പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കായിക താരങ്ങളുമായി സംവദിച്ചു

Posted On: 03 APR 2020 12:54PM by PIB Thiruvananthpuram

കോവിഡ് 19 പ്രതിരോധിക്കാന്‍ ദൃഢനിശ്ചയം, സംയമനം , ശുഭചിന്ത, ആദരവ് , സഹകരണം എന്ന അഞ്ചിന മന്ത്രം നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

രാജ്യത്തിന് യശസ് സമ്മാനിച്ച കായിക താരങ്ങള്‍ക്ക് രാജ്യത്തിന്റെ മനോവീര്യം വര്‍ധിപ്പിക്കുന്നതിലും ശുഭാപ്തി വിശ്വാസം പരത്തുന്നതിലും ഇപ്പോള്‍ സുപ്രധാന പങ്കുണ്ട്: പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച കായിക താരങ്ങള്‍ ശുഭ ചിന്തയുടെയും സാമൂഹ്യ അകലത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തു





പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.

കോവിഡ് 19 മുഴുവന്‍ മനുഷ്യരാശിയുടെയും പ്രതിയോഗിയാണെന്നും രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഒളിമ്പിക്സ് മാറ്റിവച്ചത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിംബിള്‍ഡണ്‍ ടെന്നീസ് പോലുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര കായിക ഇനങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോലുള്ള നിരവധി ആഭ്യന്തര കായിക മത്സരങ്ങളും കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.

 ഉജ്ജ്വല പ്രകടനങ്ങളിലൂടെ രാജ്യത്തിന് കീര്‍ത്തി സമ്മാനിച്ച കായിക താരങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതിനൊപ്പം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ത്തുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിനായുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിലും കായിക താരങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.  കായിക പരിശീലനത്തിനിടെ സ്വാംശീകരിച്ച സ്വഭാവ ഗുണങ്ങള്‍, അതായത് വെല്ലുവിളികള്‍ നേരിടാനുള്ള കഴിവ്, ആത്മ നിയന്ത്രണം, ശുഭാപ്തി വിശ്വാസം, ആത്മവിശ്വാസം എന്നിവ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള പ്രധാന ആയുധമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശത്തില്‍ ഇനി പറയുന്ന അഞ്ചു കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു: മഹാമാരിക്കെതിരെ പോരാടാനുള്ള 'ദൃഢനിശ്ചയം(സങ്കല്‍പ്പ്), സാമൂഹിക അകലം പാലിക്കാന്‍ 'സംയമനം' (സന്ന്യം), ശുഭാപ്തി വിശ്വാസം നിലനിര്‍ത്താന്‍ 'ശുഭചിന്ത' (സകാരാത്മകത), കോവിഡിനെതിരായ യുദ്ധത്തിന്റെ മുന്‍നിര പോരാളികളായ വൈദ്യശാസ്ത്ര മേഖലയിലെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആദരിക്കാന്‍ 'ബഹുമാനം' (സമ്മാന്‍), വ്യക്തിഗതമായും ദേശീയ തലത്തിലും പി എം കെയേഴ്സ് ഫണ്ടിലേയ്ക്കുള്ള സംഭാവനയിലൂടെ 'സഹകരണം' (സഹയോഗ്). ശാരീരിക - മാനസിക ക്ഷമതയുടെ  പ്രാധാന്യം എടുത്തു പറയാനും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും പ്രധാനമന്ത്രി കായിക താരങ്ങളോട് ആവശ്യപ്പെട്ടു.

പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വം പ്രശംസനീയമാണെന്ന് കായിക താരങ്ങള്‍ പറഞ്ഞു. ഈ യുദ്ധത്തിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ നിസ്വാര്‍ത്ഥ പ്രയത്നത്തിന് അര്‍ഹമായ ആദരവ് ലഭിക്കുന്നുണ്ട് എന്നത് ഉറപ്പു വരുത്തിയതിനും അവര്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അച്ചടക്കത്തിന്റെ പ്രാധാന്യം, മനസ്സിന്റെ ശക്തി, ആരോഗ്യകരമായ ജീവിതക്രമം പാലിക്കല്‍, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചും അവര്‍ സംസാരിച്ചു.

മഹാമാരിക്കെതിരായ ഈ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഈ വലിയ പോരാട്ടത്തില്‍ കായിക താരങ്ങളുടെ സജീവമായ പങ്കാളിത്തത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഭാരതരത്ന ശ്രീ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റ് ശ്രീ. സൗരവ് ഗാംഗുലി, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ കുമാരി റാണി രാംപാല്‍, പ്രശസ്ത ബാഡ്മിന്റണ്‍ താരം കുമാരി പി.വി സിന്ധു, കബഡി താരവും ഹിമാചല്‍ പ്രദേശ് പോലീസിലെ ഡിഎസ്പിയുമായ ശ്രീ. അജയ് താക്കൂര്‍, സ്പ്രിന്റര്‍ കുമാരി ഹിമ ദാസ്, പാരാ അത്ലറ്റ് ഹൈ ജംപ് താരം ശ്രീ. ശരത് കുമാര്‍, പ്രശസ്ത ടെന്നീസ് താരം കുമാരി അങ്കിത റെയ്ന, പ്രമുഖ ക്രിക്കറ്റ് താരം ശ്രീ. യുവ്രാജ് സിങ്, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശ്രീ. വിരാട് കോഹ്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പതിലേറെ പ്രമുഖ കായിക താരങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ/ കായിക മന്ത്രിയും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ആശയവിനിമയത്തില്‍ പങ്കെടുത്തു.
***



(Release ID: 1610675) Visitor Counter : 205