പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നു


ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ കൃഷി, വളം, ഷിപ്പിംഗ്, വ്യോമയാനം, ലോജിസ്റ്റിക്സ്, എം.എസ്.എം.ഇ മേഖലകളിലെ ഇടപെടലുകൾ ചർച്ച ചെയ്തു

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി എൽ.പി.ജി, എൽ.എൻ.ജി എന്നിവയുടെ വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും, ഇന്ധന നികുതി കുറയ്ക്കാനും, ഊർജ്ജ മേഖലയിലെ നടപടികൾ ശക്തമാക്കാനും തീരുമാനിച്ചു

അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി

വിലനിലവാരം നിരീക്ഷിക്കുന്നതിനും അവശ്യസാധന നിയമം നടപ്പിലാക്കുന്നതിനുമായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ബന്ധപ്പെടാൻ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു

യൂറിയ ഉൽപ്പാദനം നിലനിർത്തുന്നതിനും ഡി.എ.പി, എൻ.പി.കെ.എസ് എന്നിവയുടെ വിതരണത്തിനുമായി വിദേശ വിതരണക്കാരുമായി ഏകോപനം നടത്തുന്നതിന് ഉൾപ്പെടെ വളം ലഭ്യത ഉറപ്പാക്കാൻ വിവിധ നടപടികൾ സ്വീകരിക്കുന്നു

സാധാരണ ജനങ്ങളുടെ നിർണ്ണായക ആവശ്യങ്ങളുടെ ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി

രാജ്യത്തെ വളം ലഭ്യതയെക്കുറിച്ചും ഖാരിഫ്, റാബി സീസണുകളിൽ അവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു

ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു

തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് തടയാൻ കൃത്യമായ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിൽ എത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

വരുന്ന മാസങ്ങളിലെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ കൽക്കരി ശേഖരം രാജ്യത്തുണ്ട്.

പോസ്റ്റഡ് ഓണ്‍: 01 APR 2026 10:04PM by PIB Thiruvananthpuram

നിലവിലെ  പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ, സി.സി.എസ് പ്രത്യേക യോഗം ചേർന്നു. ഈ വിഷയത്തിൽ ചേരുന്ന രണ്ടാമത്തെ പ്രത്യേക സി.സി.എസ് യോഗമാണിത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് എൽ.എൻ.ജി, എൽ.പി.ജി എന്നിവയുടെ വിതരണവും ആവശ്യത്തിന് വൈദ്യുതി ലഭ്യതയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുതിയ ഇറക്കുമതിയിലൂടെ എൽ.പി.ജി സംഭരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചുവരികയാണ്. സമാനമായി ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസും വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽ.പി.ജി വിലയിൽ മാറ്റമില്ലെന്നും, എൽ.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ പതിവായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കടുത്ത വേനൽക്കാലത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി, 7-8 ജിഗാവാട്ട് ശേഷിയുള്ള ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളെ ഗ്യാസ് പൂളിംഗ് മെക്കാനിസത്തിൽ നിന്ന് ഒഴിവാക്കുകയും, താപനിലയങ്ങളിൽ കൂടുതൽ കൽക്കരി എത്തിക്കുന്നതിനായി റെയിൽവെ റേക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, കൃഷി, സിവിൽ ഏവിയേഷൻ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനായി നിർദ്ദേശിക്കപ്പെട്ട ഇടപെടലുകളും യോഗം ചർച്ച ചെയ്തു.

ആവശ്യാനുസരണം യൂറിയ ഉൽപ്പാദനം നിലനിർത്തുക, ഡി.എ.പി/എൻ.പി.കെ.എസ് വിതരണത്തിനായി വിദേശ വിതരണക്കാരുമായി ഏകോപനം നടത്തുക തുടങ്ങി വളം ലഭ്യത ഉറപ്പാക്കാൻ വിവിധ ശ്രമങ്ങൾ നടന്നുവരുന്നു. വളത്തിന്റെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വകമാറ്റി ഉപയോഗിക്കൽ എന്നിവ തടയുന്നതിനായി ദൈനംദിന നിരീക്ഷണം, റെയ്ഡുകൾ, കർശന നടപടികൾ എന്നിവ സ്വീകരിക്കാൻ സംസ്ഥാന ഗവൺമെന്റുകളോട്  അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വിൽപ്പന വില സ്ഥിരതയാർന്ന നിലയിലാണ്. വിലനിലവാരം നിരീക്ഷിക്കുന്നതിനും അവശ്യസാധന നിയമം നടപ്പിലാക്കുന്നതിനും സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തുന്നതിനായി കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ വിലയും നിരീക്ഷിച്ചുവരികയാണ്.

ഊർജ്ജം, വളം, മറ്റ് വിതരണ ശൃംഖലകൾ എന്നിവയ്ക്കായി ആഗോളതലത്തിൽ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളും നയതന്ത്ര ശ്രമങ്ങളും നടന്നുവരുന്നു.

നിലവിലുള്ള പ്രതിസന്ധിക്കിടയിൽ ഫലപ്രദമായ വിവര വിനിമയവും പൊതുജന അവബോധവും ഉറപ്പാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട ഏകോപനവും തത്സമയ ആശയവിനിമയവും മുൻകരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്.

സാധാരണക്കാരന്റെ നിർണ്ണായകമായ ആവശ്യങ്ങളുടെ ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്തെ വളം ലഭ്യതയെക്കുറിച്ചും ഖാരിഫ്, റാബി സീസണുകളിൽ അവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയാൻ കൃത്യമായ വിവരങ്ങൾ സുഗമമായി പൊതുജനങ്ങളിൽ എത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നിലവിലെ ആഗോള സാഹചര്യങ്ങൾ കാരണം ബാധിക്കപ്പെട്ട  പൗരന്മാരുടെയും വിവിധ മേഖലകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

-SK-


( റിലീസ് ഐ.ഡി: 2248528) സന്ദര്‍ശക കൗണ്ടര്‍ : 6