ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

നേരിട്ടുള്ള നികുതിപരിഷ്കരണങ്ങളിലൂടെ ജീവിതസൗകര്യം മെച്ചപ്പെടുത്തൽ


വാഹനാപകട ക്ലെയിം ട്രിബ്യൂണലുകൾ വ്യക്തികൾക്ക് അനുവദിക്കുന്ന തുകയുടെ പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി.

ചെറുകിട നികുതിദായകർക്ക് കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള നികുതി കുറയ്ക്കൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി ചട്ടപ്രകാരവും ഓട്ടോമേറ്റഡ് ആയതുമായ പുതിയ സംവിധാനം നടപ്പിലാക്കും

ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം നിശ്ചിത ഫീസോടെ ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി

ചെറുകിട നികുതിദായകർക്ക് വിദേശത്തുള്ള വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള പദ്ധതി

प्रविष्टि तिथि: 01 FEB 2026 12:52PM by PIB Thiruvananthpuram

നികുതിദായകർക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി നേരിട്ടുള്ള നികുതികളിൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026-27 ബജറ്റിൽ പ്രഖ്യാപിച്ചു. 

ജീവിതം സുഗമമാക്കൽ 

മോട്ടോർ അപകട ക്ലെയിം ട്രിബ്യൂണൽ ഒരു വ്യക്തിക്ക് അനുവദിക്കുന്ന തുകയുടെ മേലുള്ള പലിശയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടാതെ, ഈ തുകയിൽ നിന്നുള്ള ടി.ഡി.എസ് (TDS) പിടിക്കുന്ന രീതിയും ഒഴിവാക്കും. വിദേശ ടൂർ പാക്കേജുകളുടെ വിൽപ്പനയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചു. നിലവിലുള്ള 5 ശതമാനം, 20 ശതമാനം എന്നീ നിരക്കുകളിൽ നിന്ന് ഇത് 2 ശതമാനമായി കുറയ്ക്കും. ഇതിനായി തുകയുടെ പരിധി നിശ്ചയിച്ചിട്ടില്ല.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്ത് പഠിക്കുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി അയക്കുന്ന തുകയുടെ മേലുള്ള ടി.സി.എസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലാളികളെ വിതരണം ചെയ്യുന്ന സേവനങ്ങളെ വ്യക്തമായി ടി.ഡി.എസ് (TDS) പരിധിയിൽ കൊണ്ടുവരും. നിലവിലുള്ള അവ്യക്തതകൾ ഒഴിവാക്കി ഇതിനെ 'കോൺട്രാക്ടർമാർക്കുള്ള പേയ്‌മെന്റ്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ഇതിലൂടെ ഇത്തരം സേവനങ്ങൾക്ക് 1 ശതമാനം അല്ലെങ്കിൽ 2 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ മാത്രമായിരിക്കും ടി.ഡി.എസ് ബാധകമാകുക.

നികുതിദായകർക്കുള്ള സൗകര്യങ്ങൾ

നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിരവധി പ്രധാന നിർദ്ദേശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചു. ചെറുകിട നികുതിദായകർക്കായി പുതിയ ഡിജിറ്റൽ സംവിധാനം കൊണ്ടുവരും. ഇനി മുതൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള നികുതി കുറയ്ക്കൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അസസിംഗ് ഓഫീസർക്ക് അപേക്ഷ നൽകേണ്ടതില്ല. പകരം, നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ഇത് വേഗത്തിൽ ലഭ്യമാകും. പല കമ്പനികളിലായി ഓഹരി നിക്ഷേപമുള്ളവർക്ക് ഓരോ കമ്പനിക്കും വെവ്വേറെ ഫോം 15G അല്ലെങ്കിൽ 15H നൽകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കും. നിക്ഷേപകർക്ക് ഈ ഫോമുകൾ അവരുടെ ഡിപ്പോസിറ്ററികളിൽ സമർപ്പിക്കാം. ഡിപ്പോസിറ്ററികൾ തന്നെ ഇത് ബന്ധപ്പെട്ട എല്ലാ കമ്പനികൾക്കും നേരിട്ട് കൈമാറുന്നതാണ്. ആദായനികുതി റിട്ടേണുകളിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി. ചെറിയൊരു തുക ഫീസായി നൽകിക്കൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താം.


ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പുതിയ സമയക്രമം

തിരക്ക് ഒഴിവാക്കുന്നതിനും നികുതിദായകർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമായി നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്താൻ ബജറ്റ് നിർദ്ദേശിച്ചു.  ITR 1 ഉം ITR 2 ഉം റിട്ടേണുകൾ ഉള്ള വ്യക്തികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി തന്നെ തുടരും. ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ്സുകൾക്കും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കും. ഇന്ത്യയിലുള്ള ഒരാൾ ഒരു വിദേശിയിൽ (NRI/Non-resident) നിന്ന് വസ്തു വാങ്ങുമ്പോൾ, അതിനുള്ള ടി.ഡി.എസ് (TDS) അടയ്ക്കുന്നതിന് ഇനി മുതൽ വാങ്ങുന്നയാൾക്ക് പ്രത്യേക ടാൻ (TAN) നമ്പറിന്റെ ആവശ്യമില്ല. പകരം, വാങ്ങുന്നയാളുടെ പാൻ (PAN) കാർഡ് ഉപയോഗിച്ചുള്ള ചലാൻ വഴി തന്നെ ഈ നികുതി അടയ്ക്കാമെന്ന് ബജറ്റ് നിർദ്ദേശിക്കുന്നു. 


ചെറുകിട നികുതിദായകർക്ക് പ്രത്യേക ഊന്നൽ

വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ഐടി ജീവനക്കാർ, വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയ ചെറുകിട നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കും.

 (എ) നിശ്ചിത പരിധിയിൽ താഴെയുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ കാലാവധിയുള്ള ഒറ്റത്തവണ വിദേശ ആസ്തി വെളിപ്പെടുത്തൽ പദ്ധതി കൊണ്ടുവരും.
വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്തവർക്കും (ബി) വിദേശ വരുമാനം വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ആ വരുമാനം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തവർക്കും ഈ പദ്ധതി ബാധകമാകും.

(എ) വിഭാഗത്തിന്, വെളിപ്പെടുത്താത്ത വരുമാനത്തിന്റെയോ ആസ്തിയുടെയോ മൂല്യം ₹1 കോടി വരെ ആയിരിക്കണം. ആസ്തിയുടെ വിപണി മൂല്യത്തിന്റെ 30% അല്ലെങ്കിൽ വരുമാനത്തിന്റെ 30% നികുതിയായി നൽകണം. ഇതിനു പുറമെ, പിഴയ്ക്ക് പകരമായി 30% തുക കൂടി അധിക ആദായനികുതിയായി നൽകേണ്ടതുണ്ട്. ഇത് വഴി നിയമനടപടികളിൽ നിന്ന് ഇവർക്ക് പൂർണ്ണ സംരക്ഷണം ലഭിക്കും.

(ബി) വിഭാഗത്തിന്, ആസ്തിയുടെ മൂല്യം ₹5 കോടി വരെ ആയിരിക്കണം. വെറും ₹1 ലക്ഷം ഫീസായി നൽകി, ഈ ആസ്തികൾ ക്രമീകരിക്കാം. ഇവർക്ക് പിഴയിൽ നിന്നും നിയമനടപടികളിൽ നിന്നും പൂർണ്ണമായ ഒഴിവാക്കൽ ലഭിക്കും.

***

NK


(रिलीज़ आईडी: 2221621) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Nepali , Marathi , Bengali , Punjabi , Gujarati , Telugu , Kannada