പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും സംവദിച്ച് പ്രധാനമന്ത്രി


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിനൊപ്പം, ഭാവി ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും മാര്‍ഗരേഖയും സൃഷ്ടിക്കാനുള്ള അവസരമാണ് സ്വാതന്ത്ര്യാമൃത മഹോത്സവം: പ്രധാനമന്ത്രി

ശാരീരിക-സാങ്കേതിക-സാമ്പത്തിക ഇടപെടലുകളാല്‍ ലോകം ചെറുതായി വരുന്ന കാലത്ത്, നമ്മുടെ കയറ്റുമതി വിപുലപ്പെടുത്തുന്നതിന് ലോകമെമ്പാടും പുത്തന്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു: പ്രധാനമന്ത്രി

നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും നിര്‍മ്മാണ-സേവന വ്യാവസായികാടിത്തറയും കണക്കിലെടുക്കുമ്പോള്‍, കയറ്റുമതി വളര്‍ച്ചയ്ക്കുള്ളത് നിരവധി സാധ്യതകള്‍: പ്രധാനമന്ത്രി

ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള പ്രോത്സാഹന പദ്ധതി നമ്മുടെ നിര്‍മ്മാണത്തോതു മാത്രമല്ല, ആഗോള നിലവാരത്തിന്റെയും കാര്യക്ഷമതയുടെയും തോതും വര്‍ദ്ധിപ്പിക്കും: പ്രധാനമന്ത്രി

മുന്‍കാലപ്രാബല്യത്തോടെ നികുതി ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനം വ്യക്തമാക്കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയും നയങ്ങളിലെ സ്ഥിരതയും; എല്ലാ നിക്ഷേപകര്‍ക്കും ഇന്ത്യ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുക മാത്രമല്ല ചെയ്യുന്നത്, ഉറപ്പുള്ള ഇന്ത്യാ ഗവണ്‍മെന്റിന് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ഇച്ഛാശക്തിയുണ്ട്: പ്രധാനമന്ത്

Posted On: 06 AUG 2021 8:48PM by PIB Thiruvananthpuram

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കേന്ദ്ര വാണിജ്യ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപതിലധികം വകുപ്പുകളുടെ സെക്രട്ടറിമാര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കയറ്റുമതി പ്രോത്സാഹന സമിതികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. 

