പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തർ മന്ത്രാലയ വാർത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 09 APR 2026 5:40PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിന് ന്യൂഡല്‍ഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ കേന്ദ്ര ഗവണ്മെൻ്റ്  ഇന്ന് വാർത്താ സമ്മേളനം നടത്തി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും  , വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്‍കിവരുന്ന സഹായം, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ കൈക്കൊണ്ട നടപടികൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു. രാസവസ്തു-വളം മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് ഔഷധ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെച്ചു.

 

ഔഷധ മേഖലയിലെ വിവരങ്ങൾ

രാസവസ്തു-വളം മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് നൽകിയ വിവരങ്ങൾ താഴെ:

  • പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ആഗോള ഔഷധ അസംസ്‌കൃത വസ്തുക്കളുടെ  വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പ്രത്യേകിച്ച് മരുന്നു നിര്‍മാണത്തിനുപയോഗിക്കുന്ന ലായകങ്ങളെയും അടിസ്ഥാന ഔഷധ ചേരുവകളെയും ബാധിച്ചത് കേന്ദ ഗവണ്മെൻ്റ്  നിരീക്ഷിച്ചുവരികയാണ്.

  • ഈ വെല്ലുവിളികൾക്കിടയിലും രാജ്യത്ത് മരുന്നുകളുടെയും ഔഷധ ഉല്പന്നങ്ങളുടെയും വിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ല.  

  • ഔഷധ വ്യവസായത്തെ പിന്തുണയ്ക്കാനും അവശ്യ ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും 2026 ഏപ്രിൽ 1-ലെ വിജ്ഞാപനത്തിലൂടെ റവന്യൂ വകുപ്പ്  40 പെട്രോകെമിക്കൽ ഉല്പന്നങ്ങളെ കസ്റ്റംസ് തീരുവ രഹിതമാക്കി മാറ്റി.  

  • ഔഷധ മേഖലയ്ക്ക് പെട്രോളിയം, പെട്രോകെമിക്കൽ മേഖലയുമായി ശക്തമായ മൂല്യശൃംഖലാ ബന്ധമുണ്ട്.  പ്രത്യേകിച്ച് മരുന്നുകളുടെയും സിറപ്പുകളുടെയും നിർമാണത്തിനാവശ്യമായ പ്രധാന അടിസ്ഥാന അസംസ്‌കൃത വസ്തുക്കൾക്കും ലായകങ്ങള്‍ക്കും  ഈ മേഖലയെയാണ് ആശ്രയിക്കുന്നത്.

  • ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തടസരഹിത ലഭ്യത ഉറപ്പാക്കാൻ ഔഷധനിര്‍മാണ വകുപ്പ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായും രാസവസ്തു - പെട്രോകെമിക്കൽസ് വകുപ്പുമായും ഏകോപിച്ച് പ്രവർത്തിക്കുന്നു. ലഭ്യതയ്ക്കനുസരിച്ച് ഗണ്യമായ അളവില്‍ പ്രൊപ്പിലീൻ ഉള്‍പ്പെടെ ഈ ലായകങ്ങൾ  രാസവസ്തു-ലായനി നിർമാതാക്കൾക്ക് ആനുപാതികമായി  വിതരണം ചെയ്യുന്നു 

  • ഔഷധ വ്യവസായത്തിനാവശ്യമായ പ്രധാന ലായകങ്ങളില്‍ പ്രൊപ്പിലീൻ, അമോണിയ, മെഥനോൾ എന്നിവ ഉൾപ്പെടുന്നു; ചില ആൻ്റിബയോട്ടിക്കുകൾക്ക് ചെറിയ അളവിൽ ബ്യൂട്ടനോളും ആവശ്യമാണ്.

  • ഐസോപ്രോപ്പൈൽ ആൽക്കഹോൾ, ഐസോബ്യൂട്ടൈൽ ബെൻസീൻ എന്നിവയുടെ ഉല്പാദനത്തിന് ഉപയോഗിക്കുന്നതിനാൽ പ്രൊപ്പിലീൻ ഇതില്‍ സുപ്രധാന ഘടകമായി തുടരുന്നു. ഐബുപ്രോഫൻ  പോലുള്ള മരുന്നുകളിലാണ് ഇവ ഉപയോഗിക്കുന്നത്.

