56-ാമത് IFFI-യിൽ NFDC-NFAI പുനഃസ്ഥാപിച്ച നിശബ്ദ ചിത്രമായ 'മുരളിവാല'യുടെ പ്രത്യേക പ്രദർശനം നടന്നു
പ്രേക്ഷകരെ 1920-കളിലെ നിശബ് ദ യുഗത്തിലേക്ക് പുനരുജ്ജീവിപ്പിച്ച തൽസമയ സംഗീത അനുഭവത്തോടെ ചിത്രം തിരികെ കൊണ്ടുപോയി
IFFI പ്രേക്ഷകർക്ക് മേളയുടെ നാലാം ദിവസം അവിസ്മരണീയമായിരുന്നു.പുനഃസ്ഥാപിക്കപ്പെട്ട ക്ലാസിക്കുകളിൽ ഒന്നായ 'മുരളിവാല'യുടെ പ്രത്യേക പ്രദർശനം ആസ്വാദകരെ ഗതകാലത്തിലേക്ക് ആനയിച്ചു. നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (NFDC) നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും (NFAI)ചേർന്ന് നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ്റെ (NFHM) കീഴിൽ 18 ക്ലാസിക്കുകളെ പുനരുജ്ജീവിപ്പിക്കുകയും ഈ വർഷത്തെ IFFI-യ്‌ക്കായി ഇന്ത്യൻ പനോരമ പ്രത്യേക പാക്കേജ് ക്യൂറേറ്റ് ചെയ്യുകയും ചെയ്തു. ഇവയിൽ ഹിന്ദി, തെലുങ്ക്, മലയാളം, ബംഗാളി, മറാത്തി സിനിമകൾ ഉൾപ്പെടുന്നു. ഓരോ സിനിമയുടെയും യഥാർത്ഥ നിർമാണ ഉദ്ദേശ്യത്തോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് കർശനമായ ആർക്കൈവൽ മാനദണ്ഡങ്ങളോടെയാണ് ഈ കലാപരമായ ആവിഷ്കാരങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

നിശബ്ദ യുഗം പുനഃസൃഷ്ടിച്ചു
NFDC യുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രകാശ് മഗ്ദം ഈ പ്രത്യേക പ്രദർശനത്തിൻ്റെ ഉദ്ദേശ്യം വിശദീകരിച്ചു. "ഇന്നത്തെ തലമുറയ്ക്ക് നിശബ്ദ ചലച്ചിത്രാനുഭവത്തെ പുനരുജ്ജീവിപ്പിച്ച് അനുഭവവേദ്യമാക്കുക എന്നതാണ് ആശയം. അവിടെ സംഗീതജ്ഞർ മുൻ നിരയിലിരുന്ന് പ്രേക്ഷകർക്കായി തത്സമയ സംഗീതം അവതരിപ്പിക്കും. പ്രതിഭാധനനായ രാഹുൽ ജി നേതൃത്വം വഹിക്കുന്ന ഈ പരിപാടി,അത് അർഹിക്കുന്ന ചൈതന്യത്തോടും ഗാംഭീര്യത്തോടും കൂടി ജീവസുറ്റതാക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു.
സംഗീതസംവിധായകൻ രാഹുൽ റാനഡെ ഇങ്ങനെ പറഞ്ഞു: "98 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഒരു സിനിമയുടെ സംഗീതം പുനഃസൃഷ്ടിച്ച് അത് തത്സമയം അവതരിപ്പിക്കുക എന്നത് എനിക്കും എൻ്റെ സംഘത്തിനും ഒരു വലിയ ബഹുമതിയും അതേസമയം വലിയ വെല്ലുവിളിയുമായിരുന്നു. 1927 ൽ ബാബുറാവു ജി നിർമ്മിച്ച തരത്തിലുള്ള സിനിമ, അദ്ദേഹം സൃഷ്ടിച്ച തരത്തിലുള്ള സ്പെഷ്യൽ ഇഫക്റ്റുകളോടെ നിങ്ങൾ ആസ്വദിക്കാൻ പോകുന്നു. എനിക്കും എൻ്റെ സംഘത്തിനും അതിനോട് നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
അന്തരിച്ച ചലച്ചിത്ര നിർമ്മാതാവും കലാകാരനുമായ ബാബുറാവു പെയിൻ്റർ നിർമ്മിച്ച മുരളിവാല (1927) നാശത്തെ അതിജീവിച്ച ചുരുക്കം ചില നിശബ്ദ ചിത്രങ്ങളിൽ ഒന്നും NFHM-ൻ്റെ അപൂർവ നിധിയുമാണ്. ഈ പ്രദർശനം,1920-കളിലെ ചലച്ചിത്ര പ്രദർശനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഇന്ദ്രിയാനുഭവം പ്രേക്ഷകർക്ക് നൽകി. ബാബുറാവു പെയിൻ്ററുടെ രണ്ട് പെൺമക്കൾ ഈ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തു.

