ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 18 MAY 2020 5:53PM by PIB Thiruvananthpuram

 

 

രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.

രാജ്യത്ത് നിലവില്‍ രോഗബാധിതരായിട്ടുള്ളത് 56,316 പേരാണ്. 36,824 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2715 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 38.29 ശതമാനമാണ്.

ശരാശരി ഒരു ലക്ഷം പേരില്‍ 7.1 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്  രോഗബാധ. ലോകത്തെ ആകെ കണക്കെടുക്കുമ്പോള്‍ ഒരു ലക്ഷത്തില്‍ 60 പേര്‍ക്കാണ് രോഗം.

വിവിധ രാജ്യങ്ങളിലെ ആകെ രോഗികളുടെ എണ്ണം (ലക്ഷംപേരിലെ ശരാശരി രോഗികളുടെ എണ്ണം ബ്രായ്ക്കറ്റില്‍)
ലോകത്ത് ആകെ - 45,25,497 (60)
യു എസ് എ - 1,409,452 (431)
റഷ്യ - 281,752 (195)
യു കെ - 240,165 (361)
സ്പെയിന്‍ - 230,698 (494)
ഇറ്റലി - 224,760 (372)
ബ്രസീല്‍ - 218,223 (104)
ജര്‍മ്മനി - 174,355 ( 210)
തുര്‍ക്കി - 148,067 (180)
ഫ്രാന്‍സ് - 140,008 (209)
ഇറാന്‍ - 118,392 (145)
ഇന്ത്യ - 96,169* (7.1)

(*2020 മെയ് 18 വരെയുള്ള കണക്കു പ്രകാരം)

കാലേക്കൂട്ടി സ്വീകരിച്ച നടപടികള്‍ മികച്ച ഫലമാണ് കാണിക്കുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ തരംതിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 2020 മെയ് 17ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തരംതിരിക്കണം. അതല്ലെങ്കില്‍ സബ് ഡിവിഷനോ വാര്‍ഡോ മറ്റേതെങ്കിലും ഭരണനിര്‍വഹണ യൂണിറ്റുകളോ ഈ മൂന്നു സോണുകളായി തിരിക്കാം.

രോഗബാധിതര്‍, ലക്ഷത്തില്‍ എത്ര പേര്‍ക്കു രോഗം, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, മരണനിരക്ക്, പരിശോധന അനുപാതം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സോണുകള്‍ തിരിക്കേണ്ടത്.

സ്ഥിതിഗതികള്‍ വിലയിരുത്തി കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗനിയന്ത്രണത്തിനുള്ള പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുതോറുമുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന, സാമ്പിള്‍ പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, സ്ഥിരീകരിച്ച കേസുകളുടെ ചികിത്സ എന്നിവയ്ക്കു മുന്‍ഗണന നല്‍കണം. ഇതുകൂടാതെ, മറ്റിടങ്ങളിലേയ്ക്ക് അണുബാധ പടരാതെ ഇരിക്കാന്‍  ഓരോ കണ്ടെയ്ന്‍മെന്റ് സോണിനു ചുറ്റും ബഫര്‍ സോണ്‍ തയ്യാറാക്കണം. ബഫര്‍ സോണുകളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്.

വ്യക്തി ശുചിത്വം, കൈകളുടെ ശുചിത്വം,  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള സാമാന്യ മര്യാദ പാലിക്കല്‍ എന്നിവയെക്കുറിച്ച് സമൂഹത്തിന് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. മുഖാവരണങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെയും ശാരീരിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യവും ഉറപ്പാക്കണം.
*



(Release ID: 1624940) Visitor Counter : 227