പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയിലെ കര്‍ഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 27 SEP 2020 1:37PM by PIB Thiruvananthpuram

കോവിഡ് 19 പ്രതിസന്ധിക്കാലത്ത്, രാജ്യത്തെ കര്‍ഷകര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതായി മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഷിക മേഖല ശക്തമാണെങ്കില്‍ സ്വയംപര്യാപ്ത ഇന്ത്യയുടെ അടിത്തറയും ശക്തമായിരിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അടുത്ത കാലത്തായി കാര്‍ഷികമേഖല പലതരം  നിയന്ത്രണങ്ങളില്‍ നിന്നും തെറ്റിദ്ധാരണകളില്‍ നിന്നും  സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. ഹരിയാനയില്‍ നിന്നുള്ള പഴം-പച്ചക്കറി കച്ചവടക്കാരനായ ശ്രീ കന്‍വര്‍ ചൗഹാന്റെ  ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക ചന്തയ്ക്ക് പുറത്ത് പഴവും പച്ചക്കറിയും വില്‍ക്കാന്‍  അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ 2014 ല്‍ പഴങ്ങളും പച്ചക്കറികളും എ പി എം സി ആക്റ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന് വലിയ നേട്ടമായി. അദ്ദേഹം ഗ്രാമത്തില്‍ ഒരു കാര്‍ഷിക ഉത്പാദന സംഘടന സ്ഥാപിക്കുകയും അവിടുത്തെ കര്‍ഷകര്‍ ഇപ്പോള്‍ സ്വീറ്റ് കോണ്‍,  ബേബി കോണ്‍ എന്നിവ വിളയിച്ച്  ഡല്‍ഹിയിലെ ആസാദ്പൂര്‍ മാണ്ടിയില്‍ വന്‍കിട കച്ചവടക്കാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും  നല്‍കുന്നു. ഇത് കര്‍ഷകരുടെ വരുമാനം വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കര്‍ഷകര്‍ക്ക് അവരുടെ പഴങ്ങളും പച്ചക്കറികളും രാജ്യത്ത് എവിടെ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും വില്‍ക്കാനുള്ള അവകാശമുണ്ട്. അതാണ് അവരുടെ പുരോഗതിക്ക് അടിത്തറ പാകിയത്. ഇതേ അവകാശമാണ് ഇന്ന് രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് അവരുടെ എല്ലാത്തരം വിളകളും  വില്‍ക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിരിക്കുന്നതിലൂടെ ലഭ്യമായിരിക്കുന്നത്.

 മഹാരാഷ്ട്രയിലെ കര്‍ഷക ഉല്‍പാദന സംഘടനയായ ശ്രീ സ്വാമി സമര്‍ത്ഥ ഫാം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ  നേട്ടങ്ങളും പഴം,  പച്ചക്കറികളെ എ.പി.എം.സി പരിധിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ  ഉദാഹരണമായി പ്രധാനമന്ത്രി വിവരിച്ചു. പൂനെയിലെയും  മുംബൈയിലേയും കര്‍ഷകര്‍ ആഴ്ച ചന്തകള്‍ നടത്തുകയും ഇടനിലക്കാരുടെ സഹായമില്ലാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്നുള്ള വാഴ കര്‍ഷകരുടെ സംഘടന, ലോക്ക് ഡൗണ്‍ കാലയളവില്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നൂറുകണക്കിന് മെട്രിക് ടണ്‍ പഴങ്ങളും പച്ചക്കറികളും വാങ്ങി ചെന്നൈ നഗരവാസികള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തത് അദ്ദേഹം പരാമര്‍ശിച്ചു.  

ലക്‌നോവില്‍ നിന്നുള്ള ഇരാദ  ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, ലോക്ക് ഡൗണ്‍ കാലയളവില്‍ പഴങ്ങളും പച്ചക്കറികളും കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുകയും ഇടനിലക്കാരില്ലാതെ മാര്‍ക്കറ്റുകളില്‍ നേരിട്ട് വില്‍ക്കുകയും ചെയ്തു.

 നൂതനാശയങ്ങളിലൂടെയും പുതിയ സാങ്കേതിക വിദ്യകളിലൂടെയും കാര്‍ഷികരംഗം ഇനിയും പുരോഗതി കൈവരിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കുടുംബം നിരുത്സാഹപ്പെടുത്തിയിട്ടും കൃഷി നടത്തിയ ഗുജറാത്തില്‍നിന്നുള്ള ഇസ്മായില്‍ ഭായി എന്ന കര്‍ഷകന്റെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുള്ളിനന ജലസേചന വിദ്യയിലൂടെ അദ്ദേഹം ഉരുളക്കിഴങ്ങ് കൃഷി നടത്തുകയും ഗുണമേന്മയുള്ള ഉരുളക്കിഴങ്ങുകള്‍ അദ്ദേഹം ഇപ്പോള്‍ നേരിട്ട് വന്‍കിട കമ്പനികള്‍ക്ക് മികച്ച ലാഭത്തിന് വില്‍ക്കുകയും ചെയ്യുന്നു. മണിപ്പൂരില്‍ നിന്നുള്ള ശ്രീമതി ബിജയ ശാന്തി  താമര തണ്ടില്‍നിന്നും നൂല്‍ വേര്‍തിരിച്ചെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ കാര്യം പരാമര്‍ശിച്ച പ്രധാനമന്ത്രി അവരുടെ നൂതനാശയങ്ങള്‍ താമര കൃഷി രംഗത്തും വസ്ത്ര  രംഗത്തും പുതിയ മേഖലകള്‍ തുറന്നതായി പറഞ്ഞു.



(Release ID: 1659568) Visitor Counter : 293