  • പ്രൊപ്പിലീൻ വിതരണത്തിൻ്റെ വലിയൊരു ഭാഗം നിലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കൊച്ചി, മുംബൈ എണ്ണസംസ്കരണ ശാലകള്‍ വഴിയാണ് ലഭ്യമാക്കുന്നത്. ഇത് ഐസോപ്രോപ്പൈൽ ആൽക്കഹോൾ നിർമാതാക്കൾക്ക് നൽകുന്നു.

  • ബന്ധപ്പെട്ട വകുപ്പിന്റെ പിന്തുണയോടെ ഔഷധ യൂണിറ്റുകളിലേക്കാവശ്യമായ അമോണിയയും മറ്റ് അനുബന്ധ ഘടകങ്ങളും വളം വ്യവസായത്തിലൂടെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കി.  

  • മെഥനോൾ വിതരണത്തിൽ ആശങ്ക ഉയർന്നിരുന്നെങ്കിലും അസം  പെട്രോകെമിക്കൽസും ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസും ആവശ്യമായ അളവിൽ മെഥനോള്‍ വിതരണം ചെയ്യാമെന്ന് സമ്മതിച്ചതിൻ്റെ  പശ്ചാത്തലത്തില്‍  വിതരണം ആരംഭിച്ചിട്ടുണ്ട്.  ഇതിൻ്റെഗതാഗത ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.  

  • മെറ്റ്‌ഫോമിൻ, ആസ്പിരിൻ തുടങ്ങിയ മരുന്നുകളുടെ നിർമാണത്തിനുപയോഗിക്കുന്ന മെഥിലേറ്റഡ് അമോണിയം ഉല്പന്നങ്ങളുടെ ലഭ്യത സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.  

  • നിരവധി ജീവൻരക്ഷാ മരുന്നുകളുടെ നിർമാണത്തിനുപയോഗിക്കുന്ന സുപ്രധാന ഘടകമായ മോർഫോളിൻ്റെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് രാസവസ്തു-പെട്രോകെമിക്കൽസ് വകുപ്പ് താൽക്കാലികമായി നിർത്തിവെച്ചു.

  • ഔഷധങ്ങളുടെ പാക്കേജിങിനുപയോഗിക്കുന്ന അലുമിനിയത്തിൻ്റെ ലഭ്യതയിൽ പരിമിതി നേരിട്ടിരുന്നെങ്കിലും വിതരണം പുനഃസ്ഥാപിച്ചുവരികയാണ്.  ഒരാഴ്ചയ്ക്കകം സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

  • മരുന്നുകള്‍ സൂക്ഷിക്കുന്ന ആംപ്യൂളുകളും വയലുകളും  മുദ്രവെയ്ക്കാന്‍ ഉപയോഗിക്കുന്ന എൽ.പി.ജി-യുടെയും ഹൈ-സ്പീഡ് ഡീസലിൻ്റെ യും  വിതരണം നിരീക്ഷിച്ചുവരുന്നു.  നിലവിൽ ഔഷധ യൂണിറ്റുകൾക്ക് ഇവയുടെ ക്ഷാമം നേരിടുന്നില്ല.

  • അവശ്യ മരുന്നുകളുടെ തടസരഹിത ഉല്പാദനം ഉറപ്പാക്കാൻ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയവുമായി ഏകോപനത്തോടെ സുപ്രധാന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് ഗവണ്മെൻ്റ്  തുടരുന്നു.

 

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജിയുടെയും തടസരഹിത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. യോഗത്തില്‍ മന്ത്രാലയം വ്യക്തമാക്കിയ കാര്യങ്ങൾ:

 

പൊതുജന നിർദേശങ്ങളും ബോധവൽക്കരണവും

  • ജനങ്ങള്‍ പരിഭ്രാന്തരായി പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും  നിർദേശം നൽകി.

  • എൽ.പി.ജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.

  • പി.എൻ.ജി, ഇലക്ട്രിക് / ഇൻഡക്ഷൻ അടുപ്പുകൾ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

  • നിലവിലെ സാഹചര്യത്തിൽ ഊർജ സംരക്ഷണത്തിന് എല്ലാവരും മുൻകൈയ്യെടുക്കണമെന്നും അഭ്യർത്ഥിച്ചു.

