പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു

“‘മോദിയുടെ ഉറപ്പ്’ വാഹനം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു”

“‘വികാസ് ഭാരത് സങ്കൽപ്പ് യാത്ര’ മോദിയാണു ഫ്ലാഗ് ഓഫ് ചെയ്തതെങ്കിലും, ഇന്ന് അതിന്റെ ചുമതല ഏറ്റെടുക്കുന്നതു നമ്മുടെ നാട്ടുകാരാണ് എന്നതാണു സത്യം”

“കരുത്തു പകരുന്നു. രാജ്യത്തെ നൂറുകണക്കിനു ചെറുനഗരങ്ങൾ വികസിത ഇന്ത്യയുടെ മഹത്തായ സൗധത്തിനു കരുത്തേകാൻ പോകുന്നു”

“മറ്റുള്ളവരിൽനിന്നുള്ള പ്രതീക്ഷകൾ ഇല്ലാതാകുമ്പോൾ മോദിയുടെ ഉറപ്പ് ആരംഭിക്കുന്നു”

“നഗരകുടുംബങ്ങൾക്കായി പണം ലാഭിക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്”

“കഴിഞ്ഞ 10 വർഷമായി ആധുനിക പൊതുഗതാഗതത്തിനായി നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്”



Posted On: 16 DEC 2023 6:14PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ഗുണഭോക്താക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്യാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ‘മോദിയുടെ ഉറപ്പ്’ വാഹനം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമാസത്തെ യാത്രയിൽ ആയിരക്കണക്കിന് ഗ്രാമങ്ങളിലും, ചെറുനഗരങ്ങളും പട്ടണങ്ങളും ഉൾപ്പെടുന്ന 1500 നഗരങ്ങളിലും VBSY എത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പുകാലത്ത് മാതൃകാപെരുമാറ്റച്ചട്ടം കാരണം VBSY നേരത്തെ ആരംഭിക്കാൻ കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഞ്ച് സംസ്ഥാനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളോട് ‘വികാസ് ഭാരത് സങ്കൽപ്പ് യാത്ര’ അവരുടെ സംസ്ഥാനത്ത് അതിവേഗം വ്യാപിപ്പിക്കാൻ അഭ്യർഥിച്ചു.

‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ജനപങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “‘വികാസ് ഭാരത് സങ്കൽപ്പ് യാത്ര’ മോദിയാണു ഫ്ലാഗ് ഓഫ് ചെയ്തതെങ്കിലും ഇന്ന് അതിന്റെ ചുമതല ഇന്ത്യക്കാർ ഏറ്റെടുത്തു എന്നതാണ് സത്യം”- അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിനിടെ ‘മോദിയുടെ ഉറപ്പ് വാഹന’ത്തെ സ്വാഗതം ചെയ്യാനുള്ള ഉത്സാഹവും അദ്ദേഹം എടുത്തുകാട്ടി.

വിബിഎസ്‌വൈയുടെ(VBSY) യാത്രയുമായി പ്രധാനമന്ത്രി ബന്ധപ്പെടുന്ന നാലാമത്തെ സന്ദർഭമാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിഎം കിസാൻ സമ്മാൻ നിധി, പ്രകൃതിക്കൃഷി, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വശങ്ങൾ, ഇന്ത്യയുടെ ഗ്രാമങ്ങളെ വികസിപ്പിക്കൽ എന്നിവയെക്കുറിച്ചും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ജനങ്ങളുമായി സംവദിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. ഇന്നത്തെ പരിപാടിയിൽ നഗരപ്രദേശങ്ങളിൽനിന്നുള്ള ധാരാളം ജനങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ മോദി, ഇന്നത്തെ ശ്രദ്ധ നഗരവികസനത്തിലായിരിക്കുമെന്നും പറഞ്ഞു.

