പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വദിന പരിപാടിയെ അഭിസംബോധന ചെയ്തു

ശ്രീ ഗുരു തേഗ് ബഹാദുർ ജിയെപ്പോലുള്ള വ്യക്തിത്വങ്ങൾ ചരിത്രത്തിൽ വിരളമാണ്; ഗുരു സാഹിബിന്റെ ജീവിതവും ത്യാഗവും സ്വഭാവവും ഇന്നും പ്രചോദനത്തിന്റെ അഗാധമായ ഉറവിടമാണ്; മുഗൾ അധിനിവേശകാലഘട്ടത്തിൽ, ഗുരു സാഹിബ് ധൈര്യത്തിന്റെയും വീര്യത്തിന്റെയും മഹത്തായ മാതൃക സ്ഥാപിച്ചു: പ്രധാനമന്ത്രി

നമ്മുടെ ഗുരുക്കന്മാരുടെ പാരമ്പര്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവത്തിന്റെയും സംസ്കാരത്തിന്റെയും നമ്മുടെ കാതലായ ചൈത​ന്യത്തിന്റെയും അടിത്തറ രൂപപ്പെടുത്തുന്നത്: പ്രധാനമന്ത്രി

കുറച്ചുകാലം മുമ്പ്, ഗുരു ഗ്രന്ഥ് സാഹിബിന്റെ മൂന്ന് യഥാർത്ഥ രൂപങ്ങൾ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ, അത് ഓരോ പൗരനും അഭിമാനകരമായ നിമിഷമായി മാറി: പ്രധാനമന്ത്രി

കർതാർപുർ ഇടനാഴിയുടെ പണി പൂർത്തിയാക്കുക, ഹേമകുണ്ഡ് സാഹിബിൽ റോപ്‌വേ പദ്ധതി നിർമിക്കുക, ആനന്ദ്പുർ സാഹിബിലെ വിരാസത്-ഇ-ഖൽസ മ്യൂസിയം വികസിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ ഗുരുക്കന്മാരുടെ ഓരോ പുണ്യസ്ഥലത്തെയും ആധുനിക ഇന്ത്യയുടെ കാഴ്ചപ്പാടുമായി കൂട്ടിയിണക്കാൻ ശ്രമിക്കുകയാണു നമ്മുടെ ഗവണ്മെന്റ്; കൂടാതെ ഗുരുക്കന്മാരുടെ മഹത്തായ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പൂർണഭക്തിയോടെ ഈ ശ്രമങ്ങളെല്ലാം പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിച്ചു: പ്രധാനമന്ത്രി

ധീരരായ സാഹിബ്‌സാദാമാരോടുപോലും മുഗളർ ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ചതെങ്ങനെയെന്നു നമുക്കറിയാം; ജീവനോടെ അടക്കംചെയ്യുമെന്നറിഞ്ഞിട്ടും സാഹിബ്‌സാദാമാർ അവരുടെ കടമയോ വിശ്വാസത്തിന്റെ പാതയോ ഉപേക്ഷിച്ചില്ല; ഈ ആദർശങ്ങളുടെ ബഹുമാനാർത്ഥം, നാമിപ്പോൾ എല്ലാ വർഷവും ഡിസംബർ 26ന് വീർ ബാൽ ദിവസ് ആചരിക്കുന്നു: പ്രധാനമന്ത്രി

കഴിഞ്ഞ മാസം, പുണ്യയാത്രയുടെ ഭാഗമായി, ഗുരു മഹാരാജിന്റെ ആദരണീയനായ ‘ജോഡാ സാഹിബ്' ഡൽഹിയിൽനിന്നു പട്ന സാഹിബിലേക്ക് കൊണ്ടുപോയി; അവിടെ, പുണ്യമായ ഈ തിരുശേഷിപ്പുകൾക്ക് മുന്നിൽ വണങ്ങാൻ എനിക്കും അവസരം ലഭിച്ചു; സേവിക്കാനും, സ്വയം സമർപ്പിക്കാനും, ഈ പുണ്യപൈതൃകവുമായി ബന്ധപ്പെടാനും എനിക്ക് അവസരം നൽകിയത് ഗുരുക്കന്മാരുടെ പ്രത്യേക കൃപയായി ഞാൻ കരുതുന്നു: പ്രധാനമന്ത്രി