സ്വാതന്ത്ര്യാമൃത മഹോത്സവത്തിന്റെ സമയമാണിതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം,  ഭാവി ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും മാര്‍ഗരേഖയും സൃഷ്ടിക്കാനുള്ള അവസരം കൂടിയാണിത്.  ഇതില്‍ നമ്മുടെ കയറ്റുമതി സ്വപ്‌നങ്ങളും  എല്ലാ പങ്കാളികളും സുപ്രധാന പങ്ക് വഹിക്കുന്നു. ശാരീരിക-സാങ്കേതിക-സാമ്പത്തിക ഇടപെടലുകളാല്‍ ദിനംപ്രതി ലോകം ചെറുതായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.  ഈ സാഹചര്യത്തില്‍, നമ്മുടെ കയറ്റുമതി വിപുലപ്പെടുത്തുന്നതിന് ലോകമെമ്പാടും പുത്തന്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഈ സംരംഭത്തിന്റെ പങ്കാളികളെ അദ്ദേഹം അഭിനന്ദിക്കുകയും കയറ്റുമതി സംബന്ധിച്ച നമ്മുടെ സ്വപ്‌നനേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ കാണിച്ച ഉത്സാഹത്തെയും ശുഭാപ്തി വിശ്വാസത്തെയും പ്രതിബദ്ധതയെയും ശ്ലാഘിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടായിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കരുത്തുറ്റ വ്യാപാരവും കയറ്റുമതിയും ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള സമ്പദ്വ്യവസ്ഥയില്‍ നമ്മുടെ മുന്‍ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നതിനായി കയറ്റുമതി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോവിഡിനുശേഷമുള്ള ലോകത്ത് ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സൃഷ്ടിച്ച പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തണമെന്ന് പ്രധാനമന്ത്രി പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും നമ്മുടെ ഉല്‍പ്പാദന-സേവന വ്യാവസായികാടിത്തറയും കണക്കിലെടുക്കുമ്പോള്‍, കയറ്റുമതി വളര്‍ച്ചയ്ക്ക് വളരെയധികം സാധ്യതകളാണുള്ളത്. രാജ്യം ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിലേക്ക് നീങ്ങുമ്പോള്‍, കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്കു വര്‍ദ്ധിപ്പിക്കുക എന്നതും അതിന്റെ  ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നേടാന്‍, ആഗോള വിതരണ ശൃംഖലയിലേക്ക് നമുക്കു പ്രവേശനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെ നമ്മുടെ വ്യവസായങ്ങള്‍ക്കു വളരാനാകും. നമ്മുടെ വ്യവസായങ്ങള്‍ മികച്ച സാങ്കേതികവിദ്യ സ്വീകരിക്കേണ്ടതുണ്ടെന്നും പുതുമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗവേഷണ-വികസനമേഖലയിലെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാത പിന്തുടരുന്നതിലൂടെ മാത്രമേ ആഗോള മൂല്യ ശൃംഖലയില്‍ നമ്മുടെ പങ്കു വര്‍ധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരബുദ്ധിയും മികവും പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍, എല്ലാ മേഖലയിലും ആഗോള ചാമ്പ്യന്മാരെ നാം സജ്ജമാക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ട നാല് ഘടകങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉല്‍പ്പാദനം പതിന്മടങ്ങു വര്‍ദ്ധിച്ചു, അത് ഗുണപരമായി മത്സരാധിഷ്ഠിതമായിരിക്കണം. രണ്ടാമതായി, ഗതാഗത-വിതരണ പ്രതിസന്ധികള്‍ തരണം ചെയ്യണം. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ പങ്കാളികളും നിരന്തരം പ്രയത്‌നിക്കേണ്ടതുണ്ട്. മൂന്നാമതായി, കയറ്റുമതിക്കാരോടൊപ്പം ഗവണ്‍മെന്റ്  തോളോടുതോള്‍ ചേര്‍ന്നു പോകണം. അവസാനമായി, ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി വിപുലീകരിക്കണം. ഈ നാല് ഘടകങ്ങളും സമന്വയിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ലോകത്തിന് വേണ്ടി 'മേക്ക് ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെയും സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്റുകള്‍ വ്യവസായ ലോകത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ഇളവുകളും 3 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ വ്യവസ്ഥകളും അനുസരിച്ച്, എംഎസ്എംഇകളെ കരുത്തുറ്റതാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള പ്രോത്സാഹന പദ്ധതി നമ്മുടെ നിര്‍മ്മാണത്തോതു മാത്രമല്ല, ആഗോള നിലവാരത്തിന്റെയും കാര്യക്ഷമതയുടെയും തോതും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പരിതസ്ഥിതി സജ്ജമാക്കും. നിര്‍മ്മാണത്തിലും കയറ്റുമതിയിലും രാജ്യത്തിന് പുതിയ ആഗോള ചാമ്പ്യന്മാരെ ലഭിക്കും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താന്‍  ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള പ്രോത്സാഹനങ്ങള്‍ എത്തരത്തില്‍ സഹായിച്ചു എന്ന് അദ്ദേഹം വിശദീകരിച്ചു. മൊബൈല്‍ ഫോണ്‍ മേഖലയില്‍ നാം അതിന്റെ പ്രഭാവം അനുഭവിക്കുന്നു. 7 വര്‍ഷം മുമ്പ്, ഏകദേശം 8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ നാം ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ അത് 2 ബില്യണ്‍ ഡോളറായി കുറഞ്ഞു. 7 വര്‍ഷം മുമ്പ്, ഇന്ത്യ 0.3 ബില്യണ്‍ ഡോളര്‍ മാത്രം വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഇപ്പോള്‍ അത് 3 ബില്യണ്‍ ഡോളറിലധികമായി വര്‍ദ്ധിച്ചു.

രാജ്യത്തെ സേവന വിതരണ പ്രക്രിയയുടെ സമയവും ചെലവും കുറയ്ക്കുന്നതിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി, ഒരു ബഹുമുഖ പരസ്പര ബന്ധിപ്പിക്കല്‍ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും ദ്രുതഗതിയില്‍ നടക്കുന്നു.

മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് നിരന്തരം പ്രയത്‌നിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.  പ്രതിരോധ കുത്തിവയ്പ്പ് പരിപാടി  രാജ്യത്ത് അതിവേഗത്തിലാണ് ഇന്ന് നടക്കുന്നത്. രാജ്യത്തെ പൗരന്മാരുടെയും വ്യവസായങ്ങളുടെയും എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നമ്മുടെ വ്യാവസായിക മേഖലയും കച്ചവടവും പുതിയ വെല്ലുവിളികളോട് പൊരുത്തപ്പെട്ട് നവീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍  വ്യവസായമേഖല രാജ്യത്തെ സഹായിക്കുകയും വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുകയും ചെയ്തു. ഇതാണ് ഇന്ന് മരുന്നുകള്‍ക്കും ചികിത്സാസാമഗ്രികള്‍ക്കുമൊപ്പം നമ്മുടെ കയറ്റുമതി, കൃഷി പോലുള്ള മേഖലകളില്‍ ഒരു പുതിയ തലത്തിലെത്താന്‍ കാരണം. സമ്പദ്വ്യവസ്ഥയിലെ പുനരുജ്ജീവനം മാത്രമല്ല, മികച്ച വളര്‍ച്ചയുടെ കാര്യത്തില്‍ ശുഭലക്ഷണങ്ങളും ഇന്ന് നാം കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, കയറ്റുമതിക്ക് ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും അവ നേടാനും ഇത് നല്ല സമയമാണ്. ഇത് നേടുന്നതിന് എല്ലാ തലത്തിലും ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, നമ്മുടെ കയറ്റുമതിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ രൂപത്തില്‍ ഏകദേശം 88000 കോടി രൂപയുടെ പ്രോത്സാഹനം ലഭിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, നമ്മുടെ കയറ്റുമതി പ്രോത്സാഹനങ്ങള്‍ യുക്തിസഹമാക്കുന്നതിലൂടെ, നമ്മുടെ കയറ്റുമതി ലോക വ്യാപാര സംഘടനയ്ക്ക് അനുസൃതമാകും. ഒപ്പം ഒരു ഉത്തേജനവും ലഭ്യമാകും.

വ്യവസായത്തില്‍ സ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുന്‍കാല പ്രാബല്യത്തോടെ നികുതി ഒഴിവാക്കാന്‍ ഇന്ത്യ എടുത്ത തീരുമാനം നമ്മുടെ പ്രതിബദ്ധത കാണിക്കുന്നുവെന്നും നയങ്ങളിലെ സ്ഥിരത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിക്ഷേപകര്‍ക്കും ഇന്ത്യ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുക മാത്രമല്ല ചെയ്യുന്നത്; ഉറപ്പുള്ള ഇന്ത്യാ ഗവണ്‍മെന്റിന് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ഇച്ഛാശക്തിയുമുണ്ട്-  അദ്ദേഹം പറഞ്ഞു.


കയറ്റുമതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിലും നിക്ഷേപം ആകര്‍ഷിക്കുന്നതിലും വ്യവസായം സുഗമമാക്കുന്നതിലും ബ്രോഡ്ബാന്‍ഡ് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും സംസ്ഥാനങ്ങളുടെ പങ്ക് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കയറ്റുമതിയും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനായി നിയന്ത്രണങ്ങളുടെ മാറാപ്പ് ഒഴിവാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതി കേന്ദ്രങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും ഒരു ഉല്‍പ്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സമഗ്രവും വിശദവുമായ പ്രവര്‍ത്തന പദ്ധതിയിലൂടെ മാത്രമേ കയറ്റുമതി സംബന്ധിച്ച നമ്മുടെ മഹത്തായ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ നമുക്കുള്ള കയറ്റുമതി ത്വരിതപ്പെടുത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹം പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍, നമ്മുടെ കയറ്റുമതിയുടെ പകുതിയോളം നാലു പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ്. അതുപോലെ, നമ്മുടെ കയറ്റുമതിയുടെ 60 ശതമാനവും എന്‍ജിനിയറിങ് സാമഗ്രികള്‍, രത്‌നങ്ങളും ആഭരണങ്ങളും, പെട്രോളിയം, രാസ ഉല്‍പ്പന്നങ്ങള്‍, ഔഷധമേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും നമ്മുടെ പുതിയ ഉത്പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഖനനം, കല്‍ക്കരി, പ്രതിരോധം, റെയില്‍വേ തുടങ്ങിയ മേഖലകള്‍ തുറന്നതോടെ, നമ്മുടെ സംരംഭകര്‍ക്കും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ അംബാസഡര്‍മാര്‍ ഏത് രാജ്യത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവോ, ആ രാജ്യത്തിന്റെ ആവശ്യങ്ങള്‍ അവര്‍ നന്നായി മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ നിന്നുള്ള വാണിജ്യ വ്യവസായ മേഖലയുടെ പാലമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യാഹൗസുകള്‍ ഇന്ത്യയുടെ ഉല്‍പ്പാദനശക്തിയെ പ്രതിനിധാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ കയറ്റുമതിക്കാരും നമ്മുടെ ദൗത്യങ്ങളും തമ്മില്‍ നിരന്തരമായ ആശയവിനിമയം ഉണ്ടാകുന്നതിന് അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം വാണിജ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

