ധനകാര്യ മന്ത്രാലയം

ലഖ്പതി ദീദിമാരുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്തും: ധനമന്ത്രി

ഏകദേശം 1 കോടി സ്ത്രീകളെ ലഖ്പതി ദീദി ആകാന്‍ സഹായിച്ചു

9 കോടി സ്ത്രീകളുള്ള 83 ലക്ഷം എസ്.എച്ച്.ജികള്‍ ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ ശാക്തീകരിക്കുകയും സ്വാശ്രയത്വമുള്ളതായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു

Posted On: 01 FEB 2024 12:45PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഫെബ്രുവരി-01

ലഖ്പതി ദീദിയുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഒമ്പത് കോടി സ്ത്രീകളടങ്ങുന്ന എണ്‍പത്തിമൂന്ന് ലക്ഷം സ്വയം സഹായക സംഘങ്ങള്‍ (എസ്.എച്ച്.ജി) ശാക്തീകരണവും സ്വാശ്രയത്വവും കൊണ്ട് ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അവരുടെ വിജയം ഒരു കോടിയോളം സ്ത്രീകളെ ഇതിനകം തന്നെ ലഖ്പതി ദീദി ആകാന്‍ സഹായിച്ചു. മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് അവര്‍. അവരെ ആദരിക്കുന്നതിലൂടെ അവരുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടും. വിജയത്തിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ലഖ്പതി ദീദിയുടെ ലക്ഷ്യം വര്‍ദ്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു.

നാല് പ്രധാന 'ജാതി'കളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നമ്മുടെ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നുവെന്ന് ധനമന്ത്രി പ്രസ്താവിച്ചു. പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവജനം, അന്നദാതാക്കൾ  എന്നിവരാണ് അവര്‍ . ''അവരുടെ ആവശ്യങ്ങള്‍, അവരുടെ അഭിലാഷങ്ങള്‍, അവരുടെ ക്ഷേമം എന്നിവയാണ് നമ്മുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. അവര്‍ പുരോഗമിക്കുമ്പോഴേ രാജ്യം പുരോഗമിക്കുകയുള്ളു. ഈ നാലു വിഭാഗങ്ങള്‍ക്കും അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അന്വേഷണത്തിന് ഗവണ്‍മെന്റ് പിന്തുണ ആവശ്യമാണെന്നും അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് നയിക്കും'' അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വതോന്മുഖവും സര്‍വവ്യാപിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന സമീപനത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഇത് എല്ലാ 'ജാതി'കളെയും എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെയും ഉള്‍ക്കൊള്ളുന്നു. 2047 ഓടെ ഇന്ത്യയെ വികസിത് ഭാരത് ആക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ''ആ ലക്ഷ്യം കൈവരിക്കുന്നതിന്, ജനങ്ങളുടെ കാര്യശേഷി മെച്ചപ്പെടുത്തുകയും അവരെ ശാക്തീകരിക്കുകയും വേണം''.

--NS--



(Release ID: 2001429) Visitor Counter : 71