ലഹരി ആസക്തി നമ്മുടെ നിരവധി യുവാക്കളുടെ സ്വപ്നങ്ങളെ ആഴത്തിലുള്ള വെല്ലുവിളികളിലേക്ക് തള്ളിവിട്ടു, ഈ പ്രശ്നം വേരോടെ ഇല്ലാതാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നു; ഇത് സമൂഹത്തിന്റെയും കുടുംബങ്ങളുടെയും കൂടി പോരാട്ടമാണ്: പ്രധാനമന്ത്രി

प्रविष्टि तिथि: 25 NOV 2025 7:06PM by PIB Thiruvananthpuram

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പൈതൃകത്തിന്റെ ശ്രദ്ധേയമായ സംഗമമാണ് ഈ ദിവസമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാവിലെ താൻ രാമായണ നഗരമായ അയോധ്യയിലായിരുന്നെന്നും ഇപ്പോൾ ഗീതയുടെ നഗരമായ കുരുക്ഷേത്രയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 350-ാം രക്തസാക്ഷിത്വ ദിനത്തിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിക്ക് ഏവരും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സന്നിഹിതരായ സന്ന്യാസിമാരെയും ആദരണീയരായ സദസ്സിനെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ഏവർക്കും വിനയാന്വിതനായി വന്ദനമർപ്പിക്കുകയും ചെയ്തു.

5-6 വർഷങ്ങൾക്ക് മുമ്പ് ശ്രദ്ധേയമായ മറ്റൊരു യാദൃച്ഛികത സംഭവിച്ചുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, 2019 നവംബർ 9 ന് രാമക്ഷേത്രത്തെക്കുറിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ, കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിനായി താൻ ഡേരാ ബാബ നാനക്കിലായിരുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. രാമക്ഷേത്രനിർമ്മാണത്തിന്റെ പാത സുഗമമാകുന്നതിനും കോടിക്കണക്കിന് രാമഭക്തരുടെ അഭിലാഷങ്ങൾ സഫലമാകുന്നതിനും വേണ്ടി ആ ദിവസം താൻ പ്രാർത്ഥിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്ന ദിവസം എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ, അയോധ്യയിൽ ധർമ്മധ്വജം സ്ഥാപിതമായപ്പോൾ, സിഖ് സംഘത്തിൽ നിന്ന് അനുഗ്രഹം തേടാനുള്ള അവസരം തനിക്ക് വീണ്ടും ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കുറച്ചു മുൻപ് കുരുക്ഷേത്ര ഭൂമിയിൽ ‘പാഞ്ചജന്യ സ്മാരകം’ ഉദ്ഘാടനം ചെയ്തതായി ശ്രീ മോദി പറഞ്ഞു. സത്യത്തിന്റെയും നീതിയുടെയും സംരക്ഷണം ഏറ്റവും ഉയർന്ന കടമയാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പ്രഖ്യാപിച്ചത് ഈ മണ്ണിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ പാതയ്ക്കും കടമയ്ക്കും വേണ്ടി ജീവൻ നൽകുക എന്നതാണ് പരമപ്രധാനമെന്ന് ശ്രീ മോദി പറഞ്ഞു. സത്യം, നീതി, വിശ്വാസം എന്നിവയുടെ സംരക്ഷണം ശ്രീ ഗുരു തേഗ് ബഹാദുർ ജിയും ധർമ്മമായി കണക്കാക്കിയിരുന്നതായും, അദ്ദേഹം തന്റെ ജീവൻ ത്യജിച്ച് ഈ ധർമ്മം ഉയർത്തിപ്പിടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചരിത്രപ്രധാനമായ വേളയിൽ, ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ പാദങ്ങളിൽ സ്മാരക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും സമർപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റിന് അവസരം ലഭിച്ചു. ഗുരുപാരമ്പര്യത്തെ ഈ രീതിയിൽ തുടർന്നും സേവിക്കാൻ ഗവണ്മെന്റിന് കഴിയട്ടെ എന്നും പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു.

