പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉം-പുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ

Posted On: 22 MAY 2020 2:54PM by PIB Thiruvananthpuram

 

ഒരിക്കല്‍ കൂടി ഒരു ചുഴലിക്കാറ്റ് ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഇത് പശ്ചിമബംഗാളിലുള്ള നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ഇവിടുത്തെ ആസ്തികള്‍ക്ക് വിപുലമായ നാശനഷ്ടം വരുത്തുകയുംചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടായിരുന്നു. സംസ്ഥാന ഗവണ്‍മെന്റുമായി ഇന്ത്യാ ഗവണ്‍മെന്റും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടായിരുന്നു. ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം പരിമിതപ്പെടുത്തുന്നതിനുവേണ്ട എല്ലാ നടപടികളും കൈക്കൊള്ളുന്നതിന് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഒന്നിച്ചു നിന്ന് കഠിനപ്രയത്നം നടത്തി. എന്നിട്ടുകൂടി നമുക്ക് എണ്‍പതോളം പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഞങ്ങള്‍ അതില്‍ ദുഃഖിതരാണ്. തങ്ങളുടെ സ്നേഹഭാജനങ്ങളെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഞങ്ങളെല്ലാവരും അനുശോചനം അറിയിക്കുകയും പ്രതിസന്ധിയുടെ ഈ സമയത്ത് ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.
കൃഷിക്കാകട്ടെ, ഊര്‍ജ്ജോല്‍പ്പാദന രംഗത്താകട്ടെ, വാര്‍ത്താവിനിമയ രംഗത്താകട്ടെ, അല്ലെങ്കില്‍ വീടുകള്‍ക്കു കേടുപാട് പറ്റിയതാകട്ടെ-ആസ്തികള്‍ക്കും വലിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. വിവിധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്, വ്യവസായലോകത്തിനും കാര്‍ഷികമേഖലയ്ക്കും നഷ്ടമുണ്ടായിട്ടുണ്ട്, എല്ലാവരും വലിയ നഷ്ടം അനുഭവിക്കുകയാണ്.
ഇന്ന് മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമൊത്ത് ഇത് ബാധിച്ച മേഖലയില്‍ ഞാന്‍ വളരെ സൂക്ഷ്മമായ വ്യോമനിരീക്ഷണം നടത്തി. ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റും മുഖ്യമന്ത്രിയും എനിക്ക് നഷ്ടത്തിന്റെ പ്രാഥമികവിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്.
കാര്‍ഷികമേഖല, ഊര്‍ജ്ജ മേഖല, വാര്‍ത്താവിതരണം, വീടുകളുടെ സ്ഥിതി, പശ്ചാത്തല സൗകര്യം എന്നിങ്ങനെ വിവിധമേഖലകളിലെ വിവരങ്ങള്‍ എത്രയും വേഗം വിശദമായി വിലയിരുത്താനായി കേന്ദ്ര സംഘത്തെ അയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള ആ സംഘം എത്രയൂം വേഗം എത്തുകയും ഈ മേഖലയിലെല്ലാം പരിശോധന നടത്തുകയും പുനരധിവാസം, പുനഃസ്ഥാപിക്കല്‍, പുനര്‍നിര്‍മ്മാണം എന്നിയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നമ്മള്‍ക്കൊന്നിച്ച് നടത്തുകയും ചെയ്യാം. സമഗ്രമായ ഒരു പദ്ധതി തയാറാക്കികൊണ്ട്, ഈ ദുര്‍ഘടസമയത്ത് ഞങ്ങള്‍ ബംഗാളിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും കഴിയുന്നത്രവേഗം ബംഗാളിന് തിരിച്ചുവരാന്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുകയും ചെയ്യും. കഴിയുന്നത്രവേഗം ബംഗാള്‍ അതിവേഗത്തില്‍ ചലിക്കാന്‍ തുടങ്ങണം. ഇതിനായി ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനോട് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും. ഞങ്ങള്‍ സംസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട്, ഈ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഓരോ നയവും നിയന്ത്രണങ്ങളും സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് പശ്ചിമബംഗാളിനെ സഹായിക്കുകയും ചെയ്യും.
ഈ പ്രതിസന്ധിയുടെ സമയത്ത് സംസ്ഥാന ഗവണ്‍മെന്റിനെ സഹായിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് ആയിരം കോടി രൂപ മുന്‍കൂര്‍ സഹായമായി ഏര്‍പ്പാടു ചെയ്യും. അതോടൊപ്പം തങ്ങളുടെ സ്നേഹഭാജനങ്ങളെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വിതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭ്യമാക്കും.