ഒരു ഔപചാരിക ആഘോഷ വർഷം
ചരിത്രപരമായ പ്രാധാന്യത്തെ അടയാളപ്പെടുത്തി,ഈ വർഷത്തെ മേളയിൽ വി. ശാന്താറാമിൻ്റെ 125 വർഷത്തെ കലാപാരമ്പര്യത്തെ ആദരിക്കുന്നതിനൊപ്പം ഗുരു ദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, ഭൂപെൻ ഹസാരിക, പി. ഭാനുമതി, സലിൽ ചൗധരി, കെ. വൈകുണ്ഠ് എന്നീ പ്രതിഭകളുടെ ശതാബ്ദി ആഘോഷത്തിനും ഊന്നൽ നൽകി. ആധുനിക ഇന്ത്യൻ സിനിമാ മേഖലയെ രൂപപ്പെടുത്തുന്നതിലെ പരിവർത്തനാത്മക പങ്ക് അംഗീകരിച്ചുകൊണ്ട് എൻഎഫ്‌ഡിസിയുടെ 50ാ മത് വാർഷിക ആഘോഷവും ഈ മേളയുടെ ഭാഗമാണ്. ഇന്ത്യൻ കഥാഖ്യാന കലയിൽ ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരന്മാരുടെ നിതാന്ത സ്വാധീനത്തിനെ പ്രതിഫലിപ്പിച്ചുകൊണ്ട് ശ്യാം ബെനഗലിൻ്റ സുസ്മാന് ഒരു പ്രത്യേക ആദരവും അർപ്പിച്ചു
നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ
2016 നവംബറിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരംഭിച്ച 'നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ' ഇന്ത്യയിലെ ഏറ്റവും വിപുലവും സുപ്രധാനവുമായ ചലച്ചിത്ര സംരക്ഷണ സംരംഭങ്ങളിലൊന്നാണ്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ കർത്തവ്യം.ക്യാമറ നെഗറ്റീവുകൾ, റിലീസ് പ്രിൻ്റുകൾ എന്നിവ മുതൽ പകർപ്പവകാശ ഉടമകൾ, കളക്ടർമാർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ശേഖരിക്കുന്ന അപൂർവ ആർക്കൈവൽ ചിത്രങ്ങൾ ഉൾപ്പെടെ എല്ലാത്തിൻ്റേയും സംരക്ഷണം, സുരക്ഷ, ഡിജിറ്റൈസേഷൻ, പുനഃസ്ഥാപനം എന്നിവഇത് ഉറപ്പാക്കുന്നു.
പുനഃസ്ഥാപിക്കപ്പെട്ട ഇന്ത്യൻ സിനിമകൾ ഈ സൂക്ഷ്മമായ പരിശ്രമത്തിൻ്റെ ഒരു സാക്ഷ്യമായി IFFI 2025-ൽ വർത്തിക്കുന്നു. ചലച്ചിത്ര നിർമ്മാതാക്കളുടെയും ഛായാഗ്രാഹകരുടെയും അല്ലെങ്കിൽ അവരുടെ അടുത്ത സഹകാരികളുടെയും മാർഗ്ഗനിർദ്ദേശത്തിൽ ഓരോ ഫ്രെയിമും വളരെ ശ്രദ്ധാപൂർവ്വം പുനഃസ്ഥാപിക്കുകയും കൃത്യതയോടെ നിറം -ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു.
