പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി


ഗ്രാമങ്ങളിലും, നഗരങ്ങളിലും നിർദ്ദിഷ്ട രീതിയിൽ തങ്ങളുടെ തന്ത്രം പ്രയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

Posted On: 20 MAY 2021 1:31PM by PIB Thiruvananthpuram

രാജ്യത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ  സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി സംവദിച്ചു.

ആശയവിനിമയത്തിനിടെ, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. അതത് ജില്ലകളിലെ മോശം അവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. തത്സമയ നിരീക്ഷണത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ അനുഭവം അവർ പങ്കിട്ടു. തങ്ങളുടെ ജില്ലകളിൽ പൊതുജന പങ്കാളിത്തവും അവബോധവും വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളും   അവർ വിശദീകരിച്ചു. 

മഹാമാരിയെതിരെ പോരാടുന്നതിന് മുഴുവൻ പ്രതിബദ്ധതയും ഉറപ്പാക്കണമെന്ന്  പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. കൊറോണ വൈറസ്  ഉയർത്തിയ പുതിയ  വെല്ലുവിളികൾക്കിടയിൽ, പുതിയ തന്ത്രങ്ങളും പരിഹാരങ്ങളും ആവശ്യമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി  രാജ്യത്ത് സജീവമായ കേസുകൾ കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അണുബാധ ചെറിയ തോതിൽ പോലും നിലനിൽക്കുന്നിടത്തോളം കാലം ഈ വെല്ലുവിളിയും  നിലനിൽക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ രംഗത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള അനുഭവങ്ങളും പ്രതികരണങ്ങളും , പ്രായോഗികവും ഫലപ്രദവുമായ നയങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. എല്ലാ  സംസ്ഥാനങ്ങളിൽ നിന്നും വിവിധ  തലങ്ങളിലെ  പങ്കാളികളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി വാക്സിനേഷൻ തന്ത്രം മുന്നോട്ട് കൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി  പറഞ്ഞു.

പ്രാദേശിക അനുഭവങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയും ഒരു രാജ്യമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കേസുകൾ കുറയുമ്പോഴും ഗ്രാമങ്ങളെ കൊറോണ രഹിതമാക്കി നിലനിർത്തുന്നതിനും , കോവിഡ്  ഉചിതമായ പെരുമാറ്റം പിന്തുടരുന്നതിനും സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമങ്ങളിലും ,നഗരങ്ങളിലും   നിർദ്ദിഷ്ട രീതിയിൽ തങ്ങളുടെ തന്ത്രം  രൂപപ്പെടുത്താനും ഗ്രാമീണ ഇന്ത്യ പോലും കോവിഡ് രഹിതമാണെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഓരോ പകർച്ചവ്യാധിയും തുടർച്ചയായ നവീകരണത്തിന്റെ പ്രാധാന്യവും പകർച്ചവ്യാധികളെ കൈകാര്യം ചെയ്യുന്ന രീതികളിലെ മാറ്റവും നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈറസ് രൂപപരിണാമത്തിൽ വിദഗ്ദ്ധനായതിനാൽ മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും തന്ത്രങ്ങളും ചലനാത്മകമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വൈറസ്സ് പരിവർത്തനം യുവാക്കളെയും കുട്ടികളെയും സംബന്ധിച്ചു ആശങ്കയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ യജ്ഞം  വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം  ഊന്നിപ്പറഞ്ഞു.

വാക്സിൻ പാഴാക്കുന്നതിനെക്കുറിച്ച് പരാമർശിക്കവെ, ഒരു വാക്സിൻ പാഴാക്കുന്നത്തിലൂടെ  ഒരു വ്യക്തിക്ക് ആവശ്യമായ സുരക്ഷ നൽകാൻ കഴിയുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനാൽ വാക്സിൻ പാഴാക്കൽ  നിർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.

ജീവൻ രക്ഷിക്കുന്നതിനിടയിൽ ജനങ്ങളുടെ ജീവിതം   സുഗമമാക്കുന്നതിനും മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പാവപ്പെട്ടവർക്ക് സൗജന്യ റേഷന് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മറ്റ് അവശ്യസാധനങ്ങൾ നൽകണമെന്നും , കരിഞ്ചന്ത നിർത്തലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു . ഈ പോരാട്ടത്തിൽ വിജയിക്കാനും മുന്നോട്ട് പോകാനും ഈ നടപടികൾ  ആവശ്യമാണെന്ന് പ്രധാനമന്ത്രി  പറഞ്ഞു.



(Release ID: 1720231) Visitor Counter : 273