പ്രധാനമന്ത്രിയുടെ ഓഫീസ്
സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
പോസ്റ്റഡ് ഓണ്‍:
22 MAY 2026 9:31PM by PIB Thiruvananthpuram
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.
തന്ത്രപ്രധാന പങ്കാളിത്തത്തിന് അടിത്തറയിട്ട, 2025 ജൂണിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സൈപ്രസ് സന്ദർശനം സൃഷ്ടിച്ച ചരിത്രപരമായ മുന്നേറ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ സന്ദർശനം. ഇത് ഇന്ത്യ-സൈപ്രസ് ബന്ധം ഫലപ്രാപ്തിയിലും നടപ്പാക്കലിലും അധിഷ്ഠിതമായ ഘട്ടത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനെ അടയാളപ്പെടുത്തുന്നു.
രാഷ്ട്രീയ ചർച്ചകളുടെ പുരോഗതി, വർധിച്ച വാണിജ്യ പങ്കാളിത്തം, മെച്ചപ്പെട്ട പ്രതിരോധ സമ്പർക്കങ്ങൾ, നൂതനാശയ-സാങ്കേതികവിദ്യ മേഖലകളിൽ സഹകരണത്തിനു തുടക്കംകുറിക്കൽ എന്നിവയുൾപ്പെടെ 2025-ൽ പുറപ്പെടുവിച്ച സംയുക്തപ്രഖ്യാപനം നടപ്പാക്കുന്നതിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതംചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യ-സൈപ്രസ് പങ്കാളിത്തത്തിന്റെ ആഴവും തിരിച്ചറിഞ്ഞ്, പുതിയ യാഥാർഥ്യങ്ങളും അവസരങ്ങളും പ്രതിഫലിപ്പിക്കുന്നതിനായി ഉഭയകക്ഷി സമഗ്രപങ്കാളിത്തത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനു നേതാക്കൾ ധാരണയായി.
2026 മെയ് 22-നു രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസിന് ഊഷ്മളമായ സ്വീകരണം നൽകി. രാജ്ഘാട്ടിൽ അദ്ദേഹം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു. സന്ദർശനം നടത്തുന്ന വിശിഷ്ടാതിഥിയുടെ ബഹുമാനാർഥം രാഷ്ട്രപതി ഔദ്യോഗിക വിരുന്നൊരുക്കി.
സന്ദർശനത്തിനിടെ, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസും 2026 മെയ് 22-നു ന്യൂഡൽഹിയിൽ ഉഭയകക്ഷിചർച്ച നടത്തി. ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചു വിപുലമായ ചർച്ച നടത്തുകയും വിവിധ മേഖലകളിലെ ഉഭയകക്ഷിസമ്പർക്കങ്ങൾക്കു ലഭിച്ച പുതിയ മുന്നേറ്റത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയുംചെയ്തു. പൊതു ജനാധിപത്യമൂല്യങ്ങൾ, നിയമവാഴ്ച, പരസ്പരബഹുമാനം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയും സൈപ്രസും തമ്മിലുള്ള അടുത്തതും വിശ്വസ്തവുമായ പങ്കാളിത്തം അവർ ഊട്ടിയുറപ്പിച്ചു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തെക്കുറിച്ചും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ഇന്ത്യ-സൈപ്രസ് സമഗ്ര പങ്കാളിത്തത്തിന്റെ പ്രധാന വശമെന്ന നിലയിൽ ഉന്നത രാഷ്ട്രീയതലത്തിലുള്ള പതിവു സമ്പർക്കങ്ങളെ ഇരുനേതാക്കളും സ്വാഗതംചെയ്തു. 2025-ൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനവേളയിൽ പ്രഖ്യാപിച്ച ‘ഇന്ത്യ-സൈപ്രസ് സംയുക്ത കർമപദ്ധതി 2025-2029’ നടപ്പാക്കുന്നതിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ അവർ സ്വാഗതംചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 65-ാം വാർഷികം പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് 2027-ൽ ആഘോഷിക്കാനും ഇരുപക്ഷവും ധാരണയായി.
2026-ലെ ‘നിർമിതബുദ്ധി സ്വാധീന ഉച്ചകോടി’ (AI Impact Summit) വിജയകരമായി സംഘടിപ്പിച്ചതിനു പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ഗവേഷണ-നൂതനാശയ-ഡിജിറ്റൽ നയങ്ങൾക്കായുള്ള ഉപമന്ത്രിയാണ് ഉച്ചകോടിയിൽ സൈപ്രസിനെ പ്രതിനിധാനംചെയ്തത്. കൂടാതെ, ഉച്ചകോടിപ്രഖ്യാപനത്തെ പിന്തുണയ്ക്കുകയും ചെയ്തു. നിർമിതബുദ്ധിയുടെ സുരക്ഷിതവും വിശ്വസനീയവും ഉൾക്കൊള്ളുന്നതുമായ വികസനത്തിനായി പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുനേതാക്കളും പങ്കുവച്ചു.
