പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചൂടുകാലത്തെ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സജീവവും ദീർഘവീക്ഷണത്തോടെയുമുള്ള സമീപനം സ്വീകരിച്ചു: ഡോ. പി.കെ. മിശ്ര


താപതരംഗങ്ങൾ സർവവ്യാപിയും അപകടകരവുമാണ്; പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ: ഡോ. പി.കെ. മിശ്ര

താപപരിപാലന പദ്ധതികൾ മെച്ചപ്പെടുത്തുന്നതിൽ വിവിധ പങ്കാളികളെ ഉൾപ്പെടുത്തിയുള്ള, ഗവൺമെൻ്റിൻ്റെയും സമൂഹത്തിന്റെയും സമഗ്ര പങ്കാളിത്തമാണ് ഇന്ത്യയുടെ സമീപനം: ഡോ. പി.കെ. മിശ്ര

തീവ്രമായ താപ അപകടസാധ്യതകൾ പരിഹരിക്കാൻ നിസ്സീമമായ സഹകരണത്തിന് ആഹ്വാനം ചെയ്ത് ഡോ. പി.കെ. മിശ്ര

Posted On: 07 JUN 2025 10:03AM by PIB Thiruvananthpuram

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ആഹ്വാനം പിന്തുടർന്ന്, അമിതമായ ചൂടിനെ ആഗോള പ്രതിസന്ധിയായി നേരിടേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര ഊന്നൽ നൽകി. അമിതമായ ചൂടു സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ (2025 ജൂൺ 06) ജനീവയിൽ നടന്ന പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  വർദ്ധിച്ചുവരുന്ന താപനില പൊതുജനാരോഗ്യത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും പാരിസ്ഥിതിക പ്രതിരോധത്തിനും വ്യവസ്ഥാപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുവായ പഠനം, മാർഗ്ഗനിർദ്ദേശം, സഹകരണം എന്നിവയ്ക്കുള്ള ഈ  പൊതു ചട്ടക്കൂട് മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎൻഡിആർആറിന്റെ സംരംഭത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. 

അതിശക്തമായ ചൂടു സൃഷ്ടിക്കുന്ന അപകടസാധ്യത കൈകാര്യം ചെയ്യുന്നതിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ടെന്നും ദീർഘവീക്ഷണത്തോടെയുള്ള  സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. മിശ്ര പറഞ്ഞു. ദുരന്ത പ്രതികരണത്തിനപ്പുറം സംയോജിത തയ്യാറെടുപ്പിലേക്കും ലഘൂകരണ തന്ത്രങ്ങളിലേക്കും ഇന്ത്യ നീങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 മുതൽ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) ഉഷ്ണ തരംഗ പരിപലനത്തെക്കുറിച്ചുള്ള  സമഗ്രമായ ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2019 ൽ ഇത് പരിഷ്കരിച്ചു. ഇത് വികേന്ദ്രീകൃത താപ പ്രവർത്തന പദ്ധതികൾക്ക് (എച്ച്എപി) അടിത്തറയിട്ടു. മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ, ഏജൻസികൾ തമ്മിലുള്ള ഏകോപനം, സമൂഹത്തിലെ വിവിധ ഇടപെടലുകൾ   എന്നിവ എങ്ങനെ ജീവൻ രക്ഷിക്കുമെന്ന് തെളിയിച്ച  അഹമ്മദാബാദ് താപ പ്രവർത്തന പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

