ആഭ്യന്തരകാര്യ മന്ത്രാലയം

 പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മോദി ചരിത്രപരവും പവിത്രവുമായ "ചെങ്കോൽ" ഉദ്ഘാടനവേളയിൽ സ്ഥാപിക്കും


ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രതീകമാണ് ഈ വിശുദ്ധ "ചെങ്കോൽ" - അമിത്  ഷാ

പാർലമെന്റ് മന്ദിരമാണ് ചരിത്രപരമായ ഈ "ചെങ്കോലി"ന് ഏറ്റവും അനുയോജ്യവും പവിത്രവുമായ സ്ഥലം  -  അമിത് ഷാ

പുതിയ ഇന്ത്യ ലോകത്തിൽ അതിന്റെ യഥാർഥസ്ഥാനം നേടുന്നതിനു സാക്ഷ്യംവഹിക്കുന്ന യുഗമായ അമൃതകാലത്തിന്റെ പ്രതീകമാകും ഇത്

  

Posted On: 24 MAY 2023 2:56PM by PIB Thiruvananthpuram

ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കും. അന്നേ ദിവസം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നീതിയുക്തവും നിഷ്പക്ഷവുമായ ഭരണത്തിന്റെ വിശുദ്ധ ചിഹ്നമായ ചെങ്കോൽ സ്വീകരിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്രു ഓഗസ്റ്റ് 14ന് രാത്രി അദ്ദേഹത്തിന്റെ വസതിയിൽ നിരവധി നേതാക്കളുടെ സാന്നിധ്യത്തിൽ സ്വീകരിച്ച അതേ ചെങ്കോലാണിത്.

ഇന്ത്യയുടെ സ്വാതന്ത്ര്യവേളയിൽ നടന്ന കാര്യങ്ങൾ അനുസ്മരിച്ച് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞതിങ്ങനെ: “സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് ചെങ്കോൽ കൈമാറിയതിലൂടെ ഇന്ത്യയുടെ അധികാരക്കൈമാറ്റം നടന്ന ഈ സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും അറിയില്ല. 1947 ഓഗസ്റ്റ് 14ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സവിശേഷ അവസരമായിരുന്നു അത്. അന്നേദിവസം രാത്രി ജവഹർലാൽ നെഹ്രു തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനത്തിൽ (മഠം) നിന്ന് ചടങ്ങിനായി പ്രത്യേകം എത്തിയ അധീനമാരിൽനിന്ന് (പുരോഹിതർ) 'ചെങ്കോൽ' സ്വീകരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് അധികാരം കൈമാറിയ നിമിഷമായിരുന്നു അത്. നാം സ്വാതന്ത്ര്യമായി ആഘോഷിക്കുന്നത് യഥാർഥത്തിൽ അടയാളപ്പെടുത്തുന്നത് 'ചെങ്കോൽ' കൈമാറുന്ന നിമിഷമാണ്.” 

 

https://static.pib.gov.in/WriteReadData/userfiles/image/image001XRKZ.jpg

അമൃതകാലത്തിന്റെ ദേശീയ ചിഹ്നമായി ചെങ്കോൽ സ്വീകരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരം അതേ സംഭവത്തിന് സാക്ഷ്യം വഹിക്കും. അധീനമാർ (പുരോഹിതർ) ചടങ്ങ് ആവർത്തിക്കുകയും പ്രധാനമന്ത്രിക്ക് ചെങ്കോൽ നൽകുകയും ചെയ്യും.

ചെങ്കോലിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞതിങ്ങനെ: "അഗാധമായ അർഥമുള്ള പദമാണ് ചെങ്കോൽ. നീതി എന്നർഥം വരുന്ന 'സെമ്മൈ' എന്ന തമിഴ് പദത്തിൽ നിന്നാണ് അതുരുത്തിരിഞ്ഞത്. തമിഴ്‌നാട്ടിലെ പ്രമുഖ ധർമമഠത്തിലെ പ്രധാന പുരോഹിതരാണ് ഇതി‌ന് അനുഗ്രഹമേകുന്നത്. "ന്യായ"ത്തിന്റെ കാഴ്ചക്കാരനായി വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള നന്ദിയെ, ചെങ്കോലിനു മുകളിൽ കൈകൊണ്ട് കൊത്തിവച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി, ചെങ്കോൽ സ്വീകരിക്കുന്നയാളിന് നീതിപൂർവം ഭരിക്കാനുള്ള "ക്രമം" (തമിഴിൽ "ആണൈ") ഉണ്ട്. ഇതാണ് ഏറ്റവും ആകർഷണീയം. ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ ഇത് ഒരിക്കലും മറക്കരുത്."

1947-ലെ അതേ ചെങ്കോൽ, ലോക്‌സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി സ്ഥാപിക്കും. ഇത് രാജ്യത്തിന് കാണുന്നതിനായി പ്രദർശിപ്പിക്കുകയും പ്രത്യേക അവസരങ്ങളിൽ പുറത്തെടുക്കുകയും ചെയ്യും.

ചരിത്രപ്രസിദ്ധമായ "ചെങ്കോൽ" സ്ഥാപിക്കാൻ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പാർലമെന്റ് മന്ദിരമെന്ന് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.

'ചെങ്കോൽ' സ്ഥാപിക്കുന്നത് 1947 ഓഗസ്റ്റ് 15ന്റെ ചൈതന്യത്തെ അവിസ്മരണീയമാക്കുന്നു. അതിരുകളില്ലാത്ത പ്രതീക്ഷയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തവും സമൃദ്ധവുമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമാണിത്. പുതിയ ഇന്ത്യ ലോകത്തിൽ അതിന്റെ ശരിയായ സ്ഥാനം നേടുന്നതിന് സാക്ഷ്യം വഹിക്കുന്ന യുഗമായ അമൃതകാലത്തിന്റെ പ്രതീകമാകും ഇത്.

2021-22 ലെ ഹിന്ദു റിലീജിയസ് & ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് (എച്ച്ആർ & സിഇ) നയരേഖയിൽ സംസ്ഥാനത്തെ മഠങ്ങൾ വഹിച്ച പങ്ക് തമിഴ്‌നാട് ഗവണ്മെന്റ് അഭിമാനത്തോടെ പ്രസിദ്ധീകരിച്ചു. ഈ പ്രമാണത്തിലെ ഖണ്ഡിക 24-ൽ രാജകീയ ഉപദേഷ്ടാവ് എന്ന നിലയിൽ മഠങ്ങൾ വഹിച്ച പങ്ക് വ്യക്തമായി എടുത്തുകാട്ടുന്നുണ്ട്.

അധീനം അധ്യക്ഷരുമായി കൂടിയാലോചിച്ചാണ് ചരിത്രപരമായ ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20 അധീനം അധ്യക്ഷരും ഈ പുണ്യവേളയിൽ അനുഗ്രഹം ചൊരിയാൻ സന്നിഹിതരാകും.  അവർക്ക് എന്റെ നന്ദി അറിയിക്കുന്നു. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട 96കാരനായ ശ്രീ വുമ്മിഡി ബങ്കാരു ചെട്ടിജിയും ഈ വിശുദ്ധ ചടങ്ങിൽ പങ്കെടുക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോടും എന്റെ നന്ദി അറിയിക്കുന്നു.

ചെങ്കോലിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന വീഡിയോകളും അടങ്ങിയ പ്രത്യേക വെബ്‌സൈറ്റ് (sengol1947.ignca.gov.in) ഇന്ന് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. “ഇന്ത്യയിലെ ജനങ്ങൾ ഇത് കാണണമെന്നും ഈ ചരിത്ര സംഭവത്തെക്കുറിച്ച് അറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.  ഇത് എല്ലാവർക്കും അഭിമാനകരമായ കാര്യമാണ്.” - അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക - വിനോദസഞ്ചാര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ - യുവജനകാര്യ - കായിക മന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂർ, സാംസ്കാരിക സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ വാർത്താസമ്മേളനത്തിനിടെ കാണിച്ച വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ:

 

******

ND



(Release ID: 1926985) Visitor Counter : 221