പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 02 MAY 2025 2:06PM by PIB Thiruvananthpuram

കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.

എല്ലാവർക്കും എൻ്റെ നമസ്കാരം ! ഒരിക്കൽ കൂടി ശ്രീ അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ 
സന്തോഷമുണ്ട് !

സുഹൃത്തുക്കളേ,

ഇന്ന് ഭഗവാൻ ആദിശങ്കരാചാര്യരുടെ ജന്മദിനമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് സെപ്റ്റംബറിൽ, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദിശങ്കരാചാര്യരുടെ ഒരു വലിയ പ്രതിമ സ്ഥാപിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യ വിഗ്രഹം അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. ഇന്ന് തന്നെ ദേവഭൂമി ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ നട തുറന്നിരിക്കുന്നു. കേരളം വിട്ടതിനുശേഷം, രാജ്യത്തിന്റെ വിവിധ കോണുകളിൽ ആശ്രമങ്ങൾ സ്ഥാപിച്ചുകൊണ്ട് ആദിശങ്കരാചാര്യ ജി രാജ്യത്തിന്റെ അവബോധം ഉണർത്തി. ഈ ശുഭകരമായ അവസരത്തിൽ, ഞാൻ അദ്ദേഹത്തിന് എന്റെ ആദരപൂർവ്വമായ പ്രണാമം അർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഒരു വശത്ത് വലിയ സാധ്യതകളുള്ള വിശാലമായ സമുദ്രം. മറുവശത്ത് പ്രകൃതിയുടെ അതിശയകരമായ സൗന്ദര്യം. ഇതിനെല്ലാം നടുവിൽ, നവയുഗ വികസനത്തിന്റെ പ്രതീകമായ ഈ വിഴിഞ്ഞം ആഴക്കടൽ തുറമുഖം നിൽക്കുന്നു. കേരളത്തിലെ ജനങ്ങളെ, രാജ്യത്തെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

എണ്ണായിരത്തി എണ്ണൂറ് കോടി രൂപ ചെലവിലാണ് ഈ തുറമുഖം നിർമ്മിച്ചിരിക്കുന്നത്. വരും കാലങ്ങളിൽ ഈ കപ്പൽച്ചരക്കുകൈമാറ്റ ഹബ്ബിന്റെ നിലവിലെ ശേഷി മൂന്നിരട്ടിയായി വർദ്ധിക്കും. ലോകത്തിലെ വലിയ ചരക്ക് കപ്പലുകൾക്ക് ഇവിടെ എളുപ്പത്തിൽ വരാൻ കഴിയും. ഇതുവരെ ഇന്ത്യയുടെ കപ്പൽച്ചരക്കുകൈമാറ്റത്തിന്റെ 75 ശതമാനവും ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതുമൂലം, രാജ്യം വലിയ വരുമാന നഷ്ടം നേരിട്ടിരുന്നു. ഈ സാഹചര്യം മാറാൻ പോകുന്നു. ഇനി മുതൽ രാജ്യത്തിന്റെ പണം രാജ്യത്തിനായി വിനിയോ​ഗിക്കും. മുമ്പ് പുറത്തേക്ക് പോയിരുന്ന ധനം കേരളത്തിലെയും വിഴിഞ്ഞത്തെയും ജനങ്ങൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരും.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന് മുമ്പ്, നമ്മുടെ ഇന്ത്യ ആയിരക്കണക്കിന് വർഷങ്ങളായി സമൃദ്ധമായിരുന്നു. ഒരു കാലത്ത്, ആഗോള ജിഡിപിയിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. അക്കാലത്ത്, മറ്റ് രാജ്യങ്ങളിൽ നിന്ന് നമ്മെ വ്യത്യസ്തരാക്കിയത് നമ്മുടെ സമുദ്ര ശേഷിയും നമ്മുടെ തുറമുഖ നഗരങ്ങളുടെ സാമ്പത്തിക പ്രവർത്തനവുമാണ്. ഇതിൽ കേരളത്തിന് ഒരു പ്രധാന സംഭാവന ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് അറബിക്കടൽ വഴി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വ്യാപാരം നടന്നിരുന്നു. ഇവിടെ നിന്ന്, ലോകത്തിലെ പല രാജ്യങ്ങളിലേക്കും വ്യാപാരത്തിനായി കപ്പലുകൾ പോയിരുന്നു. ഇന്ന്, രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ ആ ജലമാർഗ്ഗത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യാ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഇന്ത്യയുടെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളായി മാറും. ഞാൻ തുറമുഖം സന്ദർശിച്ച് തിരിച്ചെത്തിയതേയുള്ളൂ, ഗുജറാത്തിലെ ജനങ്ങൾ കേരളത്തിൽ ഇത്രയും വലിയ ഒരു തുറമുഖം അദാനി നിർമ്മിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ, അദ്ദേഹം 30 വർഷമായി ഗുജറാത്തിലെ തുറമുഖത്തിൽ പ്രവർത്തിക്കുന്നു, പക്ഷേ ഇതുവരെ അദ്ദേഹം അവിടെ അത്തരമൊരു തുറമുഖം നിർമ്മിച്ചിട്ടില്ല, അപ്പോൾ അദ്ദേഹം ഗുജറാത്തിലെ ജനങ്ങളുടെ പരാതി കേൾകേണ്ടിവരും. നമ്മുടെ മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ഇൻഡി സഖ്യത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്, ശശി തരൂരും ഇവിടെയുണ്ട്, ഇന്നത്തെ പരിപാടി നിരവധി ആളുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കും. സന്ദേശം എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

തുറമുഖ സമ്പദ്‌വ്യവസ്ഥയുടെ പൂർണ്ണ ശേഷി സാക്ഷാത്കരിക്കപ്പെടുന്നത് അടിസ്ഥാന സൗകര്യങ്ങളും വ്യാപാരം സു​ഗമമാക്കുന്നതും പ്രോത്സാഹിപ്പിക്കുമ്പോഴാണ്. കഴിഞ്ഞ 10 വർഷമായി ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ജല​ഗതാ​ഗത നയത്തിന്റെ രൂപരേഖയാണിത്. സംസ്ഥാനത്തിന്റെ വ്യാവസായിക പ്രവർത്തനങ്ങൾക്കും സമഗ്ര വികസനത്തിനുമുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ വേഗത്തിൽ മുന്നോട്ടേക്ക് നീക്കി. 
ഇന്ത്യാ ഗവൺമെന്റ് സാഗർമാല പദ്ധതി പ്രകാരം സംസ്ഥാന ​ഗവണ്മെൻ്റുകളുമായി സഹകരിച്ച് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും തുറമുഖ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിഎം-ഗതിശക്തി പ്രകാരം, ജലപാതകൾ, റെയിൽവേകൾ, ഹൈവേകൾ, വ്യോമയാനങ്ങൾ എന്നിവയുടെ ഇന്റർ-കണക്റ്റിവിറ്റി അതിവേഗം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പത്തിനായി നടത്തിയ പരിഷ്കാരങ്ങൾ തുറമുഖങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യ മേഖലകളിലും നിക്ഷേപം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികരുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഇന്ത്യാ ഗവൺമെന്റ് പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യം അതിന്റെ ഫലങ്ങൾ കാണുന്നു. 2014-ൽ ഇന്ത്യൻ നാവികരുടെ എണ്ണം 1.25 ലക്ഷത്തിൽ താഴെയായിരുന്നു. ഇപ്പോൾ അവരുടെ എണ്ണം 3.25 ലക്ഷത്തിലധികമായി വർദ്ധിച്ചു. ഇന്ന് ഇന്ത്യ നാവികരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

