പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


'ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ അതിന്റെ മഹത്തായ യാത്രയിലെ ഒരു സുപ്രധാന സന്ദര്‍ഭമാണ്'

'ഇന്ത്യയിലെ പശുപാലകരുടെ ശക്തിയുടെ പ്രതീകമായി അമുല്‍ മാറി'

'മുന്നോട്ടു ചിന്തിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ ഭാവി തലമുറയുടെ വിധി എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഉദാഹരണമാണ് അമുല്‍'

'ഇന്ത്യയുടെ ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നട്ടെല്ല് നാരീ ശക്തിയാണ്'

'ഇന്ന് നമ്മുടെ ഗവണ്‍മെന്റ് സ്ത്രീകളുടെ സാമ്പത്തിക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ബഹുമുഖ തന്ത്രത്തില്‍ പ്രവര്‍ത്തിക്കുകയാണ്'

'2030 ഓടെ കുളമ്പുരോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.'

'കര്‍ഷകരെ ഊര്‍ജ ഉത്പാദകരായും വളം വിതരണക്കാരായും മാറ്റുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'

'ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ സഹകരണത്തിന്റെ വ്യാപ്തി സര്‍ക്കാര്‍ ഗണ്യമായി വികസിപ്പിക്കുന്നു'

'രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ഗ്രാമങ്ങളിലായി 2 ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നു'

'സര്‍ക്കാര്‍ എല്ലാ വിധത്തിലും നിങ്ങളോടൊപ്പമുണ്ട്, ഇതാണ് മോദിയുടെ ഉറപ്പ്'



Posted On: 22 FEB 2024 12:43PM by PIB Thiruvananthpuram

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണജൂബിലി ആഘോഷത്തിന് എല്ലാവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ കര്‍ഷകര്‍ 50 വര്‍ഷം മുമ്പ് നട്ടുപിടിപ്പിച്ച ഒരു തൈ ലോകമെമ്പാടും ശാഖകളുള്ള ഒരു ഭീമാകാരമായ വൃക്ഷമായി മാറിയെന്ന് സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. ധവളവിപ്ലവത്തില്‍ മൃഗങ്ങളുടെ സംഭാവന, 'പശു ധന്‍' അംഗീകരിക്കാനും അദ്ദേഹം മറന്നില്ല.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ നിരവധി ബ്രാന്‍ഡുകള്‍ ഉയര്‍ന്നുവെങ്കിലും അമുലിനെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ പശുപാലകരുടെ ശക്തിയുടെ പ്രതീകമായി അമുല്‍ മാറിയിരിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു, 'അമുല്‍ എന്നാല്‍ വിശ്വാസം, വികസനം, പൊതുപങ്കാളിത്തം, കര്‍ഷകരുടെ ശാക്തീകരണം, കാലത്തിനനുസരിച്ച് സാങ്കേതിക പുരോഗതി എന്നിവയാണ്.' ആത്മനിര്‍ഭര്‍ ഭാരതിന്റെ പിന്നിലെ പ്രചോദനമാണ് അമുല്‍ എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിലേക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സംഘടനയുടെ നേട്ടങ്ങള്‍ എടുത്തുപറയുകയും 18,000-ലധികം ക്ഷീര സഹകരണ സമിതികള്‍, 36,000 കര്‍ഷകരുടെ ശൃംഖല, പ്രതിദിനം 3.5 കോടി ലിറ്റര്‍ പാല്‍ സംസ്‌കരണം, കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. ചെറുകിട കന്നുകാലികളെ വളര്‍ത്തുന്നവരുടെ ഈ സംഘടന നടത്തുന്ന സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ അമുലിന്റെയും അതിന്റെ സഹകരണ സംഘങ്ങളുടെയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെ എടുക്കുന്ന തീരുമാനങ്ങളാല്‍ ഉണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ഉദാഹരണമാണ് അമുല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഖേഡ മില്‍ക്ക് യൂണിയനിലാണ് അമുലിന്റെ ഉത്ഭവം എന്ന് അദ്ദേഹം അനുസ്മരിച്ചു. ഗുജറാത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വിപുലീകരിച്ചതോടെ ജിസിഎംഎംഎഫ് നിലവില്‍ വന്നു. "സഹകരണ സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മഹത്തായ ഉദാഹരണമാണിത്. 8 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന, ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇത്തരം ശ്രമങ്ങള്‍ നമ്മെ മാറ്റി," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനം ഏകദേശം 60 ശതമാനവും പ്രതിശീര്‍ഷ പാലിന്റെ ലഭ്യത 40 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. ആഗോള ശരാശരിയായ 2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ക്ഷീരമേഖല പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