“വികസിത ഇന്ത്യയെ നിർണയിക്കുന്നതിൽ നമ്മുടെ നഗരങ്ങൾക്ക് വലിയ പങ്കുണ്ട്. സ്വാതന്ത്ര്യാനന്തരം ദീർഘകാലം എന്തു വികസനം നടന്നാലും അതിന്റെ വ്യാപ്തി രാജ്യത്തെ ചില വലിയ നഗരങ്ങളിൽ മാത്രമായി ഒതുങ്ങി. എന്നാൽ ഇന്ന് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ രണ്ടാംനിര-മൂന്നാംനിര നഗരങ്ങളുടെ വികസനത്തിലാണ്. കരുത്തു പകരുന്നു. രാജ്യത്തെ നൂറുകണക്കിനു ചെറുനഗരങ്ങൾ വികസിത ഇന്ത്യയുടെ മഹത്തായ സൗധത്തിനു കരുത്തേകാൻ പോകുന്നു”-  ഇതുമായി ബന്ധപ്പെട്ട്, ചെറുനഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്ന അമൃത് ദൗത്യത്തിന്റെയും സ്മാർട്ട് സിറ്റി ദൗത്യത്തിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം നൽകി. ഈ നവീകരണങ്ങൾ ജീവിതം സുഗമമാക്കൽ, യാത്ര സുഗമമാക്കൽ, വ്യാപാരം സുഗമമാക്കൽ എന്നിവയെ നേരിട്ട് ബാധിക്കുന്നു. ദരിദ്രർ, നവ-മധ്യവർഗക്കാർ, ഇടത്തരക്കാർ, പണക്കാർ എന്നിവർക്കെല്ലാം ഈ മെച്ചപ്പെട്ട സൗകര്യങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“കുടുംബാംഗമെന്ന നിലയിൽ നിങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൊറോണ മഹാമാരിക്കാലത്തു ഗവണ്മെന്റ് നൽകിയ സഹായങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, 20 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് കോടി രൂപ വിതരണം ചെയ്തതും സൗജന്യ കോവിഡ് വാക്സിൻ ഉറപ്പാക്കിയതും പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകിയതും ചെറുകിട  വ്യവസായങ്ങൾക്കു ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം നൽകിയതും പരാമർശിച്ചു. “മറ്റുള്ളവരിൽ നിന്നുള്ള പ്രതീക്ഷകൾ ഇല്ലാതാകുമ്പോഴാണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തെരുവോരക്കച്ചവടക്കാരെയും വഴിവാണിഭക്കാരെയും ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. അവർക്ക് ഇപ്പോൾ പിഎം സ്വനിധി യോജനയ്ക്ക് കീഴിൽ എളുപ്പത്തിൽ വായ്പ ലഭിക്കും. പിഎം സ്വനിധി യോജനയ്ക്ക് കീഴിൽ ഇതുവരെ 50 ലക്ഷത്തിലധികം പേർ ബാങ്കിന്റെ സഹായം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിബിഎസ്‌വൈ വഴി 1.25 ലക്ഷം പേർ പിഎം സ്വനിധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചു. “പിഎം സ്വനിധി യോജനയുടെ ഗുണഭോക്താക്കളിൽ 75 ശതമാനവും ദലിത്-പിന്നാക്ക-ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരാണ്. അതിൽ 45 ശതമാനം സ്ത്രീകളും ഉൾപ്പെടുന്നു”- ബാങ്കിനുതന്നെ ഈടില്ലാത്തവർക്ക് മോദിയുടെ ഉറപ്പ് ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നഗരവാസികളുടെ സാമൂഹ്യസുരക്ഷയ്ക്കുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. നഗരപ്രദേശങ്ങളിലെ ജനങ്ങൾക്കായി വിപുലീകരിക്കുന്ന സുരക്ഷാവലയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 60 വയസിനുശേഷം 5000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കിയ 6 കോടി വരിക്കാരാണ് അടൽ പെൻഷൻ പദ്ധതിയിലുള്ളത്. പിഎം സുരക്ഷാ ബീമ യോജനയും ജീവൻ ജ്യോതി യോജനയും 2 ലക്ഷം രൂപ വരെ ജീവനു പരിരക്ഷ നൽകുന്നു. ഈ പദ്ധതികൾക്ക് കീഴിൽ 17,000 കോടി രൂപയുടെ ക്ലെയിമുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ഈ പദ്ധതികളിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു.

“ആദായനികുതി ഇളവുകളോ ചെലവ് കുറഞ്ഞ ചികിത്സയോ ആകട്ടെ, നഗര കുടുംബങ്ങൾക്ക് പണം ലാഭിക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്” - പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് യോജനയെക്കുറിച്ച് പരാമർശിക്കവേ, നഗരങ്ങളിലെ കോടിക്കണക്കിന് ദരിദ്രരെ ആയുഷ്മാൻ കാർഡിൽ ഉൾപ്പെടുത്തിയതിലൂടെ ചികിത്സാച്ചെലവുകൾക്കായി ഒരു ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. 80 ശതമാനം വിലക്കിഴിവിൽ മരുന്നുകൾ ലഭ്യമാക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതുവഴി നഗരങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും 25,000 കോടിയിലധികം ലാഭിക്കാനാകുന്നു. ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആയി ഉയർത്താനുള്ള ഗവൺമെൻ്റിൻ്റെ തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ഉജാല പദ്ധതിക്കു കീഴിൽ രാജ്യത്ത് എൽഇഡി ബൾബുകളുടെ വിപ്ലവം സൃഷ്ടിച്ചതായും ശ്രീ മോദി പരാമർശിച്ചു. ഇത് നഗരങ്ങളിലെ കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകൾ ഗണ്യമായി കുറച്ചു.

ഒരു രാജ്യം ഒരു റേഷൻ കാർഡ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതെങ്ങനെയെന്നും പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 4 കോടിയിലധികം ഭവന യൂണിറ്റുകൾ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ പ്രധാന ഭാഗം നഗരങ്ങളിലെ പാവപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഇടത്തരം കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഞങ്ങളുടെ ഗവണ്മെന്റ് നൽകുന്നുണ്ട്” - വായ്പാബന്ധിത ധനസഹായ പദ്ധതി പരാമർശിച്ച്, സ്വന്തമായി വീടില്ലാത്തവർക്ക് ന്യായമായ വാടക ഉറപ്പാക്കാനുള്ള ശ്രമങ്ങൾ, കുടിയേറ്റ തൊഴിലാളികൾക്കായുള്ള പ്രത്യേക സമുച്ചയങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

“നഗരങ്ങളിലെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുന്നതിനുള്ള മറ്റൊരു പ്രധാന മാർഗമാണ് പൊതുഗതാഗതം. കഴിഞ്ഞ 10 വർഷമായി ആധുനിക പൊതുഗതാഗതത്തിനായി നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്” - പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 15 പുതിയ നഗരങ്ങൾക്ക് മെട്രോ സേവനം ലഭിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. മെട്രോ ജോലികൾ 27 നഗരങ്ങളിൽ പൂർത്തിയാകുകയോ പുരോഗമിക്കുകയോ ചെയ്യുകയാണ്. പിഎം-ഇബസ് സേവാ അഭിയാനു കീഴിൽ പല നഗരങ്ങളിലും വൈദ്യുതബസുകൾ ഓടുന്നുണ്ട്. “രണ്ടുമൂന്നുദിവസംമുമ്പ് കേന്ദ്രഗവണ്മെന്റ് ഡൽഹിയിലും 500 പുതിയ വൈദ്യുതബസുകൾ അവതരിപ്പിച്ചു. ഇപ്പോൾ ഡൽഹിയിൽ കേന്ദ്രഗവണ്മെന്റ് ഓടിക്കുന്ന വൈദ്യുതബസുകളുടെ എണ്ണം 1300 കവിഞ്ഞു.” – അദ്ദേഹം പറഞ്ഞു.

പ്രസംഗം ഉപസംഹരിക്കവേ, യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള മികച്ച മാധ്യമങ്ങളാണ് നഗരങ്ങളെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. “‘മോദിയുടെ ഉറപ്പ്’ വാഹനം യുവശക്തിയെയും സ്ത്രീകളെയും ശാക്തീകരിക്കുന്നു” – അദ്ദേഹം പറഞ്ഞു. വിബിഎസ്‌വൈയുടെ പരമാവധി പ്രയോജനം നേടാനും വികസിത ഭാരതം എന്ന ദൃഢനിശ്ചയം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം ഏവരോടും അഭ്യർഥിച്ചു.

പശ്ചാത്തലം

പദ്ധതികളുടെ ആനുകൂല്യങ്ങൾ ലക്ഷ്യമിടുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുൻനിര പദ്ധതികളുടെ പരിപൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വികസ‌ിത് ഭാരത് സങ്കൽപ്പ് യാത്ര’ രാജ്യത്തുടനീളം നടത്തുന്നത്.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്രാ’ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതലത്തിലുള്ള പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

*****

--NK--

(Release ID: 1987281) Visitor Counter : 65