പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഹമ്മദാബാദിലെ അസാര്‍വയില്‍ 2900 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു


''ഏക്താ ദിവസില്‍ ഈ പദ്ധതി സമര്‍പ്പിക്കുന്നത് അതിനെ കൂടുതല്‍ സവിശേഷമാക്കുന്നു''



''ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് കാരണം വികസനത്തിന്റെ ഗതിയും ശക്തിയും വര്‍ദ്ധിക്കുന്നു''



''രാജ്യത്തുടനീളം റെയില്‍വേ സ്‌റ്റേഷനുകളുടെ അവസ്ഥയിലെ പുരോഗതി ഇന്ന് വ്യക്തമായി പ്രകടമാണ്''



''ഒരുകാലത്ത് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ചുറ്റുപാടുകള്‍ ഇന്ന് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ലഭിക്കുന്നു''



'' അസന്തുലിതമായ വികസനമാണ് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങളുടെ ഗവണ്‍മെന്റ് ഇത് പരിഹരിക്കാനാണ്  പ്രവര്‍ത്തിക്കുന്നത്‌  ''

Posted On: 31 OCT 2022 8:06PM by PIB Thiruvananthpuram

അഹമ്മദാബാദിലെ അസാര്‍വയില്‍ 2900 കോടിയിലധികം രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഗുജറാത്തിന്റെ വികസനത്തിനും ബന്ധിപ്പിക്കലിനും ഇന്നൊരു വലിയ ദിവസമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു വലിയ മേഖലയില്‍ ബ്രോഡ് ഗേജ് ലൈനില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലായ ഗുജറാത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്ന് മുതല്‍ വലിയ ആശ്വാസം ലഭിക്കുമെന്നതിന് അദ്ദേഹം അടിവരയിട്ടു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ലൈന്‍ സമര്‍പ്പിക്കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി ആഹ്‌ളാദം പ്രകടിപ്പിച്ചു. മുഴുവന്‍ പാതയ്ക്കും പുനരുജ്ജീവനം നല്‍കിയതായും അസാര്‍വയില്‍ നിന്ന് ഹിമ്മത്‌നഗര്‍ വഴി ഉദയ്പൂരിലേക്കുണ്ടായിരുന്ന മീറ്റര്‍ ഗേജ് ലൈന്‍ ബ്രോഡ് ഗേജാക്കി മാറ്റിയതായും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗുജറാത്തിന്റെ ഈ ഭാഗം ഇനി അയല്‍ സംസ്ഥാനമായ രാജസ്ഥാനുമായും അതോടൊപ്പം രാജ്യത്താകമാനവുമായി നേരിട്ട് ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലുനിധാറിനും-ജെറ്റാള്‍സറിനും ഇടയില്‍ നടത്തുന്ന ഗേജ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ റെയില്‍ ബന്ധിപ്പിക്കല്‍ സുഗമമാക്കുമെന്നും ഇവിടെ നിന്ന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
'' ഒരു റൂട്ടിലെ മീറ്റര്‍ ഗേജ് ലൈന്‍ ബ്രോഡ് ഗേജാക്കി മാറ്റുമ്പോള്‍, അത് നിരവധി പുതിയ സാദ്ധ്യതകളും ഒപ്പം കൊണ്ടുവരും'', പ്രധാനമന്ത്രി പറഞ്ഞു. അസാര്‍വ മുതല്‍ ഉദയ്പൂര്‍ വരെ 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാത ബ്രോഡ് ഗേജാക്കി മാറ്റുന്നതോടെ ഗുജറാത്തിലെയും രാജസ്ഥാനിലെയും ഗോത്രവര്‍ഗ്ഗ മേഖലകള്‍ ഡല്‍ഹിയുമായും ഉത്തരേന്ത്യയുമായും ബന്ധിപ്പിക്കപ്പെടും. ഈ റെയില്‍വേ ലൈന്‍ ബ്രോഡ് ഗേജാക്കി മാറ്റുന്നതിലൂടെ അഹമ്മദാബാദിലേക്കും ഡല്‍ഹിയിലേക്കും ഒരു ബദല്‍ റൂട്ടും ലഭ്യമാകും. ഇപ്പോള്‍, കച്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉദയ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തമ്മില്‍ നേരിട്ടുള്ള റെയില്‍ ബന്ധിപ്പിക്കലും സ്ഥാപിച്ചിട്ടുണ്ട്. കച്ച്, ഉദയ്പൂര്‍, ചിത്തോര്‍ഗഡ്, നാഥ്ദ്വാര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കും. ഈ മേഖലയിലെ വ്യാപാരികള്‍ക്ക് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ വന്‍കിട വ്യവസായ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിന്റെ പ്രയോജനവും ലഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ''പ്രത്യേകിച്ച്, ഹിമത്‌നഗറിലെ ടൈല്‍സ് വ്യവസായത്തിന് വളരെയധികം സഹായം ലഭിക്കും'', അദ്ദേഹം പറഞ്ഞു. അതുപോലെ, ലുനിധാര്‍-ജെതല്‍സര്‍ റെയില്‍ പാത ബ്രോഡ് ഗേജാക്കി മാറ്റിയതോടെ, ധാസ-ജെതല്‍സര്‍ ഭാഗം മുഴുവനും ഇപ്പോള്‍ ബ്രോഡ് ഗേജാക്കി മാറുകയാണ്. ഇതുവരെ പരിമിതമായ റെയില്‍ ബന്ധിപ്പിക്കല്‍ മാത്രം ഉണ്ടായിരുന്ന ബോട്ടാഡ്, അമ്രേലി, രാജ്‌കോട്ട് ജില്ലകളിലൂടെയാണ് ഈ റെയില്‍ പാത കടന്നുപോകുന്നത്. ഈ പാത പൂര്‍ത്തിയാകുന്നതോടെ, ഭാവ്‌നഗര്‍, അമ്രേലി മേഖലയിലെ ജനങ്ങള്‍ക്ക് സോമനാഥിലേക്കും പോര്‍ബന്തറിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ പാത ഭാവ്‌നഗറും-വെരാവലും തമ്മിലുള്ള ദൂരം 470 കിലോമീറ്ററില്‍ നിന്ന് 290 കിലോമീറ്ററില്‍ താഴെയാ്ക്കുമെന്നും അതുവഴി യാത്രാ സമയം പന്ത്രണ്ട് മണിക്കൂറില്‍ നിന്ന് വെറും ആറര മണിക്കൂറായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ, ഭാവ്‌നഗര്‍റും-പോര്‍ബന്തറും തമ്മിലുള്ള ദൂരം ഏകദേശം 200 കിലോമീറ്ററും ഭാവ്‌നഗറും-രാജ്‌കോട്ടും തമ്മിലുള്ള ദൂരം ഏകദേശം 30 കിലോമീറ്ററും കുറയും, അദ്ദേഹം പറഞ്ഞു. ബ്രോഡ്‌ഗേജ് പാതയിലൂടെ ഓടുന്ന ട്രെയിനുകള്‍ ഗുജറാത്തിന്റെ വ്യാവസായിക വികസനം ത്വരിതപ്പെടുത്തുകയും ടൂറിസം പ്രാപ്യമാക്കുകയും വിചേ്ഛദിക്കപ്പെട്ടിരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. ''ഏകതാ ദിവസ് ദിനമായ ഇന്ന് ഈ പദ്ധതി സമര്‍പ്പിക്കാനായത് ഇതിനെ കൂടുതല്‍ സവിശേഷമാക്കുന്നു'', അദ്ദേഹം പറഞ്ഞു.

