പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൻ്റെ 200-ാം വാർഷിക ആഘോഷ വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 11 NOV 2024 2:53PM by PIB Thiruvananthpuram

ജയ് സ്വാമിനാരായണൻ!

ഭഗവാൻ ശ്രീ സ്വാമിനാരായണൻ്റെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു. ഭഗവാൻ ശ്രീ സ്വാമിനാരായണൻ്റെ കൃപയാൽ, ഗംഭീരമായ ഒരു ഇരുനൂറാം വാർഷിക ആഘോഷം വഡ്താൽ ധാമിൽ സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളവും ലോകമെമ്പാടുനിന്നുമുള്ള ഭക്തർ ഒത്തുകൂടിയിട്ടുണ്ട്. സേവനമില്ലാതെ ഒരു ഉദ്യമവും മുന്നോട്ട് പോകില്ല എന്നത് സ്വാമിനാരായണ സമൂഹത്തിൻ്റെ എക്കാലത്തെയും ഒരു പാരമ്പര്യമാണ്. ഇന്ന്, ജനങ്ങൾ വിവിധ സേവന പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേരുന്നു. ടെലിവിഷനിലും മാധ്യമങ്ങളിലും ഞാൻ കണ്ട ഈ ആഘോഷത്തിൻ്റെ ചിത്രങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളും എൻ്റെ സന്തോഷം വർധിപ്പിച്ചു.

സുഹൃത്തുക്കളെ,

ഒരു സംഭവമോ ചരിത്രത്തിലെ കേവലമായ ഒരു ​ദിനമോ എന്നതിലും അപ്പുറമാണ് വഡ്താൽ ധാം സ്ഥാപിച്ചതിൻ്റെ ഇരുനൂറാം വാർഷിക ആഘോഷം. വഡ്താൽ ധാമിൽ അചഞ്ചലമായ വിശ്വാസത്തോടെ വളർന്ന എന്നെപ്പോലുള്ള വ്യക്തികൾക്ക് ഇത് ഒരു സുപ്രധാന സന്ദർഭമാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഈ ആഘോഷം ഭാരതീയ സംസ്‌കാരത്തിൻ്റെ ശാശ്വതമായ പ്രവാഹത്തിൻ്റെ തെളിവാണ്. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ഭഗവാൻ ശ്രീ സ്വാമിനാരായണൻ സ്ഥാപിച്ച വഡ്താൽ ധാമിൻ്റെ ആത്മീയ ജ്ഞാനം ഞങ്ങൾ സംരക്ഷിച്ചു. ഇന്നും ഭഗവാൻ ശ്രീ സ്വാമിനാരായണൻ്റെ ഉപദേശങ്ങളും ദിവ്യശക്തിയും ഇവിടെ അനുഭവിച്ചറിയാൻ കഴിയും. ഈ മഹത്തായ ഇരുനൂറാം വാർഷിക ആഘോഷത്തിൽ എല്ലാ ഋഷിമാരുടെയും പാദങ്ങളിൽ ഞാൻ വണങ്ങുകയും നിങ്ങൾക്കും നമ്മുടെ സഹപൗരന്മാർക്കും എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് 200 രൂപയുടെ ഒരു വെള്ളി നാണയവും ഒരു സ്മാരക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സുപ്രധാന സംഭവത്തിൻ്റെ സ്മരണകൾ വരും തലമുറകളിൽ സജീവമായി നിലനിർത്താൻ ഈ പ്രതീകങ്ങൾ സഹായിക്കും.