10 ലക്ഷം കോടി രൂപയുടെ ക്ഷീരമേഖലയില്‍ സ്ത്രീകളുടെ കേന്ദ്രീകരണത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. 70 ശതമാനം വരെ സ്ത്രീകള്‍ നയിക്കുന്ന ക്ഷീരമേഖലയുടെ വിറ്റുവരവ് ഗോതമ്പ്, അരി, കരിമ്പ് എന്നിവയുടെ വിറ്റുവരവിനെക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ''ഈ നാരീശക്തി, ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നട്ടെല്ലാണ്. ഇന്ന്, ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവുമായി മുന്നോട്ട് പോകുമ്പോള്‍, അതിന്റെ ക്ഷീരമേഖലയുടെ വിജയം വലിയ പ്രചോദനമാണ്,' അദ്ദേഹം പറഞ്ഞു. വികസിത് ഭാരതിലേക്കുള്ള യാത്രയില്‍ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, മുദ്ര യോജനയുടെ 30 ലക്ഷം കോടി രൂപയുടെ സഹായത്തിൽ 70 ശതമാനവും സ്വീകരിച്ചത് വനിതാ സംരംഭകരാണെന്ന് പരാമര്‍ശിച്ചു. കൂടാതെ, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ എണ്ണം 10 കോടി കവിഞ്ഞതായും ഇവര്‍ക്ക് 6 ലക്ഷം കോടി രൂപയിലധികം സാമ്പത്തിക സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നാല് കോടി പ്രധാനമന്ത്രി ആവാസ് വീടുകളില്‍ ഭൂരിഭാഗവും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്. 15,000 സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന നമോ ഡ്രോണ്‍ ദീദി പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഗുജറാത്തിലെ ക്ഷീര സഹകരണ സമിതികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിക്കുകയും ക്ഷീരമേഖലയില്‍ നിന്നുള്ള വരുമാനം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. അമുലിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും കന്നുകാലികളെ വളര്‍ത്തുന്നവരെ സഹായിക്കാന്‍ ഗ്രാമങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുകയും ചെയ്തു. പശുപാലകർക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതികളെ കുറിച്ചും പഞ്ച്പിപ്ലയിലും ബനസ്‌കാന്തയിലും നടക്കുന്ന പൈലറ്റ് പ്രോജക്ടിനെ കുറിച്ചും അദ്ദേഹം അറിയിച്ചു.

ഗ്രാമങ്ങളിലാണ് ഇന്ത്യ കുടികൊള്ളുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥയോട് മുന്‍ സര്‍ക്കാരിന് ശിഥിലമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഗ്രാമത്തിന്റെ എല്ലാ മേഖലകള്‍ക്കും മുന്‍ഗണന നല്‍കി പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ചെറുകിട കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനും മൃഗസംരക്ഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലികള്‍ക്ക് ആരോഗ്യകരമായ ജീവിതം സൃഷ്ടിക്കുന്നതിനും ഗ്രാമങ്ങളില്‍ മത്സ്യബന്ധനവും തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യം വളര്‍ത്തുന്നവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിയുന്ന ആധുനിക വിത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കറവ കന്നുകാലികളെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ദേശീയ ഗോകുല്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കുളമ്പുരോഗം മൂലം കന്നുകാലികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കന്നുകാലി കര്‍ഷകര്‍ക്കുണ്ടായ ആയിരക്കണക്കിന് കോടി രൂപയുടെ വന്‍നഷ്ടവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ട്, 15000 കോടി രൂപയുടെ സൗജന്യ വാക്സിനേഷന്‍ പരിപാടിയുടെ തുടക്കം കുറിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ 7 കോടിയിലധികം വാക്‌സിനേഷനുകള്‍ നടത്തി. 2030ഓടെ കുളമ്പുരോഗം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കന്നുകാലികളുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. തദ്ദേശീയ ജീവിവർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ കന്നുകാലി മിഷനില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിയോഗ്യമല്ലാത്ത ഭൂമി കാലിത്തീറ്റ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. കന്നുകാലി സംരക്ഷണത്തിനുള്ള ഇന്‍ഷുറന്‍സ് പ്രീമിയം ഗണ്യമായി കുറച്ചു.