''ഇരട്ട എഞ്ചിനുള്ള ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍, അതിന്റെ ഫലം ഇരട്ടിയല്ല, അത് പലമടങ്ങായിരിക്കും. ഒന്നും ഒന്നും ചേരുമ്പോള്‍ ഇവിടെ 2 അല്ല, അതിന് 11 ന്റെ ശക്തിയാണ് ലഭിക്കുന്നത്''. അദ്ദേഹം ഊന്നിപ്പറഞ്ഞു. ''ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനൊപ്പം, ഗുജറാത്തിലെ പ്രവര്‍ത്തികളുടെ വേഗത വര്‍ദ്ധിക്കുക മാത്രമല്ല, അതിനെ വികസിപ്പിക്കാനുള്ള ശക്തിയും ലഭിച്ചു'' അദ്ദേഹം തുടര്‍ന്നു. 2009 നും 2014 നും ഇടയില്‍ 125 കിലോമീറ്ററില്‍ താഴെ റെയില്‍വേ പാതകള്‍ ഇരട്ടിപ്പിച്ചപ്പോള്‍ 2014 നും 2022 നും ഇടയില്‍ അഞ്ഞൂറിലധികം കിലോമീറ്റര്‍ റെയില്‍വേ പാതകളാണ് ഇരട്ടപ്പിച്ചത്. അതുപോലെ, 2009 നും 2014 നും ഇടയില്‍ ഗുജറാത്തില്‍ ഏകദേശം 60 കിലോമീറ്റര്‍ പാത മാത്രമാണ് വൈദ്യുതീകരിച്ചത്. അതേസമയം, 2014 നും 2022 നും ഇടയില്‍ 1700 കിലോമീറ്ററിലധികം പാത വൈദ്യുതീകരിച്ചു.

അളവിലും വേഗതയിലുമുള്ള മെച്ചപ്പെടലിന് പുറമേ, ഗുണനിലവാരം, സൗകര്യം, സുരക്ഷ, ശുചിത്വം എന്നിവയിലും പുരോഗതിയുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള റെയില്‍വേ സ്‌റ്റേഷനുകളുടെ അവസ്ഥയിലെ പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു. '' ഒരിക്കല്‍ സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ചുറ്റുപാടുകളാണ് ഇന്ന് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുന്നത്'' അദ്ദേഹം പറഞ്ഞു.'' ഗാന്ധിനഗര്‍ സ്‌റ്റേഷനെ പോലെ, അഹമ്മദാബാദ്, സൂറത്ത്, ഉദ്‌ന, സബര്‍മതി, സോമനാഥ്, ന്യൂ ഭുജ് എന്നിവിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളേയും മെച്ചപ്പെടുത്തി''. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റുള്ളതുകൊണ്ടാണ് ചൂണ്ടിക്കാട്ടിയ ഈ നേട്ടങ്ങള്‍ സാദ്ധ്യമായതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയില്‍ ആരംഭിച്ച പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസിന്റെ ഉദാഹരണവും പറഞ്ഞു. പശ്ചിമ റെയില്‍വേയുടെ വികസനത്തിന് പുതിയ മാനം നല്‍കുന്നതിനായി 12 ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. '' പ്രഥമ ഗതി ശക്തി ബഹുമാതൃകാ കാര്‍ഗോ ടെര്‍മിനല്‍ വഡോദര സര്‍ക്കിളില്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. ബാക്കി ടെര്‍മിനലുകളും അവരുടെ സേവനങ്ങള്‍ നല്‍കാന്‍ താമസിയാതെ തയാറാകും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സ്വാതന്ത്ര്യത്തിന്റെ പതിറ്റാണ്ടുകള്‍ക്ക് ശേഷവും, പാവപ്പെട്ടവരും-സമ്പന്നരും തമ്മിലുള്ള അന്തരം, ഗ്രാമവും നഗരവും തമ്മിലുള്ള വിടവ്, അസന്തുലിതമായ വികസനം എന്നിവ രാജ്യത്തിലെ വലിയ വെല്ലുവിളികളാണ്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. 'സബ്കാ വികാസ്' (എല്ലാവര്‍ക്കും വികസനം) നയം ഇടത്തരക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിന് ഊന്നല്‍ നല്‍കുകയും ദരിദ്രര്‍ക്ക് ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍, ശൗച്യാലയങ്ങള്‍, വൈദ്യുതി, വെള്ളം, പാചകവാതകം, സൗജന്യ ചികിത്സ, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയവ ഇന്നത്തെ സദ്ഭരണത്തിന്റെ മുഖമുദ്രയാണെന്നും'' പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സമീപനത്തിലെ സമൂലമായ മാറ്റം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആസൂത്രിതമല്ലാത്ത നിര്‍മ്മാണത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ റെയില്‍, മെട്രോ, ബസുകള്‍ തുടങ്ങിയ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു ഏകോപിത സമീപനമുണ്ട്. പാതകളുടെയും മാതൃകകളുടെയും ഒരു സമന്വയമാണ് ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ തുറമുഖങ്ങള്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ മുഴുവന്‍ സമ്പദ് വ്യവസ്ഥയെയും നേരിട്ട് ബാധിക്കുമെന്ന് ഗുജറാത്തിന്റെ വ്യാവസായിക സ്വഭാവത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, ഗുജറാത്തിലെ തുറമുഖങ്ങളുടെ ശേഷി ഏതാണ്ട് ഇരട്ടിയായി'', അദ്ദേഹം അറിയിച്ചു. വികസന പ്രക്രിയയുടെ തുടര്‍ച്ചയായ സ്വഭാവത്തിനെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ''വികസിത ഇന്ത്യയ്ക്കായി വികസിത ഗുജറാത്ത് കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം'' എന്ന് പറയുകയും ചെയ്തു.

സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അഭിവാദനം ചെയ്യുകയും ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. ചില ഗുജറാത്തി പത്രങ്ങളില്‍ രാജസ്ഥാന്‍ ഗവണ്‍മെന്റിന്റേതായി പ്രത്യക്ഷപ്പെട്ട ചില പരസ്യങ്ങളില്‍ സര്‍ദാര്‍ പട്ടേലിന്റെ പേരും ചിത്രവും ഇല്ലാത്തതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ''സര്‍ദാര്‍ പട്ടേലിനോടുള്ള ഇത്തരമൊരു അപമാനം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല, അതും ഗുജറാത്തിന്റെ മണ്ണില്‍.'', ശ്രീ മോദി പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെപ്പോലെ റെയില്‍വേയും ഇന്ത്യയെ ബന്ധിപ്പിക്കുകയാണ്, ഈ പ്രക്രിയ വേഗത്തിലും ദിശാബോധത്തോടെയും നിരന്തരം മുന്നോട്ട് നീങ്ങികൊണ്ടിരിക്കും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര റെയില്‍വേ സഹമന്ത്രി ശ്രീമതി ദര്‍ശന ജര്‍ദോഷ്, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
അഹമ്മദാബാദിലെ അസാര്‍വയില്‍ ഇന്ന് 2900 കോടിയിലധികം രൂപയുടെ രണ്ട് റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. അഹമ്മദാബാദ് (അസാര്‍വ)-ഹിമ്മത്‌നഗര്‍-ഉദയ്പൂര്‍ ഗേജ് പരിവര്‍ത്തിത പാത, ലുനിധാര്‍-ജെതല്‍സര്‍ ഗേജ് പരിവര്‍ത്തിത പാത, എന്നവയാണ് ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ഭാവ്‌നഗര്‍-ജെതല്‍സര്‍, അസാര്‍വ-ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.

രാജ്യത്തുടനീളം ഒരേതരത്തിലുള്ള-ഗേജ് റെയില്‍ സംവിധാനം എന്ന ലക്ഷ്യത്തോടെ നിലവിലെ ബ്രോഡ് ഗേജ് അല്ലാത്ത റെയില്‍വേ പാതകളെ റെയില്‍വേ ബ്രോഡ് ഗേജാക്കി മാറ്റുകയാണ്. പ്രധാനമന്ത്രി സമര്‍പ്പിച്ച പദ്ധതികള്‍ ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പുമാണ്. അഹമ്മദാബാദ് (അസാര്‍വ)-ഹിമ്മത്‌നഗര്‍-ഉദയ്പൂര്‍ ഗേജ് പരിവര്‍ത്തിത പാതയ്ക്ക് ഏകദേശം 300 കി.മീ ദൈര്‍ഘ്യം വരും. ഇത് ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ വിനോദസഞ്ചാരികള്‍, വ്യാപാരികള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രയോജനകരമാണെന്ന് തെളിയിക്കുകയും ചെയ്യും. ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും. 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലുനിധാര്‍-ജെറ്റല്‍സര്‍ ഗേജ് പരിവര്‍ത്തിത പാത പിപാവാവ് തുറമുഖത്തിനും ഭാവ്‌നഗറിനും വെരാവല്‍, പോര്‍ബന്തര്‍ എന്നിവിടങ്ങളില്‍ നിന്ന് ചെറിയ ദൂരത്തിലുള്ള ഒരു പാത പ്രദാനംചെയ്യും. പദ്ധതി ഈ ഭാഗത്തിലെ ചരക്ക്‌നീക്ക ശേഷി വര്‍ദ്ധിപ്പിക്കും, അങ്ങനെ കനലസ് - രാജ്‌കോട്ട് - വിരാംഗം റൂട്ടിലെ വലിയ തിരക്ക് കുറയ്ക്കാനുമാകും. ഗിര്‍ വന്യജീവി സങ്കേതം, സോമനാഥ് ക്ഷേത്രം, ദിയു, ഗിര്‍നാര്‍ കുന്നുകള്‍ എന്നിവയിലേക്കുള്ള തടസ്സങ്ങളില്ലാത്ത ബന്ധിപ്പിക്കലിനും ഇത് സഹായകമാകും, അങ്ങനെ ഈ മേഖലയിലെ വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കും.

--ND--

*****



(Release ID: 1872499) Visitor Counter : 180