സുഹൃത്തുക്കളെ,

ഭഗവാൻ സ്വാമിനാരായണനുമായി ബന്ധപ്പെട്ട എല്ലാവർക്കും ഈ പാരമ്പര്യവുമായുള്ള എൻ്റെ ആഴത്തിലുള്ള ബന്ധം മനസ്സിലാകും. അവിടെ സന്നിഹിതനായിരുന്ന രാകേഷ് ജിക്ക് അദ്ദേഹവുമായുള്ള എൻ്റെ ബന്ധം എത്രത്തോളം പഴക്കമുള്ളതും പ്രാധാന്യമുള്ളതുമാണെന്ന് നിങ്ങളുമായി പങ്കുവെക്കാനാകും. ഈ ബന്ധം ആത്മീയം മാത്രമല്ല, സാമൂഹികവുമാണ്. ഗുജറാത്തിലായിരുന്ന കാലത്ത് ഋഷിമാരോടൊപ്പം സമയം ചിലവഴിക്കാനും സത്സംഗങ്ങളിൽ പങ്കെടുക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ആ നിമിഷങ്ങൾ ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം ഭാഗ്യവാനായിരുന്നു, അവ ഓരോന്നും ഞാൻ വിലമതിച്ചു. ഭഗവാൻ സ്വാമിനാരായണൻ്റെ കൃപയാൽ ഇന്നും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നേരിട്ടോ അല്ലാതെയോ ആ ബന്ധം തുടരുന്നു. പല അവസരങ്ങളിലും, ഋഷിമാരുടെ അനുഗ്രഹം ലഭിക്കാനുള്ള വിശേഷഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്, ഇത് ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

ഇന്ന് വഡ്താൽ ധാമിൽ നടക്കുന്ന ഈ വിശുദ്ധ ഉത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. നിങ്ങളോടൊപ്പമിരുന്ന്, ഈ അവസരത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിച്ചു. സ്വാഭാവികമായും നമ്മൾ അത്തരമൊരു നിമിഷം ആസ്വദിക്കുമായിരുന്നു. എൻ്റെ ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും കാരണം, ഇത് സാധ്യമായില്ല. എന്നിരുന്നാലും, ഹൃദയം കൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഈ നിമിഷം എന്റെ ഹൃദയം പൂർണ്ണമായും വഡ്താൽ ധാമിനൊപ്പമാണ്.

സുഹൃത്തുക്കളെ,

ആദരണീയരായ ഋഷിമാരേ, ഭാരതത്തിൻ്റെ ശ്രദ്ധേയമായ ഗുണങ്ങളിലൊന്ന്, പ്രതിസന്ധിയുടെ കാലത്ത് സമൂഹത്തെ നയിക്കാനും ഉയർത്തികൊണ്ടുവരാനും ഋഷിമാരും മഹർഷികളും സന്യാസിമാരും മഹാത്മാക്കളും മുന്നോട്ട് വന്നു എന്നതാണ്. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിന് ശേഷം നമ്മുടെ രാജ്യം ദുർബലമാവുകയും വിശ്വാസം നഷ്ടപ്പെട്ട് സ്വയം വിമർശനത്തിൽ മുഴുകുകയും ചെയ്ത ഒരു നിമിഷത്തിലാണ് ഭഗവാൻ സ്വാമിനാരായണൻ അവതരിച്ചത്. അത്തരമൊരു നിർണായക സമയത്ത്, ഭഗവാൻ സ്വാമിനാരായണനും ആ കാലഘട്ടത്തിലെ ഋഷിമാരും നമുക്ക് നവോന്മേഷം പകരുന്ന ആത്മീയ ഊർജ്ജം നൽകി. അവർ നമ്മുടെ ആത്മാഭിമാനത്തെ ഉണർത്തുകയും നമ്മുടെ സ്വത്വബോധത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ശിക്ഷാപത്രിയിലെയും വചനാമൃതത്തിലെയും പാഠങ്ങൾ ഇക്കാര്യത്തിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്, ഈ പാഠങ്ങൾ ഉൾക്കൊണ്ട് അവ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്.

