ധനകാര്യ മന്ത്രാലയം

പുതിയ കാർഷിക പരിഷ്കാരങ്ങൾ, പ്രതിസന്ധി അല്ല പരിഹാരമെന്ന് സാമ്പത്തിക സർവ്വേ

Posted On: 29 JAN 2021 3:39PM by PIB Thiruvananthpuram

 

 

കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്തുടനീളം നിലവിൽവന്ന ലോക്ഡൗൺ കാലയളവിലും നമ്മുടെ കാർഷിക മേഖല തങ്ങളുടെ കരുത്ത് പ്രകടമാക്കിയിരുന്നു. ആദ്യ മുൻകൂട്ടിയുള്ള എസ്റ്റിമേറ്റ് പ്രകാരം, 2020-21 കാലയളവിൽ 3.4 ശതമാനം വളർച്ചയാണ് (സ്ഥിര വില അടിസ്ഥാനമാക്കി) കാർഷിക-കാർഷികബന്ധിത പ്രവർത്തനങ്ങൾ സ്വന്തമാക്കിയത് എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. കേന്ദ്ര ധന- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ആണ് സാമ്പത്തിക സർവ്വേ 2020-21 പാർലമെന്റിൽ അവതരിപ്പിച്ചത്.

 

സാമ്പത്തിക സർവ്വേ പ്രകാരം 2019-20 കാർഷിക വർഷത്തിൽ, രാജ്യത്തെ മൊത്ത ഭക്ഷ്യധാന്യ ഉത്പാദനം 296.65 മില്യൺ ടൺ ആയി ഉയർന്നു. 2018-19 കാലയളവിനെക്കാൾ (285.21 മില്യൺ ടൺ) 11.44 മില്യൺ ടൺ വർദ്ധനയാണ് ഇക്കൊല്ലം ഉണ്ടായിട്ടുള്ളത്.

 

2019-20 കാലയളവിൽ കാർഷിക-കാർഷികബന്ധിത കയറ്റുമതിയിൽ നിന്നുള്ള വരുമാനം 252,000 കോടി രൂപയാണ്. യുഎസ്, സൗദി അറേബ്യ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും നാം കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. എന്നാൽ ആഗോള കാർഷിക ഇടപാടുകളുടെ രണ്ടര ശതമാനത്തോളം മാത്രമാണ് ഇന്ത്യയുടെ മൊത്ത കാർഷിക കയറ്റുമതി.

പുതിയ കാർഷിക പരിഷ്കാരങ്ങളെ പറ്റി പരാമർശിക്കവേ രാജ്യത്തെ കർഷകരിൽ 85 ശതമാനത്തോളം വരുന്ന ചെറുകിട-ഇടത്തരം കർഷകർക്ക് പ്രയോജനം ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് നിയമങ്ങൾ തയ്യാറാക്കിയിട്ടുള്ളത് എന്ന് സർവ്വേ പറയുന്നു. APMC നിയന്ത്രിത വാണിജ്യ വ്യവസ്ഥയുടെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് രാജ്യത്തെ ചെറുകിട-ഇടത്തരം കർഷകരാണെന്ന് സർവ്വേ ഓർമിപ്പിക്കുന്നു.

 

2019-20 കാലയളവിൽ 13.50 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിരുന്നത്. നിലവിൽ കാർഷിക വായ്പകൾ ആയി 13,92,469.81 കോടി രൂപ നൽകാനായി.

 

2020-21 കാലയളവിൽ കാർഷിക വായ്പകൾ ആയി 15 ലക്ഷം കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. 2020 നവംബർ 30 വരെ

9,73,517.80 കോടി രൂപ നൽകി കഴിഞ്ഞു

 

സ്വാശ്രയ ഭാരത മുന്നേറ്റത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കാർഷിക അടിസ്ഥാനസൗകര്യ നിധി, കാർഷിക മേഖലയിലേക്കുള്ള വായ്പ ലഭ്യതയ്ക്ക് ഊർജ്ജം പകരുമെന്ന് സർവ്വേ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

 

പ്രധാനമന്ത്രി ഫസൽ ബീമ പദ്ധതിയുടെ പ്രയോജനം പ്രതിവർഷം, രാജ്യത്തെ 5.5 കോടി കർഷകർക്ക് ആണ് ലഭിക്കുന്നത്. 2021 ജനുവരി 12 വരെയുള്ള കണക്കുകൾ പ്രകാരം, പദ്ധതിക്ക് കീഴിൽ 90,000 കോടി രൂപയുടെ അപേക്ഷകളാണ് തീർപ്പ് കൽപ്പിച്ചത്. ആധാർ വഴിയുള്ള ഇടപാടുകൾ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എളുപ്പത്തിൽ പണം ലഭ്യമാക്കാൻ ഉപകരിച്ചിട്ടുണ്ട്.

ലോക്ഡൗൺ കാലയളവിലും 70 ലക്ഷത്തോളം കർഷകരുടെ 8,741.30 കോടി രൂപയോളം വരുന്ന അപേക്ഷകൾക്കും തീർപ്പുകൽപ്പിക്കാൻ സാധിച്ചു. പണം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.



(Release ID: 1693527) Visitor Counter : 284