സിഖ് പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമാണ് കുരുക്ഷേത്ര എന്ന പുണ്യഭൂമിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സിഖ് പാരമ്പര്യത്തിലെ മിക്കവാറും എല്ലാ ഗുരുക്കന്മാരും അവരുടെ പുണ്യയാത്രകളിൽ ഈ നാട് സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒൻപതാമത്തെ ഗുരുവായ ശ്രീ ഗുരു തേഗ് ബഹാദുർ ജി ഈ പുണ്യഭൂമിയിൽ വന്നപ്പോൾ, അഗാധമായ തപസ്സിന്റെയും നിർഭയമായ ധൈര്യത്തിന്റെയും ആഴത്തിലുള്ള മുദ്രകൾ അദ്ദേഹം അവശേഷിപ്പിച്ചുവെന്നും ശ്രീ മോദി അനുസ്മരിച്ചു.

“ശ്രീ ഗുരു തേഗ് ബഹാദുർ ജിയെപ്പോലുള്ള വ്യക്തിത്വങ്ങൾ ചരിത്രത്തിൽ വിരളമാണ്. അദ്ദേഹത്തിന്റെ ജീവിതം, ത്യാഗം, സ്വഭാവം എന്നിവ പ്രചോദനത്തിന്റെ വലിയ ഉറവിടമായി നിലകൊള്ളുന്നു.” - ശ്രീ മോദി പറഞ്ഞു. മുഗൾ ആക്രമണങ്ങളുടെ കാലഘട്ടത്തിൽ ഗുരു സാഹിബ് ധീരതയുടെ മാതൃക സ്ഥാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിത്വത്തിന് മുമ്പ്, കശ്മീരി ഹിന്ദുക്കളെ മുഗൾ ആക്രമണകാരികൾ നിർബന്ധിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിയിൽ, അടിച്ചമർത്തപ്പെട്ടവരിൽ ഒരു കൂട്ടം പേർ ഗുരു സാഹിബിന്റെ പിന്തുണ തേടി. ശ്രീ ഗുരു തേഗ് ബഹാദുർ ഇസ്ലാം സ്വീകരിച്ചാൽ തങ്ങളും ആ മതം സ്വീകരിക്കുമെന്ന് ഔറംഗസീബിനെ വ്യക്തമായി അറിയിക്കാൻ ഗുരു സാഹിബ് അവരോടു പറഞ്ഞതായി പ്രധാനമന്ത്രി അനുസ്മരിച്ചു.

​ശ്രീ ഗുരു തേഗ് ബഹാദൂർ ജിയുടെ നിർഭയത്വത്തിന്റെ ഔന്നത്യമാണ് ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ക്രുദ്ധനായ ഔറംഗസേബ് ഗുരു സാഹിബിനെ തടവിലാക്കാൻ ഉത്തരവിട്ടപ്പോൾ, ഗുരു സാഹിബ് തന്നെ ഡൽഹിയിലേക്ക് പോകാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ മുഗൾ ഭരണാധികാരികൾ പ്രലോഭനങ്ങൾ കൊണ്ട് വശീകരിക്കാൻ ശ്രമിച്ചെങ്കിലും ശ്രീ ഗുരു തേഗ് ബഹാദൂർ ഉറച്ചുനിന്നു. തന്റെ വിശ്വാസത്തിലും തത്വങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തന്റെ ദൃഢനിശ്ചയം തകർക്കാനും പാതയിൽ നിന്ന് വഴിതിരിച്ചുവിടാനും, മുഗളർ തന്റെ മൂന്ന് കൂട്ടാളികളായ ഭായ് ദയാല ജി, ഭായ് സതി ദാസ് ജി, ഭായ് മതി ദാസ് ജി എന്നിവരെ കൺമുന്നിൽ ക്രൂരമായി വധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടും ഗുരു സാഹിബ് അചഞ്ചലനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകർക്കാൻ അവർക്കു കഴിഞ്ഞില്ല - പ്രധാനമന്ത്രി പറഞ്ഞു. ഗുരു സാഹിബ് ധർമ്മത്തിന്റെ പാത ഉപേക്ഷിച്ചില്ലെന്നും അഗാധമായ ധ്യാനത്തിൽ വിശ്വാസസംരക്ഷണത്തിനായി തന്റെ ശിരസ് ബലിയർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഗളർ അവിടെയും അവസാനിപ്പിച്ചില്ല. ഗുരു മഹാരാജിന്റെ പവിത്രമായ ശിരസിനെ അപമാനിക്കാൻ അവർ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭായി ജൈതാ ജി തന്റെ വീര്യത്താൽ ഗുരുവിന്റെ ശിരസ് ആനന്ദ്പുർ സാഹിബിലേക്ക് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ പവിത്രമായ തിലകം സംരക്ഷിക്കപ്പെട്ടുവെന്നും, ജനങ്ങളുടെ വിശ്വാസങ്ങൾ അടിച്ചമർത്തലിൽ നിന്ന് സംരക്ഷിക്കപ്പെട്ടുവെന്നും, ഇതിനായി ഗുരു സാഹിബ് എല്ലാം ത്യജിച്ചുവെന്നും അർത്ഥമാക്കുന്ന ശ്രീ ഗുരു ഗോവിന്ദ് സിങ് ജിയുടെ വാക്കുകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.