സുഹൃത്തുക്കളേ,

10 വർഷം മുമ്പ് നമ്മുടെ കപ്പലുകൾ തുറമുഖങ്ങളിൽ എത്ര സമയം കാത്തിരിക്കേണ്ടി വന്നിരുന്നുവെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് അറിയാം. അവയിലെ ചരക്ക് ഇറക്കാൻ വളരെ സമയമെടുക്കുമായിരുന്നു. ഇതുമൂലം, ബിസിനസ്സ്, വ്യവസായം, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വേഗതയെ ബാധിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ പ്രധാന തുറമുഖങ്ങളിലെ കപ്പൽ ടേൺ എറൗണ്ട് സമയം 30 ശതമാനം കുറഞ്ഞു. നമ്മുടെ തുറമുഖങ്ങളുടെ കാര്യക്ഷമതയും വർദ്ധിച്ചു, ഇതുമൂലം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചരക്ക് കൈകാര്യം ചെയ്യാൻ നമുക്ക് കഴിയുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിലെ കഠിനാധ്വാനവും ദർശനവുമാണ് ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിൽ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, നമ്മുടെ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കി. നമ്മുടെ ദേശീയ ജലപാതകളും 8 മടങ്ങ് വികസിച്ചു. ഇന്ന്, നമ്മുടെ രണ്ട് ഇന്ത്യൻ തുറമുഖങ്ങളും ലോകത്തിലെ മികച്ച 30 തുറമുഖങ്ങളിൽ ഉൾപ്പെടുന്നു. ലോജിസ്റ്റിക്സ് പ്രകടന സൂചികയിലും നമ്മുടെ റാങ്കിംഗ് മെച്ചപ്പെട്ടു. ആഗോള കപ്പൽ നിർമ്മാണത്തിലെ മികച്ച 20 രാജ്യങ്ങളിൽ നമ്മളും ഉൾപ്പെട്ടു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ ശേഷം, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനത്തിലാണ് നമ്മൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ദിശയിൽ, നമ്മൾ മാരിടൈം (സമുദ്ര) അമൃത് കാല ദർശനം ആരംഭിച്ചു. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താൻ നമ്മുടെ സമുദ്ര തന്ത്രം എന്തായിരിക്കുമെന്ന് നമ്മൾ ഒരു രൂപരേഖ സൃഷ്ടിച്ചിട്ടുണ്ട്. ജി-20 ഉച്ചകോടിയിൽ, നിരവധി വലിയ രാജ്യങ്ങളുമായി ഇന്ത്യ- മധ്യേഷ്യ - യൂറോപ്പ് ഇടനാഴിയിൽ നമ്മൾ ധാരണയിലെത്തിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഈ പാതയിൽ കേരളം വളരെ പ്രധാനപ്പെട്ട സ്ഥാനത്താണ്. ഇതിൽ നിന്ന് കേരളത്തിന് വളരെയധികം പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ സമുദ്രമേഖലയ്ക്ക് പുതിയ ഉയരങ്ങൾ സമ്മാനിച്ചതിൽ സ്വകാര്യ മേഖലയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഈ പങ്കാളിത്തത്തോടെ, നമ്മുടെ തുറമുഖങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു എന്നു മാത്രമല്ല, ഭാവിക്ക് സജ്ജമായിക്കഴിഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം നൂതനാശയത്തെയും കാര്യക്ഷമതയെയും പ്രോത്സാഹിപ്പിച്ചു. നമ്മുടെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോൾ, മാധ്യമപ്രവർത്തകർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാം, അദാനിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, നമ്മുടെ ​ഗവണ്മെൻ്റിൻ്റെ പങ്കാളിയെന്നാണ്, ഒരു കമ്മ്യൂണിസ്റ്റ് ​ഗവണ്മെൻ്റിലെ മന്ത്രി സ്വകാര്യ മേഖലയ്ക്ക് വേണ്ടി സംസാരിക്കുന്നത്, അവരെ പങ്കാളി എന്ന് വിളിക്കുന്നത്, ഇതാണ് നമ്മുടെ പരിവർത്തനം ചെയ്യപ്പെടുന്ന ഇന്ത്യ.

സുഹൃത്തുക്കളേ,

കൊച്ചിയിൽ ഒരു കപ്പൽനിർമ്മാണ- അറ്റകുറ്റപണിക്കായുള്ള ക്ലസ്റ്റർ സ്ഥാപിക്കുന്നതിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. ഈ ക്ലസ്റ്റർ സ്ഥാപിക്കുന്നതോടെ, ഇവിടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരളത്തിലെ പ്രാദേശിക പ്രതിഭകൾക്ക്, കേരളത്തിലെ യുവജനങ്ങൾക്ക്, മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ കപ്പൽനിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വലിയ ലക്ഷ്യങ്ങളോടെയാണ് രാജ്യം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഈ വർഷത്തെ ബജറ്റിൽ, ഇന്ത്യയിൽ വലിയ കപ്പലുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നമ്മുടെ നിർമ്മാണ മേഖലയ്ക്കും ഉത്തേജനം നൽകും. ഇത് നമ്മുടെ എംഎസ്എംഇകൾക്ക് നേരിട്ട് ഗുണം ചെയ്യും, കൂടാതെ ഇത് ധാരാളം തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കും.