 

ഗവണ്മെൻ്റ് സജ്ജീകരണങ്ങളും വിതരണ നിയന്ത്രണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഗാർഹിക എൽ.പി.ജി, പി.എൻ.ജി വിതരണത്തിന് ഗവണ്മെൻ്റ് മുൻഗണന നൽകിയിട്ടുണ്ട്; പ്രത്യേകിച്ച് ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും.

  • വിതരണ-ആവശ്യകത മേഖലകളിൽ സർക്കാർ ഇതിനകം  നിരവധി ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എണ്ണ സംസ്കരണ ശാലകളിലെ ഉല്പാദന വർധന,  എൽ.പി.ജി ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും ഉയര്‍ത്തല്‍,  വിവിധ മേഖലകൾക്ക് നിശ്ചയിച്ച വിതരണ മുൻഗണന  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

  • എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ലഭ്യമാക്കി.

  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാന്‍  സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി നൽകാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കോളിയറീസിനും നിർദേശം നൽകി.

  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചു.

 

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത പരിശ്രമങ്ങളും ഭരണസംവിധാനങ്ങളും

  • പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവണ്മെൻ്റുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്.

  • ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനൽകുന്നതിന് സജീവ ആശയവിനിമയ  സംവിധാനം ആവശ്യമാണെന്ന് 2026 മാർച്ച് 27, ഏപ്രിൽ  2 തീയതികളിലെ കത്തുകളിലൂടെ കേന്ദ്രഗവണ്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്.  സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ നടത്തിവരുന്നു.  ഇതിൻ്റെ  ഭാഗമായി 2026 ഏപ്രിൽ 2-ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും ഏപ്രിൽ 6-ന്  പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി,  വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി, ഉപഭോക്തൃകാര്യ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയത്: 

    • പ്രതിദിന വാർത്താ സമ്മേളനങ്ങളും പൊതുജനങ്ങൾക്കായി കൃത്യമായ നിർദേശങ്ങളും  പുറപ്പെടുവിക്കുക.

    • സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

    • ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ദിവസേന നടത്തിവരുന്ന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി  ചേർന്ന് പരിശോധനകള്‍ തുടരുകയും ചെയ്യുക.

    • സംസ്ഥാനങ്ങളിലെ വാണിജ്യ എൽ.പി.ജി വിഹിതം  സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

    • സംസ്ഥാനങ്ങൾക്ക് അധികമായി അനുവദിച്ച മണ്ണെണ്ണ വിതരണം ചെയ്യാന്‍ ഉത്തരവുകൾ പുറപ്പെടുവിക്കുക.

    • പി.എൻ.ജി കണക്ഷനുകളും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

    • ഗാർഹിക ആവശ്യങ്ങൾക്കായി എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകുക. വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാൻ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം നടപ്പാക്കുക.

  • പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍  എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

  • നിലവിൽ 24 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പതിവ് വാർത്താ സമ്മേളനങ്ങൾ നടത്തുന്നു. 

 

നിരീക്ഷണ-നിയമനിര്‍വഹണ നടപടികള്‍

  • എൽ.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കർശന നടപടികൾ രാജ്യത്തുടനീളം തുടരുന്നു. ഇന്നലെ മാത്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 3,300-ലധികം പരിശോധനകള്‍ നടത്തുകയും ഏകദേശം 600 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

  • രാജ്യത്ത് ഇതുവരെ 1.16 ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്.  

  • പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 1,870-ലേറെ കാരണം കാണിക്കൽ നോട്ടീസുകൾ നൽകുകയും 189 എൽ.പി.ജി വിതരണ ഏജൻസികൾക്ക് പിഴ ചുമത്തുകയും 53 ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 

എൽ.പി.ജി വിതരണം

ഗാർഹിക പാചകവാതക വിതരണ സാഹചര്യം:

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽ.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുകയാണ്. . 

  • എൽ.പി.ജി വിതരണ ഏജൻസികളിലൊന്നും ഇന്ധനം തീർന്നുപോയതായി  റിപ്പോർട്ട് ചെയ്തിട്ടില്ല.

  • എൽ.പി.ജി ഓൺലൈൻ ബുക്കിങ് രാജ്യത്തുടനീളം ഏകദേശം 98 ശതമാനമായി വർധിച്ചു.

