പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി



മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസിന്റെ നൂറുശതമാനം പൂര്‍ത്തിയാക്കിയതില്‍ ഗോവയെ അഭിനന്ദിച്ചു


ഈ വേളയില്‍ ശ്രീ മനോഹര്‍ പരീക്കറുടെ സേവനങ്ങള്‍ സ്മരിക്കുന്നു


ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം, ഏവരുടെയും വിശ്വാസം, ഏവരുടെയും പരിശ്രമം എന്നിവയുടെ മികച്ച ഫലങ്ങള്‍ ഗോവ പ്രകടമാക്കി: പ്രധാനമന്ത്രി


കഴിഞ്ഞ കാലങ്ങളില്‍ എന്റെ നിരവധി ജന്മദിനങ്ങള്‍ നിസ്സംഗമായി കടന്നുപോയിട്ടുണ്ട്. എന്നാല്‍, ഇന്നലെ എന്നെ ഏറെ വികാരധീനനാക്കിയ ദിവസമായിരുന്നു. കാരണം 2.5 കോടി ജനങ്ങള്‍ പ്രതിരോധകുത്തിവയ്‌പെടുത്തു: പ്രധാനമന്ത്രി


ഓരോ മണിക്കൂറിലും 15 ലക്ഷത്തിലധികം ഡോസും ഓരോ മിനിറ്റിലും 26,000ത്തിലധികം ഡോസും ഓരോ സെക്കന്‍ഡിലും 425ലധികം ഡോസും നല്‍കുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി


ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന ഗോവയുടെ ഓരോ നേട്ടവും എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു: പ്രധാനമന്ത്രി


ഗോവ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ കരുത്തുറ്റ അടയാളപ്പെടുത്തല്‍ കൂടിയാണ്: പ്രധാനമന്ത്രി