ഗുജറാത്തിലെ ജലസംരക്ഷണത്തിന്റെ നിര്‍ണായക പ്രാധാന്യത്തിന് പ്രധാനമന്ത്രി അടിവരയിട്ടു, സൗരാഷ്ട്രയിലെയും കച്ചിലെയും വരള്‍ച്ചയില്‍ ജലദൗര്‍ലഭ്യം മൂലം ആയിരക്കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങിയപ്പോള്‍ നേരിട്ട ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചു. നര്‍മ്മദാ ജലം ഈ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിന്റെ പരിവര്‍ത്തനപരമായ ആഘാതം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു, 'നര്‍മ്മദാ ജലത്തിന്റെ വരവിനുശേഷം അത്തരം പ്രദേശങ്ങളുടെ വിധി തന്നെ മാറി.' ഈ ഇടപെടല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലും കാര്‍ഷിക രീതികളിലും കാര്യമായ പുരോഗതി കൈവരിച്ചു. ''ഭാവിയില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,''  ജലക്ഷാമം പരിഹരിക്കുന്നതിനും രാജ്യവ്യാപകമായി ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ സജീവമായ നടപടികള്‍ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അറുപതിലധികം അമൃത് സരോവര്‍ റിസര്‍വോയറുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത് രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്തു, അദ്ദേഹം പറഞ്ഞു.

'ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സമന്വയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം,' സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഗുജറാത്തില്‍, അടുത്ത കാലത്തായി സൂക്ഷ്മ ജലസേചനത്തിന്റെ വ്യാപ്തിയില്‍ പലമടങ്ങ് വര്‍ദ്ധനവിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്,' ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള കാര്യക്ഷമമായ ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഗ്രാമങ്ങള്‍ക്ക് സമീപം ശാസ്ത്രീയമായ പരിഹാരങ്ങള്‍ നല്‍കുന്നതിനായി ലക്ഷക്കണക്കിന് കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. ജൈവ വളങ്ങള്‍ ഉണ്ടാക്കുന്നതില്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അവയുടെ ഉല്‍പാദനത്തിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'കര്‍ഷകരെ ഊര്‍ജ ഉല്‍പാദകരും വളം വിതരണക്കാരുമായി മാറ്റുന്നതിലാണ് ഞങ്ങളുടെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്', ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ബഹുമുഖ സമീപനം എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു. കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കുന്നതിനു പുറമേ, കൃഷിയിടങ്ങളില്‍ ചെറുകിട സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായം നല്‍കുന്നുണ്ടെന്നും കാര്‍ഷിക മേഖലയിലെ സുസ്ഥിര ഊര്‍ജ്ജ പരിഹാരത്തിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി വിശദീകരിച്ചു.

