പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുഷ് ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 28 MAR 2020 1:16PM by PIB Thiruvananthpuram


രാജ്യത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ആയുഷ്മേഖലയ്ക്ക് ദീര്‍ഘകാല പാരമ്പര്യമുണ്ട്; കോവിഡ്-19ന്റെ വ്യാപനം തടയുന്നതില്‍ സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്: പ്രധാനമന്ത്രി
ആയുഷിന് രോഗം ഭേദമാക്കാന്‍ കഴിയുമെന്നുള്ള കഴമ്പില്ലാത്ത അവകാശവാദങ്ങളുടെ വസ്തുതാപരിശോധന നടത്തുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് സുപ്രധാനം: പ്രധാനമന്ത്രി.
ടെലിമെഡിസിന്റെ വേദി ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങളിലെത്തി അവരില്‍ സ്ഥായിയായ അവബോധം വളര്‍ത്തുക: പ്രധാനമന്ത്രി
വീട്ടില്‍ യോഗ ((യോഗ അറ്റ് ഹോം) പ്രോത്സാഹിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.


ആയുഷ്മേഖലയിലെ ഡോക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
രാജ്യത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പാരമ്പര്യം ആയുഷ് മേഖലയ്ക്കുണ്ടെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 നെ കൈകാര്യം ചെയ്യുന്നില്‍ അതിന്റെ പ്രാധാന്യം പലമടങ്ങ് ആയെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശൃംഖല രാജ്യത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്നുണ്ട്. ഈ ശൃംഖല ഉപയോഗിച്ചുകൊണ്ട് വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് മികച്ച പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കേണ്ടത് അവരെ സംബന്ധിച്ച് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ പ്രയാസമേറിയ കാലഘട്ടത്തില്‍ ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും മാനസികസമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുമായി നടത്തിക്കൊണ്ടിരിക്കുന്ന -വീട്ടിലിരുന്ന് യോഗ (യോഗ അറ്റ് ഹോം)പ്രോത്സാഹിപ്പിക്കുന്ന ആയുഷ്മന്ത്രാലത്തിന്റെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ആയുഷിന് ഈ രോഗത്തെ ഭേദമാക്കാനാകുമെന്ന തെളിവുകളില്ലാതെയുള്ള അവകാശവാദങ്ങളുടെ വസ്തുതാപരിശോധന നടത്തേണ്ടതിന്റെയൂം അതിനെ എതിര്‍ക്കേണ്ടതിന്റെയും പ്രാധാന്യത്തിനു പ്രധാനമന്ത്രി അടിവരയിട്ടു. ആയുഷ് ശാസ്ത്രജ്ഞരും ഐ.സി.എം.ആര്‍, സി.എസ്.ഐ.ആര്‍. മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയും തെളിവിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണത്തിനായി ഒന്നിച്ചുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വെല്ലുവിളികളെ നേരിടുന്നതിന് രാജ്യം മൊത്തം ആരോഗ്യപരിരക്ഷാ തൊഴില്‍ ശക്തി ഉപയോഗിക്കാന്‍ തയാറാകണം. വേണ്ടിവരികയാണെങ്കില്‍, ആയുഷുമായി ബന്ധപ്പെട്ട് സ്വകാര്യമേഖലയിലുള്ള ഡോക്ടര്‍മാരുടെ സഹായവും ഗവണ്‍മെന്റ് തേടും.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സാനിറ്റൈസര്‍ പോലുള്ള അവശ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആയുഷ് ഔഷധ നിര്‍മ്മാതാക്കള്‍ അവരുടെ എല്ലാ സ്രോതസുകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ടെലിമെഡിസിന്‍ വേദി ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങളെ സമീപിക്കുകയും ഈ മഹാമാരി്ക്കെതിരെ പോരാടുന്നതിനുള്ള ബോധവല്‍ക്കരണം നിരന്തരമായി നടത്തുകയും വേണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഈ മഹാമാരിയുടെ വ്യാപനത്തെ തടയുന്നതിനായി സാമൂഹിക അകലം പൂര്‍ണ്ണ കരുത്തോടെ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
രാജ്യത്ത് കോവിഡ്-19നെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയെ ആയുഷ് ഡോക്ടര്‍മാര്‍ പ്രശംസിച്ചു. ഈ പാരമ്പര്യ വൈദ്യശാസ്ത്രത്തിന് രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിലുള്ള പ്രഭാവത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയില്‍ ഗവേഷണം നടത്തുന്നതിന് അവര്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് അവര്‍ സൂചിപ്പിക്കുകയും ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ സേവിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ലോകമാകെ ഇന്ത്യയുടെ പാരമ്പര്യ ഔഷധങ്ങളെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ നിരന്തം സേവിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ആയുഷ് ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിപ്രകാശിപ്പിക്കുകയും കോവിഡ്-19നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ അവര്‍ക്ക് വഹിക്കാനുള്ള സുപ്രധാനമായ പങ്ക് പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
 കേന്ദ്ര ആയുഷ് മന്ത്രി, കാബിനറ്റ് സെക്രട്ടി, ആയുഷ് മന്ത്രാലയം സെക്രട്ടറി എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.


(Release ID: 1608909) Visitor Counter : 184