ഗുരു സാഹിബിന്റെ ത്യാഗഭൂമിയായ ഡൽഹിയിലെ സിസ് ഗഞ്ജ് ഗുരുദ്വാര ഇന്നും പ്രചോദനത്തിന്റെ ജീവസുറ്റ ഇടമായി നിലകൊള്ളുന്നുവെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ആനന്ദ്പുർ സാഹിബ് തീർത്ഥാടനം നമ്മുടെ ദേശീയ ബോധത്തിന്റെ ശക്തികേന്ദ്രമാണെന്നും പറഞ്ഞു. ഇന്നു നിലനിൽക്കുന്ന ഇന്ത്യയുടെ രൂപം തന്നെ ഗുരു സാഹിബിനെപ്പോലുള്ള യുഗപുരുഷന്മാരുടെ ത്യാഗവും അർപ്പണബോധവും ഉൾക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരമോന്നത ത്യാഗത്താലാണ് ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബിനെ ‘ഹിന്ദ് ദി ചാദർ’ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

“നമ്മുടെ ഗുരുക്കന്മാരുടെ പാരമ്പര്യമാണ് രാജ്യത്തിന്റെ സ്വഭാവത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാന ചൈതന്യത്തിന്റെയും അടിത്തറ രൂപപ്പെടുത്തുന്നത്” - കഴിഞ്ഞ 11 വർഷമായി ഗവണ്മെന്റ് പവിത്രമായ ഈ പാരമ്പര്യങ്ങളും ഓരോ സിഖ് ആഘോഷവും ദേശീയ ഉത്സവങ്ങളായി സ്ഥാപിച്ചതിൽ സംതൃപ്തി പ്രകടിപ്പിച്ച് ശ്രീ മോദി പറഞ്ഞു. ശ്രീ ഗുരുനാനക് ദേവ് ജിയുടെ 550-ാമത് പ്രകാശപർവ്, ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് ജിയുടെ 400-ാമത് പ്രകാശ പർവ്, ശ്രീ ഗുരു ഗോവിന്ദ് സിങ് ജിയുടെ 350-ാമത് പ്രകാശ പർവ് എന്നിവ ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഉത്സവങ്ങളായി ആഘോഷിക്കാനുള്ള ഭാഗ്യം തങ്ങളുടെ ഗവണ്മെന്റിനു ലഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള ജനങ്ങൾ അവരുടെ വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും അതീതമായി ഈ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുക്കന്മാരുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾക്ക് ഏറ്റവും മഹത്തരവും ദിവ്യവുമായ രൂപം നൽകാനുള്ള ഭാഗ്യം തങ്ങളുടെ ഗവണ്മെന്റിനു ലഭിച്ചിട്ടുണ്ടെന്ന് അടിവരയിട്ട്, കഴിഞ്ഞ ദശകത്തിൽ ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടികളിൽ വ്യക്തിപരമായി പങ്കെടുത്ത നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. കുറച്ചു കാലം മുമ്പ്, ഗുരു ഗ്രന്ഥ് സാഹിബിന്റെ മൂന്ന് യഥാർത്ഥ രൂപങ്ങൾ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ, അത് ഓരോ പൗരനും അഭിമാനകരമായ നിമിഷമായി മാറിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