ലോകമാകെ ഒരു പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ്. കൊറോണ വൈറസിനെതിരെ ഇന്ത്യയും നിരന്തരം പോരാട്ടം നടത്തികൊണ്ടിരിക്കുകയാണ്. കൊറോണ വൈറസില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെടാനുള്ള മന്ത്രങ്ങള്‍ തീര്‍ത്തും ഒന്നിനൊന്ന് വിപരീതവുമാണ്.
കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള മന്ത്രം വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്, നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക എന്നതാണ്; ആവശ്യമില്ലെങ്കില്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക. എന്നാല്‍ ചുഴലിക്കാറ്റിന്റെ മന്ത്രം കഴിയുന്നത്ര വേഗം ഒരു സുരക്ഷിതസ്ഥാനത്ത് എത്തിച്ചേരുക എന്നതാണ്. ഒരു സുരക്ഷിത സ്ഥലത്തേയ്ക്ക് മാറുക, നിങ്ങളുടെ വീട് ഉപേക്ഷിച്ച് അവിടെ എത്തിപ്പെടാന്‍ ശ്രമിക്കുക. ഈ വ്യത്യസ്തതരത്തിലുള്ള യുദ്ധത്തിലും ഇപ്പോള്‍ പശ്ചിമബംഗാള്‍ ഒരേ സമയത്ത് പോരാടുകയാണ്.
എന്നിരുന്നാലും മമതാജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റും നിരന്തരം അവരോടൊപ്പമുണ്ടായിരുന്നു. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് മുന്‍കൂട്ടി കൈക്കൊള്ളേണ്ട എല്ലാ നടപടികളും കാലേക്കൂട്ടിത്തന്നെ സ്വീകരിക്കുകയും വരാനിരിക്കുന്ന ദിവസങ്ങളിലെ ആവശ്യങ്ങള്‍ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.
ഇന്ന് രാജ്യമാകെ അഭിമാനിക്കുന്ന രാജാറാം മോഹന്‍ റായിയുടെ ജന്മവാര്‍ഷികമാണ്. ഈ സമയത്ത് പശ്ചിമബംഗാളിന്റെ പുണ്യഭൂമിയിലായിരിക്കുന്നത് എന്നെ ശക്തമായ വികാരത്തിനടിമയാക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഈ പ്രതിസന്ധിയില്‍ നമ്മള്‍ കഷ്ടപ്പെടുകയാണ്. അതുകൊണ്ട് അദ്ദേഹം സ്വപ്നം കണ്ട സാമൂഹികമാറ്റം സാക്ഷാത്കരിക്കാന്‍ നമുക്ക് ഒന്നിച്ചിരിക്കാനും പ്രവര്‍ത്തിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ രാജാറാം മോഹന്റായി ജി, എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്! ഭാവിതലമുറയുടെ വികസനത്തിന് വേണ്ടിയും മികച്ച ഒരു ഭാവിക്ക് വേണ്ടിയും സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ദിശയിലേക്കുള്ള നമ്മളുടെ പ്രവര്‍ത്തനം ഞങ്ങള്‍ തുടരും. അതായിരിക്കും രാജാറാം മോഹന്‍ റായ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ശ്രദ്ധാജ്ഞലി.
ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യമാകെ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പശ്ചിമബംഗാളിലെ എന്റെ സഹോദരീ സഹോദരന്മാര്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. എല്ലാ പ്രവര്‍ത്തനത്തിനും കേന്ദ്ര ഗവണ്‍മെന്റ് നിങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും. ഈ പ്രതിസന്ധിസമയത്ത് ഞാന്‍ നിങ്ങളെ കാണാന്‍ വന്നു, എന്നാല്‍ കൊറോണാ വൈറസ് ബാധ മുതല്‍ എല്ലാ പൗരന്മാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് എന്റെ മനസില്‍ ദുഃഖമുണ്ട്. ഇവിടെനിന്ന് ഇന്നു ഞാന്‍ ഒഡീഷയിലേക്ക് പോകും, അവിടെയും വ്യോമനിരീക്ഷണം നടത്തും. ബഹുമാന്യനായ മുഖ്യമന്ത്രിയോടും സംസ്ഥാന ഗവണ്‍മെന്റിനോടും ഞാന്‍ സംസാരിക്കും.
പശ്ചിമബംഗാളിന്റെ ഈ ദുരിതസമയത്ത് ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്. ഞാന്‍ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും, അങ്ങനെ നിങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്നു കഴിയുന്നത്ര വേഗം പുറത്തുവരാന്‍ കഴിയൂം.

വളരെയധികം നന്ദി!



(Release ID: 1626575) Visitor Counter : 177