പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ബ്രസീല്‍ പ്രസിഡന്റും ടെലിഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 04 APR 2020 10:00PM by PIB Thiruvananthpuram

ബ്രസീല്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ജെയിര്‍ ബൊല്‍സൊനാരോയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ്-19 മഹാവ്യാധി പടരുന്ന സാഹചര്യത്തിലുള്ള ആഗോള സാഹചര്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച. 
കോവിഡ്-19 നിമിത്തം ബ്രസീല്‍ പൗരന്‍മാര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ബ്രസീല്‍ ജനതയ്ക്കായി ഓരോ ഇന്ത്യക്കാരനും പ്രാര്‍ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

കോവിഡ്-19നെ നേരിടുന്നതിനായി ഇന്ത്യയും ബ്രസീലും ഉഭയകക്ഷി തലത്തിലും ബഹുകക്ഷി തലത്തിലും അടുത്ത സഹകരണം ആവശ്യമാണെന്ന് ഇരു നേതാക്കളും അടിവരയിട്ടു വ്യക്തമാക്കി. കോവിഡ് കാലത്തിനുശേഷം മാനവികതിയില്‍ ഊന്നിയുള്ള ആഗോളവല്‍ക്കരണമെന്ന ആശയം സംജാതമാകേണ്ടതിന്റെ ആവശ്യകത ഇരുവരും പരസ്പരം സമ്മതിച്ചു. 
ബുദ്ധിമുട്ടു നേരിടുന്ന കാലത്ത് ബ്രസീലിന് സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സദാ ബന്ധം നിലനിര്‍ത്തുമെന്നു നേതാക്കള്‍ തീരുമാനിച്ചു. 
ഈ വര്‍ഷം ഇന്ത്യയുടെ എഴുപതാമതു റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തതിനു ബ്രസീല്‍ പ്രസിഡന്റിനോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ-ബ്രസീല്‍ ബന്ധം സജീവമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ബ്രിക്‌സിനു നേതൃത്വം നല്‍കിയതിനും അദ്ദേഹം ബ്രസീലിനോടു നന്ദി പറഞ്ഞു. 

(रिलीज़ आईडी: 1611258) आगंतुक पटल : 258
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Kannada