പൊതുവായ മൂല്യങ്ങളും ബഹുരാഷ്ട്ര സഹകരണവും
സമാധാനം, ജനാധിപത്യം, നിയമവാഴ്ച, ഫലപ്രദമായ ബഹുരാഷ്ട്രവാദം, സുസ്ഥിര വികസനം എന്നിവയോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ഉയർത്തിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലും അന്താരാഷ്ട്ര നിയമങ്ങളിലും അധിഷ്ഠിതമായ, നിയമങ്ങൾക്കനുസൃതമായ അന്താരാഷ്ട്ര വ്യവസ്ഥിതിക്കുള്ള പിന്തുണ അവർ ആവർത്തിച്ചു. കപ്പൽഗതാഗതത്തിനും വ്യോമയാനത്തിനുമുള്ള സ്വാതന്ത്ര്യം, തടസ്സമില്ലാത്ത വാണിജ്യം, പരമാധികാര സമുദ്ര അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടിക്ക് (UNCLOS) അവർ സവിശേഷമായ പ്രാധാന്യം നൽകി.
പരിഷ്കരിച്ചതും ഫലപ്രദവുമായ ബഹുരാഷ്ട്രവാദത്തിലൂടെ അടിയന്തിര ആഗോള വെല്ലുവിളികളെ നേരിടാനും ഉയർന്നുവരുന്ന പുതിയ സംഭവവികാസങ്ങൾക്കായി ലോകത്തെ സജ്ജമാക്കാനുമുള്ള ആഹ്വാനം ഇരുനേതാക്കളും ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭയും കോമൺവെൽത്തും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കുള്ളിലെ ഏകോപനം ശക്തമാക്കാനുള്ള താൽപ്പര്യവും അവർ പ്രകടിപ്പിച്ചു.
സമകാലിക ഭൗമരാഷ്ട്രീയ വെല്ലുവിളികളെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും പ്രതിനിധാനം ചെയ്യുന്നതുമാക്കുന്നതിനുള്ള വഴികൾ ഉൾപ്പെടെ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി പരിഷ്കരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയ്ക്ക് ഇരുനേതാക്കളും ഊന്നൽ നൽകി. സുരക്ഷാസമിതി കാര്യങ്ങൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിൽ അടുത്ത ഏകോപനം നടത്താനും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി പരിഷ്കരണത്തെക്കുറിച്ചുള്ള അന്തർഗവണ്മെന്റ് ചർച്ചകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കാനും അവർ ധാരണയായി. ഐക്യരാഷ്ട്രസഭയുടെ പരിഷ്കരിച്ച സുരക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള കരുത്തുറ്റ പിന്തുണ സൈപ്രസ് ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയിലും മറ്റു ബഹുരാഷ്ട്ര വേദികളിലും പരസ്പരമുള്ള സ്ഥാനാർഥിത്വങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത സഹകരണത്തിലേർപ്പെടാനും പരസ്പരം പിന്തുണയ്ക്കാനും ഇരുപക്ഷവും ധാരണയായി.
പരമാധികാരത്തിനും സമാധാനത്തിനുമുള്ള പിന്തുണ
ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനും പ്രസക്തമായ ഐക്യരാഷ്ട്ര സുരക്ഷാസമിതി പ്രമേയങ്ങൾക്കും അനുസൃതമായി, രാഷ്ട്രീയ സമത്വമുള്ള ദ്വിമേഖല-ദ്വിസമൂഹ ഫെഡറേഷന്റെ അടിസ്ഥാനത്തിൽ സൈപ്രസ് പ്രശ്നത്തിനു സമഗ്രവും നീതിയുക്തവും ശാശ്വതവുമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിലുള്ള കരുത്തുറ്റ പ്രതിജ്ഞാബദ്ധത സൈപ്രസും ഇന്ത്യയും പ്രകടിപ്പിച്ചു. സൈപ്രസിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന സേനയുടെ (UNFICYP) പ്രധാന പങ്കും അതിന്റെ ദൗത്യത്തിനുള്ള പൂർണ പിന്തുണയും അവർ ഉയർത്തിക്കാട്ടി. UNFICYP-ലേക്ക് ഇന്ത്യ നൽകിയ വിലയേറിയ സംഭാവനകൾക്കു പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസ് നന്ദി രേഖപ്പെടുത്തി.
സൈപ്രസ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത, ഐക്യം എന്നിവയ്ക്കുള്ള അചഞ്ചലവും സുസ്ഥിരവുമായ പിന്തുണ ഇന്ത്യ ആവർത്തിച്ചു. ചർച്ചകളിലൂടെയുള്ള സമാധാനപരമായ പരിഹാരത്തിനായുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്താതിരിക്കാൻ, പ്രസക്തമായ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും പൂർണമായി ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരുപക്ഷവും ഊന്നൽ നൽകി.
സുരക്ഷയും പ്രതിരോധവും ഭീകരവാദവിരുദ്ധ പ്രവർത്തനവും
അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തെയും ഇരുനേതാക്കളും വ്യക്തമായും നിരുപാധികമായും അപലപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സൈപ്രസ് ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും പ്രകടിപ്പിച്ചു.
