പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘സ്വാവലംബന്‍’ സെമിനാറിനെ പ്രധാനമന്ത്രി ജൂലൈ 18ന് അഭിസംബോധന ചെയ്യും


ഇന്ത്യന്‍ നാവികസേനയില്‍ തദ്ദേശീയ സാങ്കേതികവിദ്യാ ഉപയോഗത്തിന് ഊര്‍ജം പകരുന്നതു ലക്ഷ്യമിട്ടുള്ള ‘സ്പ്രിന്റ് ചലഞ്ചി’നു പ്രധാനമന്ത്രി തുടക്കംകുറിക്കും

Posted On: 17 JUL 2022 10:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 18ന് എന്‍ഐഐഒ (നേവല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡിജനൈസേഷന്‍ ഓര്‍ഗനൈസേഷന്‍) സെമിനാര്‍ ‘സ്വാവലംബനെ’ അഭിസംബോധന ചെയ്യും. വൈകിട്ട് 4.30ന് ന്യൂഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണു സെമിനാര്‍.


പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ‘ആത്മനിര്‍ഭര്‍ ഭാരതി’ല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഈ ശ്രമം തുടരുന്നതിന്, ഇന്ത്യന്‍ നാവികസേനയില്‍ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം പകരുന്നതു ലക്ഷ്യമിട്ടുള്ള ‘സ്പ്രിന്റ് ചലഞ്ചി’നു പ്രധാനമന്ത്രി തുടക്കംകുറിക്കും. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി, ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷനുമായി (ഡിഐഒ) ചേര്‍ന്ന്, ഇന്ത്യന്‍ നാവികസേനയില്‍ കുറഞ്ഞത് 75 പുതിയ തദ്ദേശീയ സാങ്കേതികവിദ്യകള്‍/ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താനാണ് എന്‍ഐഐഒ ലക്ഷ്യമിടുന്നത്. യോജിച്ചുള്ള ഈ പദ്ധതിക്കാണു സ്പ്രിന്റ് (Supporting Pole-Vaulting in R&D through iDEX, NIIO and TDAC- ഐഡെക്സ്, എന്‍ഐഐഒ, ടിഡാക് എന്നിവയിലൂടെ ഗവേഷണ-വികസന പദ്ധതികളുടെ ഉത്തേജനത്തിനു പിന്തുണയേകല്‍) എന്നു പേരിട്ടത്.

 
പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യന്‍ വ്യവസായത്തെയും പഠന-ഗവേഷണ മേഖലയെയും ഉള്‍പ്പെടുത്തുക എന്നതാണു സെമിനാര്‍ ലക്ഷ്യമിടുന്നത്. ദ്വിദിന സെമിനാര്‍ (ജൂലൈ 18-19) വ്യവസായം, പഠന-ഗവേഷണങ്ങള്‍, സൈനികസേവനങ്ങള്‍, ഗവണ്‍മെന്റ് എന്നിവയെ നയിക്കുന്നവര്‍ക്കു പൊതുവേദിയില്‍ ഒത്തുചേരാനും പ്രതിരോധമേഖലയ്ക്കായി നിര്‍ദേശങ്ങള്‍ കൊണ്ടുവരാനും അവസരമൊരുക്കും. ആശയരൂപവല്‍ക്കരണം, സ്വദേശിവല്‍ക്കരണം, യുദ്ധസാമഗ്രികള്‍, വ്യോമമേഖല എന്നീ വിഷയങ്ങളിലുള്ള സെഷനുകള്‍ സെമിനാറിലുണ്ടാകും. ഗവണ്മെന്റിന്റെ  സാഗര്‍ (SAGAR- മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ചും രണ്ടാം ദിവസം സെമിനാറില്‍ ചര്‍ച്ചകളുണ്ടാകും.

 

-ND-



(Release ID: 1842140) Visitor Counter : 166