Posted On: 18 SEP 2021 12:40PM by PIB Thiruvananthpuram

ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

ആരോഗ്യ പ്രവര്‍ത്തകരുമായും ഗുണഭോക്താക്കളുമായുമുള്ള ആശയവിനിമയം

ആശയവിനിമയത്തിനിടെ, ഗോവ മെഡിക്കല്‍ കോളജിലെ ലക്ചററായ ഡോ. നിതിന്‍ ധുപ്ദാലെയോട് കോവിഡ് വാക്‌സിനെടുക്കാന്‍ ജനങ്ങളില്‍ എങ്ങനെ അവബോധം സൃഷ്ടിച്ചു എന്നു പ്രധാനമന്ത്രി ആരാഞ്ഞു. മുമ്പുള്ള കാമ്പയിനുകളില്‍ നിന്ന് കോവിഡ് പ്രതിരോധ കുത്തിവയ്പ് കാമ്പയിന്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചര്‍ച്ച ചെയ്തു. ഈ പ്രത്യേക പ്രചാരണത്തിന്റെ ദൗത്യ പ്രചാരണ രീതിയെ ഡോ. ധുപ്ദാലെ പ്രശംസിച്ചു. 2.5 കോടി ജനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കിയശേഷവും, വാക്‌സിന്‍ എടുത്തവരില്‍നിന്നുണ്ടാകുന്നതിനു പകരം പ്രതിപക്ഷ കക്ഷികളില്‍ നിന്നെങ്ങനെയാണ് പ്രതികരണമുണ്ടാകുന്നതെന്നതില്‍ അത്ഭുതം തോന്നുന്നുവെന്ന് പ്രതിപക്ഷ കക്ഷിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് 100% പൂര്‍ത്തിയാക്കിയതിന് ഡോക്ടര്‍മാരെയും മറ്റ് കൊറോണ യോദ്ധാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ഗുണഭോക്താവും ആക്ടിവിസ്റ്റുമായ ശ്രീ നസീര്‍ ഷെയ്ഖുമായി സംസാരിച്ച പ്രധാനമന്ത്രി, വാക്‌സിനെടുക്കാന്‍ മറ്റുള്ളവരില്‍ അവബോധം സൃഷ്ടിക്കാനുള്ള തീരുമാനം എടുത്തത് എങ്ങനെയെന്ന് ആരാഞ്ഞു. പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നസീറിനോട് ചോദിച്ചു. പ്രതിരോധ കുത്തിവയ്‌പ്പെടുത്തപ്പോള്‍ അദ്ദേഹത്തിനുണ്ടായ അനുഭവത്തെക്കുറിച്ചും ശ്രീ നസീറിനോട് ആരാഞ്ഞു. ശ്രീ നസീര്‍ ഷെയ്ഖിനെപ്പോലെയുള്ളവരുടെ പ്രയത്‌നങ്ങള്‍ 'ഏവരുടെയും പരിശ്രമ'ത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഈ സുപ്രധാന കാമ്പയിന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിലെ വലിയ ഘടകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെമ്പാടും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ശ്രീമതി സ്വീമാ ഫെര്‍ണാണ്ടസുമായി സംസാരിച്ച പ്രധാനമന്ത്രി, ജനങ്ങള്‍ വാക്‌സിനേഷനായി അവരുടെ അടുത്തെത്തിയപ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് അന്വേഷിച്ചതെന്ന് ചോദിച്ചു. കുറഞ്ഞ താപനിലശൃംഖല പരിപാലിക്കുന്നതിന്റെ ഘട്ടങ്ങള്‍ അവര്‍ വിശദീകരിച്ചു. വാക്‌സിനുകള്‍ക്കുള്ള കുറഞ്ഞ താപനിലശൃംഖല അവര്‍ എങ്ങനെ പരിപാലിച്ചുവെന്നു പ്രധാനമന്ത്രി ആരാഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകള്‍ പാഴാക്കുന്നത് ഒഴിവാക്കാന്‍ അവര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. കുടുംബ പ്രതിബദ്ധത മാറ്റിനിര്‍ത്തി കടമ നിര്‍വഹിച്ചതിന് പ്രധാനമന്ത്രി അവരെ പ്രശംസിക്കുകയും കൊറോണ പോരാളികളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം അവരുടെ ശ്രമങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

ശ്രീ ശശികാന്ത് ഭഗതുമായി സംവദിച്ച പ്രധാനമന്ത്രി, ഇന്നലെ തന്റെ ജന്മദിനത്തില്‍ എങ്ങനെയാണ് തന്റെ പഴയ പരിചയക്കാരോട് സംവദിച്ചതെന്ന് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അഭി 30 ബാക്കി ഹെയ്ന്‍' (30 കൂടി ബാക്കിയുണ്ട്) എന്ന് പറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. 75 വയസുള്ള ശ്രീ ഭഗത്തിനോട് കഴിഞ്ഞുപോയ 75 വര്‍ഷത്തില്‍ കുടിയിരിക്കരുതെന്നും വരാനിരിക്കുന്ന 25 വര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശ്രീ മോദി നിര്‍ദേശിച്ചു. വാക്‌സിനേഷന്‍ സമയത്ത് അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ശ്രീ ഭഗത് സംതൃപ്തി പ്രകടിപ്പിച്ചു. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഭയവും അദ്ദേഹം ഇല്ലാതാക്കി; കാരണം അദ്ദേഹം പ്രമേഹരോഗിയാണ്. എന്നാല്‍ പാര്‍ശ്വഫലങ്ങളൊന്നും നേരിടുന്നുമില്ല. വില്‍പ്പന നികുതി ഉദ്യോഗസ്ഥനായി വിരമിച്ച ശ്രീ ഭഗത്തിനെ അദ്ദേഹത്തിന്റെ സാമൂഹ്യ സേവനങ്ങളില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി, നികുതി അടക്കമുള്ള മേഖലകളിലുള്‍പ്പെടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

കുമാരി സ്വീറ്റി എസ്എം വെങ്ങൂര്‍ലേക്കറിനോട് എങ്ങനെയാണ് വിദൂരമേഖലകളില്‍ ടിക്ക ഉത്സവം സംഘടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ആസൂത്രണത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. മഹാമാരിയുടെ സമയത്ത് പൗരന്മാര്‍ക്ക് കഴിയുന്നത്ര സുഗമമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രധാനമന്ത്രി പ്രതിപാദിച്ചു. ഇത്രയും വലിയ ഉദ്യമത്തിനായുള്ള സേവന-വിതരണപ്രക്രിയയുടെ ശരിയായ ആധാരപ്പെടുത്തലും പ്രചാരണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാഴ്ചവൈകല്യമുള്ള ഗുണഭോക്താവായ കുമാരി സുമേര ഖാനോട് പ്രതിരോധ കുത്തിവയ്പ് അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചു. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ക്ക് അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി ഐഎഎസ് ഓഫീസറാകാനുള്ള ആഗ്രഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു. സ്വന്തം ജീവിതത്തിലൂടെ രാജ്യത്തിനു പ്രചോദനമേകുന്ന ദിവ്യാംഗരെ ശ്രീ മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഗണേശോത്സവ വേളയില്‍ 'അനന്തസൂത്രം' (സംരക്ഷണം) നേടിയതിന് ഗോവയിലെ ജനങ്ങളെ അഭിനന്ദിച്ചു. ഗോവയില്‍ അര്‍ഹരായ ഓരോ വ്യക്തിക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഗോവയുടെ എല്ലാ നേട്ടങ്ങളും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നു. അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന നേട്ടങ്ങളുടെ ഈ ദിവസം ശ്രീ മനോഹര്‍ പരീക്കറുടെ സേവനങ്ങള്‍ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കനത്ത മഴ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്‌ക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗോവ ധീരമായി പോരാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രകൃതിദുരന്തങ്ങള്‍ക്കിടയിലും കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത നിലനിര്‍ത്തുന്നതിന് എല്ലാ കൊറോണ യോദ്ധാക്കളെയും ആരോഗ്യ പ്രവര്‍ത്തകരെയും ടീം ഗോവയെയും അദ്ദേഹം പ്രശംസിച്ചു.

സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗോവ കാണിച്ച ഏകോപനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വിദൂര മേഖലയില്‍ സ്ഥിതിചെയ്യുന്ന കാനകോണ സബ് ഡിവിഷനിലെ വാക്‌സിനേഷന്റെ വേഗത സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയാണ്. 'ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം, ഏവരുടെയും വിശ്വാസം, ഏവരുടെയും പരിശ്രമം എന്നിവയുടെ മികച്ച ഫലങ്ങള്‍ ഗോവ പ്രകടമാക്കി'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ എന്റെ നിരവധി ജന്മദിനങ്ങള്‍ നിസ്സംഗമായി കടന്നുപോയിട്ടുണ്ട്. എന്നാല്‍, ഇന്നലെ എന്നെ ഏറെ വികാരധീനനാക്കിയ ദിവസമായിരുന്നു. രാജ്യത്തിന്റെയും കൊറോണ യോദ്ധാക്കളുടെയും പരിശ്രമങ്ങള്‍ ഇന്നലത്തെ ദിവസം കൂടുതല്‍ സവിശേഷമാക്കി. 2.5 കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ സംഘത്തിന്റെയും ജനങ്ങളുടെയും ആര്‍ദ്രതയും സേവനവും കര്‍ത്തവ്യബോധവും പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ''എല്ലാവരും പൂര്‍ണ്ണമായി സഹകരിച്ചു. ജനങ്ങള്‍ ഇത് സേവനവുമായി ബന്ധിപ്പിച്ചു. അവരുടെ ആര്‍ദ്രതയും കടമയുമാണ് ഒരു ദിവസം 2.5 കോടി വാക്‌സിനേഷന്‍ എന്ന ഈ നേട്ടം സാധ്യമാക്കിയത്'', പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വന്തം ജീവിതം പോലും കണക്കിലെടുക്കാതെ, കൊറോണയ്‌ക്കെതിരായ പോരാട്ടത്തിനായി രാജ്യത്തെ ജനങ്ങളെ സഹായിക്കാന്‍, കഴിഞ്ഞ രണ്ട് വര്‍ഷവും ഉഴിഞ്ഞുവച്ച ആരോഗ്യരംഗത്തെ ജീവനക്കാര്‍ ഇന്നലെ റെക്കോര്‍ഡ് വാക്‌സിനേഷനു നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങള്‍ അതിനെ സേവനവുമായി ബന്ധപ്പെടുത്തുന്നു. അവരുടെ അനുകമ്പയും കടമയുമാണ് 2.5 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ സഹായിച്ചത്. ഹിമാചല്‍, ഗോവ, ചണ്ഡീഗഡ്, ലക്ഷദ്വീപ് എന്നിവ അര്‍ഹരായ ജനങ്ങള്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍, കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവയും ഒട്ടും പിന്നിലല്ല.

വാക്‌സിനേഷന്‍ ശ്രമങ്ങളില്‍ ഇന്ത്യ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെങ്കിലും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വിനോദസഞ്ചാരമേഖലകള്‍ തുറക്കുന്നത് പ്രധാനമാണ്. വിദേശ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ നിരവധി നടപടികള്‍ സ്വീകരിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന 5 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാനും ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് ഗവണ്‍മെന്റ് ഗ്യാരന്റിയോടുകൂടി 10 ലക്ഷം വരെ വായ്പ നല്‍കാനും രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം വരെ വായ്പ നല്‍കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

ഗോവയിലെ വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കാനും സംസ്ഥാനത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ക്ക് 'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്' കരുത്തുപകരുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 12,000 കോടി രൂപ അനുവദിച്ചുള്ള മോപ്പ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവും ആറുവരിപ്പാതയും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗോവയുടെ വടക്കും തെക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന സുവാരി പാലവും സംസ്ഥാനത്തെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നു.

'അമൃത് കാലി'ല്‍ ആത്മനിര്‍ഭരതയ്ക്കായി ഗോവ 'സ്വയം പൂര്‍ണ ഗോവ' പ്രതിജ്ഞ എടുക്കുകയും അമ്പതിലധികം ഘടകങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ശുചിമുറികള്‍, നൂറുശതമാനം വൈദ്യുതീകരണം, 'ഹര്‍ ഘര്‍ ജല്‍' (എല്ലാവീട്ടിലും കുടിവെള്ളം) പ്രചാരണത്തിനുള്ള മഹത്തായ പരിശ്രമങ്ങള്‍ എന്നിവയില്‍ ഗോവയുടെ നേട്ടങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം 5 കോടി കുടുംബങ്ങള്‍ക്കു കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കി. ഈ ദിശയിലുള്ള ഗോവയുടെ ശ്രമങ്ങള്‍ മികച്ച ഭരണത്തിനും ജീവിതം സുഗമമാക്കലിനും സംസ്ഥാനത്തിനുള്ള വ്യക്തമായ മുന്‍ഗണന കാണിക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍, സൗജന്യ ഗ്യാസ് സിലിണ്ടര്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം, മഹാമാരിക്കാലത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിപുലീകരണം, വഴിയോരക്കച്ചവടക്കാര്‍ക്ക് സ്വനിധി പദ്ധതി ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാനുള്ള ഗോവയുടെ ശ്രമങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗോവയെ അതിരുകളില്ലാത്ത സാധ്യതകളുള്ള സംസ്ഥാനമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, 'ഗോവ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ കരുത്തുറ്റ അടയാളപ്പെടുത്തല്‍ കൂടിയാണ്' എന്നും വിശേഷിപ്പിച്ചു.

****



(Release ID: 1756047) Visitor Counter : 214