2025 ഏപ്രിൽ 22-നു ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെയും 2025 നവംബർ 10-നു ന്യൂഡൽഹിയിലെ ചുവപ്പുകോട്ടയ്ക്കു സമീപമുണ്ടായ ഭീകരസംഭവത്തെയും ഇരുനേതാക്കളും ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നതിന് അവർ ഊന്നൽ നൽകി. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി, സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ഭീകരവാദത്തെ ചെറുക്കുന്നതിനു നിർണായകവും യോജിച്ചതുമായ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇരുനേതാക്കളും ആഹ്വാനംചെയ്തു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കാൻ സമഗ്രവും ഏകോപിതവും സുസ്ഥിരവുമായ സമീപനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി, ഉഭയകക്ഷിതലത്തിലും ബഹുരാഷ്ട്ര സംവിധാനത്തിനുള്ളിലും സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഉയർത്തിക്കാട്ടി.
ഈ സാഹചര്യത്തിൽ, ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള ബഹുരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കാനും, ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചുള്ള സമഗ്ര ഉടമ്പടി എത്രയും വേഗം അന്തിമമാക്കാനും അംഗീകരിക്കാനും നേതാക്കൾ ആഹ്വാനംചെയ്തു. 1267 UN സുരക്ഷാസമിതി ഉപരോധസമിതിക്കു കീഴിലുള്ളവർ ഉൾപ്പെടെ, ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും നിരോധിച്ച എല്ലാ ഭീകരർക്കും ഭീകരസംഘടനകൾക്കും, അവരുമായി ബന്ധപ്പെട്ട നിഴൽസംഘങ്ങൾ (proxy groups), സഹായികൾ, പ്രായോജകർ, ധനസഹായം നൽകുന്നവർ, പിന്തുണയ്ക്കുന്നവർ എന്നിവർക്കെതിരെയും ശക്തവും യോജിച്ചതുമായ നടപടിയുണ്ടാകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
അക്രമാസക്തമായ തീവ്രവാദം, തീവ്രവാദവൽക്കരണം, ഭീകരവാദത്തിനു ധനസഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കുന്നത് എന്നിവ ചെറുക്കൽ; ഭീകരവാദ ആവശ്യങ്ങൾക്കായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ചൂഷണം ചെയ്യുന്നതു തടയൽ; ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നേരിടൽ എന്നിവയിൽ സഹകരണത്തിന്റെ ആവശ്യകത അവർ ഉയർത്തിക്കാട്ടി. ഭീകരരുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതാക്കാനും ഭീകരശൃംഖലകൾ തകർക്കാനും ഭീകരവാദത്തിനു ധനസഹായം നൽകുന്നതു തടയാനും ഐക്യരാഷ്ട്രസഭയോടും ധനകാര്യ പ്രവർത്തന ദൗത്യസേനയോടും (FATF) ഇരുപക്ഷവും ആഹ്വാനംചെയ്തു.
ഭീകരവാദത്തോടുള്ള സഹിഷ്ണുതാരഹിതസമീപനം അവർ ആവർത്തിച്ചു. ഇരട്ടത്താപ്പുകൾ, ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരവാദം, ഇത്തരം പ്രവൃത്തികൾക്ക് ഏതു സാഹചര്യത്തിലുമുള്ള ന്യായീകരണങ്ങൾ എന്നിവയെ അവർ തള്ളിപ്പറഞ്ഞു. വിവരങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിലൂടെയും ശേഷിവികസനത്തിലൂടെയും ഭീകരവാദവിരുദ്ധ മേഖലയിലെ ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചട്ടക്കൂടു നൽകുന്ന, ഭീകരവാദവിരുദ്ധ സംയുക്തകർമസമിതിക്കു (JWG) രൂപംനൽകുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതംചെയ്തു. ഈ സംയുക്തകർമസമിതിയുടെ ആദ്യ യോഗം എത്രയും വേഗം ചേരാൻ അവർ ധാരണയിലെത്തി.
സൈബർ മേഖലയിലെ പുതിയതും ഉയർന്നുവരുന്നതുമായ ഭീഷണികൾ നേരിടാൻ ഇരുരാജ്യങ്ങളിലെയും പ്രസക്തമായ ഏജൻസികൾ തമ്മിൽ നടന്നുവരുന്ന അടുത്ത സഹകരണം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിൽ സൈബർ സുരക്ഷാ ചർച്ചകൾ ആരംഭിച്ചതിനെ നേതാക്കൾ സ്വാഗതംചെയ്തു.
സൈബർ സുരക്ഷയിലും ഉയർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളിലും സവിശേഷമായ ശ്രദ്ധ കേന്ദ്രീകരിച്ച്, അതതു പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള പങ്കാളിത്തം ഉൾപ്പെടെയുള്ള പ്രതിരോധ-സുരക്ഷ സഹകരണം ആഴത്തിലാക്കാൻ അവർ ധാരണയായി. ഈ സാഹചര്യത്തിൽ, സൈപ്രസ് പ്രതിരോധ-ബഹിരാകാശ വ്യവസായ ക്ലസ്റ്ററും (CyDSIC) ഭാരതീയ പ്രതിരോധ ഉൽപ്പാദക സൊസൈറ്റിയും (SIDM) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതംചെയ്തു.
