പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു


പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യഘടകമായി സമര്‍പ്പിച്ചു 


“പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പുതിയ പ്രതിജ്ഞകള്‍ എടുക്കുകയും ആ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയാണിത്”


“ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചു പ്രഗതി മൈതാനത്തെ മാറ്റാനുള്ള ക്യാമ്പയിന്റെ ഭാഗമാണ് ഈ പദ്ധതി”


“രാജ്യതലസ്ഥാനത്തു ലോകോത്തര പരിപാടികള്‍ക്കായുള്ള അത്യാധുനിക സൗകര്യങ്ങള്‍, പ്രദര്‍ശനശാലകള്‍ എന്നിവയൊരുക്കാന്‍ ഇന്ത്യാഗവണ്‍മെന്റ് പ്രയത്‌നം തുടരുകയാണ്” 


“കേന്ദ്ര ഗവണ്മെന്റ് വികസിപ്പിച്ചെടുത്ത ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ഡല്‍ഹിയുടെ മുഖച്ഛായ മാറ്റി ആധുനികമാക്കുകയാണ്. ഈ മാറ്റം വിധി തിരുത്തിയെഴുതുന്നതിനുള്ള മാര്‍ഗം കൂടിയാണ്.” 


“സാധാരണക്കാരുടെ ജീവിതസൗകര്യം വര്‍ധിപ്പിക്കുന്നതിലൂടെയാണ് അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”


“സമ്പര്‍ക്കസൗകര്യങ്ങളുള്ള ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനങ്ങളിലൊന്നായി ഡല്‍ഹി ഉയരുന്നു” 


“ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഏവരുടെയും വിശ്വാസത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും മാധ്യമമാണ്”

“ഇതാദ്യമായാണ് ഒരു ഗവണ്മെന്റ് നഗരാസൂത്രണത്തിന് ഇത്ര വലിയ തോതില്‍ പ്രാധാന്യം നല്‍കുന്നത്”

.

Posted On: 19 JUN 2022 1:13PM by PIB Thiruvananthpuram

പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിച്ചു. സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രഗതി മൈതാന്‍ പുനര്‍വികസനപദ്ധതിയുടെ അവിഭാജ്യഘടകമാണ്. കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ ഹര്‍ദീപ് സിങ് പുരി, ശ്രീ സോം പ്രകാശ്, ശ്രീമതി അനുപ്രിയ പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഡല്‍ഹിയിലെ ജനങ്ങള്‍ക്കു കേന്ദ്രഗവണ്മെന്റിന്റെ വലിയൊരു സമ്മാനമാണു പദ്ധതിയെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കും മഹാമാരിയും പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയുടെ പുതിയ തൊഴില്‍ സംസ്‌കാരത്തെയും, പദ്ധതി പൂര്‍ത്തിയാക്കിയതിനു തൊഴിലാളികളെയും എന്‍ജിനിയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. “പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പുതിയ പ്രതിജ്ഞകള്‍ എടുക്കുകയും ആ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യയാണിത്”- പ്രധാനമന്ത്രി പറഞ്ഞു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചു പ്രഗതി മൈതാനത്തെ മാറ്റാനുള്ള ക്യാമ്പയിന്റെ ഭാഗമാണ് ഈ തുരങ്കമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കു മാറ്റങ്ങളുണ്ടാക്കിയിട്ടും, ഇന്ത്യയെ പ്രദര്‍ശിപ്പിക്കാനായി സൃഷ്ടിച്ച പ്രഗതി മൈതാനം, മുന്‍കൈയെടുക്കാത്തതിന്റെയും രാഷ്ട്രീയകാരണങ്ങളുടെയും പശ്ചാത്തലത്തില്‍, പിന്നാക്കം പോയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. “നിര്‍ഭാഗ്യവശാല്‍ പ്രഗതി മൈതാനത്തിന് അധികം ‘പ്രഗതി’ (പുരോഗതി) ഉണ്ടായില്ല”, അദ്ദേഹം പറഞ്ഞു. കൊട്ടിഘോഷിച്ചിട്ടും പരസ്യങ്ങള്‍ നല്‍കിയിട്ടും മുമ്പ് ഇതു നടപ്പായിരുന്നില്ല. “രാജ്യതലസ്ഥാനത്തു ലോകോത്തര പരിപാടികള്‍ക്കായുള്ള അത്യാധുനിക സൗകര്യങ്ങള്‍, പ്രദര്‍ശനശാലകള്‍ എന്നിവയൊരുക്കാന്‍ ഇന്ത്യാഗവണ്‍മെന്റ് പ്രയത്‌നം തുടരുകയാണ്”- ദ്വാരകയിലെ അന്താരാഷ്ട്ര സമ്മേളന പ്രദര്‍ശന കേന്ദ്രം, പ്രഗതി മൈതാന പുനര്‍വികസന പദ്ധതി എന്നിവ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. “കേന്ദ്ര ഗവണ്മെന്റ് വികസിപ്പിച്ചെടുത്ത ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ഡല്‍ഹിയുടെ മുഖച്ഛായ മാറ്റി ആധുനികമാക്കുകയാണ്. ഈ മാറ്റം വിധി തിരുത്തിയെഴുതുന്നതിനുള്ള മാര്‍ഗം കൂടിയാണ്”- അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സാധാരണക്കാരുടെ ജീവിതസൗകര്യം വര്‍ധിപ്പിക്കുന്നതിലൂടെയാണ്. പരിസ്ഥിതി അവബോധമുള്ളതും കാലാവസ്ഥയെ കണക്കിലെടുക്കുന്നതുമായ അടിസ്ഥാനസൗകര്യവികസനത്തിന്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, പരിസ്ഥിതി സൗഹൃദ നിര്‍മാണം, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിചരണം എന്നിവയെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിനുള്ള മനോഭാവത്തിന്റെ ഉദാഹരണമായി ആഫ്രിക്ക അവന്യൂവിലെയും കസ്തൂര്‍ബാ ഗാന്ധി റോഡിലെയും പുതിയ പ്രതിരോധ ഓഫീസ് സമുച്ചയത്തെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ വിസ്ത പദ്ധതി അതിവേഗം മുന്നോട്ടുപോകുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വരും ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനം ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാകുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിമാനകരമാകുമെന്നും പറഞ്ഞു.

സമയവും, ഏകദേശ കണക്കനുസരിച്ച് 55 ലക്ഷം ലിറ്റര്‍ ഇന്ധനവും ലാഭിക്കാനും ഗതാഗതത്തിരക്കു കുറയ്ക്കാനും സംയോജിത ഇടനാഴി സഹായിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി 5 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമായ പാരിസ്ഥിതികമെച്ചം ഉള്‍പ്പെടെയുള്ള വലിയ നേട്ടങ്ങള്‍ ഇടനാഴിയില്‍ നിന്നു ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. ജീവിതസൗകര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ശാശ്വത പരിഹാരങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഡല്‍ഹി തലസ്ഥാനമേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ അഭൂതപൂര്‍വമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ, ഡല്‍ഹി-എന്‍സിആറിലെ മെട്രോ സര്‍വീസ് 193 കിലോമീറ്ററില്‍ നിന്ന് 400 കിലോമീറ്റര്‍ എന്ന നിലയില്‍ ഏകദേശം ഇരട്ടിയിലധികമായി വികസിപ്പിച്ചു.”- പ്രധാനമന്ത്രി പറഞ്ഞു. മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ കിഴക്ക്-പടിഞ്ഞാറ് അനുബന്ധ അതിവേഗപാത, ഡല്‍ഹി-മീററ്റ് അതിവേഗപാത എന്നിവ ഡല്‍ഹിയിലെ പൗരന്മാര്‍ക്കു വളരെയധികം സഹായകമാണ്. കാശി റെയില്‍വേ സ്റ്റേഷനില്‍ ജനങ്ങളുമായും മറ്റും നടത്തിയ സംഭാഷണങ്ങള്‍ പരാമര്‍ശിച്ച്, സാധാരണക്കാരന്റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടെന്നും ആ മാറ്റത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി-മുംബൈ അതിവേഗപാത, ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗപാത, ഡല്‍ഹി-അമൃതസര്‍ അതിവേഗപാത, ഡല്‍ഹി-ചണ്ഡീഗഢ് അതിവേഗപാത, ഡല്‍ഹി-ജയ്പുര്‍ അതിവേഗപാത എന്നിവ സമ്പര്‍ക്കസൗകര്യങ്ങളുള്ള ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനങ്ങളിലൊന്നായി ഡല്‍ഹിയെ മാറ്റുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹിയുടെ സ്വത്വം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഡല്‍ഹി മീററ്റ് അതിവേഗ റെയില്‍ സംവിധാനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്‌കൂള്‍-ഓഫീസ് യാത്രക്കാര്‍, ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍, വ്യവസായസമൂഹം എന്നിവയ്ക്ക് ഇതു പ്രയോജനപ്രദമാണ്.

പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ കാഴ്ചപ്പാടിലൂടെ രാജ്യം ബഹുതല സമ്പര്‍ക്കസൗകര്യം സൃഷ്ടിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി ഏവരുടെയും വിശ്വാസത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും മാധ്യമമാണ്- അദ്ദേഹം പറഞ്ഞു. അടുത്തിടെ ധര്‍മശാലയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തില്‍ ഗതിശക്തിയെക്കുറിച്ചു പറയവെ, സംസ്ഥാനങ്ങള്‍ അക്കാര്യം സ്വീകരിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ‘അമൃത് കാല്‍’ വേളയില്‍, രാജ്യത്തെ മെട്രോ നഗരങ്ങളുടെ വ്യാപ്തി വിപുലീകരിക്കേണ്ടതും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ മികച്ച ആസൂത്രണത്തോടെ പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ദ്രുതഗതിയില്‍ വികസിക്കുന്നതിനു നഗരങ്ങള്‍ ഹരിതാഭവും ശുചിത്വമാര്‍ന്നതും സൗഹാര്‍ദപരവുമാക്കേണ്ടതുണ്ട്. നഗരവല്‍ക്കരണത്തെ, വെല്ലുവിളി എന്നതിലുപരി അവസരമായി നാം എടുക്കുകയാണെങ്കില്‍, അതു രാജ്യത്തിന്റെ ബഹുമുഖ വികസനത്തിനു സംഭാവനയേകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇതാദ്യമായാണ് ഒരു ഗവണ്മെന്റ് നഗരാസൂത്രണത്തിന് ഇത്ര വലിയ തോതില്‍ പ്രാധാന്യം നല്‍കുന്നത് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ പാവപ്പെട്ടവര്‍ മുതല്‍ ഇടത്തരക്കാര്‍ വരെ എല്ലാവര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ നഗരമേഖലയിലെ 1.7 കോടിയിലധികം പാവപ്പെട്ടവര്‍ക്കു പക്കാ വീടുകള്‍ ഉറപ്പാക്കി. ലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് അവരുടെ വീടുനിര്‍മാണത്തിനു സഹായവും നല്‍കി. നഗരങ്ങളിലെ ആധുനിക പൊതുഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, സിഎന്‍ജിയും വൈദ്യുതിയും അടിസ്ഥാനമാക്കിയുള്ള യാത്രാസംവിധാനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതായി കാണാം. കേന്ദ്ര ഗവണ്മെന്റിന്റെ ‘ഫെയിം’ പദ്ധതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനത്തില്‍ നിന്നിറങ്ങി തുരങ്കത്തിലൂടെ നടന്ന പ്രധാനമന്ത്രി തുരങ്കത്തിലെ കലാസൃഷ്ടികള്‍ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മൂല്യവര്‍ധന പ്രകടിപ്പിക്കുന്നുവെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരത’ത്തിന്റെ മഹത്തായ പഠനകേന്ദ്രമാണിതെന്നും പറഞ്ഞു. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും നീളമേറിയ ആര്‍ട്ട് ഗാലറികളില്‍ ഒന്നായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചകളില്‍ ഏതാനും മണിക്കൂറുകളെങ്കിലും തുരങ്കം സ്‌കൂള്‍ കുട്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി മാറ്റിവയ്ക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പദ്ധതിയുടെ വിശദാംശങ്ങള്‍:

പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി 920 കോടിയിലധികം രൂപ ചെലവഴിച്ചാണു നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രഗവണ്‍മെന്റാണ് ഇതിനുള്ള തുക പൂര്‍ണമായും വകയിരുത്തിയത്. പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ ലോകോത്തര പ്രദര്‍ശന-സമ്മേളന  കേന്ദ്രത്തിലേക്കു തടസ്സരഹിതവും സുഗമവുമായ പ്രവേശനം ലഭ്യമാക്കി അതിലൂടെ പ്രഗതി മൈതാനത്തു നടക്കുന്ന പരിപാടികളില്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കലാണ് ഇതിന്റെ ലക്ഷ്യം.

പ്രഗതി മൈതാനത്തിനു മാത്രമല്ല പദ്ധതി ഗുണം ചെയ്യുന്നത്. പദ്ധതി തടസ്സരഹിതമായ വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും വലിയ രീതിയില്‍ ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. നഗര അടിസ്ഥാനസൗകര്യങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്കു സുഗമമായ ജീവിതം ഉറപ്പാക്കുക എന്ന ഗവണ്‍മെന്റിന്റെ സമഗ്രമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.

പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. ഇതു പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെ കടന്നുപോകുന്നു. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തിനു പ്രഗതി മൈതാനത്തിന്റെ വലിയ അടിത്തറയിലെ പാര്‍ക്കിങ്ങിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ നിരവധി ലക്ഷ്യങ്ങളുണ്ട്. പാര്‍ക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിനു പ്രധാന തുരങ്ക റോഡിനു താഴെ രണ്ടു ക്രോസ് ടണലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നതാണു തുരങ്കത്തിന്റെ സവിശേഷഘടകം. മികച്ച അഗ്‌നിശമന സംവിധാനം, ആധുനിക വായുസഞ്ചാരമാര്‍ഗം, തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന ജലനിര്‍ഗമന സംവിധാനം, ഡിജിറ്റലായി നിയന്ത്രിക്കപ്പെടുന്ന സിസിടിവി, തുരങ്കത്തിനുള്ളിലെ പൊതു അറിയിപ്പ് സംവിധാനം തുടങ്ങി ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിനും മറ്റുമായി നൂതനമായ ആഗോള നിലവാരമുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഈ തുരങ്കം ഭൈറോണ്‍ മാര്‍ഗിലേക്കുള്ള ബദല്‍ പാതയായി വര്‍ത്തിക്കും. നിലവില്‍ താങ്ങാവുന്നതിലും അധികം ഗതാഗതമാണ് ഭൈറോണ്‍ മാര്‍ഗിനുള്ളത്. ഭൈറോണ്‍ മാര്‍ഗിലെ ഗതാഗതഭാരം പകുതിയിലധികം കുറയ്ക്കാന്‍ പുതിയ സംവിധാനത്തിനാകുമെന്നാണു പ്രതീക്ഷ.

തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളും ഉണ്ടാകും (നാലെണ്ണം മഥുര റോഡിലും ഒന്ന് ഭൈറോണ്‍ മാര്‍ഗിലും ഒന്ന് റിങ് റോഡും ഭൈറോണ്‍ മാര്‍ഗും ചേരുന്ന ഇടത്തും).

--ND--

 

Pragati Maidan Integrated Transit Corridor will ensure ease of living by helping save time and cost of commuters in a big way. https://t.co/e98TMk3z0i

— Narendra Modi (@narendramodi) June 19, 2022

आज दिल्ली को केंद्र सरकार की तरफ से आधुनिक इंफ्रास्ट्रक्चर का बहुत सुंदर उपहार मिला है: PM @narendramodi at inauguration of Pragati Maidan Integrated Transit Corridor

— PMO India (@PMOIndia) June 19, 2022

दशकों पहले भारत की प्रगति को, भारतीयों के सामर्थ्य, भारत के प्रॉडक्ट्स, हमारी संस्कृति को शोकेस करने के लिए प्रगति मैदान का निर्माण हुआ था।

तबसे भारत बदल गया, भारत का सामर्थ्य बदल गया, ज़रूरतें कई गुणा बढ़ गईं, लेकिन प्रगति मैदान की ज्यादा प्रगति नहीं हुई: PM @narendramodi

— PMO India (@PMOIndia) June 19, 2022

देश की राजधानी में विश्व स्तरीय कार्यक्रमों के लिए state of the art सुविधाएं हों, एक्जीबिशन हॉल हों, इसके लिए भारत सरकार निरंतर काम कर रही है: PM @narendramodi

— PMO India (@PMOIndia) June 19, 2022

दिल्ली-एनसीआर की समस्याओं के समाधान के लिए बीते 8 सालों में हमने अभूतपूर्व कदम उठाए हैं।

बीते 8 सालों में दिल्ली-एनसीआर में मेट्रो सेवा का दायरा 193 किलोमीटर से करीब 400 किलोमीटर तक पहुंच चुका है: PM @narendramodi

— PMO India (@PMOIndia) June 19, 2022

गतिशक्ति मास्टरप्लान सबको साथ लेकर, सबको विश्वास में लेकर, सबका प्रयास का ही एक माध्यम है।

कोई प्रोजेक्ट लटके नहीं, सारे डिपार्टमेंट तालमेल से काम करें, हर विभाग को पूरी जानकारी हो, यही सोच को लेकर गतिशक्ति का निर्माण हुआ है: PM @narendramodi

— PMO India (@PMOIndia) June 19, 2022

 



(Release ID: 1835280) Visitor Counter : 138