പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു


ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനവും അതിന്റെ ചരിത്രവും മനുഷ്യാവകാശങ്ങൾക്ക് വലിയ പ്രചോദനം: പ്രധാനമന്ത്രി

ലോകം മുഴുവൻ നമ്മുടെ ബാപ്പുവിനെ മനുഷ്യാവകാശങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായി കാണുന്നു: പ്രധാനമന്ത്രി

മനുഷ്യാവകാശങ്ങൾ എന്ന ആശയം ദരിദ്രരുടെ അന്തസ്സുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന് ഞങ്ങൾ മുസ് ലിം സ്ത്രീകൾക്ക് പുതിയ അവകാശങ്ങൾ നൽകി: പ്രധാനമന്ത്രി

തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി ഇന്ത്യ ഉറപ്പാക്കി, പല വികസിത രാജ്യങ്ങൾക്കും പോലും നേടാൻ കഴിയാത്ത നേട്ടം: പ്രധാനമന്ത്രി

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള തിരഞ്ഞെടുത്ത വ്യാഖ്യാനത്തിനെതിരേ ജാഗ്രത

മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനം നടക്കുന്നത് രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ലാഭനഷ്ടത്തിന്റെയും കണ്ണാടിയിലൂടെ കാണുമ്പോൾ: പ്രധാനമന്ത്രി

അവകാശങ്ങളും കടമകളും മനുഷ്യവികസനത്തിന്റെയും മനുഷ്യ അന്തസിന്റെയും യാത്രയിലെ രണ്ട് പാളങ്ങൾ: പ്രധാനമന്ത്രി

Posted On: 12 OCT 2021 12:53PM by PIB Thiruvananthpuram

 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ  (എൻഎച്ച് ആർ സി)   28 -ാമത്  സ്ഥാപക ദിന പരിപാടിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.

 ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനവും അതിന്റെ ചരിത്രവും മനുഷ്യാവകാശങ്ങൾക്കും ഇന്ത്യയുടെ മനുഷ്യാവകാശ മൂല്യങ്ങൾക്കും വലിയ പ്രചോദനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, 
പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  ഒരു രാഷ്ട്രമെന്ന നിലയിൽ, ഒരു സമൂഹമെന്ന നിലയിൽ അനീതികളെയും അതിക്രമങ്ങളെയും  നാം എതിർത്തു, നൂറ്റാണ്ടുകളായി നമ്മുടെ അവകാശങ്ങൾക്കായി നാം പോരാടി.  ഒന്നാം ലോകമഹായുദ്ധത്തിന്റെ അക്രമത്തിൽ ലോകം മുഴുവൻ മുങ്ങിപ്പോയ ഒരു സമയത്ത്, ഇന്ത്യ മുഴുവൻ ലോകത്തിനും അവകാശങ്ങളുടെയും അഹിംസയുടെയും പാത നിർദ്ദേശിച്ചു.  " ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ നമ്മുടെ ബാപ്പുവിനെ മനുഷ്യാവകാശങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായി കാണുന്നു, ”മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.  പല അവസരങ്ങളിലും ലോകം നിരാശപ്പെടുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തപ്പോഴും, ഇന്ത്യ മനുഷ്യാവകാശങ്ങളോട് ഉറച്ചതും സംവേദനക്ഷമവുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

 മനുഷ്യാവകാശങ്ങൾ എന്ന ആശയം പാവപ്പെട്ടവരുടെ അന്തസ്സുമായി അടുത്ത ബന്ധമുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവർക്ക് ഗവണ്മെന്റ്  പദ്ധതികളുടെ തുല്യ വിഹിതം ലഭിക്കാത്തപ്പോൾ അവകാശങ്ങളുടെ ചോദ്യം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.  പാവപ്പെട്ടവരുടെ അന്തസ്സ് ഉറപ്പുവരുത്താനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ പ്രധാനമന്ത്രി എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി.  വെളിയിട മലമൂത്ര വിസർജ്ജനത്തിൽ നിന്ന് സ്വാതന്ത്ര്യം ഉറപ്പാകുന്ന ഒരു പാവപ്പെട്ട വ്യക്തിക്ക് ശൗചാലയങ്ങൾ ലഭിക്കുമ്പോൾ, അയാൾക്ക് അന്തസ്സ് ലഭിക്കുന്നു, അതുപോലെ തന്നെ, ബാങ്കിൽ പ്രവേശിക്കാൻ മടിക്കുന്ന ഒരു പാവത്തിന് ഒരു ജൻ ധൻ അക്കൗണ്ട് ലഭിക്കുന്നു: അത് അന്തസ്സ് ഉറപ്പാക്കുന്നു: അദ്ദേഹം പറഞ്ഞു.  അതുപോലെ, റുപേ കാർഡ്, ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ, സ്ത്രീകൾക്കുള്ള ഉറപ്പുള്ള വീടുകളുടെ സ്വത്തവകാശം എന്നിവ ആ ദിശയിലുള്ള പ്രധാന ഘട്ടങ്ങളാണ്.

 കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ വിഭാഗങ്ങളിൽ വിവിധ തലങ്ങളിൽ നടക്കുന്ന അനീതികൾ  നീക്കംചെയ്യാനും രാജ്യം ശ്രമിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  പതിറ്റാണ്ടുകളായി മുസ് ലിം സ്ത്രീകൾ മുത്തലാഖിനെതിരെ ഒരു നിയമം ആവശ്യപ്പെട്ടിരുന്നു."മുത്തലാഖിനെതിരെ ഒരു നിയമം കൊണ്ടുവന്ന് ഞങ്ങൾ മുസ് ലിം സ്ത്രീകൾക്ക് പുതിയ അവകാശങ്ങൾ നൽകിയിട്ടുണ്ട്, ”പ്രധാനമന്ത്രി പറഞ്ഞു.  സ്ത്രീകൾക്കായി നിരവധി മേഖലകൾ തുറന്നു. കൂടാതെ അവർക്ക് മുഴുവൻ സമയവും സുരക്ഷയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി.  തൊഴിലെടുക്കുന്ന വനിതകൾക്ക് 26 ആഴ്ച ശമ്പളമുള്ള പ്രസവാവധി ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇത് പല വികസിത രാജ്യങ്ങൾക്കും പോലും കൈവരിക്കാൻ 
കഴിയാത്ത നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.  അതുപോലെ, ട്രാൻസ്-ജെൻഡറുകൾക്കും  കുട്ടികൾക്കും നാടോടികൾക്കും അർദ്ധ-നാടോടികൾക്കുമുള്ള ഗവൺമെൻ്റ് നടപടികളുടെ പട്ടികയും  പ്രധാനമന്ത്രി നിരത്തി. 

  സമീപ വർഷങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഒട്ടേറെ  നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അവരെ പുതിയ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും.  പാരാലിംപിക്സിലെ പാര-അത്‌ലറ്റുകളുടെ സമീപകാലത്തെ പ്രചോദനാത്മകമായ പ്രകടനം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഭിന്നശേഷി സൗഹൃദപരവും  ഭിന്നശേഷിക്കാർക്ക്  മനസ്സിലാകുന്ന ഭാഷയും അംഗീകൃതമാക്കിയിരിക്കുന്നു.

 പകർച്ചവ്യാധി സമയത്ത്, പാവപ്പെട്ടവർക്കും നിരാലംബർക്കും  മുതിർന്ന പൗരന്മാർക്കും അവരുടെ അക്കൗണ്ടിൽ നേരിട്ട് സാമ്പത്തിക സഹായം നൽകിയെന്ന് ശ്രീ മോദി പറഞ്ഞു.  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കിയതിനാൽ കുടിയേറ്റ തൊഴിലാളികൾക്കു വളരെയധികം ബുദ്ധിമുട്ടുകൾ ഒഴിവായി.

 മനുഷ്യാവകാശങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വ്യാഖ്യാനത്തിനും രാജ്യത്തിന്റെ പ്രതിച്ഛായ കുറയ്ക്കുന്നതിന് മനുഷ്യാവകാശങ്ങൾ ഉപയോഗിക്കുന്നതിനും എതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.  ചില ആളുകൾ മനുഷ്യാവകാശങ്ങളെ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കാൻ തുടങ്ങിയിരിക്കുന്നു.  ഒരു സാഹചര്യത്തിൽ ലംഘനം കാണാനുള്ള പ്രവണത സമാനമായ മറ്റൊരു സാഹചര്യത്തിലില്ല. ഇത് മനുഷ്യാവകാശങ്ങളെ വളരെയധികം ബാധിച്ചതായി അദ്ദേഹം പറഞ്ഞു.  രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ലാഭനഷ്ടത്തിന്റെയും കണ്ണാടിയിലൂടെ കാണുമ്പോൾ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  "ഈ തിരഞ്ഞെടുക്കപ്പെട്ട പെരുമാറ്റം ജനാധിപത്യത്തിനും ഒരുപോലെ ദോഷകരമാണ്", പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

 മനുഷ്യാവകാശങ്ങൾ അവകാശങ്ങളുടെ മാത്രമല്ല, നമ്മുടെ കടമകളുടെയും വിഷയമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനപെട്ടതാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു.  അവകാശങ്ങളും കടമകളും മാനവ വികസനത്തിന്റെയും മനുഷ്യ അന്തസിന്റെയും യാത്രയിലെ രണ്ട് പാളങ്ങളാണ്. അവകാശങ്ങൾ പോലെ കടമകളും പ്രാധാന്യമുള്ളതാണെന്നും അവ പരസ്പരപൂരകമായതുകൊണ്ടുതന്നെ അവയെക്കുറിച്ചു വെവ്വേറെ ചർച്ച ചെയ്യരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം , പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ, ഹൈഡ്രജൻ ദൗത്യം തുടങ്ങിയ നടപടികളിലൂടെ ഇന്ത്യ സുസ്ഥിര ജീവിതത്തിന്റെയും പരിസ്ഥിതി സൗഹൃദ വളർച്ചയുടെയും ദിശയിലേക്ക് വേഗത്തിൽ നീങ്ങുകയാണെന്ന് ഭാവി തലമുറകളുടെ മനുഷ്യാവകാശങ്ങൾ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.  
 



(Release ID: 1763211) Visitor Counter : 227