2026 ഫെബ്രുവരിയിൽ ഒപ്പുവച്ച ഇന്ത്യ-സൈപ്രസ് ഉഭയകക്ഷി പ്രതിരോധ സഹകരണ പരിപാടിയെ സ്വാഗതംചെയ്ത്, പ്രതിരോധമേഖലയിലെ ഗണ്യമായ സഹകരണത്തിനുള്ള സാധ്യതകൾ ഇരുനേതാക്കളും ഉയർത്തിക്കാട്ടി. തിരച്ചിലും രക്ഷാപ്രവർത്തനവുമായി (SAR) ബന്ധപ്പെട്ട കാര്യങ്ങളിൽ ഔദ്യോഗിക ഏകോപനവും സഹകരണവും സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക കരാറിൽ ഒപ്പുവച്ചതിനെയും അവർ സ്വാഗതംചെയ്തു. 2026 ജനുവരി 27-ന് ഒപ്പുവച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ-സുരക്ഷ പങ്കാളിത്തത്തിന്റെ മുന്നേറ്റത്തെ അടിസ്ഥാനമാക്കി, പ്രതിരോധ വ്യവസായ സഹകരണവും സാങ്കേതിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനപരമായ ചട്ടക്കൂട് ഇവ നൽകും. അതോടൊപ്പം ആശയവിനിമയം, പരിശീലനം, ശേഷിവികസനം എന്നിവ സുഗമമാക്കുകയും ചെയ്യും. ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ 2026-2031 കാലയളവിലേക്കുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനായുള്ള മാർഗരേഖ അന്തിമമാക്കിയതിനെ നേതാക്കൾ സ്വാഗതംചെയ്തു.
ആഴത്തിൽ വേരൂന്നിയ നാവിക പാരമ്പര്യമുള്ള സമുദ്രതീര രാഷ്ട്രങ്ങളാണ് ഇന്ത്യയും സൈപ്രസും എന്നതിനാൽ, ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ പതിവു തുറമുഖ സന്ദർശനങ്ങളുൾപ്പെടെ, സമുദ്രമേഖലയിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും സമുദ്രസുരക്ഷ അവബോധവും പ്രാദേശിക സുരക്ഷയും വർധിപ്പിക്കുന്നതിനായി സംയുക്ത സമുദ്രപരിശീലനങ്ങൾക്കും അഭ്യാസങ്ങൾക്കുമുള്ള സാധ്യതകൾ ആരായുന്നതിനും ഇരുനേതാക്കളും പ്രോത്സാഹനം നൽകി.
വ്യാപാരവും നിക്ഷേപവും നൂതനാശയങ്ങളും
ഉഭയകക്ഷിവ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യാ പങ്കാളിത്തം എന്നിവ ഇനിയും വ്യാപിപ്പിക്കുന്നതിനു ഗണ്യമായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. വിശ്വസനീയവും സുസ്ഥിരവുമായ വിതരണശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സഹകരണം ശക്തമാക്കാൻ അവർ ധാരണയായി.
ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ പ്രധാന സ്രോതസ്സായി സൈപ്രസിനെ മാറ്റിക്കൊണ്ട്, സൈപ്രസിൽനിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ സുസ്ഥിരമായ വളർച്ചയെ നേതാക്കൾ സ്വാഗതംചെയ്തു. സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽവൽക്കരണം, നിർമിതബുദ്ധി, നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭങ്ങൾ എന്നിവയിലൂടെ ഉൾപ്പെടെ, ഇതുവരെ പ്രയോജനപ്പെടുത്താത്ത സാമ്പത്തിക സാധ്യതകൾ പൂർണമായി സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. സാമ്പത്തിക സേവനങ്ങൾ, സമുദ്രമേഖല, കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ്, സംശുദ്ധ-ഹരിത ഊർജം, മാലിന്യസംസ്കരണം, ബഹിരാകാശം, ശാസ്ത്ര-സാങ്കേതികവിദ്യ, ഗവേഷണവും നൂതനാശയങ്ങളും എന്നിവ ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകളിലെ വ്യാപാര-നിക്ഷേപ സാധ്യതകൾ സജീവമായി ആരായുന്നതിന് ഇരുരാജ്യങ്ങളിലെയും വ്യവസായസമൂഹത്തെ അവർ പ്രോത്സാഹിപ്പിച്ചു. ഈ വർഷം ആദ്യം ഒപ്പുവച്ച ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) നടപ്പാക്കുന്നതിലൂടെ കൈവരുന്ന അവസരങ്ങളെയും നേതാക്കൾ എടുത്തുകാട്ടി.
ഫിൻടെക് കണക്റ്റിവിറ്റിയിലൂടെ, അതിർത്തി കടന്നുള്ള ഇടപാടുകൾ മാത്രമല്ല, അതിർത്തി കടന്നുള്ള ബന്ധങ്ങളും ശക്തമാകും. 2025-ൽ NIPL-ഉം യൂറോബാങ്ക് സൈപ്രസും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം ഉൾപ്പെടെ സാമ്പത്തിക മേഖലയിലെ സാമ്പത്തിക സമ്പർക്കങ്ങൾ ആഴത്തിലാകുന്നതു നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഏകീകൃത പണമിടപാടു സംവിധാനവും (UPI), യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) ടാർഗെറ്റ് ഇൻസ്റ്റന്റ് പേയ്‌മെന്റ് സെറ്റിൽമെന്റ് സിസ്റ്റവും (TIPS) തമ്മിൽ പരസ്പരം കൂട്ടിയിണക്കുന്നതിനുള്ള ചട്ടക്കൂടിനു രൂപംനൽകിയതിനെയും അവർ സ്വാഗതംചെയ്തു. ഇത് അതിർത്തി കടന്നുള്ള ഇടപാടുകൾ തടസ്സരഹിതവും സുഗമവുമാക്കും. ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്കും വ്യവസായങ്ങൾക്കും ഇത് ഒരുപോലെ പ്രയോജനംചെയ്യും.