ഈ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മനുഷ്യരാശിയെ സേവിക്കുന്നതിനും യുഗത്തെ രൂപപ്പെടുത്തുന്നതിനുമായി സമർപ്പിക്കപ്പെട്ട ഒരു മഹത്തായ സ്ഥാപനമായി വഡ്താൽ ധാം മാറിയതിൽ ഞാൻ സന്തുഷ്ടനാണ്.  അധഃസ്ഥിത സമുദായത്തിൽ നിന്നുള്ള സാഗരം ജിയെപ്പോലുള്ള ഭക്തരെ ഈ പുണ്യസ്ഥലം ഉയർത്തി. ഇന്ന്, എണ്ണമറ്റ കുട്ടികൾക്ക് ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവ നൽകുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ നിങ്ങളുടെ ശ്രമങ്ങളിലൂടെ നടപ്പിലാക്കുന്നു. മാത്രമല്ല, വിദൂര വനമേഖലകളിൽ സേവനവുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ​ഗോത്രവർ​ഗ മേഖലയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് പോലുള്ള സുപ്രധാന ദൗത്യങ്ങൾ നിങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ദരിദ്രരെ സേവിക്കുന്നതോ, പുതിയ തലമുറയെ പോഷിപ്പിക്കുന്നതോ, ആധുനികതയെ ആത്മീയതയുമായി കൂട്ടിയിണക്കി ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കുന്നതോ ഏതുമാകട്ടെ, ശോഭനമായ ഭാവിക്കുവേണ്ടിയുള്ള തുടരുന്ന പ്രചാരണം നിങ്ങളുടെ സമർപ്പണത്തിൻ്റെ തെളിവാണ്. ഞാൻ നടത്തിയ എല്ലാ അഭ്യർത്ഥനകൾക്കും-അത് ശുചിത്വത്തിനോ പരിസ്ഥിതി സംരക്ഷണത്തിനോ വേണ്ടിയാകട്ടെ-നിങ്ങളുടെ ആവേശകരമായ പ്രതികരണം എല്ലായ്‌പ്പോഴും ലഭിച്ചിട്ടുണ്ട്. നിങ്ങളെപ്പോലുള്ള ഋഷിമാരും ഭക്തരും എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല; എൻ്റെ ഓരോ അഭ്യർത്ഥനകളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തമായി നിങ്ങൾ സ്വീകരിച്ചു, അവ നിറവേറ്റാൻ പൂർണ്ണഹൃദയത്തോടെ നിങ്ങൾ പരിശ്രമിച്ചു.

ഞാൻ നിർദ്ദേശിച്ച ഒരു കാമ്പെയിനിനെക്കുറിച്ച് അടുത്തിടെ ഞാൻ കേട്ടു: അമ്മയുടെ പേരിൽ ഒരു മരം നടുക (ഏക് പേട് മാ കേ നാം). ഈ സംരംഭത്തിന് കീഴിൽ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സ്വാമിനാരായണൻ കുടുംബം ആവേശത്തോടെ പങ്കെടുത്തു.

സുഹൃത്തുക്കളെ,

ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്, ഈ ലക്ഷ്യം നമ്മുടെ അസ്തിത്വത്തെ രൂപപ്പെടുത്തുന്നു. അത് നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും വാക്കുകളെയും സ്വാധീനിക്കുന്നു. നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തുമ്പോൾ എല്ലാം മാറുന്നു. ചരിത്രത്തിലുടനീളം, നമ്മുടെ സന്യാസിമാരും ഋഷിമാരും ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കാൻ ജനങ്ങളെ സഹായിച്ചിട്ടുണ്ട്. ഈ ആത്മീയ വഴികാട്ടികൾ സമൂഹത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഒരു പൊതുലക്ഷ്യം കൈവരിക്കാൻ ഒരു സമൂഹമോ രാഷ്ട്രമോ ഒന്നിക്കുമ്പോൾ, വിജയം അനിവാര്യമാണ്, ഇത് നിരവധി ഉദാഹരണങ്ങളിലൂടെ പ്രകടമാക്കുന്നു. നാം അത് മുമ്പ് നേടിയിട്ടുണ്ട് - നമ്മുടെ ഋഷിമാർ അത് നേടിയിട്ടുണ്ട്, നമ്മുടെ സമൂഹം അത് നേടിയിട്ടുണ്ട്, നമ്മുടെ മത സ്ഥാപനങ്ങൾ അത് നേടിയിട്ടുണ്ട്.

