റെയില്‍വേ മന്ത്രാലയം

ലോക്ക് ഡൗണ്‍: റയില്‍വേ പാവപ്പെട്ടവര്‍ക്ക്  വിതരണം ചെയ്തത്8.5 ലക്ഷം ഭക്ഷണപ്പൊതികള്‍

Posted On: 09 APR 2020 3:07PM by PIB Thiruvananthpuram

 

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണവുമായി ഇന്ത്യൻ റെയില്‍വേ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേപ്പര്‍ പ്ലേറ്റുകളില്‍ ഉച്ചഭക്ഷണവും  വൈകിട്ട്  ഭക്ഷണപ്പൊതികളും ഐ.ആര്‍.സി.ടി.സി പാചകപ്പുരകള്‍, റയില്‍വേസംരക്ഷണസേന, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റെയില്‍വേ വിതരണം ചെയ്യുന്നു. 

ദരിദ്രര്‍, നിരാലംബര്‍, ഭിക്ഷക്കാര്‍, കുട്ടികള്‍, കൂലിപ്പണിക്കാര്‍, അന്യ സംസ്ഥാന  തൊഴിലാളികള്‍, ഒറ്റപ്പെട്ടുപോയവര്‍  എന്നിങ്ങനെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും ഭക്ഷണം തേടി വരുന്നവരെ ഉദ്ദേശിച്ചാണ് ഭക്ഷണവിതരണം. സ്റ്റേഷന് അകലെയുള്ള മേഖലകളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.


കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയില്‍വേയുടെ ഈ സന്നദ്ധസേവനം. റെയില്‍വേ സ്റ്റേഷന്‍ പരിധിവിട്ടാണെങ്കിലും ജില്ലാഭരണകൂടങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഭക്ഷണവും മറ്റു സഹായവും ആവശ്യമുള്ളവരെ കണ്ടെത്തി നൽകണമെന്നാണ്  ശ്രീ പിയൂഷ് ഗോയല്‍ റെയില്‍വേ അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം. 


റയില്‍വേസംരക്ഷണസേന, റെയില്‍വേ പൊലീസ്, റെയില്‍വേമേഖലകള്‍ക്ക് കീഴിലുള്ള വാണിജ്യ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഭക്ഷണവിതരണം റെയില്‍വേ സ്റ്റേഷന്‍ പരിധി വിട്ട് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് റെയില്‍വേ മേഖലകളുടെ ചുമതലയുള്ള ജനറല്‍ മാനേജര്‍മാര്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ തുടങ്ങിയവര്‍  ഐ.ആര്‍.സി.ടി.സി ഉദ്യോഗസ്ഥന്‍മാരുമായി നിരന്തരം ബന്ധപ്പെട്ട് വരുന്നു. 


കഴിഞ്ഞ മാസം 28മുതല്‍ ഇതുവരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി പാവപ്പെട്ടവര്‍ക്ക്8.5 ലക്ഷം ഭക്ഷണപ്പൊതികളാണ് റയില്‍വേ വിതരണം ചെയ്തത്. ഐആര്‍സിടിസി 6 ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും, ആര്‍പിഎഫ്  2 ലക്ഷത്തോളം  ഭക്ഷണപ്പൊതികളും, സന്നദ്ധസംഘടനകളുടെ സഹായത്തോടെ 1.5 ലക്ഷത്തോളം  ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ഭക്ഷണവിതരണത്തിനായി നിലവില്‍ ഭക്ഷ്യധാന്യങ്ങളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും മതിയായ ശേഖരമുണ്ടെന്നും റെയില്‍വേ അറിയിച്ചു. 
**



(Release ID: 1612578) Visitor Counter : 246