ത്രിരാഷ്ട്ര-ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിൽ കൈവരുന്ന വർധിച്ചുവരുന്ന മുന്നേറ്റത്തെയും ഇരുനേതാക്കളും സ്വാഗതംചെയ്തു. ഈ സാഹചര്യത്തിൽ, വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും നിക്ഷേപപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിനും മൂന്നു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിനുമുള്ള പ്രധാന വേദിയായി ഇന്ത്യ-ഗ്രീസ്-സൈപ്രസ് (IGC) വ്യവസായ-നിക്ഷേപ സമിതിക്കു രൂപംനൽകിയതിനെ അവർ അഭിനന്ദിച്ചു.
2025 ജൂണിൽ ലിമാസോളിൽ നടന്ന ഇന്ത്യ-സൈപ്രസ് നിക്ഷേപകരുടെ വട്ടമേശ സമ്മേളനം നൽകിയ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ, ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ വളർത്തിയെടുക്കുന്നതിനുമായി സന്ദർശന വേളയിൽ മുംബൈയിൽ ഇന്ത്യ-സൈപ്രസ് ബിസിനസ് ഫോറം സംഘടിപ്പിച്ചു. മുംബൈയിൽ നടന്ന ബിസിനസ് ഫോറത്തോടനുബന്ധിച്ച് ബിസിനസ്-ടു-ബിസിനസ് (B2B) ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ, യൂണികോണുകൾ, നൂതനാശയ ആവാസവ്യവസ്ഥകൾ, വെഞ്ച്വർ ക്യാപിറ്റൽ ശൃഖലകൾ എന്നിവ തമ്മിലുള്ള തുടർച്ചയായ സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, ഇന്നൊവേഷൻ ഏജൻസികൾ എന്നിവ തമ്മിലുള്ള കൈമാറ്റങ്ങൾക്ക് ഒരു ചട്ടക്കൂട് നൽകുന്ന നൂതനാശയവും സാങ്കേതികവിദ്യയും സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിനും, വിശ്വസനീയമായ സമുദ്ര പങ്കാളിത്തത്തിലൂടെ ഇൻഡോ-പസഫിക്കിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനും സമുദ്ര-ഷിപ്പിംഗ് മേഖലകളിലെ സഹകരണത്തിനുള്ള പ്രാധാന്യം നേതാക്കൾ ചൂണ്ടിക്കാട്ടി. യൂറോപ്പിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിലുള്ള സൈപ്രസിന്റെ പങ്കും, ട്രാൻസ്ഷിപ്പ്മെന്റ്, സംഭരണം, വിതരണം, ലോജിസ്റ്റിക്സ് എന്നിവയ്ക്കുള്ള പ്രാദേശിക കേന്ദ്രമായി പ്രവർത്തിക്കാനുള്ള അതിന്റെ ശേഷിയും കണക്കിലെടുത്ത്, സൈപ്രസും ഇന്ത്യയിലെ സമുദ്ര സേവന ദാതാക്കളും ഉൾപ്പെടുന്ന സംയുക്ത സംരംഭങ്ങളിലൂടെ സമുദ്ര സഹകരണം ശക്തിപ്പെടുത്താൻ അവർ പ്രോത്സാഹിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ, മെർച്ചന്റ് ഷിപ്പിംഗ് സംബന്ധിച്ച നിലവിലുള്ള ഉഭയകക്ഷി കരാറിന് കീഴിൽ സമുദ്ര സഹകരണത്തിലെ അനുകൂലമായ മുന്നേറ്റം തുടർന്നുകൊണ്ടുപോകാൻ ഇരു നേതാക്കളും സമ്മതിച്ചു.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സൈപ്രസിന്റെ സമുദ്ര സേവന ആവാസവ്യവസ്ഥയും ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര-തുറമുഖ അടിസ്ഥാന സൗകര്യ ശേഷികളും തമ്മിലുള്ള പരസ്പര പൂരകത കണക്കിലെടുത്ത്, ഉഭയകക്ഷി പങ്കാളിത്തത്തിന്റെ തന്ത്രപ്രധാനമായ സ്തംഭമായി സമുദ്ര മേഖലയിലെ സഹകരണത്തെ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
ഈ സാഹചര്യത്തിൽ, ഇന്ത്യൻ ഷിപ്പിംഗ് താൽപ്പര്യങ്ങൾക്കായുള്ള യൂറോപ്യൻ സമുദ്ര പ്രവേശന കവാടമായും പ്രവർത്തന അടിത്തറയായും നിലകൊള്ളാനുള്ള സൈപ്രസിന്റെ ശേഷിയെ നേതാക്കൾ അംഗീകരിക്കുകയും, ഇന്ത്യയിലെ സമുദ്ര പങ്കാളികളും സൈപ്രസിന്റെ ഷിപ്പിംഗ്, ഷിപ്പ് മാനേജ്മെന്റ് സമൂഹവും തമ്മിലുള്ള അടുത്ത ഇടപെടലിനെ അവർ സ്വാഗതം ചെയ്യുകയും ചെയ്തു. സമീപഭാവിയിൽ പ്രായോഗികവും പരസ്പര പ്രയോജനകരവുമായ ഫലങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമുദ്ര സേവനങ്ങൾ, തുറമുഖ കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ്, സമുദ്ര പരിശീലനവും നൈപുണ്യ വികസനവും, ഗ്രീൻ ഷിപ്പിംഗ്, നിയമപാലനംഎന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ദുരന്ത പ്രതിരോധവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച സഹകരണം ഇരുരാജ്യങ്ങൾക്കും വളരെയേറെ പ്രാധാന്യമുള്ള മേഖലയാണെന്ന് നേതാക്കൾ വിലയിരുത്തി. ഈ സാഹചര്യത്തിൽ, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (കോയലിഷൻ ഫോർ ഡിസാസ്റ്റർ റീസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ -CDRI) ചേരാനുള്ള സൈപ്രസിന്റെ താൽപ്പര്യത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. സാങ്കേതിക സഹകരണം, ശേഷി വികസനം, അറിവ് പങ്കിടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ സംവിധാനങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള CDRI-യുടെ പങ്കിനെ ഇരു നേതാക്കളും അടിവരയിടുകയും ചെയ്തു.
ശാസ്ത്ര-സാങ്കേതികവിദ്യ
പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പരിവർത്തന ശേഷി അംഗീകരിച്ച നേതാക്കൾ, നൂതനാശയങ്ങളും സാങ്കേതികവിദ്യയും സംബന്ധിച്ച ധാരണാപത്രം ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും, ധാർമ്മികവും ഉത്തരവാദിത്ത നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള വളർന്നുവരുന്നതും സുസ്ഥിരവുമായ സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണ-നൂതന പദ്ധതികൾക്ക് വഴിതുറക്കുമെന്നും ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തിക പുരോഗതി, സുരക്ഷ, നൂതനാശയം, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്ക് അടിത്തറയിടുന്ന നിർണായക അടിസ്ഥാന സൗകര്യമെന്ന നിലയിൽ ബഹിരാകാശ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ആഗോള വെല്ലുവിളികളെ നേരിടുന്നതിലെ പങ്കാളിത്തത്തിന് ഇരുപക്ഷവും താൽപ്പര്യമറിയിച്ചു. ബഹിരാകാശ മേഖലയിൽ സമഗ്രമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഗവൺമെന്റിതര സ്ഥാപനങ്ങൾക്ക് ഇന്ത്യയുടെ ബഹിരാകാശ നയം 2023 അനുകൂലവും ചലനാത്മകവുമായ ചട്ടക്കൂട് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. പരസ്പര പ്രയോജനത്തിനായി സഹകരണം വർദ്ധിപ്പിക്കുന്നതിന് നടന്നുവരുന്ന ശ്രമങ്ങളെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തിൽ, എറാത്തോസ്തനീസ് സെന്റർ ഓഫ് എക്സലൻസും (ERATOSTHENES Centre of Excellence - ECoE) ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) തമ്മിൽ നിലവിലുള്ള പങ്കാളിത്തത്തെ നേതാക്കൾ സ്വാഗതം ചെയ്തു.
വിദ്യാഭ്യാസം, ചലനാത്മകത, നൈപുണ്യ വികസനം
വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ അക്കാദമിക് തലത്തിൽ വളർന്നുവരുന്ന കൈമാറ്റങ്ങളെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ സാഹചര്യത്തിൽ, ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലയിലെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇത് ഇരുരാജ്യങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സംഘടനകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും, കൈമാറ്റങ്ങൾ വർദ്ധിപ്പിക്കുന്നതിനും, സംയുക്ത ഗവേഷണ സംരംഭങ്ങൾ, ഫാക്കൽറ്റികളുടെയും വിദ്യാർത്ഥികളുടെയും ചലനാത്മകത, സ്ഥാപനപരമായ പങ്കാളിത്തം എന്നിവയിലൂടെ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ശക്തമായ അടിത്തറ നൽകുമെന്ന് അവർ വിലയിരുത്തി.
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും (എസ്എസ്ഐഎഫ്എസ്) സൈപ്രസിലെ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിൽ നയതന്ത്ര പരിശീലനത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. നയതന്ത്രജ്ഞ പരിശീലനത്തിലെ സഹകരണത്തിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും.
സുരക്ഷിതവും ക്രമാനുഗതവും വ്യവസ്ഥാപിതവുമായ കുടിയേറ്റത്തിനുള്ള പരസ്പര സഹകരണം സുഗമമാക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരുടെ സുസ്ഥിരമായ തൊഴിൽ ചലനാത്മകതയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് നൽകുന്ന 'മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ' രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരായി. എത്രയും വേഗം സാമൂഹ്യ സുരക്ഷാ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും ഇരു നേതാക്കളും സമ്മതമറിയിച്ചു.
ഈ പശ്ചാത്തലത്തിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ICAI) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് ഓഫ് സൈപ്രസും (ICPAC) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് യുവ അക്കൗണ്ടന്റുമാർക്ക് പ്രൊഫഷണൽ, നിയമാധിഷ്ഠിത മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ സംഭാവന നൽകാനും, അക്കൗണ്ടിംഗിലെയും ഓഡിറ്റിംഗിലെയും മികച്ച പ്രവണതകൾ പരസ്പരം കൈമാറാനും, ധനകാര്യ-ബിസിനസ് സേവന മേഖലകളിൽ പരസ്പര അംഗീകാരവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനും അനുകൂല അവസരമൊരുക്കും.
സാംസ്കാരിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും
ഇന്ത്യയും സൈപ്രസും തമ്മിലുള്ള സാംസ്കാരിക കൈമാറ്റങ്ങൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ എടുത്തുപറഞ്ഞു. ദൃശ്യകലകൾ, പ്രകടന കലകൾ, കലകൾക്കായുള്ള വിദ്യാഭ്യാസ പരിപാടികൾ, പൈതൃക സംരക്ഷണം, സൃഷ്ടിപരമായ വ്യവസായങ്ങൾ എന്നീ മേഖലകളിൽ പരസ്പര കൈമാറ്റങ്ങൾ സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്ന സാംസ്കാരിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. സംയുക്ത സംരംഭങ്ങൾ, പ്രദർശനങ്ങൾ, ശേഷി വികസന ശ്രമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മ്യൂസിയങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവ തമ്മിൽ കൂടുതൽ അടുത്ത സഹകരണത്തിന് നേതാക്കൾ പ്രോത്സാഹനം നൽകി. കൂടാതെ, സൈപ്രസിൽ യോഗ, ആയുർവേദം, ഇന്ത്യൻ സംസ്കാരം എന്നിവയോടുള്ള വളർന്നുവരുന്ന താൽപ്പര്യത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ കൂടുതൽ അവബോധം വളർത്തുന്നതിന് സഹായകരമാകുന്ന ഉഭയകക്ഷി വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കുള്ള സാധ്യതകൾ നേതാക്കൾ തിരിച്ചറിഞ്ഞു. വിനോദസഞ്ചാര മേഖലയിലെ പങ്കാളികൾ തമ്മിലുള്ള സഹകരണത്തിലൂടെ ഇരുദിശകളിലേക്കുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
വർദ്ധിച്ചുവരുന്ന യാത്രകളും ജനങ്ങൾ തമ്മിലുള്ള വികസിച്ചുവരുന്ന ബന്ധവും കണക്കിലെടുത്ത്, കോൺസുലാർ കാര്യങ്ങളിലെ സഹകരണം ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള മേഖലയായി തുടരുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, കോൺസുലാർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഘടനാപരമായ ചട്ടക്കൂട് നൽകുമെന്ന് വിലയിരുത്തിക്കൊണ്ട് ഒരു കോൺസുലാർ സംഭാഷണത്തിന് തുടക്കമിട്ടതിനെ അവർ സ്വാഗതം ചെയ്തു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ
2026 ജനുവരി 27-ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കിയതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പങ്കാളികൾക്കും വിശാലമായ ലോകത്തിനും പരസ്പരം പ്രയോജനകരവും കൃത്യവുമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ഫലങ്ങൾ നൽകുന്നതിനായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം വിപുലീകരിക്കാനും ആഴത്തിലാക്കാനും മികച്ച രീതിയിൽ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടുള്ള '2030-ലേക്കുള്ള സംയുക്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമഗ്ര തന്ത്രപ്രധാന അജണ്ട'യ്ക്ക് ഇരുപക്ഷവും അംഗീകാരം നൽകി.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലെ ചരിത്രപരമായ നാഴികക്കല്ലായി ഇരു നേതാക്കളും പ്രശംസിച്ചു. നിർണായക മൂല്യശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിലൂടെയും പുതിയ വിപണികൾ തുറക്കുന്നതിലൂടെയും വ്യാപാര-നിക്ഷേപ സഹകരണത്തിന്റെ യഥാർത്ഥ സാധ്യതകൾ തിരിച്ചറിയുന്നതിനായി കരാർ എത്രയും വേഗം ഒപ്പുവെക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും അവർ ആഹ്വാനം ചെയ്തു.
പ്രധാന വ്യാപാര, സാങ്കേതിക, സാമ്പത്തിക സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ (TTC) പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ നേതാക്കൾ സമ്മതിക്കുകയും ജൂലൈയിൽ നടക്കാനിരിക്കുന്ന ടിടിസി മന്ത്രിതല യോഗത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നതായും അറിയിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ് ഒപ്പുവെക്കുന്നത് സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായവും സാങ്കേതികവിദ്യയും, സൈബർ-ഹൈബ്രിഡ് ഭീഷണികൾ, ബഹിരാകാശം, ഭീകരവാദ വിരുദ്ധ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള പൊതു താൽപ്പര്യ മേഖലകളിൽ സഹകരണം ശക്തമാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ കരാർ എത്രയും വേഗം പൂർത്തിയാക്കാനും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
ചലനാത്മകതയെക്കുറിച്ചുള്ള സമഗ്ര സഹകരണ ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും, ഇന്ത്യയിൽ പൈലറ്റ് അടിസ്ഥാനത്തിൽ 'യൂറോപ്യൻ യൂണിയൻ ലീഗൽ ഗേറ്റ്‌വേ ഓഫീസ്' ആരംഭിച്ചതിനെയും സ്വാഗതം ചെയ്ത നേതാക്കൾ, പ്രൊഫഷണലുകൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ യാത്രകൾക്കായി നിയമപരമായ വഴികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും ഇത് വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടി.