ഗുരുക്കന്മാരുടെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളെയും ആധുനിക ഇന്ത്യയുടെ കാഴ്ചപ്പാടുമായി കൂട്ടിയിണക്കാൻ ഗവണ്മെന്റ് ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, കർതാർപുർ ഇടനാഴിയുടെ പണി പൂർത്തിയാക്കുക, ഹേമകുണ്ഡ് സാഹിബിൽ റോപ്പ്‌വേ പദ്ധതി നിർമ്മിക്കുക, ആനന്ദ്പുർ സാഹിബിലെ വിരാസത്-ഇ-ഖൽസ മ്യൂസിയം വികസിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്, ഗുരുക്കന്മാരുടെ മഹത്തായ പാരമ്പര്യത്തെ മാർഗ്ഗനിർദ്ദേശ മാതൃകയായി നിലനിർത്തി പൂർണ്ണ സമർപ്പണത്തോടെയാണെന്നും കൂട്ടിച്ചേർത്തു.

​ധീരരായ സാഹിബ്‌സാദാമാരോടുപോലും മുഗളർ ക്രൂരതയുടെ എല്ലാ അതിരുകളും എങ്ങനെ മറികടന്നുവെന്ന് എല്ലാവർക്കും അറിയാമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സാഹിബ്‌സാദാമാർ ജീവനോടെ അടക്കംചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും, അവരുടെ കടമയോ വിശ്വാസമോ ഉപേക്ഷിച്ചില്ല എന്ന് എടുത്തുപറഞ്ഞു. ഈ ആദർശങ്ങളുടെ ബഹുമാനാർത്ഥം, എല്ലാ വർഷവും ഡിസംബർ 26 ന് വീർ ബാൽ ദിവസായി ആചരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഖ് പാരമ്പര്യത്തിന്റെ ചരിത്രവും ഗുരുക്കന്മാരുടെ ഉപദേശങ്ങളും ഗവണ്മെന്റ് ദേശീയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴി സേവനം, ധൈര്യം, സത്യം എന്നിവയുടെ ആദർശങ്ങൾ പുതിയ തലമുറയുടെ ചിന്തയുടെ അടിത്തറയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും ‘ജോഡാ സാഹിബിന്റെ’ പവിത്രമായ ദർശനം ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകനും കേന്ദ്രമന്ത്രിയുമായ ശ്രീ ഹർദീപ് സിങ് പുരി ഈ സുപ്രധാന തിരുശേഷിപ്പികളെക്കുറിച്ചു തന്നോട് ആദ്യമായി ചർച്ച ചെയ്തപ്പോൾ, തന്റെ കുടുംബം ഏകദേശം മുന്നൂറ് വർഷമായി ഗുരു ഗോബിന്ദ് സിങ് ജിയുടെയും മാതാ സാഹിബ് കൗർ ജിയുടെയും വിശുദ്ധ 'ജോഡാ സാഹിബ്' സംരക്ഷിച്ചുവെന്ന് പരാമർശിച്ചതായി അദ്ദേഹം അനുസ്മരിച്ചു. ഇപ്പോൾ ഈ പവിത്രമായ പൈതൃകം രാജ്യത്തും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിനായി സമർപ്പിക്കപ്പെടുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അതിനുശേഷം, ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിന് വിശുദ്ധ ‘ജോഡാ സാഹിബ്’ പൂർണ്ണ ബഹുമാനത്തോടെയും അന്തസ്സോടെയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വസ്തുതകളും കണക്കിലെടുത്ത്, ഗുരു മഹാരാജ് തന്റെ ബാല്യത്തിന്റെ പ്രധാന ഭാഗം ചെലവഴിച്ച തഖ്ത് ശ്രീ പട്ന സാഹിബിന് ഈ വിശുദ്ധ ‘ജോഡാ സാഹിബ്’ സമർപ്പിക്കാൻ കൂട്ടായി തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം, പുണ്യയാത്രയുടെ ഭാഗമായി, ആരാധ്യമായ ​‘ജോഡാ സാഹിബിനെ’ ഡൽഹിയിൽ നിന്ന് പട്ന സാഹിബിലേക്ക് കൊണ്ടുപോയി. അവിടെ അതിനെ വന്ദിക്കാൻ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സേവനത്തിനും സമർപ്പണത്തിനും, ഈ വിശുദ്ധ പൈതൃകവുമായി ബന്ധപ്പെടാനും അവസരം നൽകിയത് ഗുരുക്കന്മാരുടെ പ്രത്യേക അനുഗ്രഹമായി താൻ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് ജിയുടെ ഓർമ്മകൾ ഇന്ത്യയുടെ സംസ്കാരം എത്രത്തോളം വിശാലവും, ഉദാരവും, മനുഷ്യകേന്ദ്രീകൃതവുമാണെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗുരു സാഹിബ് തന്റെ ജീവിതത്തിലൂടെ ‘സർബത് ദാ ഭല’യുടെ മന്ത്രം സാധൂകരിച്ചുവെന്ന് എടുത്തുപറഞ്ഞു. ഇന്നത്തെ പരിപാടി ഈ ഓർമ്മകളെയും പാഠങ്ങളെയും ആദരിക്കാനുള്ള നിമിഷം മാത്രമല്ല, നമ്മുടെ വർത്തമാനത്തിനും ഭാവിക്കും പ്രധാന പ്രചോദനം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ഉറച്ചുനിൽക്കുന്നവനാണ് യഥാർത്ഥ ജ്ഞാനിയും യഥാർത്ഥ അന്വേഷകനുമെന്ന ഗുരു സാഹിബിന്റെ ഉ​പദേശം അദ്ദേഹം അനുസ്മരിച്ചു. ഈ പ്രചോദനത്തോടെ നാം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും, ഇന്ത്യയെ വികസിതമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരെയും ഭയപ്പെടുത്തരുതെന്നും ആരെയും ഭയന്ന് ജീവിക്കരുതെന്നും ഗുരു സാഹിബ് നമ്മെ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നിർഭയത്വം സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യയും ഈ തത്വത്തിലാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യ ലോകത്തോട് സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം അതിർത്തികൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിന്റെ സുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും, ഓപ്പറേഷൻ സിന്ദൂർ അതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പുതിയ ഇന്ത്യ ഭീകരതയെ ഭയപ്പെടുന്നില്ലെന്നും, വിരാമമിടുന്നില്ലെന്നും, തലകുനിക്കുന്നില്ലെന്നും ലോകം മുഴുവൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു. ഇന്നത്തെ ഇന്ത്യ പൂർണ്ണ ശക്തിയോടെയും, ധൈര്യത്തോടെയും, വ്യക്തതയോടെയും മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സുപ്രധാന അവസരത്തിൽ, ഗുരു സാഹിബിന് പോലും ആശങ്കയുണ്ടായിരുന്ന, സമൂഹത്തെയും യുവാക്കളെയും സംബന്ധിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു; ആസക്തിയുടെയും ലഹരിയുടെയും പ്രശ്നം. ആസക്തി എന്ന ശീലം നിരവധി യുവാക്കളുടെ സ്വപ്നങ്ങളെ ആഴത്തിലുള്ള വെല്ലുവിളികളിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രശ്നം വേരോടെ ഇല്ലാതാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാൽ ഇത് സമൂഹത്തിനും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സമയത്ത്, ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബിന്റെ ശിക്ഷണങ്ങൾ പ്രചോദനമായും പ്രതിവിധിയായും വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആനന്ദ്പുർ സാഹിബിൽ നിന്ന് ഗുരു സാഹിബ് യാത്ര ആരംഭിച്ചപ്പോൾ, അദ്ദേഹം നിരവധി ഗ്രാമങ്ങളെ ‘സംഗതു’മായി ബന്ധിപ്പിച്ചു. അവരുടെ ഭക്തിയും വിശ്വാസവും വികസിപ്പിച്ചതിനൊപ്പം സമൂഹത്തിന്റെ പെരുമാറ്റത്തെയും അദ്ദേഹം പരിവർത്തനം ചെയ്തുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ഗ്രാമങ്ങളിലെ ജനങ്ങൾ എല്ലാത്തരം ലഹരിവസ്തുക്കളുടെയും കൃഷി ഉപേക്ഷിച്ച് ഗുരു സാഹിബിന്റെ കാൽക്കൽ തങ്ങളുടെ ഭാവി സമർപ്പിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരു മഹാരാജ് കാണിച്ച പാത പിന്തുടരുന്നതിലൂടെ, സമൂഹവും കുടുംബങ്ങളും യുവാക്കളും ഒരുമിച്ച് ആസക്തിക്കെതിരെ നിർണായക പോരാട്ടം നടത്തിയാൽ, ഈ പ്രശ്നത്തെ വേരോടെ ഇല്ലാതാക്കാൻ കഴിയുമെന്ന് ശ്രീ മോദി പറഞ്ഞു.

