ആഭ്യന്തരകാര്യ മന്ത്രാലയം
ന്യൂഡൽഹിയിൽ 'സംവിധാൻ ഹത്യ ദിവസ്' ആചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു
Posted On:
25 JUN 2025 7:59PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ 'സംവിധാൻ ഹത്യ ദിവസ്' (ഭരണഘടനാ ഹത്യാദിനം) ആചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാധാരണ ജീവിതത്തിൽ മോശം സംഭവങ്ങൾ മറക്കുകയാണ് വേണ്ടതെന്ന് പരിപാടിയെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. അത് പൂർണ്ണമായും ശരിയുമാണ്. എന്നാൽ സാമൂഹിക ജീവിതത്തെയും ദേശീയ ജീവിതത്തെയും സംബന്ധിച്ചിടത്തോളം, മോശം സംഭവങ്ങൾ എന്നെന്നേക്കുമായി സ്മരിക്കപ്പെടണം. അതിലൂടെ രാജ്യത്തെ യുവാക്കളും കൗമാരക്കാരും സംസ്‌ക്കാരസമ്പന്നരും, സംഘടിക്കാനും പ്രതിരോധിക്കാനും സജ്ജമാവുകയും, അത്തരം മോശം സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ഈ ചിന്ത മനസ്സിൽ വെച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ വർഷവും ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ തീരുമാനിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് രാജ്യം ജയിലറയാക്കി മാറ്റപ്പെട്ട രീതി, രാജ്യത്തിന്റെ ആത്മാവിനെ മൂകമാക്കി, കോടതികളെ ബധിരരാക്കി, എഴുത്തുകാരുടെ തൂലികകളെ നിശബ്ദമാക്കി. ആ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, അതിനെക്കുറിച്ച് ആലോചിച്ച ശേഷം, ഇന്നേ ദിവസം 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് യുവതലമുറയിൽ അവബോധം വളർത്താൻ ഇത് സഹായിക്കും. അടിയന്തരാവസ്ഥയെ ഓർക്കുന്നത് കേവലം ചരിത്രത്തെ അറിയുകയെന്നത് മാത്രമല്ല, അതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
1975 ജൂൺ 24ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്വേച്ഛാധിപത്യം നടപ്പിലാക്കുന്നതിനായി ഒരു ഓർഡിനൻസ് പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കർ അടക്കമുള്ള ഭരണഘടനാ ശില്പികൾ ചർച്ച ചെയ്ത് ഉറപ്പിച്ച 2,66,000 വാക്കുകൾ അടങ്ങിയ ഭരണഘടനയെ അക്ഷരാർത്ഥത്തിൽ അസാധുവാക്കി. "രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു" എന്ന് പറഞ്ഞുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി സമ്പൂർണ്ണ ഭരണഘടനയുടെയും ആത്മാവിനെ തകർത്തു. ആ ഒരു വാക്യം കൊണ്ട് ഭരണഘടനയുടെ സത്ത നശിപ്പിക്കപ്പെട്ടു. 1975 ജൂൺ 12 ന് രണ്ട് സുപ്രധാന സംഭവങ്ങൾ നടന്നതായി അദ്ദേഹം പറഞ്ഞു: അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. രാജ്യമെമ്പാടും ഞെട്ടൽ പടർന്നു. എന്നാൽ സുപ്രീം കോടതി പിന്നീട് ആ ഉത്തരവിന് സ്റ്റേ അനുവദിച്ചു. അതേ സമയം, ജൂൺ 12 ന്, ഗുജറാത്തിൽ ജനതാ മോർച്ച പരീക്ഷണം വിജയിച്ചു ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വന്നു. ഈ സംഭവവികാസങ്ങളിൽ പരിഭ്രാന്തരായാണ് ജൂൺ 25 ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. ദേശസുരക്ഷ ഭീഷണിയിലാണ് എന്നതാണ് കാരണമായി പറഞ്ഞതെങ്കിലും, പ്രധാനമന്ത്രി സ്ഥാനമാണ് യഥാർത്ഥത്തിൽ ഭീഷണിയിലായതെന്ന് ഇപ്പോൾ ലോകം മനസ്സിലാക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു.
ജയപ്രകാശ് നാരായണന്റെ "സമ്പൂർണ വിപ്ലവം" എന്ന മുദ്രാവാക്യം രാജ്യത്തെ വിപ്ലവത്തിൽ മുക്കിയെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ ആരംഭിച്ച പ്രസ്ഥാനം ബീഹാറിലെത്തി. ഗുജറാത്ത് സർക്കാർ വീണു, തിരഞ്ഞെടുപ്പ് നടന്നു, അന്നത്തെ ഭരണകക്ഷിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. തുടർന്ന്, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചു. ഇത് അന്നത്തെ പ്രധാനമന്ത്രിക്ക് ഒരു പ്രധാന മുന്നറിയിപ്പായി മാറി.
അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിലൂടെ, സ്റ്റേ ആനുകൂല്യം അനുവദിച്ച കോടതികളെപ്പോലും നിശബ്ദരാക്കി, പത്രങ്ങളെ നിശബ്ദരാക്കി, എന്തിന് ഓൾ ഇന്ത്യ റേഡിയോയെ പോലും നിശബ്ദമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഏകദേശം 1,10,000 സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരെ ജയിലറകളിൽ തള്ളി. ഒരു അജണ്ടയും ഇല്ലാതെ പുലർച്ചെ 4 മണിക്ക് ഒരു മന്ത്രിസഭാ യോഗം വിളിച്ച്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയിലെ സംഭവവികാസങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച ശേഷം, തടങ്കൽ, നിർബന്ധിത വന്ധ്യംകരണം, പൊളിച്ചുമാറ്റൽ എന്നിവ രാജ്യത്തുടനീളം ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഷാ കമ്മീഷൻ പ്രസ്താവിച്ചു. പത്ര ഓഫീസുകൾ അടച്ചുപൂട്ടി, 253 പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തു, 29 വിദേശ പത്രപ്രവർത്തകരെ നാടുകടത്തി. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് നിരവധി പത്രങ്ങൾ - പ്രത്യേകിച്ച് ദി ഇന്ത്യൻ എക്സ്പ്രസ്, ജൻസത്ത എന്നിവ - എഡിറ്റോറിയൽ കോളങ്ങൾ ഒഴിച്ചിട്ടു. പത്രമാധ്യമങ്ങൾക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു. പാർലമെന്റ് നടപടികൾ സെൻസർ ചെയ്തു, നീതിന്യായവ്യവസ്ഥയെ നിയന്ത്രണത്തിലാക്കി, രാജ്യമെമ്പാടും ജനാധിപത്യ അവകാശങ്ങൾ പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു.
സർക്കാരിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നതിൽ നിന്ന് തടഞ്ഞുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഗായകൻ കിഷോർ കുമാറിന്റെയും നടൻ മനോജ് കുമാറിന്റെയും സിനിമകൾ നിരോധിച്ചു. നടൻ ദേവ് ആനന്ദിനെ ദൂരദർശനിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിലക്കി.ആന്ധി, കിസ്സ കുർസി കാ എന്നീ സിനിമകളും നിരോധിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ, കേവല ഭൂരിപക്ഷത്തോടെ ഒരു കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭാവിയിൽ ആർക്കും ഈ രാജ്യത്തിന്റെ ഭരണഘടനയിൽ സ്വേച്ഛാധിപത്യ മനോഭാവം അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ആ ദിനം സ്മരിക്കപ്പെടുകയെന്നത് പ്രധാനമാണ്. അടിയന്തരാവസ്ഥക്കാലത്ത്, പാർട്ടി രാഷ്ട്രത്തേക്കാൾ വലുതാണെന്നും, കുടുംബം പാർട്ടിയേക്കാൾ വലുതാണെന്നും, വ്യക്തി കുടുംബത്തേക്കാൾ വലുതാണെന്നും, അധികാരം ദേശീയ താത്പര്യത്തേക്കാൾ പ്രധാനമാണെന്നും ഉള്ള ഒരു മാനസികാവസ്ഥ വളർന്നുവന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിന് വിപരീതമായി, ഇന്ന്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, "രാഷ്ട്രം ആദ്യം" എന്ന ആശയം ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു. 19 മാസം ജയിലിൽ കഴിഞ്ഞ ആയിരക്കണക്കിന് ജനാധിപത്യ യോദ്ധാക്കളുടെ പോരാട്ടത്തിലൂടെയാണ് ഈ പരിവർത്തനം സാധ്യമായത്. ഇന്ന്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, 140 കോടി ഇന്ത്യക്കാർ 2047 ആകുമ്പോഴേക്കും ഇന്ത്യയെ ആഗോളതലത്തിൽ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തെത്തിക്കാൻ പ്രതിജ്ഞാബദ്ധതയോടെ പരിശ്രമിക്കുകയും ആ ലക്ഷ്യത്തിലേക്ക് ദൃഢനിശ്ചയത്തോടെ മുന്നേറുകയും ചെയ്യുന്നു.
*****
(Release ID: 2139758)