ഇൻഡോ-പസഫിക്, കണക്റ്റിവിറ്റി, പ്രാദേശിക-ആഗോള പ്രശ്നങ്ങൾ
യുഎൻസിഎൽഒഎസ് (UNCLOS) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവും നിയമസാധുതയുള്ളതുമായ ഇൻഡോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പൊതുവായ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. സമുദ്ര സുരക്ഷയിലും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിലും സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകൾ അടിവരയിട്ടുകൊണ്ട്, ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ (Indo-Pacific Oceans Initiative) ചേർന്നതിന് സൈപ്രസിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ആഗോള വ്യാപാരം, കണക്റ്റിവിറ്റി, അഭിവൃദ്ധി എന്നിവയെ പുനഃക്രമീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് (IMEEC) ഉള്ള വലിയ പരിവർത്തന സാധ്യതകളെ ഇരു നേതാക്കളും അംഗീകരിച്ചു. കിഴക്കൻ മെഡിറ്ററേനിയനിലും വിശാലമായ മിഡിൽ ഈസ്റ്റിലും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. കൂടാതെ, ഇന്ത്യയിൽ നിന്ന് വിശാലമായ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്കുള്ള ആഴത്തിലുള്ള ഇടപെടലുകളും പരസ്പര ബന്ധിത ഇടനാഴികളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി കണക്റ്റിവിറ്റി സംഭാഷണം (Bilateral Connectivity Dialogue) സ്ഥാപിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ ചാർട്ടറിന്റെ തത്വങ്ങൾക്കും അനുസൃതമായി യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന്, പ്രധാന പങ്കാളികൾ തമ്മിലുള്ള ചർച്ചകൾ, നയതന്ത്രം, നിർണ്ണായകമായ ഇടപെടലുകൾ എന്നിവയിലൂടെ യുക്രെയ്ൻ സംഘർഷത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് നേതാക്കൾ തങ്ങളുടെ പിന്തുണ അറിയിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ചും സമുദ്രത്തിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു
ആഗോള ആണവ നിർവ്യാപന ചട്ടക്കൂട് ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു, കൂടാതെ ഇന്ത്യ ആണവ വിതരണ ഗ്രൂപ്പിൽ (NSG) ചേരുന്നതിന്റെ പ്രയോജനം അവർ അംഗീകരിക്കുകയും ചെയ്തു.
ഉപസംഹാരം
ഇന്ത്യ-സൈപ്രസ് ബന്ധം ആഴത്തിലാകുന്നതിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും, ഇന്ത്യ-സൈപ്രസ് തന്ത്രപ്രധാന പങ്കാളിത്തത്തിന് കീഴിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 'ഇന്ത്യ-സൈപ്രസ് സംയുക്ത കർമ്മ പദ്ധതി 2025-2029' സമയബന്ധിതമായി നടപ്പിലാക്കാൻ ഇരുപക്ഷത്തിനും നിർദ്ദേശം നൽകുകയും ചെയ്തു. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും പങ്കിട്ട മനോഭാവത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നിലനിർത്താൻ നേതാക്കൾ തീരുമാനിച്ചു.
തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഇന്ത്യാ ഗവണ്മെന്റും ജനങ്ങളും നൽകിയ മികച്ച ക്രമീകരണങ്ങൾക്ക് സൈപ്രസ് പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
സമാധാനം, സ്ഥിരത, കണക്റ്റിവിറ്റി, അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ഇരു നേതാക്കളും, യൂറോപ്പ്, മെഡിറ്ററേനിയൻ, ഇൻഡോ-പസഫിക് മേഖലകൾക്കിടയിലെ തന്ത്രപ്രധാന പങ്കാളികളും നിർണായക കണ്ണികളുമാണ് സൈപ്രസും ഇന്ത്യയുമെന്ന തങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടും ആവർത്തിച്ചുറപ്പിച്ചു.
ഇന്ത്യ-സൈപ്രസ് സംയുക്ത കർമ്മ പദ്ധതി 2025-2029 ന് കീഴിൽ വ്യക്തമായ ഫലങ്ങൾ നൽകുന്നതിനും, വിപുലമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സുപ്രധാന സ്തംഭമായി ഇന്ത്യ-സൈപ്രസ് സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
ചരിത്രപരമായുള്ള ശക്തമായ സഹകരണത്തെ ഉഭയകക്ഷി ബന്ധങ്ങളുടെ പുതിയൊരു തലത്തിലേയ്ക്ക് മാറ്റുന്നതിനും, ഈ പങ്കാളിത്തത്തെ വലിയ ലക്ഷ്യങ്ങളുള്ളതും, ആധുനികവും, തന്ത്രപ്രധാനവും, ഭാവി കേന്ദ്രീകൃതവുമായ സഹകരണ ചട്ടക്കൂടിലേക്ക് ഉയർത്തുന്നതിനും നിലവിലെ സന്ദർശനം നിർണായക ചുവടുവെപ്പാണെന്ന് നേതാക്കൾ സമ്മതിച്ചു.
-SK-
( റിലീസ് ഐ.ഡി: 2264426)
സന്ദര്‍ശക കൗണ്ടര്‍ : 9