നമ്മുടെ കയറ്റുമതിയില്‍ നിന്ന് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിന്, രാജ്യത്തിനകത്തും തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമായ വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നാം ഒരു പുതിയ ബന്ധവും ഒരു പുതിയ പങ്കാളിത്തവും കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ എംഎസ്എംഇകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി പങ്കാളിത്തം ശക്തിപ്പെടുത്താനും നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും അവരെ പിന്തുണയ്ക്കാനും അദ്ദേഹം എല്ലാ കയറ്റുമതിക്കാരോടും അഭ്യര്‍ത്ഥിച്ചു.

ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും ഒരു പുതിയ വ്യക്തിത്വം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇന്ത്യയുടെ ഉയര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് സ്വാഭാവിക ആവശ്യകത ഉണ്ടാക്കുകയെന്നതിനാണ് നമ്മുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം കയറ്റുമതിക്കും ഗവണ്‍മെന്റ് എല്ലാവിധത്തിലും പിന്തുണയേകുമെന്ന് അദ്ദേഹം വ്യവസായ ലോകത്തിന് ഉറപ്പ് നല്‍കി. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെയും സമൃദ്ധമായ ഇന്ത്യയുടെയും ദൃഢനിശ്ചയം തെളിയിക്കാന്‍ അദ്ദേഹം വ്യവസായമേഖലയോട് ആവശ്യപ്പെട്ടു!

കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കര്‍ പരിപാടിയുടെ സവിശേഷ സ്വഭാവം എടുത്തുപറഞ്ഞു. പരിപാടിയുടെ വിഷയം പ്രാദേശികത ആഗോളതലത്തിലേക്ക് എന്നതാണെങ്കിലും ഇന്ത്യയുടെ ദൗത്യങ്ങള്‍ ആഗോളതലത്തില്‍ പ്രാദേശികമായിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോളാന്തരീക്ഷം അനുകൂലമാണെന്നും നമ്മുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മത്സരാധിഷ്ഠിത നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നോക്കണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ നയതന്ത്രകാര്യാലയ മേധാവികള്‍ അവരുടെ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. മേഖലാധിഷ്ഠിത നിര്‍ദ്ദിഷ്ട വ്യാപാര ലക്ഷ്യങ്ങള്‍, മൂല്യവര്‍ദ്ധന, ഉല്‍പന്നങ്ങളുടെ ഗുണനിലവാരം, വിതരണ ശൃംഖലയിലെ വൈവിധ്യവല്‍ക്കരണം, വിതരണത്തിലെ വിശ്വാസ്യത ഉറപ്പാക്കല്‍, കണക്ടിവിറ്റി മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ സംസാരിച്ചു. പുതിയ വിപണികളിലും മേഖലാധിഷ്ഠിത ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം, നാം ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലും ഉല്‍പ്പന്നങ്ങളിലും ഞങ്ങളുടെ മത്സര മികവ് നിലനിര്‍ത്തുകയും വേണമെന്നും അവര്‍ പറഞ്ഞു.



(Release ID: 1743436) Visitor Counter : 299