ഇന്ന്, നമ്മുടെ യുവജനങ്ങൾക്ക് മുന്നിൽ ഒരു സുപ്രധാന ലക്ഷ്യം ഉണ്ട്, മുഴുവൻ രാജ്യവും വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുന്നു. ഒരു വികസിത ഭാരതം സൃഷ്ടിക്കുക എന്നതാണ് ഈ ദർശനം. ഒരു വികസിത ഭാരതമെന്ന ബൃഹത് ദർശനത്തിൻ്റെ ഈ മഹത്തായ ദൗത്യത്തിൽ പങ്കുചേരാൻ എല്ലാവരേയും പ്രചോദിപ്പിക്കാൻ ഞാൻ വഡ്താലിലെ ഋഷിമാരോടും സന്യാസിമാരോടും മുഴുവൻ സ്വാമിനാരായണ കുടുംബത്തോടും അഭ്യർത്ഥിക്കുന്നു. ഒരു നൂറ്റാണ്ടിലേറെ ജീവിതത്തിൻ്റെ നാനാതുറകളിലുള്ള ജനങ്ങളുടെ ഹൃദയത്തെ സ്വാതന്ത്ര്യത്തിനായുള്ള അചഞ്ചലമായ അഭിനിവേശത്താൽ സ്വാതന്ത്ര്യസമരം ഊർജിതമാക്കിയതുപോലെ, ദേശീയ വികസനത്തിനും അതേ അക്ഷീണമായ പരിശ്രമം നാം സ്വീകരിക്കണം. സ്വാതന്ത്ര്യസമരകാലത്ത് ഒരു ദിവസമോ നിമിഷമോ പോലും ജനങ്ങളുടെ ഹൃദയത്തിൽ സ്വാതന്ത്ര്യം എന്ന ആശയം ഇല്ലാ‌തെ കടന്നു പോയിട്ടില്ല, അത്തരം സമർപ്പണമാണ് നമ്മുടെ 140 കോടി പൗരന്മാരിൽ ഓരോരുത്തരിൽ നിന്നും ഇപ്പോൾ വേണ്ടത്.


ഒരു വികസിത ഭാരതമെന്ന ഈ ദർശനത്തിനായി അടുത്ത 25 വർഷം പ്രതിജ്ഞാബദ്ധരാകാൻ എല്ലാവരേയും-പ്രത്യേകിച്ച് നമ്മുടെ യുവസുഹൃത്തുക്കളെ-നാം ഒരുമിച്ച് പ്രചോദിപ്പിക്കണം. നാം ഈ ദൗത്യത്തിൽ ജീവിക്കുകയും ഇത് ശ്വസിക്കുകയും വേണം, ഓരോ നിമിഷവും അതിനോട് ബന്ധപ്പെട്ടുനിൽക്കുക. നമ്മൾ എവിടെയായിരുന്നാലും അവിടെ നിന്ന് തന്നെ സംഭാവന നൽകാൻ തുടങ്ങണം. ഈ ലക്ഷ്യത്തിലേക്ക് നമ്മൾ ഓരോരുത്തരും സംഭാവന നൽകുമ്പോൾ, നമുക്ക് കൂട്ടായി പ്രയോജനം ലഭിക്കും. വികസിത ഭാരതത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് സ്വാശ്രയത്വം കൈവരിക്കുക എന്നതാണ്. ഒരു സ്വാശ്രയ രാഷ്ട്രം കെട്ടിപ്പടുക്കാൻ, ബാഹ്യസഹായം പ്രതീക്ഷിക്കാതെ നാം സ്വയം പര്യാപ്തമാകണം. ഇവിടെ സന്നിഹിതരായ ഭക്തരുൾപ്പടെ എല്ലാ 140 കോടി പൗരന്മാരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രാദേശിക ഉൽപ്പന്നങ്ങളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പ്രാ​ദേശികതയ്ക്കായുള്ള ആഹ്വാന (വോക്കൽ ഫോർ ലോക്കൽ) കാമ്പെയ്‌നിലൂടെ നമുക്ക് ആരംഭിക്കാം.

വികസിത ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ഐക്യവും ദേശീയ അഖണ്ഡതയും നിർണായകമാണ്. ദൗർഭാഗ്യവശാൽ, സ്വാർത്ഥ താൽപ്പര്യങ്ങളാലും സങ്കുചിതമായ ധാരണകളാലും നയിക്കപ്പെടുന്ന ചില ആളുകൾ, ജാതി, മതം, ഭാഷ, സാമൂഹിക നില, ലിംഗഭേദം, നഗര-ഗ്രാമ വിഭജനം എന്നിവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നു. ഭാരതത്തിൻ്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളെ അവർ അട്ടിമറിക്കുകയാണ്. രാജ്യത്തിൻ്റെ എതിരാളികൾ ഉയർത്തുന്ന ഈ ഭീഷണികളുടെ ഗൗരവം നാം തിരിച്ചറിയുകയും ഈ പ്രതിസന്ധിയുടെ ഗുരുതരസ്വഭാവം മനസ്സിലാക്കുകയും വേണം. ഈ ഭിന്നിപ്പുണ്ടാക്കുന്ന പ്രവൃത്തികളെ നാം ഒറ്റക്കെട്ടായി തടയുകയും അവ വിജയിക്കുന്നതിൽ നിന്ന് തടയുകയും വേണം. നമ്മുടെ ദേശീയ ഐക്യം സംരക്ഷിക്കുന്നതിൽ നാം ഒറ്റക്കെട്ടായി ദൃഢനിശ്ചയത്തോടെ നിൽക്കണം.