കൂടാതെ, ഗോബര്‍ ധൻ യോജനയ്ക്ക് കീഴില്‍ കന്നുകാലി കര്‍ഷകരില്‍ നിന്ന് ചാണകം വാങ്ങുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു, ഇത് വൈദ്യുതി ഉല്‍പാദനത്തിന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായകമാകും. 'ബനസ്‌കാന്തയില്‍ അമുല്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്,' ക്ഷീരമേഖലയിലെ വിജയകരമായ സംരംഭങ്ങളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

'നമ്മുടെ സര്‍ക്കാര്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ സഹകരണത്തിന്റെ വ്യാപ്തി ഗണ്യമായി വിപുലീകരിക്കുകയാണ്', സാമ്പത്തിക വളര്‍ച്ചയുടെ ചാലകങ്ങളായി സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊാണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''ആദ്യമായി കേന്ദ്രതലത്തില്‍ പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു,'' പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ''രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ രണ്ട് ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നു,'' പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ഈ സൊസൈറ്റികള്‍ രൂപീകരിക്കുന്നു. 'മെയ്ഡ് ഇന്‍ ഇന്ത്യ' സംരംഭത്തിലൂടെ ഞങ്ങളുടെ ഗവണ്‍മെന്റ് സഹകരണ സംഘങ്ങളെ ഉല്‍പ്പാദനത്തില്‍ പ്രോത്സാഹിപ്പിക്കുന്നു,' നികുതി ആനുകൂല്യങ്ങളിലൂടെയും ധനസഹായത്തിലൂടെയും ഗവണ്‍മെന്റിന്റെ പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു. നികുതി ആനുകൂല്യങ്ങളിലൂടെ ഈ സഹകരണ സംഘങ്ങളെ മെയ്ഡ്-ഇന്‍-ഇന്ത്യ നിര്‍മ്മാണത്തിന്റെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. 10,000 FPO-കള്‍, അതില്‍ 8,000 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്, ചെറുകിട കര്‍ഷകരുടെ വലിയ സംഘടനകളാണെന്നും ചെറുകിട കര്‍ഷകരെ ഉല്‍പ്പാദകരില്‍ നിന്ന് കാര്‍ഷിക സംരംഭകരാക്കി മാറ്റുക എന്ന ദൗത്യമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിഎസികള്‍ക്കും എഫ്പിഒകള്‍ക്കും മറ്റ് സഹകരണ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഷിക-അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

30,000 കോടി രൂപ ഫണ്ട് ഉപയോഗിച്ച് നടത്താൻ പോകുന്ന കന്നുകാലി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റെക്കോര്‍ഡ് നിക്ഷേപത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ പലിശയില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മില്‍ക്ക് പ്ലാന്റുകളുടെ നവീകരണത്തിനായി ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ പദ്ധതി പ്രകാരം സബര്‍കാന്ത മില്‍ക്ക് യൂണിയന്റെ രണ്ട് വലിയ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രതിദിനം 800 ടണ്‍ മൃഗങ്ങളുടെ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന ആധുനിക പ്ലാന്റും ഇതില്‍ ഉള്‍പ്പെടുന്നു.

'വികസിത് ഭാരതിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ സബ്കാ പ്രയാസില്‍ വിശ്വസിക്കുന്നു', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലെത്തുമ്പോള്‍ അമുല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അതിവേഗം വര്‍ധിക്കുന്ന ജനസംഖ്യയുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സംഘടനയുടെ പങ്ക് എടുത്തുപറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ പ്ലാന്റുകളുടെ സംസ്‌കരണ ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് അമുല്‍ വെച്ചിരിക്കുന്നതെന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ''ഇന്ന് ലോകത്തിലെ എട്ടാമത്തെ വലിയ ഡയറി കമ്പനിയാണ് അമുല്‍. എത്രയും വേഗം ലോകത്തെ ഏറ്റവും വലിയ ക്ഷീര കമ്പനിയാക്കി മാറ്റണം. സര്‍ക്കാര്‍ എല്ലാ വിധത്തിലും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു, ഇത് മോദിയുടെ ഉറപ്പാണ്'', 50 വര്‍ഷത്തെ നാഴികക്കല്ലില്‍ എത്തുന്നതിന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, ഫിഷറീസ് സഹമന്ത്രി ശ്രീ പര്‍ഷോത്തം രൂപാല, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ ശ്രീ ഷമാല്‍ ബി പട്ടേല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.1.25 ലക്ഷത്തിലധികം കര്‍ഷകരും ആഘോഷത്തിന്റെ ഭാഗമായി.

SK

(Release ID: 2008045) Visitor Counter : 44