പ്രധാനമന്ത്രിയുടെ ഓഫീസ്
എത്യോപ്യയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
16 DEC 2025 11:19PM by PIB Thiruvananthpuram
2025 ഡിസംബർ 16 മുതൽ 17 വരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എത്യോപ്യയിൽ തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനം നടത്തുകയാണ്. ഇന്ന് ആഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ എത്യോപ്യൻ പ്രധാനമന്ത്രി ഡോ.അബി അഹ്‍മദ് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സവിശേഷമായ സംഭാവനകളും ഒരു ആഗോള ഭരണതന്ത്രജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ചാണ് ഈ ബഹുമതി.
ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിൽ നിന്ന് ഇത്തരമൊരു പുരസ്കാരം സ്വീകരിക്കുന്നത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ഏറെ വിനയത്തോടും കൃതജ്ഞതയോടും കൂടി ഇത് സ്വീകരിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആദരവിന് പ്രധാനമന്ത്രി ഡോ.അബിയോടും എത്യോപ്യയിലെ ജനങ്ങളോടും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. ദേശീയ ഐക്യം, സുസ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഡോ.അബിയുടെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും മോദി അഭിനന്ദിച്ചു. രാഷ്ട്രനിർമ്മാണത്തിൽ അറിവിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി എത്യോപ്യയുടെ പുരോഗതിക്കും വികസനത്തിനും സംഭാവന നൽകാൻ ഇന്ത്യൻ അധ്യാപകർക്ക് ലഭിക്കുന്ന അവസരം ഒരു വലിയ ഭാഗ്യമാണെന്നും പ്രസ്താവിച്ചു.
കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരിപോഷിപ്പിച്ച ഇന്ത്യക്കാർക്കും എത്യോപ്യക്കാർക്കുമായി പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിക്കുകയും ഈ ആദരവിന് 140 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു. ഈ ബഹുമതി സമ്മാനിച്ചത് ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ദൃഢമായ പങ്കാളിത്തത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കൂടാതെ ഇത് 'ഗ്ലോബൽ സൗത്തിന്റെ' ക്രിയാത്മകമായ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ പൂർണ്ണരൂപത്തിലുള്ള പ്രസംഗം ഇവിടെ കാണാം. [Link]
***
NK
( റിലീസ് ഐ.ഡി: 2204986)
സന്ദര്‍ശക കൗണ്ടര്‍ : 52