സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

മറ്റൊരു കര്‍ഷക സൗഹൃദ ചുവടുവയ്പ്പില്‍, 2022-23 പഞ്ചസാര സീസണില്‍ കരിമ്പ് കര്‍ഷകര്‍ക്ക് പഞ്ചസാര മില്ലുകള്‍ നല്‍കേണ്ട ന്യായവും ലാഭകരവുമായ വില (എഫ്.ആര്‍.പി) ഗവണ്‍മെന്റ് അംഗീകരിച്ചു



കരിമ്പ് കര്‍ഷകര്‍ക്ക് അംഗീകാരം ലഭിച്ച എക്കാലത്തെയും ഉയര്‍ന്ന ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 305 രൂപ


കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഗവണ്‍മെന്റ് എഫ്.ആര്‍.പി 34 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചു


കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്


ഈ തീരുമാനം 5 കോടി കരിമ്പ് കര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പഞ്ചസാര മില്ലുകളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്യും.

Posted On: 03 AUG 2022 6:19PM by PIB Thiruvananthpuram

കരിമ്പ് കര്‍ഷകരുടെ  താല്‍പ്പര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 2022-23 (ഒകേ്ടാബര്‍ - സെപ്റ്റംബര്‍) പഞ്ചസാര സീസണില്‍ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില (എഫ്.ആര്‍.പി) ക്വിന്റലിന് 305 രൂപയായി അംഗീകരിച്ചു. അടിസ്ഥാന വീണ്ടെടുക്കല്‍ നിരക്കായ 10.25%, 1025%ന് മുകളിലുള്ള ഓരോ 0.1% വര്‍ദ്ധനയ്ക്കും ക്വിന്റലിന് 3.05 രൂപയുടെ പ്രീമിയം ലഭ്യമാക്കലും വീണ്ടെടുക്കലിലെ 0.1% കുറവിന് എഫ്.ആര്‍.പിയില്‍ ക്വിന്റലിന് 3.05 രൂപയുടെ കുറയ്ക്കലിനുമായിട്ടാണ് വില നിര്‍ണ്ണയിച്ചിട്ടുള്ളത്. എന്നിരുന്നാലും, കരിമ്പ് കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി 9.5% ത്തില്‍ താഴെ വീണ്ടെടുക്കല്‍ ഉള്ള പഞ്ചസാര മില്ലുകളുടെ കാര്യത്തില്‍ ഒരു കിഴിവ് വേണ്ടതില്ലെന്നും ഗവണ്‍മെന്റ് തീരുമാനിച്ചു. അത്തരം കര്‍ഷകര്‍ക്ക് 2021ലെ ക്വിന്റലിന് 275.50 രൂപയുടെ സ്ഥാനത്ത് 2022-23 പഞ്ചാസരസീസണില്‍ ക്വിന്റലിന് 282.125രൂപ ഉറപ്പാക്കും.

2022-23 പഞ്ചസാര സീസണിലെ കരിമ്പിന്റെ എ2 -എഫ്.എല്‍ ഉല്‍പാദനച്ചെലവ് (അതായത് യഥാര്‍ത്ഥത്തില്‍ നല്‍കുന്ന പണ ചെലവും കുടുംബ അദ്ധ്വാനത്തിന്റെ കണക്കാക്കിയ മൂല്യവും) ക്വിന്റലിന് 162രൂപയാണ്. 10.25% വീണ്ടെടുക്കല്‍ നിരക്കിലുള്ള ക്വിന്റലിന് 305 രൂപയെന്ന ഈ എഫ്.ആര്‍.പി. ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 88.3% കൂടുതലാണ്, അതുവഴി കര്‍ഷകര്‍ക്ക് അവരുടെ ചെലവിനേക്കാള്‍ 50%ത്തിലധികം ആദായം നല്‍കുമെന്ന വാഗ്ദാനം ഉറപ്പാക്കുന്നു. 2022-23 പഞ്ചസാര സീസണിലെ എഫ്.ആര്‍.പി 2021-22ലെ നിലവിലെ പഞ്ചസാര സീസണിനേക്കാള്‍ 2.6% കൂടുതലാണ്.

കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രത്യേക താല്‍പര്യപൂര്‍വമുള്ള നയങ്ങള്‍ കാരണം, കരിമ്പ് കൃഷിയും പഞ്ചസാര വ്യവസായവും കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ വളരെയധികം മുന്നേറി, ഇപ്പോള്‍ അത് സ്വയം പര്യാപ്തതയുടെ തലത്തിലെത്തിയിട്ടുണ്ട്. ഗവണ്‍മെന്റിന്റെ സമയോചിതമായ ഇടപെടലുകളുടെയും പഞ്ചസാര വ്യവസായം, സംസ്ഥാന ഗവണ്‍മെന്റുകള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ അതോടൊപ്പം കര്‍ഷകര്‍ എന്നിവരുമായുള്ള സഹകരണത്തിന്റെയും ഫലമാണിത്. സമീപ വര്‍ഷങ്ങളില്‍ പഞ്ചസാര മേഖലയ്ക്കായി ഗവണ്‍മെന്റ് സ്വീകരിച്ച സവിശേഷമായ നടപടികള്‍ താഴെ പറയുന്നവയാണ്:

  • കരിമ്പ് കര്‍ഷകര്‍ക്ക് ഉറപ്പായ വില സുരക്ഷിതമാക്കാന്‍ കരിമ്പിന്റെ എഫ്.ആര്‍.പി നിശ്ചയിച്ചു.
  • കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ എഫ്.ആര്‍.പി ഗവണ്‍മെന്റ് 34%ല്‍ അധികം വര്‍ധിപ്പിച്ചു.
  • പഞ്ചസാരയുടെ എക്‌സ്-മില്‍ (ഉല്‍പ്പാദകന്‍ മില്ലില്‍ നിന്നും പുറത്ത് എത്തിക്കുന്ന വില) വിലയിടിവും കരിമ്പ് കുടിശ്ശിക കുമിഞ്ഞുകൂടുന്നതും തടയുന്നതിനായി പഞ്ചസാരയ്ക്ക് കുറഞ്ഞ വില്‍പ്പന വില (എം.എസ്.പി) എന്ന ആശയവും ഗവണ്‍മെന്റ് അവതരിപ്പിച്ചു ( ആദ്യമായി 2018 ജൂണ്‍ ഏഴുമുതല്‍ ബാധകമാകുന്ന തരത്തില്‍ കിലോയ്ക്ക് 29 രൂപ മിനിമം വില്‍പ്പന വിലയായി നിശ്ചയിച്ചു; 2019 ഫെബ്രുവരി 14 മുതല്‍ ബാധകമാകുന്ന തരത്തില്‍ കിലോയ്ക്ക് 31രൂപയായും നിശ്ചയിച്ചു).
  • പഞ്ചസാര കയറ്റുമതി സുഗമമാക്കുന്നതിനും കരുതല്‍ ശേഖരങ്ങള്‍ നിലനിര്‍ത്തുന്നതിനും എഥനോള്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ കുടിശ്ശിക തീര്‍ക്കുന്നതിനുമായി പഞ്ചസാര മില്ലുകള്‍ക്ക് 18,000 കോടി രൂപയിലധികം സാമ്പത്തിക സഹായം നല്‍കി.
  • മിച്ചമുള്ള പഞ്ചസാര എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് വഴിതിരിച്ചുവിട്ടത് പഞ്ചസാര മില്ലുകളെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് നയിച്ചു. അതിന്റെ ഫലമായി, അവര്‍ക്ക് കരിമ്പ് കുടിശ്ശിക നേരത്തെ തീര്‍ക്കാന്‍ കഴിയുന്നു.
  • കയറ്റുമതിയും പഞ്ചസാര എഥനോളിലേക്ക് വഴിതിരിച്ചുവിടുന്നതും കാരണം, പഞ്ചസാര മേഖല സ്വയം സുസ്ഥിരമായി മാറുകയും, മില്ലുകളുടെ പണലഭ്യത മെച്ചപ്പെടുത്തുന്നതിന് കയറ്റുമതിക്കും കരുതല്‍ശേഖരത്തിനും ബജറ്റിന്റെ പിന്തുണ ആവശ്യമില്ലാത്ത സ്ഥിതിയുമെത്തി.

കൂടാതെ, കഴിഞ്ഞ ഏതാനും പഞ്ചസാര സീസണുകളില്‍ ഉയര്‍ന്ന വിളവ് തരുന്ന കരിമ്പിന്റെ പരിചയപ്പെടുത്തല്‍, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം, പഞ്ചസാര പ്ലാന്റുകളുടെ നവീകരണം, മറ്റ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ പഞ്ചസാര മേഖലയ്ക്കായി സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി, കരിമ്പ് കൃഷിയുടെ വിസ്തൃതി, കരിമ്പ് ചതയ്ക്കല്‍, പഞ്ചസാര ഉല്‍പ്പാദനവും അതിന്റെ വീണ്ടെടുക്കല്‍ ശതമാനവും, കര്‍ഷകര്‍ക്കുള്ള പണം നല്‍കല്‍ എന്നിവ ഗണ്യമായി വര്‍ദ്ധിച്ചു.

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.

ഈ തീരുമാനം 5 കോടി കരിമ്പ് കര്‍ഷകര്‍ക്കും  അവരുടെ ആശ്രിതര്‍ക്കും പഞ്ചസാര മില്ലുകളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലുമായി ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികള്‍ക്കും ഗുണം ചെയ്യും. 9 വര്‍ഷം മുമ്പ് 2013-14 പഞ്ചസാര സീസണില്‍ എഫ്.ആര്‍.പി ക്വിന്റലിന് 210 രൂപ മാത്രമായിരിക്കുകയും ഏകദേശം 2397 എല്‍.എം. ടി( ലക്ഷം മെട്രിക് ടണ്‍) കരിമ്പ് മാത്രമാണ് പഞ്ചസാര മില്ലുകള്‍ വാങ്ങിയതും. പഞ്ചസാരമില്ലുകള്‍ക്ക് കരിമ്പ് വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് 51,000 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ എഫ്.ആര്‍.പിയില്‍ 34 ശതമാനത്തിലധികം വര്‍ദ്ധന ഗവണ്‍മെന്റ് വരുത്തി. നിലവിലെ പഞ്ചസാര സീസണിണായ 2021-22ല്‍, 1,15,196 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,530 ലക്ഷം ടണ്‍ കരിമ്പ് പഞ്ചസാര മില്ലുകള്‍ വാങ്ങി, ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.

2022-23 പഞ്ചസാര സീസണില്‍ ഏക്കര്‍ വിസ്തൃതിയിലും പ്രതീക്ഷിക്കുന്ന കരിമ്പിന്റെ ഉല്‍പ്പാദനത്തിലുമുള്ള വര്‍ദ്ധന പരിഗണിക്കുമ്പോള്‍, പഞ്ചസാര മില്ലുകള്‍ ഏകദേശം 3,600 ലക്ഷം ടണ്ണിലധികം കരിമ്പ് വാങ്ങാന്‍ സാദ്ധ്യതയുണ്ട്. ഇതിലൂടെ കരിമ്പ്കര്‍ഷകര്‍ക്ക് മൊത്തത്തില്‍ 1,20,000 കോടി രൂപ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളിലൂടെ കരിമ്പ് കര്‍ഷകര്‍ക്ക് യഥാസമയം കുടിശ്ശിക ലഭിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കും.

കഴിഞ്ഞ പഞ്ചസാര സീസണായ 2020-21ല്‍ കരിമ്പിന് ഏകദേശം 92,938 കോടിരൂപയുടെ കുടിശ്ശികയാണ് നല്‍കാനുണ്ടായിരുന്നത് അതില്‍ 92,710 കോടി രൂപ നല്‍കുകയും വെറും 228 കോടി കുടിശ്ശികയാണ് ഇനിയുള്ളത്. നിലവിലെ പഞ്ചസാര സീസണായ 2021-22ല്‍ കരിമ്പിന് നല്‍കേണ്ട ഏകദേശം1,15,196 കോടി രൂപയുടെ കുടിശികയില്‍ 2022 ഓഗസ്റ്റ് ഒന്നു വരെ കരിമ്പിന് 1,05,322 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്; അങ്ങനെ, മുന്‍ സീസണുകളേക്കാള്‍ കൂടുതലായി കരിമ്പുള്ള കുടിശികയില്‍ 91.42%വും തീര്‍ത്തു.

 

ഇന്ത്യ - ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദകരും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരും:

നിലവിലെ പഞ്ചസാര സീസണില്‍ പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നു. കഴിഞ്ഞ 8 വര്‍ഷമായി പഞ്ചസാരയുടെ ഉല്‍പ്പാദനം വര്‍ദ്ധിച്ചതോടെ, ആഭ്യന്തര ഉപഭോഗത്തിനായുള്ള ആവശ്യകത നിറവേറ്റുന്നതിനു പുറമേ, തുടര്‍ച്ചയായി പഞ്ചസാര കയറ്റുമതി ചെയ്യുന്നത് നമ്മുടെ ധനക്കമ്മി കുറയ്ക്കുന്നതിന് സഹായകമായി. 2017-18, 2018-19, 2019-20 2020-21 എന്നീ കഴിഞ്ഞ 4 പഞ്ചസാര സീസണുകളില്‍ യഥാക്രമം ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ (എല്‍.എം.ടി), 38 എല്‍.എം.ടി, 59.60 എല്‍.എം.ടി, 70 എല്‍.എം.ടി എന്നീ നീരക്കില്‍ പഞ്ചസാര കയറ്റുമതി ചെയ്തു. നിലവിലെ പഞ്ചസാര സീസണിണായ 2021-22 ല്‍ 2022 ഓഗസ്റ്റ് ഒന്നുവരെ ഏകദേശം 100 എല്‍.എം.ടി പഞ്ചസാര കയറ്റുമതി ചെയ്തിട്ടുണ്ട്, മാത്രമല്ല, കയറ്റുമതി 112 എല്‍.എം.ടി വരെ എത്താനും സാദ്ധ്യതയുണ്ട്.

കരിമ്പ് കര്‍ഷകരും പഞ്ചസാര വ്യവസായവും ഇപ്പോള്‍ ഊര്‍ജ്ജ മേഖലയില്‍ സംഭാവന ചെയ്യുന്നു:
ഇന്ത്യയ്ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85% ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, പെട്രോളിയം മേഖലയില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കുക എന്നീ ലക്ഷ്യങ്ങളോടെ, എഥനോള്‍ ബ്ലെന്‍ഡഡ് വിത്ത് പെട്രോള്‍ പദ്ധതിക്ക് കീഴില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും പെട്രോളില്‍ എഥനോള്‍ കൂട്ടികലര്‍ത്തുന്നതിനുമുള്ള നടപടികളുമായി ഗവണ്‍മെന്റ് സജീവമായി മുന്നോട്ട് പോകുന്നു. അധിക കരിമ്പ് പെട്രോളുമായി കലര്‍ത്തുന്ന എഥനോളാക്കി മാറ്റാന്‍ ഗവണ്‍മെന്റ് പഞ്ചസാര മില്ലുകളെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ഒരു ഹരിത ഇന്ധനമായി പ്രയോജനപ്പെടുക മാത്രമല്ല, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയിലെ വിദേശനാണ്യം ലാഭിക്കുകയും ചെയ്യുന്നു. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ പഞ്ചസാര സീസണുകളില്‍ ഏകദേശം യഥാക്രമം 3.37 എല്‍.എം.ടി, 9.26 എല്‍.എം.ടി, 22 എല്‍.എം.ടി പഞ്ചസാര എഥനോളാക്കുന്നതിലേക്ക് തിരിച്ചുവിട്ടു. നിലവിലെ പഞ്ചസാര സീസണിണായ 2021-22ല്‍, ഏകദേശം 35 എല്‍.എം.ടി പഞ്ചസാര ഇതിലേക്ക് തിരിച്ചുവിടുമെന്ന് കണക്കാക്കപ്പെടുന്നു, 2025-26 ഓടെ 60 എല്‍.എം.ടിയില്‍ കൂടുതല്‍ പഞ്ചസാര എഥനോളിലേക്ക് തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്, ഇത് അധിക കരിമ്പിന്റെ പ്രശ്‌നവും പണം നല്‍കുന്നതിനുള്ള കാലതാമസവും പരിഹരിക്കും. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കും.

2022ഓടെ 10% ഇന്ധന ഗ്രേഡ് എഥനോള്‍ പെട്രോളുമായി കലര്‍ത്താനും 2025-ഓടെ 20% കലര്‍ത്താനുമാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

2014 വരെ മൊളാസസ് അധിഷ്ഠിത ഡിസ്റ്റിലറികളുടെ എഥനോള്‍ വാറ്റിയെടുക്കല്‍ ശേഷി ഏകദേശം 215 കോടി ലിറ്റര്‍ മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഗവണ്‍മെന്റ് വരുത്തിയ നയ മാറ്റങ്ങള്‍ കാരണം, മൊളാസസ് അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികളുടെ ശേഷി 595 കോടി ലിറ്ററായി വര്‍ദ്ധിച്ചു. 2014ല്‍ ഏകദേശം 206 കോടി ലിറ്ററുണ്ടായിരുന്ന ധാന്യാധിഷ്ഠിത ഡിസ്റ്റിലറികളുടെ ശേഷി ഇപ്പോള്‍ 298 കോടി ലിറ്ററായി ഉയര്‍ന്നു. അങ്ങനെ, എഥനോള്‍ ഉല്‍പ്പാദനത്തിന്റെ മൊത്തത്തിലുള്ള ശേഷി കഴിഞ്ഞ 8 വര്‍ഷത്തിനിടെ 2014-ലെ 421 കോടി ലിറ്ററില്‍ നിന്ന് 2022 ജൂലൈയില്‍ 893 കോടി ലിറ്ററായി വര്‍ദ്ധിച്ച് ഇരട്ടിയായി. എഥനോള്‍ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബാങ്കുകളില്‍ നിന്ന് പഞ്ചസാര മില്ലുകള്‍/ഡിസ്റ്റലറികള്‍ എന്നിവയ്ക്ക് ലഭിക്കുന്ന വായ്പകള്‍ക്ക് ഗവണ്‍മെന്റ് പലിശയിളവും നല്‍കുന്നുണ്ട് . ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എഥനോള്‍ മേഖലയില്‍ ഏകദേശം 41,000 കോടി നിക്ഷേപം നടത്തിയിട്ടുണ്ട്.
2013-14 എഥനോള്‍ വിതരണ വര്‍ഷത്തില്‍ (ഇ.എസ്.വൈ) ഒ.എം.സികളി (രാജ്യത്തിലെ എണ്ണകമ്പനികള്‍) ലേക്കുള്ള എഥനോള്‍ വിതരണം 38 കോടി ലിറ്റര്‍ മാത്രമായിരുന്നു, അതില്‍ 1.53% മാത്രമായിരുന്നു മിശ്രണം. ഫ്യുവല്‍ ഗ്രേഡ് എഥനോളിന്റെ ഉല്‍പ്പാദനവും ഒ.എം.സികളിലേക്കുള്ള വിതരണവും 2013-14 മുതല്‍ 8 മടങ്ങ് വര്‍ദ്ധിച്ചു. 2020-21 (ഡിസംബര്‍ - നവംബര്‍)ലെ എഥനോള്‍ വിതരണ വര്‍ഷത്തില്‍, ഏകദേശം 302.30 കോടി ലിറ്റര്‍ എഥനോള്‍ ഒ.എം.സികള്‍ക്ക് വിതരണം ചെയ്തു, അതുവഴി 8.1% മിശ്രണ തലം കൈവരിച്ചു. നിലവിലെ ഇ.എസ്.വൈയായ 202122 ല്‍, നമുക്ക് 10.17% മിശ്രമണതലം നേടാന്‍ കഴിഞ്ഞു. നിലവിലെ ഇ.എസ്.വൈയായ 202122 ല്‍ പെട്രോളുമായി കലര്‍ത്തുന്നതിനായി പഞ്ചസാര മില്ലുകള്‍ / ഡിസ്റ്റിലറികള്‍ വഴി 400 കോടി ലിറ്ററിലധികം എഥനോള്‍ വിതരണം ചെയ്യാന്‍ സാദ്ധ്യതയുണ്ട്, 2013-14 വര്‍ഷത്തെ വിതരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 10 മടങ്ങ് വരും.

പഞ്ചസാര വ്യവസായം സ്വയം പര്യാപ്തമാകുന്നു:

നേരത്തെ, പഞ്ചസാര വില്‍പ്പനയെയാണ് പഞ്ചസാരമില്ലുകള്‍ വരുമാനമുണ്ടാക്കാനായി ആശ്രയിച്ചിരുന്നത്. ഏത് സീസണിലെയും മിച്ച ഉല്‍പ്പാദനം അവരുടെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കുകയും അത് കര്‍ഷകരുടെ കരിമ്പ് വില കുടിശ്ശിക കുമിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യുമായിരുന്നു. അവരുടെ പണലഭ്യത മെച്ചപ്പെടുത്താന്‍ കാലാകാലങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മിച്ചമുള്ള പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനും പഞ്ചസാര എഥനോളിലേക്ക് തിരിച്ചുവിടുന്നതിനുള്ള പ്രോത്സാഹനം ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രത്യേക താല്‍പര്യത്തോടെയുള്ള നയങ്ങള്‍ കാരണം, പഞ്ചസാര വ്യവസായം ഇപ്പോള്‍ സ്വയം സുസ്ഥിരമായി മാറിയിരിക്കുന്നു.
2013-14 മുതല്‍ എണ്ണ വിപണന കമ്പനികള്‍ക്ക് (ഒ.എം.സി) എഥനോള്‍ വില്‍ക്കുന്നതിലൂടെ പഞ്ചസാര മില്ലുകള്‍ 49,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. നിലവിലെ പഞ്ചസാര സീസണിണായ 2021-22, ഒ.എം.സികള്‍ക്ക് എഥനോള്‍ വില്‍ക്കുന്നതിലൂടെ പഞ്ചസാര മില്ലുകള്‍ 2ഏകദേശം 20,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കും; ഇത് പഞ്ചസാര മില്ലുകളുടെ പണലഭ്യത മെച്ചപ്പെടുത്തുകയും കര്‍ഷകരുടെ കരിമ്പിനുള്ള കുടിശ്ശിക തീര്‍ക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെയും അതിന്റെ ഉപോല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ നിന്നുള്ള വരുമാനം, ഒഎംസികള്‍ക്കുള്ള എഥനോള്‍ വിതരണം, ബാഗാസ് അധിഷ്ഠിത കോജനറേഷന്‍ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം, പ്രസ് ചെളിയില്‍ നിന്നുള്ള പൊട്ടാഷിന്റെ വില്‍പ്പന എന്നിവ പഞ്ചസാര മില്ലുകളുടെ മുകള്‍തലത്തിലേയും താഴേത്തലത്തേയും വളര്‍ച്ച മെച്ചപ്പെടുത്തി.

കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടികളും എഫ്.ആര്‍.പി വര്‍ദ്ധനയും കരിമ്പ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പഞ്ചസാരയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിനായി പഞ്ചസാര ഫാക്ടറികളുടെ തുടര്‍പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്നു. പഞ്ചസാര മേഖലയ്ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്രിയാത്മക നയങ്ങള്‍ കാരണം, ഇന്ത്യ ഇപ്പോള്‍ ഊര്‍ജ്ജ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് .

--ND--

 



(Release ID: 1848076) Visitor Counter : 192