  • വിതരണത്തിലെ ക്രമക്കേടുകൾ തടയാന്‍ ആവിഷ്കരിച്ച ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് അധിഷ്ഠിതമായ വിതരണം ഏകദേശം 92 ശതമാനമായി ഉയർന്നു.

  • ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.

  • 2026 ഏപ്രിൽ 08-ന് 51.5 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു.

 
 

വാണിജ്യ എൽ‌പി‌ജി വിതരണവും വിഹിത വിതരണത്തിനുള്ള നടപടികളും:

 
· മൊത്തം വാണിജ്യ എൽ‌പി‌ജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിലെ സ്ഥിതിയുടെ ഏകദേശം 70% ആയി വർദ്ധിപ്പിച്ചു.ഇതിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട വിഹിതത്തിൻ്റെ   10% ഉൾപ്പെടുന്നു 
 
· ഫാർമ, ഭക്ഷണം, പോളിമർ, കൃഷി, പാക്കേജിംഗ്, പെയിൻ്റ്, യുറേനിയം, ഘന ജലം, സ്റ്റീൽ, വിത്ത്, മോഹങ്ങൾ , സെറാമിക്, ഫൗണ്ടറി, ഫോർജിംഗ്, ഗ്ലാസ്, എയറോസോൾ തുടങ്ങിയ മേഖലകളിലെ വ്യാവസായിക യൂണിറ്റുകൾക്ക് 2026 മാർച്ചിന് മുമ്പുള്ള ബൾക്ക്ആഭ്യന്തര ഗാർഹികേതര എൽ‌പി‌ജി ഉപഭോഗ നിലവാരത്തിൻ്റെ   70% ലഭിക്കുമെന്ന് ഇന്ത്യാ ഗവൺമെൻ്റ്  08.04.2026 ലെ കത്തിലൂടെ അറിയിച്ചു. എന്നാൽ മൊത്തത്തിലുള്ള മേഖലാ പരിധി 0.2 ടി‌എം‌ടി/ദിവസം എന്ന നിരക്കിന് വിധേയമാണ്.
 
· ഈ വിഹിതത്തിന് കീഴിൽ ഗണ്യമായ തോതിൽ എൽ‌പി‌ജി ലഭിക്കുന്നതിന്,ഒ‌എം‌സികളുമായുള്ള രജിസ്ട്രേഷൻ സംബന്ധിച്ച് 2026 ലെ കത്തിലെ ഖണ്ഡിക (ബി) യിലും സി‌ജി‌ഡി സ്ഥാപനങ്ങൾക്ക് പി‌എൻ‌ജിക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് 21.03.2026 ലെ കത്തിലെ ഖണ്ഡിക (സി) യിലും പരാമർശിച്ചിട്ടുള്ള വ്യവസ്ഥകൾ അതത് വ്യവസായങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച വ്യവസായങ്ങൾ നിർമ്മാണ പ്രക്രിയയിൽ ഒരു അവിഭാജ്യ ഘടകമായി എൽപിജി ഉപയോഗിക്കുന്നുവെങ്കിൽ അല്ലെങ്കിൽ പകരമായി പ്രകൃതിവാതകം ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ പ്രത്യേക ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്നുവെങ്കിൽ, പിഎൻജിക്ക് അപേക്ഷിക്കുക എന്ന ആവശ്യകത ഒഴിവാക്കപ്പെടും.
 
· ആഗോള പ്രതിസന്ധികൾക്കിടയിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിനും വ്യാവസായിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ഈ നടപടികൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
· കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും പ്രതിദിനം നൽകുന്ന 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതായി ഇന്ത്യാ ഗവൺമെൻ്റ്  06.04.2026 ലെ കത്തിലൂടെ അറിയിച്ചു.2026 മാർച്ച് 2, 3 തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ ശരാശരി ദൈനംദിന വിതരണത്തിൻ്റെ   അടിസ്ഥാനത്തിലാണ് ഇത്. 2026 മാർച്ച് 21-ലെ കത്തിൽ പറഞ്ഞിരുന്ന 20% എന്ന പരിധിക്ക് മുകളിലാണ് ഈ തീരുമാനം.
 എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ സംസ്ഥാന ