊണ്ട് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ക്രൂഡ് ഓയിൽ, ഗ്യാസ്, വളങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വലിയ അളവിൽ ഹോർമുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലെത്തുന്നതെന്നും യുദ്ധം തുടങ്ങിയത് മുതൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അതീവ വെല്ലുവിളി നിറഞ്ഞതായി മാറിയെന്നും ഊർജ്ജ വിതരണമെന്ന നിർണ്ണായക ചോദ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സമ്മതിച്ചു. "രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിരന്തര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്" സാധാരണ കുടുംബങ്ങളെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലാണ് ​ഗവൺമെന്റിന്റെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, എൽ.പി.ജിയുടെ ആഭ്യന്തര ഉപയോഗത്തിന് മുൻഗണന നൽകുന്നതും അതിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതും പോലുള്ള നടപടികൾ സൂചിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു, 

കഴിഞ്ഞ ദശകത്തിൽ പിന്തുടർന്ന ഊർജ്ജ വൈവിധ്യവൽക്കരണ തന്ത്രം നിലവിലെ പ്രതിസന്ധിയിൽ എത്രത്തോളം ഗുണകരമായെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ തങ്ങളുടെ ഊർജ്ജ ഇറക്കുമതി സ്രോതസ്സുകൾ 27 രാജ്യങ്ങളിൽ നിന്ന് 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നും അതുവഴി ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം ആശ്രയിക്കുന്നത് കുറച്ചുവെന്നും അദ്ദേഹം സഭയെ അറിയിച്ചു. "ഇന്നത്തെ സാഹചര്യത്തിൽ, ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച നടപടികൾ കൂടുതൽ പ്രസക്തമായി മാറിയിരിക്കുന്നു" ഈ സമീപനത്തിന്റെ ദീർഘവീക്ഷണത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ മോദി പ്രസ്താവിച്ചു.

കൃത്യമായി ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾക്കായി ക്രൂഡ് ഓയിൽ ശേഖരിക്കുന്നതിന് ഇന്ത്യ മുൻഗണന നൽകിയിട്ടുണ്ടെന്ന് തന്ത്രപരമായ കരുതൽ ശേഖരത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനികൾ സൂക്ഷിക്കുന്ന പ്രത്യേക ശേഖരത്തിന് പുറമെ, ഇന്ത്യക്ക് ഇന്ന് 53 ലക്ഷം മെട്രിക് ടണ്ണിലധികം 'സ്ട്രാറ്റജിക് പെട്രോളിയം റിസർവ്' ഉണ്ടെന്നും 65 ലക്ഷം മെട്രിക് ടണ്ണിലധികം ശേഷിയുള്ള ശേഖരം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. "കഴിഞ്ഞ 11 വർഷത്തിനിടെ നമ്മുടെ ശുദ്ധീകരണ ശേഷിയിലും ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്" ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ മേഖലയുടെ മൊത്തത്തിലുള്ള പുരോഗതി എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു. 

ഇന്ത്യയിലേക്കുള്ള എണ്ണ, ഗ്യാസ്, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വഹിക്കുന്ന കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ആഗോള വിതരണക്കാരുമായി ​ഗവൺമെന്റ് നടത്തുന്ന സജീവ ഇടപെടലുകളെക്കുറിച്ചും ഗൾഫ് കപ്പൽ പാതകളിലെ ജാഗ്രതാനിർഭരമായ നിരീക്ഷണത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു."ഇത്തരം ശ്രമങ്ങൾ കാരണം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന നമ്മുടെ നിരവധി കപ്പലുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ട്" സമുദ്ര ഇടനാഴികൾ സുരക്ഷിതമായി നിലനിർത്തുന്നതിന് എല്ലാ ആഗോള പങ്കാളികളുമായും നിരന്തരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ശ്രീ മോദി അഭിപ്രായപ്പെട്ടു, 

എഥനോൾ മിശ്രിതമാക്കുന്നതിലെ അസാധാരണമായ പുരോഗതി ഇന്ത്യയുടെ ആഭ്യന്തര ഊർജ്ജ പരിവർത്തനത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരു ദശകം മുമ്പ് വെറും 1-1.5 ശതമാനമായിരുന്നത് ഇന്ന് ഏകദേശം 20 ശതമാനമായി മാറിയെന്നും ഇത് പ്രതിവർഷം നാലരക്കോടി ബാരൽ എണ്ണ ഇറക്കുമതി കുറയ്ക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ വൈദ്യുതീകരണത്തിലൂടെ പ്രതിവർഷം ഏകദേശം 180 കോടി ലിറ്റർ ഡീസൽ ലാഭിക്കാൻ കഴിഞ്ഞതായും 2014-ൽ 250 കിലോമീറ്ററിൽ താഴെയായിരുന്ന മെട്രോ ശൃംഖല ഇന്ന് ഏകദേശം 1,100 കിലോമീറ്ററായി വ്യാപിപ്പിച്ചതായും കേന്ദ്ര ​ഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് 15,000 ഇലക്ട്രിക് ബസുകൾ നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. "ബദൽ ഇന്ധനങ്ങളുടെ കാര്യത്തിൽ ഇന്ന് നടക്കുന്ന വൻതോതിലുള്ള പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കും" ഇന്ത്യയുടെ ഊർജ്ജ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി പ്രസ്താവിച്ചു. 

ഊർജ്ജം എന്നത് ആധുനിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പശ്ചിമേഷ്യ ആഗോള ഊർജ്ജ ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സാണെന്നും സാമ്പത്തിക രംഗത്തുണ്ടാകുന്ന വിപുലമായ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സമ്മതിച്ചു. അതിനാൽ തന്നെ നിലവിലെ പ്രതിസന്ധി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്ക് ഒരു വെല്ലുവിളിയാണ്. ശക്തമായ സാമ്പത്തിക അടിത്തറയുടെയും ബന്ധപ്പെട്ട മേഖലകളിലെ ചർച്ചകളുടെയും പിന്തുണയോടെ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല തന്ത്രങ്ങളുമായാണ് ‌​ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതി ശൃംഖലയിലെ ഓരോ ബുദ്ധിമുട്ടും വിലയിരുത്തി പരിഹരിക്കാൻ ദിവസവും യോഗം ചേരുന്ന ഒരു അന്തർ-മന്ത്രാലയ ​ഗ്രൂപ്പ് സജ്ജമാണെന്നും അദ്ദേഹം സഭയെ അറിയിച്ചു."​ഗവൺമെന്റിന്റെയും വ്യവസായ മേഖലയുടെയും സംയുക്ത പരിശ്രമത്തിലൂടെ ഈ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്" പ്രതീക്ഷാനിർഭരമായ വാക്കുകളോടെ ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു. 

ഇന്ത്യയിലെ കർഷകർ മതിയായ ഭക്ഷ്യധാന്യ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും ശരിയായ ഖാരിഫ് വിതയ്ക്കൽ സുഗമമാക്കുന്നതിന് ​ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും സമീപവർഷങ്ങളിൽ ശക്തമായ അടിയന്തര ഭക്ഷണ ക്രമീകരണങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും യുദ്ധം കൃഷിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി. "കഴിഞ്ഞ കാലങ്ങളിലും ആഗോള പ്രതിസന്ധികളുടെ ഭാരം കർഷകരുടെ മേൽ വീഴാൻ നമ്മുടെ ഗവൺമെന്റ് അനുവദിച്ചിട്ടില്ല" കോവിഡ്-19 മഹാമാരിയുടെ സമയത്തും അതുമായി ബന്ധപ്പെട്ട ആഗോള വിതരണ ശൃംഖലാ തടസ്സങ്ങൾക്കിടയിലും അന്താരാഷ്ട്ര വിപണിയിൽ യൂറിയ വില ഒരു ബാഗിന് 3,000 രൂപയായി ഉയർന്നപ്പോൾ പോലും ഇന്ത്യൻ കർഷകർക്ക് അതേ ബാഗ് 300 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ​ഗവൺമെന്റ് ഉറപ്പാക്കിയ കാര്യം അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി പ്രഖ്യാപിച്ചു. 

ഇന്ത്യൻ കൃഷിയെ ബാഹ്യ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്വീകരിച്ച ഘടനാപരമായ നടപടികളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ ആറ് പുതിയ യൂറിയ പ്ലാന്റുകൾ കമ്മീഷൻ ചെയ്തതായും ഇത് പ്രതിവർഷം 76 ലക്ഷം മെട്രിക് ടണ്ണിലധികം ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി. അതോടൊപ്പം ഡി.എ.പി (DAP), എൻ.പി.കെ.എസ് (NPKS) വളങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം ഏകദേശം 50 ലക്ഷം മെട്രിക് ടൺ വർദ്ധിപ്പിക്കുകയും വളം ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. "എണ്ണ, ഗ്യാസ് ഇറക്കുമതിയിൽ നാം വൈവിധ്യം കൊണ്ടുവന്നതുപോലെ തന്നെ, ഡി.എ.പി, എൻ.പി.കെ.എസ് എന്നിവയുടെ ഇറക്കുമതിക്കായുള്ള നമ്മുടെ ഓപ്ഷനുകളും (മാർഗ്ഗങ്ങളും) നാം വിപുലീകരിച്ചിട്ടുണ്ട്" ഈ ശ്രമങ്ങളുടെ വ്യാപ്തി അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

ഇന്ത്യയിൽ നിർമ്മിച്ച നാനോ യൂറിയ പോലുള്ള നൂതന വിദ്യകളിലൂടെയും പ്രകൃതി കൃഷിയുടെ പ്രോത്സാഹനത്തിലൂടെയും കർഷകരുടെ ഡീസൽ ആശ്രിതത്വം കുറയ്ക്കുന്നതിനായി പി.എം-കുസും (PM-KUSUM) പദ്ധതിക്ക് കീഴിൽ 22 ലക്ഷത്തിലധികം സോളാർ പമ്പുകൾ വിതരണം ചെയ്തതിലൂടെയും കർഷകരെ ശാക്തീകരിക്കാനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

രാജ്യത്തുടനീളമുള്ള എല്ലാ പവർ പ്ലാന്റുകളിലും മതിയായ കൽക്കരി ശേഖരം ലഭ്യമാണെന്നും തുടർച്ചയായ രണ്ടാം വർഷവും 100 കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിച്ച് ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചതായും യുദ്ധം തുടരുന്ന സാഹചര്യത്തിൽ വേനൽക്കാലത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി സഭയെ അറിയിച്ചു. വൈദ്യുതി ഉൽപ്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ സംവിധാനങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കഴിഞ്ഞ ദശകത്തിൽ പുനരുപയോഗ ഊർജ്ജ രംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങൾ ​ഗവൺമെന്റിന്റെ സജ്ജീകരണങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷിയുടെ പകുതിയും ഇപ്പോൾ പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. കൂടാതെ രാജ്യത്തിന്റെ ആകെ പുനരുപയോഗ ഊർജ്ജ ശേഷി 250 ജിഗാവാട്ട് എന്ന ചരിത്രപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ സോളാർ പവർ ശേഷി മാത്രം ഏകദേശം 3 ജിഗാവാട്ടിൽ നിന്ന് 140 ജിഗാവാട്ടായി ഉയർന്നതായും ഏകദേശം 40 ലക്ഷം റൂഫ്‌ടോപ്പ് സോളാർ യൂണിറ്റുകൾ സ്ഥാപിച്ചതായും, ഗോബർധൻ പദ്ധതിക്ക് കീഴിൽ 200 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തനസജ്ജമാണെന്നും, ആണവോർജ്ജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും പുതുതായി അംഗീകരിച്ച സ്മോൾ ഹൈഡ്രോ പവർ ഡെവലപ്‌മെന്റ് സ്കീം വഴി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 1,500 മെഗാവാട്ട് ശേഷി കൂടി വർദ്ധിപ്പിക്കുമെന്നും നിരീക്ഷിച്ചുകൊണ്ട് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു, "ഈ ശ്രമങ്ങളെല്ലാം ഇന്ന് രാജ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്യുന്നു, അവ ഇന്ത്യയുടെ ഊർജ്ജ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കും."

