മന്ത്രിസഭ
azadi ka amrit mahotsav

​സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33-ൽനിന്ന് 37 ആയി ഉയർത്തുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം

പോസ്റ്റഡ് ഓണ്‍: 05 MAY 2026 7:22PM by PIB Thiruvananthpuram


രാജ്യത്തെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ള 33-ൽനിന്ന് (ചീഫ് ജസ്റ്റിസ് ഒഴികെ) 37 ആയി ഉയർത്തുന്നതിനായി, 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ‘സുപ്രീം കോടതി (ജഡ്ജിമാരുടെ​എണ്ണം) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

 

വിശദാംശങ്ങൾ ചുവടെ:

* 2026-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തിൽ നാലുപേരുടെ വർധനയ്ക്കാണു വ്യവസ്ഥ ചെയ്യുന്നത്. അതായത്, നിലവിലെ 33-ൽനിന്ന് 37 ആയി എണ്ണം ഉയരും (ചീഫ് ജസ്റ്റിസ് ഒഴികെ).

പ്രധാന സ്വാധീനം:

* ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതു സുപ്രീം കോടതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വേഗത്തിലുള്ള നീതി ഉറപ്പാക്കാനും സഹായിക്കും.

ചെലവ്:

* ജഡ്ജിമാരുടെയും സഹായികളായ ഉദ്യോഗസ്ഥരുടെയും ശമ്പളം, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ചെലവ് ഇന്ത്യയുടെ സഞ്ചിതനിധിയിൽനിന്നാണു കണ്ടെത്തുന്നത്.
 

പശ്ചാത്തലം:

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 124 (1) മറ്റു കാര്യങ്ങൾക്കൊപ്പം വ്യവസ്ഥ ചെയ്യുന്നത് ഇപ്രകാരമാണ്: “ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കും, അതിൽ ചീഫ് ജസ്റ്റിസും, വലിയൊരു എണ്ണം പാർലമെന്റ് നിയമത്തിലൂടെ നിശ്ചയിക്കുന്നതുവരെ ഏഴിൽ കൂടാത്ത മറ്റു ജഡ്ജിമാരും ഉണ്ടായിരിക്കണം...”.

1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമംവഴിയാണ് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നത്. ഈ നിയമത്തിലെ 2-ാം വകുപ്പ് അനുസരിച്ച്, ജഡ്ജിമാരുടെ പരമാവധി എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 10 ആയി നിശ്ചയിച്ചിരുന്നു.

1960-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 13 ആയും, 1977-ലെ ഭേദഗതി നിയമത്തിലൂടെ 17 ആയും വർധിപ്പിച്ചു. എന്നിരുന്നാലും, 1979 അവസാനംവരെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 15 ആയി കേന്ദ്രമന്ത്രിസഭ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ അഭ്യർഥനപ്രകാരം ഈ നിയന്ത്രണം പിൻവലിച്ചു.

1986-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമം, ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 17-ൽനിന്ന് 25 ആയി വീണ്ടും വർധിപ്പിച്ചു. അതിനുശേഷം, 2008-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമത്തിലൂടെ ജഡ്ജിമാരുടെ എണ്ണം 25-ൽനിന്ന് 30 ആയി ഉയർത്തി.

ഒടുവിലായി, 2019-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി നിയമംവഴി യഥാർഥ നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണ് ഇന്ത്യൻ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30-ൽനിന്ന് 33 ആയി വർധിപ്പിച്ചത് (ചീഫ് ജസ്റ്റിസ് ഒഴികെ).

-NK-


( റിലീസ് ഐ.ഡി: 2258231) സന്ദര്‍ശക കൗണ്ടര്‍ : 6