​ശ്രീ ഗുരു തേഗ് ബഹാദുർ സാഹിബ് പകർന്നു നൽകിയ പാഠങ്ങൾ നമ്മുടെ പെരുമാറ്റത്തിൽ സമാധാനത്തിനും, നയങ്ങളിൽ സന്തുലിതാവസ്ഥയ്ക്കും, സമൂഹത്തിൽ വിശ്വാസത്തിനും അടിത്തറയാകണം. ഇതാണ് ഈ അവസരത്തിന്റെ സത്ത എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ ഗുരു തേഗ് ബഹദൂറിന്റെ രക്തസാക്ഷിത്വ ദിനം രാജ്യമെമ്പാടും ആചരിക്കപ്പെടുന്ന രീതി, ഗുരുവിന്റെ ഉപദേശങ്ങൾ ഇന്നും സമൂഹത്തിന്റെ ബോധത്തിൽ എത്രത്തോളം സജീവമായി നിലനിൽക്കുന്നു എന്നതിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ആവേശത്തോടെ, ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ യുവാക്കൾക്ക് ഈ ആഘോഷങ്ങൾ അർത്ഥവത്തായ പ്രചോദനമായി വർത്തിക്കണം എന്നതിന് ഊന്നൽ നൽകി, ഏവർക്കും വീണ്ടും ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.

ഹരിയാന ഗവർണർ, പ്രൊഫ. ആഷിം കുമാർ ഘോഷ്, ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിങ് സൈനി, കേന്ദ്രമന്ത്രിമാരായ ശ്രീ മനോഹർ ലാൽ, ശ്രീ റാവു ഇന്ദ്രജീത് സിങ്, ശ്രീ കൃഷ്ണ പാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ശ്രീകൃഷ്ണന്റെ പവിത്രമായ ശംഖിന്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന്, മഹാഭാരതത്തിന്റെ ശാശ്വതമായ സാംസ്കാരിക-ആത്മീയ മഹത്വം പ്രതിപാദിക്കുന്ന വിവിധ സംഭവങ്ങളെയും അനുഭവങ്ങളെയും ചിത്രീകരിക്കുന്ന ‘മഹാഭാരത അനുഭവ കേന്ദ്രം’ അദ്ദേഹം സന്ദർശിച്ചു.

ഒമ്പതാമതു സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാമത് രക്തസാക്ഷിത്വദിനാചരണ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. പരിപാടിയിൽ, ആദരണീയനായ ഗുരുവിന്റെ 350-ാമത് രക്തസാക്ഷിത്വദിനം അടയാളപ്പെടുത്തുന്ന പ്രത്യേക നാണയവും സ്മാരക സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഗുരു തേഗ് ബഹാദൂറിന്റെ 350-ാമത് രക്തസാക്ഷിത്വദിനം അനുസ്മരിക്കുന്നതിനായി, ഇന്ത്യാഗവണ്മെന്റ് ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു.

 

***

AT

(रिलीज़ आईडी: 2194407) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu