പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ -സ്വീഡൻ വെർച്ച്വൽ ഉച്ച കോടി

Posted On: 05 MAR 2021 7:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വാനും തമ്മിൽ ഇന്ന് ഒരു   വെർച്വൽ ഉച്ചകോടി  നടത്തി.   ഉഭയകക്ഷി പ്രശ്‌നങ്ങളും  മേഖലയിലെ    പരസ്പര താൽപ്പര്യമുള്ള   ബഹുമുഖ പ്രശ്‌നങ്ങളും  അവർ ചർച്ച ചെയ്തു.

മാർച്ച് മൂന്നിന് നടന്ന  ആക്രമണത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി സ്വീഡനിലെ ജനങ്ങളോട് ഐക്യദാർഢ്യo  പ്രകടിപ്പിക്കുകയും പരിക്കേറ്റവർ  വേഗത്തിൽ സുഖം പ്രാപിക്കാൻ  പ്രാർത്ഥിക്കുകയും ചെയ്തു.

ആദ്യത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്കായുള്ള 2018 ലെ സ്വീഡൻ സന്ദർശനത്തെയും 2019 ഡിസംബറിൽ സ്വീഡൻ രാജാവിന്റെയും  രാജ്ഞിയുടെയും ഇന്ത്യ സന്ദർശനത്തെയും പ്രധാനമന്ത്രി സ്നേഹപൂർവ്വം അനുസ്മരിച്ചു.

ഇന്ത്യയും സ്വീഡനും തമ്മിലുള്ള ദീർഘകാലമായുള്ള അടുത്ത ബന്ധം ജനാധിപത്യത്തിന്റെ പങ്കിട്ട മൂല്യങ്ങൾ, നിയമവാഴ്ച, ബഹുത്വം, സമത്വം, സംസാരിക്കാനുള്ള സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇരു നേതാക്കളും അടിവരയിട്ടു. ബഹുമുഖമായ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, ഭീകരതയെ ചെറുക്കുക, സമാധാനം, സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കാനുള്ള അവരുടെ ശക്തമായ പ്രതിബദ്ധത അവർ ഊന്നിപ്പറഞ്ഞു. യൂറോപ്യൻ യൂണിയനുമായും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും അവർ അംഗീകരിച്ചു.

ഇന്ത്യയും സ്വീഡനും തമ്മിൽ തുടർന്ന് പോരുന്ന  വ്യാപകമായ ഇടപാടുകൾ  ഇരു നേതാക്കളും അവലോകനം ചെയ്തു, 2018 ൽ പ്രധാനമന്ത്രി മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ അംഗീകരിച്ച സംയുക്ത പ്രവർത്തന പദ്ധതിയും സംയുക്ത നവീനാശയ പങ്കാളിത്തവും നടപ്പാക്കിയതിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഈ പങ്കാളിത്തത്തിന്റെ പരിധിയിൽ   കൂടുതൽ    മേഖലകളിലേക്ക്‌ വൈവിധ്യവത്കരിക്കാനുള്ള വഴികൾ അവർ പര്യവേക്ഷണം ചെയ്തു.

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിൽ  (ഐ‌എസ്‌എ)  ചേരാനുള്ള സ്വീഡന്റെ തീരുമാനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. 2019 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎൻ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ ആരംഭിച്ച ഇന്ത്യ-സ്വീഡൻ സംയുക്ത സംരംഭമായ ലീഡർഷിപ്പ് ഗ്രൂപ്പ് ഓൺ ഇൻഡസ്-ട്രൈ ട്രാൻസിഷന്റെ (ലീഡിറ്റ്) അംഗത്വ വർധനയും  ഇരു നേതാക്കളും പരാമർശിച്ചു.

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം  ഉൾപ്പെടെയുള്ള കോവിഡ് -19 അവസ്ഥയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.എല്ലാ രാജ്യങ്ങളിലുമുള്ള വാക്സിനുകൾക്ക് അടിയന്തിരമായി  താങ്ങാനാവുന്ന  നിരക്കിൽ ലഭ്യത  ഉറപ്പു വരുത്തിക്കൊണ്ട്  വാക്സിൻ നീതിയുടെ ആവശ്യകതയെക്കുറിച്ചും അവർ ഇരുവരും ഊന്നിപ്പറഞ്ഞു.

 

***

 



(Release ID: 1702827) Visitor Counter : 168