സുഹൃത്തുക്കളെ,

അപാരമായ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ഭഗവാൻ ശ്രീ സ്വാമിനാരായണൻ നമ്മെ പഠിപ്പിച്ചു. യുവ മനസ്സിന് രാജ്യത്തെ നിശ്ചയദാർഢ്യത്തോടെ രൂപപ്പെടുത്താനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവജനങ്ങൾക്ക് രാജ്യം കെട്ടിപ്പടുക്കാൻ കഴിയുമെന്നും അവർ അത് കെട്ടിപ്പടുക്കുമെന്നുമുള്ള വിശ്വാസം അദ്ദേഹം ജനിപ്പിച്ചു. ഇത് തിരിച്ചറിയാൻ, സാമർത്ഥ്യമുള്ള, കഴിവുള്ള, നല്ല വിദ്യാഭ്യാസമുള്ള യുവജനങ്ങളെ നാം വളർത്തിയെടുക്കണം. ഒരു വികസിത ഭാരതിനായി (വികസിത ഇന്ത്യ) നമ്മുടെ യുവാക്കളെ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്. വൈദഗ്ധ്യമുള്ള യുവജനങ്ങൾ നമ്മുടെ ഏറ്റവും വലിയ സമ്പത്തായി മാറും. നമ്മുടെ യുവജനങ്ങൾക്കായുള്ള ആഗോള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇന്ന്, ഞാൻ കണ്ടുമുട്ടുന്ന ഭൂരിഭാഗം ലോക നേതാക്കളും ഭാരതത്തിൻ്റെ യുവജനങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ഐടി മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർ തങ്ങളുടെ രാജ്യങ്ങളിൽ ജോലി ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. ഭാരതത്തിൻ്റെ യുവത്വത്തിൻ്റെ ചടുലതയാൽ ലോകം ആകർഷിക്കപ്പെടുന്നു. ഈ ചെറുപ്പക്കാർ നമ്മുടെ രാജ്യത്തിൻ്റെ  മാത്രമല്ല, ആഗോള ആവശ്യങ്ങളും നിറവേറ്റും. നൈപുണ്യമുള്ള യുവജനങ്ങളെ വികസിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ രാഷ്ട്രനിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകും.

എനിക്ക് നിങ്ങളോട് മറ്റൊരു അഭ്യർത്ഥനയുണ്ട്. ആസക്തിക്കെതിരായ പോരാട്ടത്തിൽ സ്വാമിനാരായൺ വിഭാഗം എപ്പോഴും കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നമ്മുടെ യുവജനങ്ങളെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനും അവരെ ആസക്തിയിൽ നിന്ന് മുക്തരാക്കുന്നതിനും നമ്മുടെ സന്യാസിമാർക്കും മഹാത്മാക്കൾക്കും ഭക്തർക്കും സുപ്രധാന പങ്ക് വഹിക്കാനാകും. യുവജനങ്ങൾ മയക്കുമരുന്നിൻ്റെ കെണിയിൽ വീഴുന്നത് തടയുന്നതിനുള്ള പ്രചാരണങ്ങളും സംരംഭങ്ങളും നിർണായകമാണ്, അത് തുടരേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ എല്ലാ സമൂഹങ്ങളിലും എല്ലാ കോണുകളിലും ഈ ശ്രമങ്ങൾ ആവശ്യമാണ്, ഈ ദൗത്യത്തിൽ നാം ഉറച്ചുനിൽക്കണം.