സുഹൃത്തുക്കളേ,

യഥാർത്ഥത്തിൽ വികസനം സംഭവിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുമ്പോഴും, വ്യാപാരം വളരുമ്പോഴും, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോഴും ആണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മുടെ പരിശ്രമം മൂലം കേരളത്തിൽ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിവ എത്ര വേഗത്തിൽ വികസിച്ചുവെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് തുടങ്ങിയ പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് മുന്നോട്ട് കൊണ്ടുപോയി. കേരളത്തിന് ആധുനിക വന്ദേ ഭാരത് ട്രെയിനുകളും ഞങ്ങൾ നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളെ,

കേരളത്തിന്റെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന മന്ത്രത്തിൽ ഇന്ത്യാ ഗവൺമെന്റ് വിശ്വസിക്കുന്നു. സഹകരണ ഫെഡറലിസത്തിന്റെ പാതയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ, വികസനത്തിന്റെ സാമൂഹിക മാനദണ്ഡങ്ങളിൽ കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, പ്രധാൻ മന്ത്രി സൂര്യ ഘർ മുഫ്ത് ബിജലി യോജന തുടങ്ങിയ നിരവധി പദ്ധതികളിൽ നിന്ന് കേരളത്തിലെ ജനങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ മത്സ്യത്തൊഴിലാളികളുടെ അഭിവൃദ്ധിയും ഞങ്ങളുടെ മുൻഗണനയാണ്. നീല വിപ്ലവം, പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന എന്നിവയ്ക്ക് കീഴിൽ കേരളത്തിനായി നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. പൊന്നാനി, പുതിയപ്പ തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങളും ഞങ്ങൾ നവീകരിച്ചു. കേരളത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി സഹോദരീ സഹോദരന്മാർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുണ്ട്, ഇതിന്റെ ഫലമായി അവർക്ക് നൂറുകണക്കിന് കോടി രൂപയുടെ സഹായം ലഭിച്ചു.

സുഹൃത്തുക്കളേ,

നമ്മുടെ കേരളം ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും നാടാണ്. രാജ്യത്തെ ആദ്യത്തെ പള്ളിയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നുമായ സെന്റ് തോമസ് പള്ളി നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിർമ്മിക്കപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 
നമുക്കെല്ലാവർക്കും ദുഃഖത്തിന്റെ ഒരു വലിയ നിമിഷം വന്നു ചേർന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമുക്കെല്ലാവർക്കും ഫ്രാൻസിസ് മാർപാപ്പയെ നഷ്ടപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു ജി അവിടെ പോയി. കേരളത്തിൽ നിന്നുള്ള ഞങ്ങളുടെ സഹപ്രവർത്തകനും മന്ത്രിയുമായ ശ്രീ ജോർജ്ജ് കുര്യനും അവരെ അനു​ഗമിച്ചു. ഈ ദുഃഖത്തിൽ പങ്ക്ചേർന്ന എല്ലാവർക്കും, ഒരിക്കൽ കൂടി, കേരളത്തിൻ്റെ മണ്ണിൽ നിന്ന് ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ക്രൈസ്തവ പാരമ്പര്യങ്ങളിൽ എല്ലാവർക്കും സ്ഥാനം നൽകാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരിശ്രമത്തിനും അദ്ദേഹത്തിന്റെ സേവന മനോഭാവത്തിനും ലോകം എപ്പോഴും അദ്ദേഹത്തെ ഓർമിക്കും. അദ്ദേഹത്തെ കാണാൻ അവസരം ലഭിക്കുമ്പോഴെല്ലാം, നിരവധി വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിൽ നിന്ന് എനിക്ക് എപ്പോഴും പ്രത്യേക വാത്സല്യം ലഭിച്ചിട്ടുണ്ട്. മാനവികത, സേവനം, സമാധാനം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ അദ്ദേഹവുമായി ചർച്ചകൾ നടത്തി, അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ എപ്പോഴും പ്രചോദിപ്പിക്കും.

സുഹൃത്തുക്കളേ,

ഇന്നത്തെ പരിപാടിക്ക് നിങ്ങൾക്കെല്ലാവർക്കും ഞാൻ വീണ്ടും എന്റെ ആശംസകൾ അറിയിക്കുന്നു. ആഗോള സമുദ്ര വ്യാപാരത്തിനുള്ള ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റ് സംസ്ഥാന ​ഗവണ്മെൻ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും. കേരളത്തിലെ ജനങ്ങളുടെ കഴിവിലൂടെ ഇന്ത്യയുടെ സമുദ്രമേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

നമ്മുക്കൊരുമിച്ച് ഒരു വികസിത കേരളം പടുത്തുയർത്താം - ജയ് കേരളം, ജയ് ഭാരതം !

നന്ദി

***

SK


(Release ID: 2126945)