പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു


വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിനായി 140 കോടി ഇന്ത്യക്കാർ ഒരുമിച്ചുചേർന്നു: പ്രധാനമന്ത്രി

കഴിഞ്ഞ 11 വർഷത്തിനിടെ ഗോത്രവിഭാഗങ്ങളുടെ പുരോഗതിക്കായി അഭൂതപൂർവമായ നടപടികളുണ്ടായി: പ്രധാനമന്ത്രി

നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കാവശ്യമുള്ള എല്ലാം ഇവിടെ, ഇന്ത്യയിൽത്തന്നെ നിർമിക്കണം: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ കേവലം സൈനിക നടപടി മാത്രമല്ല, അത് നാം ഇന്ത്യക്കാരുടെ മൂല്യങ്ങളുടെയും വികാരങ്ങളുടെയും പ്രകടനം കൂടിയാണ്: പ്രധാനമന്ത്രി

Posted On: 26 MAY 2025 2:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. "നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു.

"വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി 140 കോടി ഇന്ത്യക്കാർ ഒരുമിച്ചുചേർന്നിരിക്കുന്നു" – ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമുക്കാവശ്യമുള്ള അവശ്യവസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി, സ്വയംപര്യാപ്തത കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഉൽപ്പാദന മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും സ്ഥിരമായി വർദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ, കളിപ്പാട്ടങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഇന്ത്യ ഇപ്പോൾ കയറ്റുമതി ചെയ്യുന്നു. റെയിൽ, മെട്രോ സാങ്കേതികവിദ്യകൾ ഇന്ത്യ നിർമ്മിക്കുക മാത്രമല്ല, ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപയുടെ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ട ദാഹോദിനെ ഈ പുരോഗതിയുടെ പ്രധാന ഉദാഹരണമായി ഉദ്ധരിച്ച്, ദാഹോദ് ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറി സുപ്രധാന നേട്ടമായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം മുമ്പ് അതിന്റെ തറക്കല്ലിട്ടത് അദ്ദേഹം അനുസ്മരിച്ചു. ആദ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവ് ഇപ്പോൾ വിജയകരമായി നിർമ്മിച്ചതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഗുജറാത്തിനും രാജ്യത്തിന് മുഴുവനും അഭിമാനകരമായ നിമിഷമായ ലോക്കോമോട്ടീവ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ഗുജറാത്ത് റെയിൽവേ ശൃംഖല 100% വൈദ്യുതവൽക്കരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ശ്രദ്ധേയമായ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുകയും ഈ നേട്ടത്തിന് ഗുജറാത്തിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ദാഹോദുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് പരാമർശിക്കവേ പതിറ്റാണ്ടുകളായി താൻ ദാഹോദ് സന്ദർശിക്കാറുണ്ടെന്നും, ആദ്യകാലങ്ങളിൽ സൈക്കിളിലിയാരുന്നു ആ പ്രദേശം സന്ദർശിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അനുഭവങ്ങൾ ദാഹോദിന്റെ വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷവും, താൻ പലതവണ ഈ പ്രദേശം സന്ദർശിക്കുകയും പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർണായക നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ദാഹോദിലെ ഓരോ വികസന സംരംഭവും തനിക്ക് വളരെയധികം സംതൃപ്തി നൽകുന്നുണ്ടെന്നും, ഇന്നത്തെ ദിവസവും തനിക്ക് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