തുടക്കം മുതൽ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് പശ്ചിമേഷ്യൻ സംഘർഷത്തോടുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതികരണത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പ്രസ്താവിച്ചു. വളരെയധികം ആശങ്ക പ്രകടിപ്പിക്കുക, സംഘർഷം ലഘൂകരിക്കുക, സാധാരണക്കാർക്കും ഊർജ്ജ-ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ എതിർക്കുക എന്നിവയാണ് ഇന്ത്യയുടെ നിലപാടുകൾ. ബന്ധപ്പെട്ട എല്ലാ പശ്ചിമേഷ്യൻ നേതാക്കളുമായും താൻ ആശയവിനിമയം നടത്തിയെന്നും സംഘർഷം കുറയ്ക്കാനും യുദ്ധം അവസാനിപ്പിക്കാനും അവരോട് അഭ്യർത്ഥിച്ചുവെന്നും സഭയെ അറിയിച്ച പ്രധാനമന്ത്രി, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തുന്നതും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞു. "യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി നയതന്ത്രത്തിലൂടെ ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണ്," എന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.

മാനവികതയോടും സമാധാനത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, ചർച്ചകളും നയതന്ത്രവും മാത്രമാണ് പരിഹാരത്തിനുള്ള ഏക പോംവഴിയെന്ന് ഊന്നിപ്പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനുമാണ് ഇന്ത്യയുടെ ഓരോ ശ്രമവും ലക്ഷ്യമിടുന്നതെന്നും ഈ യുദ്ധത്തിൽ ഏതൊരു ജീവൻ അപകടത്തിലാക്കുന്നതും മാനവികതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും നിരീക്ഷിച്ചുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു, "എത്രയും വേഗം സമാധാനപരമായ പരിഹാരത്തിലെത്താൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ പരിശ്രമം."

പ്രതിസന്ധിയുടെ ആഭ്യന്തര സുരക്ഷാ വശങ്ങളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, ചില ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി. എല്ലാ ക്രമസമാധാന ഏജൻസികളെയും ജാഗ്രതയിലാക്കിയിട്ടുണ്ടെന്നും തീരദേശം, അതിർത്തി, സൈബർ, തന്ത്രപ്രധാനമായ ഇൻസ്റ്റാളേഷനുകൾ തുടങ്ങി എല്ലാ മേഖലകളിലെയും സുരക്ഷ കൂടുതൽ ശക്തമാക്കുകയാണെന്നും സഭയെ അറിയിച്ച പ്രധാനമന്ത്രി മോദി "തീരദേശ സുരക്ഷയായാലും അതിർത്തി സുരക്ഷയായാലും സൈബർ സുരക്ഷയായാലും തന്ത്രപ്രധാനമായ ഇൻസ്റ്റാളേഷനുകളായാലും എല്ലാറ്റിന്റെയും സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്" എന്ന് മുന്നറിയിപ്പ് നൽകി.

ഈ യുദ്ധം മൂലമുണ്ടായ പ്രയാസകരമായ ആഗോള സാഹചര്യങ്ങൾ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് രാജ്യം ഒന്നിച്ചുനിന്നതുപോലെ തന്നെ ഇപ്പോഴും തയ്യാറെടുപ്പോടും ഐക്യത്തോടും കൂടി ഇരിക്കാൻ തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു. ക്ഷമയും ആത്മസംയമനവും ജാഗ്രതയും പാലിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, വ്യാജവാർത്തകൾ പ്രചരിപ്പിച്ചോ കരിഞ്ചന്തയിലൂടെയോ പൂഴ്ത്തിവെപ്പിലൂടെയോ സാഹചര്യം ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അത്തരം ശക്തികൾക്കെതിരെ കർശനമായ നിരീക്ഷണവും ദ്രുതഗതിയിലുള്ള നടപടിയും ഉറപ്പാക്കാൻ സഭയിലൂടെ അദ്ദേഹം എല്ലാ സംസ്ഥാന ​ഗവൺമെന്റുകളോടും അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ കൂട്ടായ നിശ്ചയദാർഢ്യത്തിലുള്ള തന്റെ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി "ഈ രാജ്യത്തെ ഓരോ ​ഗവൺമെന്റും ഓരോ പൗരനും ഒന്നിച്ച് നടക്കുമ്പോൾ നമുക്ക് എല്ലാ വെല്ലുവിളികളെയും വെല്ലുവിളിക്കാൻ കഴിയും. ഇതാണ് നമ്മുടെ സവിശേഷത, ഇതാണ് നമ്മുടെ കരുത്ത്" എന്ന് ഉറപ്പിച്ചുപറഞ്ഞു.

****

SK

( റിലീസ് ഐ.ഡി: 2245832) സന്ദര്‍ശക കൗണ്ടര്‍ : 11