പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

Posted On: 05 APR 2025 1:51PM by PIB Thiruvananthpuram


ആദരണീയ പ്രസിഡന്റ് ദിസനായക ജി,

ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ,

മാധ്യമസുഹൃത്തുക്കളേ,​

നമസ്‌കാരം!

ആയുബോവൻ!

വണക്കം!

ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.

ഈ ബഹുമതിക്കു പ്രസിഡന്റിനും ശ്രീലങ്കൻ ഗവണ്മെന്റിനും ശ്രീലങ്കൻ ജനതയ്ക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി എന്ന നിലയിൽ, ഇത് ശ്രീലങ്കയിലേക്കുള്ള എന്റെ നാലാമത്തെ സന്ദർശനമാണ്. 2019ലെ എന്റെ അവസാന സന്ദർശനം ഏറെ ​ക്ഷോഭജനകമായ സമയത്തായിരുന്നു. ശ്രീലങ്ക ഉയിർത്തെഴുന്നേൽക്കുമെന്നും കൂടുതൽ ശക്തമായി ഉയരുമെന്നും അക്കാലത്തു ഞാൻ ഉറച്ചു വിശ്വസിച്ചു.

ശ്രീലങ്കൻ ജനതയുടെ ധൈര്യത്തെയും ക്ഷമയെയും ഞാൻ അഭിനന്ദിക്കുന്നു, ഇന്നു ശ്രീലങ്ക പുരോഗതിയുടെ പാതയിലേക്കു തിരിച്ചുവരുന്നതു കാണുന്നതിൽ എനിക്കു സന്തോഷമുണ്ട്. സൗഹൃദമാർന്ന യഥാർഥ അയൽക്കാരൻ എന്ന നിലയിൽ ഇന്ത്യ കടമകൾ നിറവേറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു. 2019ലെ ഭീകരാക്രമണമാകട്ടെ, കോവിഡ് മഹാമാരിയാകട്ടെ, സമീപകാല സാമ്പത്തിക പ്രതിസന്ധിയാകട്ടെ, എല്ലാ ബുദ്ധിമുട്ടുകളിലും ഞങ്ങൾ ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം ഉറച്ചുനിന്നു.

മഹാനായ തമിഴ് സന്ന്യാസി തിരുവള്ളുവരുടെ വാക്കുകൾ ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

“സെയർ കരിയ യാവുൾ

നട്ട പിന്ന

ആടു പുൾ

വിണ്ണൈക്കാരിയ യാവുൾ കാപ്പു”

വെല്ലുവിളികളെയും ശത്രുക്കളെയും നേരിടുമ്പോൾ, യഥാർഥ സുഹൃത്തിനെയും അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ കവചത്തെയുംകാൾ ശക്തമായ ഒരുറപ്പും ഇല്ലെന്നാണ് അതിനർഥം.

സുഹൃത്തുക്കളേ,

പ്രസിഡന്റ് ദിസനായക പ്രസിഡന്റായതിനുശേഷം തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി ഇന്ത്യയാണു തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ആദ്യ വിദേശ അതിഥിയാകാനുള്ള പദവി എനിക്ക് ലഭിച്ചു. ഇത് നമ്മുടെ സവിശേഷ ബന്ധങ്ങളുടെ ആഴത്തിന്റെ പ്രതീകമാണ്.

നമ്മുടെ ‘അയൽപക്കക്കാർ ആദ്യം’ നയത്തിലും ‘മഹാസാഗർ’ കാഴ്ചപ്പാടിലും ശ്രീലങ്കയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. പ്രസിഡന്റ് ദിസനായകയുടെ ഇന്ത്യാസന്ദർശനത്തിനുശേഷം കഴിഞ്ഞ നാലുമാസത്തിനുള്ളിൽ, നമ്മുടെ സഹകരണത്തിൽ ഗണ്യമായ പുരോഗതി കൈവന്നു.

സാംപൂർ സൗരോർജ പ്ലാന്റ് ശ്രീലങ്കയെ ഊർജസുരക്ഷ കൈവരിക്കാൻ സഹായിക്കും. വിവിധോൽപ്പന്ന പൈപ്പ്‌ലൈൻ നിർമിക്കുന്നതിനും ട്രിങ്കോമാലിയെ ഊർജകേന്ദ്രമായി വികസിപ്പിക്കുന്നതിനുമുള്ള കരാർ എല്ലാ ശ്രീലങ്കക്കാർക്കും ഗുണം ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഗ്രിഡ് ഇന്റർ-കണക്റ്റിവിറ്റി കരാർ ശ്രീലങ്കയ്ക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കും.

ശ്രീലങ്കയിലെ ആരാധനാലയങ്ങൾക്കായി 5000 പുരപ്പുറ സൗരോർജസംവിധാനം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ എനിക്കു സന്തോഷമുണ്ട്. ശ്രീലങ്ക യുണീക്ക് ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതിക്കും ഇന്ത്യ പിന്തുണ നൽകും.