“ഉഷ്ണസാധ്യതയുള്ള 23 സംസ്ഥാനങ്ങളിലായി 250-ലധികം നഗരങ്ങളിലും ജില്ലകളിലും പ്രവർത്തനക്ഷമമായ താപ പ്രവർത്തന പദ്ധതികളുണ്ട്. ഇവയ്ക്ക് എൻ‌ഡി‌എം‌എയുടെ ഉപദേശക-സാങ്കേതിക-സ്ഥാപന സംവിധാനങ്ങളുടെ പിന്തുണയുണ്ട്” - പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. നിരീക്ഷണം, ആശുപത്രികൾ സജ്ജമാക്കാൻ, ബോധവൽക്കരണ യജ്ഞങ്ങൾ എന്നിവ ശക്തിപ്പെടുത്തിയത് ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യം, കൃഷി, നഗരവികസനം, തൊഴിൽ, വൈദ്യുതി, ജലം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള പങ്കാളിത്തത്തോടെയാണ് ഇന്ത്യയുടെ സമീപനമെന്ന് ഡോ. മിശ്ര പറഞ്ഞു. താപ പ്രവർത്തന പദ്ധതികൾ മെച്ചപ്പെടുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിൽ പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, ഗവേഷണ സംഘങ്ങൾ, വിവിധ പൗര സംഘടനകൾ, സർവകലാശാലകൾ എന്നിവ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“അതിശക്തമായ ചൂട് സമൂഹത്തെ ആഴത്തിൽ ബാധിക്കുന്നു. പരമ്പരാഗത ജ്ഞാനവും പ്രാദേശിക അനുഭവങ്ങളും ഇന്ത്യ അതിന്റെ പ്രതികരണത്തിൽ സജീവമായി ഉൾപ്പെടുത്തിയിട്ടുണ്ട്” - ഡോ. മിശ്ര പറഞ്ഞു. ശീലങ്ങൾ മാറ്റുന്നതിനുള്ള ഉത്തേജകമായി സ്കൂളുകൾ മാറിയിരിക്കുന്നുവെന്നും കാലാവസ്ഥാ പ്രതിരോധത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേഗത്തിലുള്ളതും ഫലപ്രദവുമായ അടിയന്തര പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശീതികരിച്ച മേൽക്കൂര സംബന്ധിച്ച സാങ്കേതികവിദ്യകൾ, ഊർജക്ഷമമായ ശീതികരണ കേന്ദ്രങ്ങൾ, നഗര ഹരിതവൽക്കരണം, പരമ്പരാഗത ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയുൾപ്പെടെ, ‘തയ്യാറെടുപ്പ് മാത്രം’ എന്ന സമീപനത്തിൽ നിന്ന് ദീർഘകാല ഉഷ്ണതരംഗ ലഘൂകരണത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെക്കുറിച്ച് വിശദീകരിച്ച ശ്രീ മിശ്ര, ഇന്ത്യ അർബൻ ഹീറ്റ് ഐലൻഡ് (യുഎച്ച്ഐ) വിലയിരുത്തലുകളെ നഗര ആസൂത്രണത്തിൽ സംയോജിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ദേശീയ-സംസ്ഥാന ദുരന്ത ലഘൂകരണ നിധി (SDMF) ഇപ്പോൾ ഉഷ്ണതരംഗ ലഘൂകരണത്തിനായി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടിയ ഡോ. മിശ്ര, സുപ്രധാന നയംമാറ്റം പ്രഖ്യാപിച്ചു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖല സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരെ പ്രതിരോധ-ലഘൂകരണ പദ്ധതികൾക്ക് സഹ-ധനസഹായം നൽകാനും പൊതുവായ ഉത്തരവാദിത്വം വളർത്താനും അനുവദിക്കുന്നു.

നിലനിൽക്കുന്ന പ്രധാന വെല്ലുവിളികൾ ഡോ. മിശ്ര ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് സ്ത്രീകളെയും, പുറംപണിക്കാരെയും, പ്രായമായവരെയും, കുട്ടികളെയും ബാധിക്കുന്നതിനാൽ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, താങ്ങാനാകുന്നതും സാംസ്കാരികമായി ഉചിതവുമായ നിർമ്മാണ സാങ്കേതികവിദ്യകളും ഊർജക്ഷമവും നവീനവുമായ മായ ശീതികരണ സംവിധാനങ്ങൾ  വികസിപ്പിക്കുന്നതിനും, തുല്യതാ ആശങ്കകൾ പരിഹരിക്കുന്നതിനും തത്സമയ ഡേറ്റ അടിസ്ഥാനമാക്കി  പ്രാദേശികവൽകൃത താപ-ഈർപ്പ സൂചിക വികസിപ്പിക്കുന്നതിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”താപതരംഗങ്ങൾ സർവവ്യാപിയും അപകടകരവുമാണ്; പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ” - അന്താരാഷ്ട്ര സമൂഹം സാങ്കേതിക സഹകരണം, ഡേറ്റ പങ്കിടൽ, താപ പ്രതിരോധത്തെക്കുറിച്ചുള്ള സംയുക്ത ഗവേഷണം എന്നിവ വർദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി ഡോ. മിശ്ര പറഞ്ഞു. സ്ഥാപനപരവും സാമ്പത്തികവുമായ പിന്തുണാ സംവിധാനങ്ങൾക്കൊപ്പം പ്രപ്യമാക്കാവുന്ന അറിവ്, ഗവേഷണം, പ്രായോഗിക പരിഹാരങ്ങൾ എന്നിവ പ്രദാനം ചെയ്യുന്ന പൊതു ചട്ടക്കൂടിന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആഗോള പങ്കാളികളുമായി ഇന്ത്യയുടെ വൈദഗ്ധ്യം, സാങ്കേതിക ശേഷി, സ്ഥാപനപരമായ ശക്തി എന്നിവ പങ്കിടുന്നതിനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത  ഡോ. മിശ്ര ആവർത്തിച്ചു. അതുവഴി കടുത്ത ചൂടിനെതിരെ പ്രതിരോധശേഷിയുള്ളതും, ഏകോപിതവും, മുൻകൈയെടുക്കുന്നതുമായ  ആഗോള പ്രതികരണം ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

-SK-


(Release ID: 2134760)