പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചല്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


''ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റി''


''ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിനും ദേശീയപാതയ്ക്കു വീതികൂട്ടുന്നതിനും റെയില്‍വേ ശൃംഖലയ്ക്കും 'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്' മുന്‍കൈയെടുത്തു; അതിന്റെ ഫലങ്ങളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്''


''സത്യസന്ധമായ നേതൃത്വം, സമാധാനം കാംക്ഷിക്കുന്ന അന്തരീക്ഷം, ദേവീദേവന്മാരുടെ അനുഗ്രഹം, കഠിനാധ്വാനം ചെയ്യുന്ന ഹിമാചലിലെ ജനങ്ങള്‍; സമാനതകളില്ലാത്തതാണ് ഇവയെല്ലാം. ദ്രുതഗതിയിലുള്ള വികസനത്തിന് ആവശ്യമായതെല്ലാം ഹിമാചലിലുണ്ട്''

Posted On: 15 APR 2022 12:53PM by PIB Thiruvananthpuram

ഹിമാചല്‍ പ്രദേശിന്റെ 75-ാം സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ത്തന്നെ ഹിമാചല്‍ പ്രദേശും 75-ാം സ്ഥാപകദിനം ആചരിക്കുന്നുവെന്ന യാദൃച്ഛികത ആഹ്ലാദമുളവാക്കുന്നതാണെന്നു സ്ഥാപകദിനസന്ദേശത്തില്‍ ശ്രീ മോദി പറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സവ'കാലത്തു വികസനത്തിന്റെ അമൃതം സംസ്ഥാനത്തെ ഓരോരുത്തരിലേക്കും എത്തിക്കാനുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ കവിത ഉദ്ധരിച്ച്, സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുമുള്ള ജനങ്ങളുള്ള ഈ മനോഹരമായ സംസ്ഥാനവുമായി തനിക്കുള്ള ദീര്‍ഘകാലബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

1948-ല്‍ ഈ മലയോര സംസ്ഥാനം രൂപവല്‍ക്കരിച്ച സമയത്തുണ്ടായിരുന്ന വെല്ലുവിളികള്‍ അനുസ്മരിച്ച്, വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റിയതിനു ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉദ്യാനപരിപാലനം, വൈദ്യുതി മിച്ചംപിടിക്കല്‍, സാക്ഷരതാനിരക്ക്, ഗ്രാമീണ റോഡ് സമ്പര്‍ക്കസംവിധാനം, പൈപ്പിലൂടെ കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി എന്നീ കാര്യങ്ങളില്‍ സംസ്ഥാനം കരസ്ഥമാക്കിയ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി ഈ നേട്ടങ്ങള്‍ കെട്ടിപ്പടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ''ജയ് റാം ജിയുടെ ചെറുപ്പമാര്‍ന്ന നേതൃത്വത്തിനുകീഴില്‍ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുന്നതിനും ദേശീയപാതയ്ക്കു വീതി കൂട്ടുന്നതിനും റെയില്‍വേ ശൃംഖലയ്ക്കും 'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്' മുന്‍കൈയെടുത്തു. അതിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. സമ്പര്‍ക്കസംവിധാനങ്ങള്‍ മെച്ചപ്പെടുന്നമുറയ്ക്ക്, ഹിമാചലിലെ വിനോദസഞ്ചാരമേഖലയും പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.''- പ്രധാനമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരമേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി പ്രദേശവാസികള്‍ക്കുള്ള പുതിയ അവസരങ്ങളുടെയും തൊഴിലവസരങ്ങളുടെയും കാര്യങ്ങളും ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്തു കാര്യക്ഷമമായി അതിവേഗം പ്രതിരോധകുത്തിവയ്പു നല്‍കിയ കാര്യം പരാമര്‍ശിച്ച് ആരോഗ്യമേഖലയിലെ പുരോഗതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശിന്റെ മുഴുവന്‍ സാധ്യതകളും തുറന്നുകാട്ടുന്നതിനു കഠിനാധ്വാനം വേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരം, ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ഐടി, ജൈവസാങ്കേതികവിദ്യ, ഭക്ഷ്യസംസ്‌കരണം, പ്രകൃതിദത്തകൃഷി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അമൃതകാലത്തു മുന്നോട്ടു കൊണ്ടുപോകണം. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 'വൈബ്രന്റ് വില്ലേജ്' പദ്ധതി ഹിമാചല്‍ പ്രദേശിനു വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്കസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, വനസമ്പുഷ്ടീകരണം, സ്വച്ഛത എന്നിവയെക്കുറിച്ചും ഈ സംരംഭങ്ങള്‍ക്കു ജനങ്ങളുടെ പങ്കാളിത്തം വേണ്ടതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സാമൂഹ്യ സുരക്ഷാ മേഖലയിലുള്‍പ്പെടെയുള്ള കേന്ദ്ര ക്ഷേമപദ്ധതികള്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''സത്യസന്ധമായ നേതൃത്വം, സമാധാനം കാംക്ഷിക്കുന്ന അന്തരീക്ഷം, ദേവീദേവന്മാരുടെ അനുഗ്രഹം, കഠിനാധ്വാനം ചെയ്യുന്ന ഹിമാചലിലെ ജനങ്ങള്‍; സമാനതകളില്ലാത്തതാണ് ഇവയെല്ലാം. ദ്രുതഗതിയിലുള്ള വികസനത്തിന് ആവശ്യമായതെല്ലാം ഹിമാചലിലുണ്ട്''- ശ്രീ മോദി പറഞ്ഞു.

--ND-- 

 



(Release ID: 1817030) Visitor Counter : 119