സുഹൃത്തുക്കളേ,

‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന കാഴ്ചപ്പാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പങ്കാളിരാജ്യങ്ങളുടെ മുൻഗണനകളെയും ഞങ്ങൾ വിലമതിക്കുന്നു.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം, 100 ദശലക്ഷം അമേരിക്കൻ ഡോളറിലധികം മൂല്യമുള്ള വായ്പകൾ ഞങ്ങൾ ധനസഹായങ്ങളായി മാറ്റി. നമ്മുടെ ഉഭയകക്ഷി ‘കടം പുനഃസംഘടന കരാർ’ ശ്രീലങ്കയിലെ ജനങ്ങൾക്ക് അടിയന്തര സഹായവും ആശ്വാസവും നൽകും. ഇന്ന് പലിശ നിരക്കുകൾ കുറയ്ക്കാനും ഞങ്ങൾ തീരുമാനിച്ചു. ഇന്നും ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിന്റെ പ്രതീകമാണിത്.

കിഴക്കൻ പ്രവിശ്യകളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി, ഏകദേശം 2.4 ശതകോടി ശ്രീലങ്കൻ രൂപയുടെ പിന്തുണാ പാക്കേജ് നൽകും. കർഷകരുടെ ക്ഷേമത്തിനായുള്ള ശ്രീലങ്കയിലെ ഏറ്റവും വലിയ സംഭരണശാലയും ഇന്ന് ഞങ്ങൾ ഉദ്ഘാടനം ചെയ്യും.

നാളെ ഞങ്ങൾ ‘മഹോ-ഒമാന്തായി’ റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ‘മഹോ-അനുരാധപുര’ ഭാഗത്തിലെ സിഗ്നലിങ് സംവിധാനത്തിന് തറക്കല്ലിടും. കാങ്കേശന്തുറൈ തുറമുഖത്തിന്റെ നവീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ശ്രീലങ്കയിലെ ഇന്ത്യൻ വംശജരായ തമിഴ് സമൂഹത്തിനായി 10,000 വീടുകളുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. 700 ശ്രീലങ്കൻ ഉദ്യോഗസ്ഥർക്കുകൂടി പരിശീലനം നൽകും. പാർലമെന്റ് അംഗങ്ങൾ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംരംഭകർ, മാധ്യമപ്രവർത്തകർ, യുവ നേതാക്കൾ എന്നിവർ അവരിൽ ഉൾപ്പെടും.

സുഹൃത്തുക്കളേ,

ഞങ്ങൾക്കു പൊതുവായ സുരക്ഷാ താൽപ്പര്യങ്ങളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്.

ഇന്ത്യയുടെ താൽപ്പര്യങ്ങളോടുള്ള സംവേദനക്ഷമതയ്ക്ക് പ്രസിഡന്റ് ദിസനായകയോട് ഞാൻ നന്ദിയുള്ളവനാണ്. പ്രതിരോധ സഹകരണ മേഖലയിൽ ഉണ്ടാക്കിയ പ്രധാന കരാറുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൊളംബോ സുരക്ഷാ സമ്മേളനത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാസഹകരണത്തിലും ഒരുമിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി.

സുഹൃത്തുക്കളേ,

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ ബന്ധമുണ്ട്.

എന്റെ ജന്മനാടായ ഗുജറാത്തിലെ ആരവല്ലി മേഖലയിൽ 1960ൽ കണ്ടെത്തിയ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ പ്രദർശനത്തിനായി ശ്രീലങ്കയിലേക്ക് അയയ്ക്കുന്നുവെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

ട്രിങ്കോമാലിയിലെ തിരുകോണേശ്വരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യ സഹായിക്കും. അനുരാധപുര മഹാബോധി ക്ഷേത്ര സമുച്ചയത്തിലെ പുണ്യനഗരത്തിന്റെയും നുവാര ഏലിയയിലെ സീതാ ഏലിയ ക്ഷേത്രത്തിന്റെയും നിർമാണത്തിനും ഇന്ത്യ പിന്തുണ നൽകും.

സുഹൃത്തുക്കളേ,

മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. ഈ വിഷയത്തിൽ മാനുഷിക സമീപനത്തോടെ മുന്നോട്ട് പോകണമെന്ന് ഞങ്ങൾ സമ്മതിച്ചു. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ മോചിപ്പിക്കുന്നതിനും ഞങ്ങൾ ഊന്നൽ നൽകി.

ശ്രീലങ്കയിലെ പുനർനിർമ്മാണത്തെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. പ്രസിഡന്റ് ദിസനായക ഏവരെയും ഉൾക്കൊള്ളുന്ന സമീപനത്തിന്റെ കാര്യത്തിൽ എന്നെ അഭിനന്ദിച്ചു. ശ്രീലങ്കൻ ഗവണ്മെന്റ് തമിഴ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും ശ്രീലങ്കയുടെ ഭരണഘടന പൂർണമായും നടപ്പിലാക്കുന്നതിനും പ്രവിശ്യാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും സൗഹാർദത്തിലും അധിഷ്ഠിതമാണ്. നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി തുടർന്നും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും.

ഒരിക്കൽകൂടി, പ്രസിഡന്റ് ദിസനായകയുടെ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വരുംകാലങ്ങളിൽ നാം നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി!

 

-SK-


(Release ID: 2119358) Visitor Counter : 17