​കഴിഞ്ഞ 10-11 വർഷത്തിനിടെ ഇന്ത്യയുടെ റെയിൽവേ മേഖലയിലുണ്ടായ ദ്രുതഗതിയിലുള്ള വികസനം ചൂണ്ടിക്കാണിക്കവേ, മെട്രോ സർവീസുകളുടെ വിപുലീകരണത്തിനും അർധ-അതിവേഗ ട്രെയിനുകൾ ആരംഭിക്കുന്നതിനും രാജ്യത്തുടനീളമുള്ള സമ്പർക്ക പരിവർത്തനത്തിനും ഊന്നൽ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ ഇപ്പോൾ ഏകദേശം 70 പാതളിൽ സർവീസ് നടത്തുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ ഗതാഗത ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹമ്മദാബാദിനും വെരാവലിനും ഇടയിൽ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആധുനിക ട്രെയിനുകളുടെ വർധനയ്ക്ക് കാരണം രാജ്യത്തിന്റെ സാങ്കേതികവിദ്യയിലെ പുരോഗതിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ കോച്ചുകളും ലോക്കോമോട്ടീവുകളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "റെയിൽവേ ഉപകരണങ്ങളുടെ മുൻനിര കയറ്റുമതിക്കാരായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്" - നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് മെട്രോ കോച്ചുകളും ഇംഗ്ലണ്ട്, സൗദി അറേബ്യ, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ട്രെയിൻ കോച്ചുകളും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. മെക്സിക്കോ, സ്പെയിൻ, ജർമ്മനി, ഇറ്റലി എന്നിവയും ഇന്ത്യയിൽ നിന്ന് റെയിൽവേയുമായി ബന്ധപ്പെട്ട സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊസാംബിക്കിലും ശ്രീലങ്കയിലും ഇന്ത്യൻ പാസഞ്ചർ കോച്ചുകൾ ഉപയോഗിക്കുന്നുണ്ടെന്നും 'ഇന്ത്യയിൽ നിർമ്മിച്ച' ലോക്കോമോട്ടീവുകൾ ഒന്നിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ തുടർച്ചയായ വികസനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു, ഇത് രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

"ശക്തമായ റെയിൽവേ ശൃംഖല സൗകര്യം വർദ്ധിപ്പിക്കുകയും വ്യവസായങ്ങളെയും കൃഷിയേയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു" - പ്രധാനമന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിലെ പല പ്രദേശങ്ങൾക്കും ഇതാദ്യമായി റെയിൽവേ സൗകര്യം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ പല പ്രദേശങ്ങളിലും മുമ്പ് ചെറുതും വേഗത കുറഞ്ഞതുമായ ട്രെയിനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ നിരവധി നാരോ-ഗേജ് പാകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോത്ര മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ദാഹോദിനും വൽസാഡിനും ഇടയിലുള്ള പുതിയ എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ നിരവധി റെയിൽവേ പാതകൾ പ്രഖ്യാപിച്ച പ്രധാനമന്ത്രി, ഫാക്ടറികൾ യുവാക്കൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും കൂട്ടിച്ചേർത്തു, ദാഹോദിന്റെ റെയിൽ ഫാക്ടറി 9,000 കുതിരശക്തിയുള്ള ലോക്കോമോട്ടീവുകൾ നിർമ്മിക്കുമെന്നും ഇത് ഇന്ത്യയിലെ ട്രെയിനുകളുടെ ശക്തിയും ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദാഹോദിൽ നിർമ്മിക്കുന്ന ഓരോ ലോക്കോമോട്ടീവും നഗരത്തിന്റെ പേര് പ്രശസ്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ നൂറുകണക്കിന് ലോക്കോമോട്ടീവുകൾ നിർമ്മിക്കുമെന്നും ഇത് തദ്ദേശീയരായ യുവജനങ്ങൾക്ക് ഗണ്യമായ അളവിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റെയിൽവേ സാമഗ്രികൾ നിർമ്മിക്കുന്ന ചെറുകിട വ്യവസായങ്ങളെയും ഫാക്ടറി പിന്തുണയ്ക്കുമെന്നും ഇത് സമീപപ്രദേശങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിക്ക് പുറത്തേക്കും തൊഴിലവസരങ്ങൾ വ്യാപിക്കുമെന്നും ഇത് കൃഷിക്കാർക്കും കന്നുകാലി കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രയോജനം നൽകുമെന്നും വ്യാപകമായ സാമ്പത്തിക പുരോഗതി ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

​വിദ്യാഭ്യാസം, ഐടി, സെമികണ്ടക്ടറുകൾ, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ ഗുജറാത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. വിവിധ വ്യവസായങ്ങളിൽ സംസ്ഥാനം മുൻപന്തിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് കോടി നിക്ഷേപത്തോടെ ഗുജറാത്തിൽ പ്രധാന സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കപ്പെടുന്നുണ്ടെന്നും ഇത് ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭങ്ങൾ ഗുജറാത്തിലെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദാഹോദ്, വഡോദര, ഗോധ്ര, കലോൽ, ഹലോൽ എന്നിവ ഗുജറാത്തിൽ ഹൈടെക് എൻജിനിയറിങ്-നിർമ്മാണ ഇടനാഴി സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിമാന നിർമ്മാണത്തിൽ വഡോദര അതിവേഗം മുന്നേറുകയാണെന്ന് വ്യക്തമാക്കി, ഏതാനും മാസങ്ങൾക്ക് മുമ്പ് എയർബസ് അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഗതിശക്തി സർവകലാശാലയും വഡോദരയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാവ്‌ലിയിൽ ഇതിനകം പ്രധാന റെയിൽ-കാർ നിർമ്മാണ ഫാക്ടറിയുണ്ടെന്നും, ദാഹോദിൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ശക്തമായ, 9000 കുതിരശക്തി എൻജിനുള്ള ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്ന കേന്ദ്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണ്. ഗോധ്ര, കലോൽ, ഹലോൾ എന്നിവിടങ്ങളിൽ നിർമ്മാണ യൂണിറ്റുകൾ, ചെറുകിട വ്യവസായങ്ങൾ, എംഎസ്എംഇകൾ എന്നിവയുടെ ഗണ്യമായ സാന്നിധ്യമുണ്ടെന്നും ഇത് ഗുജറാത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് സംഭാവന നൽകുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഭാവിയിലെ ഗുജറാത്ത്, സൈക്കിളുകളിൽ നിന്ന് തുടങ്ങി, റെയിൽവേ എൻജിനുകളും വിമാനങ്ങളും വരെ ഉൽപ്പാദിപ്പിക്കുന്ന മേഖലയായി മാറുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിശയകരമായ ഈ ഹൈടെക് എൻജിനിയറിങ്ങും നിർമാണ ഇടനാഴിയും ലോകത്തുതന്നെ അപൂർവമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുജറാത്തിനെ വ്യവസായ ശക്തിയായി കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.​ 

"വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഗോത്ര മേഖലകളുടെ വികസനം അത്യന്താപേക്ഷിതമാണ്" - പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി അഭൂതപൂർവമായ നടപടികൾ സ്വീകരിച്ചതായി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ഗോത്ര മേഖലകളിൽ പ്രവർത്തിച്ച തന്റെ ദീർഘകാല അനുഭവം ദേശീയ തലത്തിലുള്ള സംരംഭങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ശാസ്ത്ര പഠനത്തിൽ വെല്ലുവിളികൾ നേരിട്ട കാലം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന്, മുഴുവൻ ഗോത്ര മേഖലയ്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്നും നല്ല കോളേജുകൾ, ഐടിഐകൾ, മെഡിക്കൽ കോളേജുകൾ, രണ്ട് സമർപ്പിത ഗോത്ര സർവകലാശാലകൾ എന്നിവ ഈ സമൂഹങ്ങളുടെ സേവനത്തിനായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 11 വർഷമായി ഏകലവ്യ മോഡൽ സ്കൂളുകളുടെ ശൃംഖല ഗണ്യമായി വർധിച്ചു. ഇതു ഗോത്ര വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഗോത്രവിഭാഗത്തിലുള്ളവരുടെ വിദ്യാഭ്യാസത്തെ കൂടുതൽ പിന്തുണയ്ക്കുന്ന നിരവധി ഏകലവ്യ മോഡൽ സ്കൂളുകൾ ദാഹോദിൽ ഉണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ വികസനത്തിനായി നടത്തുന്ന ശ്രദ്ധേയമായ ശ്രമങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ആദിവാസി ഗ്രാമങ്ങളുടെ ഉന്നമനത്തിനായി ഒരു പ്രധാന പദ്ധതി ആരംഭിച്ചിരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. 'ധർത്തി ആബ ജൻജാതി ഗ്രാം ഉത്കർഷ് അഭിയാൻ' ഒരു നാഴികക്കല്ലാണെന്നും, ഈ പരിപാടി നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ഏകദേശം 80,000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 60,000-ൽ അധികം ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ഈ ഗ്രാമങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി വൈദ്യുതി, വെള്ളം, റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നു. ആദിവാസി കുടുംബങ്ങൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഉറപ്പുള്ള വീടുകൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഏറ്റവുംമധികം പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള തന്റെ പ്രതിബദ്ധത എടുത്തുപറഞ്ഞുകൊണ്ട് ദീർഘകാലമായി അവഗണിക്കപ്പെട്ടിരുന്നവർക്ക് തന്റെ ഗവണ്മെന്റ് മുൻഗണന നൽകുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ് ആദ്യമായി പ്രധാനമന്ത്രി ജൻമൻ യോജന ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം, ആദിവാസി ഗ്രാമങ്ങളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങളും അവശ്യ സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും, ആദിവാസി സമൂഹങ്ങൾക്ക് കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ ഉൾച്ചേർക്കൽ ഉറപ്പാക്കുന്നുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

അരിവാൾ രോഗത്തിൽനിന്ന് ആദിവാസി സമൂഹങ്ങളെ മോചിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം ആരംഭിച്ചതിനെക്കുറിച്ച് സംസാരിക്കവെ, ദശലക്ഷക്കണക്കിന് ആദിവാസി പൗരന്മാരെ ഈ സംരംഭത്തിന് കീഴിൽ ഇതിനോടകം രോഗനിർണയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന്  പ്രധാനമന്ത്രി പറഞ്ഞു. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.100-ലധികം ജില്ലകൾ പിന്നാക്കം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അവയിൽ പലതും ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാഹോദ് അത്തരമൊരു ജില്ലയായിരുന്നുവെന്നും എന്നാൽ ഇന്ന് അത് വികസനം കാംക്ഷിക്കുന്ന ജില്ലയായി പുരോഗമിക്കുകയും ആധുനിക സൗകര്യങ്ങളും സ്മാർട്ട് സൗകര്യങ്ങളുമായി ഒരു പരിവർത്തനത്തിന് വിധേയമാകുകയും ചെയ്യുന്നു. തെക്കൻ ദാഹോദിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നൂറുകണക്കിന് കിലോമീറ്റർ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നർമ്മദാ വെള്ളം എല്ലാ വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഉമർഗാം മുതൽ അംബാജി വരെയുള്ള 11 ലക്ഷം ഏക്കർ ഭൂമി ജലസേചനപദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ആദിവാസി സമൂഹങ്ങൾക്ക് കൃഷി സുഗമമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തെയും സായുധ സേനയെയും ആദരിക്കാൻ വഡോദരയിൽ ആയിരക്കണക്കിന് സ്ത്രീകൾ ഒത്തുകൂടിയതിനെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യയിലെ സ്ത്രീകളുടെ അചഞ്ചലമായ പിന്തുണയ്ക്ക് അഗാധമായ ആദരവും നന്ദിയും അറിയിച്ചു. ദാഹോദ് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഭൂമിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സൃഷ്ടിയെ സംരക്ഷിക്കാൻ ദുധിമതി നദിയുടെ തീരത്ത് മഹർഷി ദധീചി തൻ്റെ ജീവൻ വെടിഞ്ഞകാര്യം അദ്ദേഹം അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ പ്രദേശം സ്വാതന്ത്ര്യ സമര സേനാനി താന്ത്യാ തോപ്പിയെ 
പിന്തുണച്ചിരുന്നുവെന്നും ഗോവിന്ദ് ഗുരുവിന്റെയും നൂറുകണക്കിന് ആദിവാസി പോരാളികളുടെയും ത്യാഗങ്ങളുടെ പ്രതീകമായി മാംഗർ ധാം നിലകൊള്ളുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അനീതിക്കെതിരെ നടപടിയെടുക്കേണ്ടത് ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളുടെ ആവശ്യകതയാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന് നിശബ്ദമായിരിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. "ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമല്ല, ഇന്ത്യയുടെ മൂല്യങ്ങളുടെയും വികാരങ്ങളുടെയും പ്രതിഫലനം കൂടിയായിരുന്നു" ശ്രീ മോദി പറഞ്ഞു. ഭീകരർക്ക് അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നുവെന്ന് കുട്ടികളുടെ മുന്നിലിട്ട് ഒരു പിതാവിനെ കൊലപ്പെടുത്തിയതിൻ്റെ ക്രൂരത ഓർമ്മിപ്പിച്ചകൊണ്ട് അദ്ദേഹം പറഞ്ഞു.140 കോടി ഇന്ത്യക്കാർ ഭീകരവാദത്താൽ വെല്ലുവിളിക്കപ്പെടുന്നതിനാൽ, അത്തരം ദൃശ്യങ്ങൾ ഇപ്പോഴും രാജ്യമെമ്പാടും കോപം ആളിക്കത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര നേതാവെന്ന നിലയിൽ താൻ തൻ്റെ ഉത്തരവാദിത്തം നിറവേറ്റിയെന്നും പതിറ്റാണ്ടുകളായി കാണാത്ത ഒരു സൈനിക നടപടിക്കായി ഇന്ത്യൻ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും ശ്രീ മോദി പ്രഖ്യാപിച്ചു. അതിർത്തിക്കപ്പുറത്തുള്ള ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങൾ 22 മിനിറ്റിനുള്ളിൽ കണ്ടെത്തി നശിപ്പിച്ചുവെന്നും പാകിസ്ഥാൻ സൈന്യം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യം അവരെ നിർണായകമായി പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ദാഹോദിലെ ഈ പുണ്യഭൂമിയിൽ നിന്ന് ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും അർപ്പണബോധത്തെയും താൻ ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും അഭിവാദ്യം ചെയ്യുന്നുവെന്നും ശ്രീ മോദി ആവർത്തിച്ചു.

വിഭജനത്തിനുശേഷം പിറന്ന രാജ്യം ഇന്ത്യയോടുള്ള ശത്രുതയിലും രാജ്യത്തിന് ദോഷം വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "എന്നാൽ ഇന്ത്യ, ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വികസനം കൈവരിക്കുന്നതിനുമാണ് പ്രതിജ്ഞാബദ്ധമായിട്ടുള്ളത്", അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സേനയും സമ്പദ്‌വ്യവസ്ഥയും ശക്തമാകുമ്പോൾ മാത്രമേ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദേശീയ സുരക്ഷയും സാമ്പത്തിക വളർച്ചയും പരസ്പരം കൈകോർത്ത് പോകുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗവണ്മെന്റ് ഈ ദിശയിൽ നിരന്തരം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദാഹോദിൻ്റെ വലിയ സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, ഈ പരിപാടി അതിൻ്റെ കഴിവുകളുടെ ഒരു നേർക്കാഴ്ച മാത്രമാണെന്ന് അഭിപ്രായപ്പെട്ടു. ദാഹോദിലെ കഠിനാധ്വാനികളായ ജനങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പുതുതായി വികസിപ്പിച്ച സൗകര്യങ്ങൾ അവർ പരമാവധി പ്രയോജനപ്പെടുത്തുകയും ദാഹോദിനെ രാജ്യത്തെ ഏറ്റവും വികസിതമായ ജില്ലകളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദാഹോദിലെ ജനങ്ങളെ ഒരിക്കൽ കൂടി അഭിനന്ദിച്ചുകൊണ്ടും അവരുടെ സമർപ്പണത്തിലും പുരോഗതിയിലുമുള്ള തൻ്റെ വിശ്വാസം ആവർത്തിച്ചുകൊണ്ടും അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര റെയിൽവേ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് & ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ലോകോത്തര യാത്രാ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ദാഹോദിൽ ഇന്ത്യൻ റെയിൽവേയുടെ ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പ്ലാന്റിൽ 9000 HP ശേഷിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ആഭ്യന്തര ആവശ്യത്തിനും കയറ്റുമതിക്കുമായി നിർമ്മിക്കും. പ്ലാന്റിൽ നിന്ന് നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഈ ലോക്കോമോട്ടീവുകൾ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.  ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ലോക്കോമോട്ടീവുകളിൽ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനങ്ങളും ഉണ്ടാകും, ഇത് പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനത്തിന് സഹായിക്കും.

തുടർന്ന്, ദാഹോദിൽ 24,000 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇതിൽ റെയിൽവേ പദ്ധതികളും ഗുജറാത്ത് ഗവണ്മെന്റിന്റെ വിവിധ പദ്ധതികളും ഉൾപ്പെടുന്നു. വെരാവൽ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്, വൽസാദ്-ദാഹോദ് സ്റ്റേഷനുകൾക്കിടയിലുള്ള എക്സ്പ്രസ് ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.

 

 

***

SK


(Release ID: 2131319)