സുഹൃത്തുക്കളെ,

പൈതൃകത്തിൽ അഭിമാനിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു രാഷ്ട്രത്തിന് പുരോഗതി കൈവരിക്കാൻ കഴിയൂ. അതിനാൽ, പൈതൃക സംരക്ഷണത്തോടൊപ്പമുള്ള വികസനമാണ് നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വം. നഷ്‌ടപ്പെട്ടുവെന്ന് കരുതിയിരുന്ന പലതും ഇപ്പോൾ പുനഃസ്ഥാപിക്കപ്പെടുമ്പോൾ നമ്മുടെ പുരാതന പൈതൃക കേന്ദ്രങ്ങളിൽ പ്രതാപത്തിൻ്റെ പുനരുജ്ജീവനം കാണുന്നത് സന്തോഷകരമാണ്. അയോധ്യയുടെ പരിവർത്തനം ഒരു പ്രധാന ഉദാഹരണമാണ്, 500 വർഷത്തെ സ്വപ്നം ഒടുവിൽ സഫലമായിരിക്കുന്നു. തലമുറകൾ ഈ സ്വപ്നം ഉയർത്തിപ്പിടിച്ചു, അതിനായി പോരാടി, അത് സാക്ഷാത്കരിക്കാൻ ത്യാഗങ്ങൾ സഹിച്ചു. ഈ പുനരുജ്ജീവനത്തിൻ്റെ സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്ന കാശിയുടെയും കേദാർനാഥിൻ്റെയും പുനരുജ്ജീവനത്തിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു. പാവാഗഢിൽ, 500 വർഷങ്ങൾക്ക് ശേഷം, നമ്മുടെ വിശ്വാസത്തിൻ്റെ പതാക ഇപ്പോൾ അഭിമാനത്തോടെ പറക്കുന്നു. മൊഢേരയിലെ സൂര്യക്ഷേത്രവും സോമനാഥിൻ്റെ പെരുമയും മറ്റ് ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. എവിടെ നോക്കിയാലും ഒരു പുതിയ ചൈതന്യവും ഒരു സാംസ്കാരിക വിപ്ലവവും നമ്മുടെ കൺമുന്നിൽ വിരിയുകയാണ്.

മാത്രവുമല്ല, നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിന്ന് നമ്മുടെ ദൈവങ്ങളുടെ വിഗ്രഹങ്ങൾ അപഹരിക്കപ്പെട്ടു, അവ അപ്രത്യക്ഷമാകുന്നതിൽ ആരും ആശങ്കപ്പെട്ടില്ല. ഇന്ന്, വളരെയധികം പരിശ്രമങ്ങൾക്ക് ശേഷം, നമ്മുടെ ദേവീദേവന്മാരുടെ മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹങ്ങൾ കണ്ടെത്തി നമ്മുടെ ക്ഷേത്രങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നു. ഗുജറാത്തിലെ ജനങ്ങളായ നാം, നമ്മുടെ പൗരാണിക സംസ്കാരത്തിൻ്റെ പ്രതീകങ്ങളായ ധോലവീരയുടെയും ലോത്തലിൻ്റെയും പൈതൃകത്തിൽ അപാരമായ അഭിമാനം കൊള്ളുന്നു. ഈ സൈറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും നടക്കുന്നു. ഭാരതത്തിൻ്റെ സാംസ്കാരിക അവബോധം ഉണർത്താനുള്ള ഈ പ്രചാരണം വെറുമൊരു ​ഗവണ്മെൻ്റ് സംരംഭമല്ല. ഈ നാടിനെ സ്നേഹിക്കുന്ന, ഈ രാജ്യത്തെ, അതിൻ്റെ പാരമ്പര്യങ്ങളെ നെഞ്ചേറ്റുന്ന, അതിൻ്റെ സംസ്കാരത്തിൽ അഭിമാനിക്കുന്ന, അതിൻ്റെ പൈതൃകത്തെ ആരാധിക്കുന്ന എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്. നമ്മുക്ക് ഓരോരുത്തർക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്, ഇക്കാര്യത്തിൽ നിങ്ങൾക്ക് മികച്ച പ്രചോദനം നൽകാൻ കഴിയും. ഭഗവാൻ സ്വാമിനാരായണനുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ ഉൾക്കൊള്ളുന്ന വഡ്താൽ ധാമിലെ അക്ഷർ ഭുവൻ മ്യൂസിയം ഈ സാംസ്കാരിക നവോത്ഥാനത്തിൻ്റെ ഭാഗമാണ്, ഈ നേട്ടത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ മ്യൂസിയം പുതുതലമുറയ്ക്ക് നമ്മുടെ പൈതൃകത്തിൻ്റെ ഒരു നേർക്കാഴ്ച നൽകുന്നു. ഭാരതത്തിൻ്റെ ശാശ്വതമായ ആത്മീയ പൈതൃകത്തിൻ്റെ മഹത്തായ ദേവാലയമായി അക്ഷർ ഭുവൻ മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

അത്തരം ശ്രമങ്ങളിലൂടെ മാത്രമേ വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 140 കോടി ഇന്ത്യക്കാർ ഒരു പൊതു ലക്ഷ്യത്തോടെ ഒന്നിക്കുമ്പോൾ വിജയം സ്വാഭാവികമായി ലഭിക്കും. ഈ യാത്രയിൽ നമ്മുടെ ഋഷിമാരുടെ മാർഗനിർദേശം നിർണായകമാണ്, കൂടാതെ രാജ്യത്തുടനീളവും വിദേശത്തുമുള്ള ആയിരക്കണക്കിന് സന്യാസിമാരും ഭക്തരും ഇവിടെ ഒത്തുകൂടിയപ്പോൾ, ഞാൻ ഈ കുടുംബത്തിൻ്റെ ഭാഗമാണെന്ന് തോന്നുന്നു. നിങ്ങളെ ഒരു ദൗത്യത്തിൽ കൂടി ഉൾപ്പെടുത്താൻ ഇത് എനിക്ക് അവസരം നൽകുന്നു. ഈ വർഷം പ്രയാഗ്‌രാജിലാണ് പൂർണ കുംഭം നടക്കുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണ കുംഭം ഭാരതത്തിൻ്റെ മഹത്തായ പൈതൃകത്തിൻ്റെ ആഘോഷമാണ്, ഇപ്പോൾ അത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജനുവരി 13 മുതൽ 45 ദിവസങ്ങളിലായി ഏകദേശം 40 മുതൽ 50 കോടി വരെ ഭക്തർ കുംഭമേളയിൽ പങ്കെടുക്കും. എനിക്ക് ഒരു വിനീതമായ അഭ്യർത്ഥനയുണ്ട്: നിങ്ങൾക്ക് ഈ ശ്രമം ഏറ്റെടുക്കാമോ? നിങ്ങൾക്ക് ആഗോള തലത്തിൽ സാന്നിധ്യമുണ്ട്, പല രാജ്യങ്ങളിലും ക്ഷേത്രങ്ങളുണ്ട്. കുംഭമേളയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ആഘോഷിക്കുന്നതിനെക്കുറിച്ചും അതിന് പിന്നിലെ സാംസ്കാരിക തത്വത്തെക്കുറിച്ചും നിങ്ങൾക്ക് വിദേശത്തുള്ള  ജനങ്ങളെ ബോധവത്കരിക്കാമോ? ഇന്ത്യക്കാരല്ലാത്ത സമൂഹങ്ങളുമായി ഇടപഴകാനും നിങ്ങളുടെ ഓരോ വിദേശ ശാഖകളിൽ നിന്നും കുറഞ്ഞത് 100 വിദേശികളെയെങ്കിലും പ്രയാഗ്‌രാജിലെ കുംഭമേളയിലേക്ക് ബഹുമാനത്തോടും ആ​​ദരവോടും കൂടി കൊണ്ടുവരാൻ ശ്രമിക്കാമോ? ലോകമെമ്പാടും സാംസ്കാരിക അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു പ്രവൃത്തിയായിരിക്കും ഇത്, നിങ്ങൾക്ക് ഇത് നിഷ്പ്രയാസം നിർവഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഒരിക്കൽ കൂടി, വ്യക്തിപരമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, എന്നാൽ നിങ്ങളെ എല്ലാവരെയും വീഡിയോ കോൺഫറൻസിംഗിലൂടെ കാണാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. പരിചിതമായ ഒരുപാട് മുഖങ്ങൾ കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു. ദൂരെ നിന്നാണെങ്കിലും, ഈ നിമിഷം എന്നിൽ സന്തോഷം നിറയ്ക്കുന്നു, ‍ഹൃദയം കൊണ്ട് ഈ ഇരുനൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.

അഭിനന്ദനങ്ങൾ! എല്ലാവർക്കും നന്ദി!

ജയ് സ്വാമിനാരായണൻ.

 

-SK-


(Release ID: 2097590)