മന്ത്രിസഭ

മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള മൂലധന നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; നേട്ടം ഓറിയന്റല്‍, നാഷണല്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുകള്‍ക്ക്

Posted On: 08 JUL 2020 4:25PM by PIB Thiruvananthpuram



മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള മൂലധന നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഒഐസിഎല്‍), നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍), യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (യുഐഐസിഎല്‍) എന്നീ കമ്പനികള്‍ക്കാണ് 12,450 കോടി രൂപയുടെ മൂലധന ഇന്‍ഫ്യൂഷന് അംഗീകാരം നല്‍കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2,500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 3,475 കോടി രൂപ ഉടന്‍ അനുവദിക്കും. ശേഷിക്കുന്ന 6475 കോടി രൂപ പിന്നീട് നല്‍കും. മൂലധന ഇന്‍ഫ്യൂഷന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് എന്‍ഐസിഎലിന്റെ അംഗീകൃത ഓഹരി മൂലധനം 7,500 കോടി രൂപയായും യുഐഐസിഎല്‍, ഒഐസിഎല്‍ എന്നിവയുടേത് 5000 കോടി രൂപയായും ഉയര്‍ത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ കമ്പനികളുടെ ലയനപ്രക്രിയ നിര്‍ത്തിവച്ചിരിക്കുകയാണ്. പകരം അവയുടെ ലാഭകരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

നടപ്പുസാമ്പത്തികവര്‍ഷത്തിലെ ആദ്യ ഗഡുവായി 3,475 കോടി രൂപയുടെ മൂലധന ഇന്‍ഫ്യൂഷന്‍,  ഒ.ഐ.സി.എല്‍, എന്‍.ഐ.സി.എല്‍, യു.ഐ.ഐ.സി.എല്‍ എന്നീ മൂന്ന് പിഎസ്ജിഐസികള്‍ക്ക് അനുവദിക്കും.  ബാക്കി തുക ഒന്നോ അതിലധികമോ തവണകളായി വിതരണം ചെയ്യും. ഇന്‍ഫ്യൂഷന്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്, എന്‍.ഐ.സി.എല്ലിന്റെ അംഗീകൃത മൂലധനം 7,500 കോടി രൂപയായും യു.ഐ.ഐ.സി.എല്‍, ഒ.ഐ.സി.എല്‍ എന്നിവയുടേത് 5,000 കോടി രൂപയായും ഉയര്‍ത്തും.


അനന്തരഫലം

മൂലധന ഇന്‍ഫ്യൂഷന്‍ മൂന്ന് പിഎസ്ജിഐസികള്‍ക്ക് അവയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സഹായകമാകും. വായ്പാതിരിച്ചടവിനുള്ള ശേഷി വര്‍ധന, സമ്പദ്വ്യവസ്ഥയുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളുടെ നിറവേറ്റല്‍, നവീകരണം, വിഭവശേഖരണശേഷി വര്‍ധിപ്പിക്കല്‍, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ശേഷി മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കും ഈ നീക്കം സഹായിക്കും.

സാമ്പത്തിക ബാധ്യത:

നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഐസിഎല്‍, എന്‍ഐസിഎല്‍, യുഐഐസിഎല്‍ എന്നീ മൂന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധന ഇന്‍ഫ്യൂഷന്‍ നല്‍കുന്നതിന് 3,475 കോടി രൂപയും  അതിന്റെ തുടര്‍ച്ചയായി   6,475 കോടി രൂപയുടെ സാമ്പത്തികബാധ്യതയും ഉണ്ടാകും.

ഭാവിയിലെ സമീപനങ്ങള്‍:

നല്‍കുന്ന മൂലധനത്തിന്റെ പരമാവധി വിനിയോഗം ഉറപ്പാക്കാന്‍, വ്യവസായത്തിന്റെ കാര്യക്ഷമതയും ലാഭകരമായ വളര്‍ച്ചയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ കെപിഐകളുടെ രൂപത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അതേസമയം, നിലവിലെ സാഹചര്യത്തില്‍, ലയനപ്രക്രിയ നിര്‍ത്തിവച്ചിരിക്കുകയാണ്. പകരം കമ്പനികളുടെ ശ്രദ്ധ, വായ്പ തിരിച്ചടവിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിലും ലാഭവളര്‍ച്ച ഉറപ്പാക്കുന്നതിലും ആയിരിക്കും.
 



(Release ID: 1637333) Visitor Counter : 167