NFDC-NFAI ശേഖരത്തിലെ 35mm മാസ്റ്റർ പോസിറ്റീവിൽ നിന്ന് പുനരുജ്ജീവിപ്പിച്ച,ഛായാഗ്രാഹകൻ അവിക് മുഖോപാധ്യായയുടെ മേൽനോട്ടത്തിൽ അന്തിമ കളർ ഗ്രേഡിംഗ് നൽകി പുനസ്ഥാപിച്ച ഋത്വിക് ഘട്ടക്കിൻ്റെ സുബർണരേഖയാണ് മേളയുടെ ഒരു പ്രത്യേകത
മുസാഫർ അലിയുടെ ഉംറാവു ജാൻ എന്ന ചിത്രത്തിൻ്റ യഥാർത്ഥ നെഗറ്റീവ് തീർത്തും ഉപയോഗശൂന്യമായിരുന്നു. ഇതിനെ തുടർന്ന്, സംരക്ഷിക്കപ്പെട്ട 35mm റിലീസ് പ്രിൻ്റിൽ നിന്ന് അലിയുടെ വ്യക്തിപരമായ മേൽനോട്ടത്തിൽ ചിത്രത്തിൻ്റെ തനത് ക്രോമാറ്റിക് സവിശേഷത വിശ്വസ്തതയോടെ നിലനിർത്തിയതായി ഉറപ്പാക്കി ഗ്രേഡിംഗ് പ്രക്രിയയിലൂടെ ചിത്രം പുനഃസ്ഥാപിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രഗൽഭരായ ചലച്ചിത്ര പ്രതിഭകളുടെ പൈതൃകത്തോടുള്ള ആദരമായാണ് അവയെ ഇത്തരത്തിൽ പുനഃസ്ഥാപിക്കുന്നത്. രാജ്യത്തിൻ്റെ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും അവയിലെ സാംസ്കാരിക, ചരിത്ര, കലാപരമായ ആഖ്യാനങ്ങൾ പുതിയ തലമുറകളിലും പ്രതിധ്വനിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുന്നു.
ഇന്ത്യൻ പനോരമ പ്രത്യേക പ്രദർശനത്തിനായി ക്യൂറേറ്റ് ചെയ്ത് പുനഃസ്ഥാപിച്ച സിനിമകളുടെ പട്ടിക
1. ഉംറാവു ജാൻ (മുസഫർ അലി - ഹിന്ദി/145 മിനിറ്റ്/ 4K DCP)
2. മല്ലിശ്വരി (ബി.എൻ. റെഡ്ഡി/തെലുങ്ക്/175 മിനിറ്റ്/ 4കെ ഡിസിപി)
3.റുദാലി (കൽപന ലജ്മി/ ഹിന്ദി/128 മിനിറ്റ്/ 4കെ ഡിസിപി)
4.ഗമൻ – (മുസഫർ അലി / ഹിന്ദി/119 മിനിറ്റ്/ 4K DCP)
5.ഫിയർ (ഋത്വിക് ഘട്ടക്/ഹിന്ദി/18 മിനിറ്റ്/ 4K DCP)
6. സുബർണരേഖ (ഋത്വിക് ഘട്ടക്/ ബംഗാളി/143 മിനിറ്റ്/ 4കെ ഡിസിപി)
7. മുരളിവാല - (ബാബുറാവു പെയിൻ്റർ / നിശബ്ദ ചിത്രം/ 45 മിനിറ്റ്)
8. പാർട്ടി (ഗോവിന്ദ് നിഹലാനി/ഹിന്ദി/118 മിനിറ്റ്/ 2കെ ഡിസിപി)
9. C.I.D (രാജ് ഖോസ്‌ല/ഹിന്ദി/146 മിനിറ്റ്/ 4K DCP)
10. പ്യാസ (ഗുരു ദത്ത്/ ഹിന്ദി/146 മിനിറ്റ്/ 4K DCP)
11. ഏക് ഡോക്ടർ കി മൗത് (തപൻ സിൻഹ/ഹിന്ദി/122 മിനിറ്റ്/ 4കെ ഡിസിപി)
12. ഏക് ഹോതാ വിദുഷക് (ജബ്ബാർ പട്ടേൽ/മറാത്തി/168 മിനിറ്റ്/ 4കെ ഡിസിപി)
13. കിരീടം (സിബി മലയിൽ/ മലയാളം/ 124 മിനിറ്റ്/ 4കെ ഡിസിപി)
14. ഡോ. കോട്‌നിസ് കി അമർ കഹാനി (വി. ശാന്താറാം/ ഹിന്ദി/ 100 മിനിറ്റ്/ 2കെ ഡിസിപി)
15.സുസ്മാൻ (ശ്യാം ബെനഗൽ/ ഹിന്ദി/ 140 മിനിറ്റ്/ 2കെ ഡിസിപി)
16. മുസാഫിർ (റിഷികേശ് മുഖർജി/ ഹിന്ദി/127 മിനിറ്റ്/ 4കെ ഡിസിപി)
17. ഷഹീദ് (രമേഷ് സൈഗാൾ/ഹിന്ദി/ 1948/ 4K DCP)
18. ഗീതാഞ്ജലി (മണിരത്നം/തെലുങ്ക്/137 മിനിറ്റ്/ (4കെ ഡിസിപി)
****
Release ID:
2193802
| Visitor Counter:
6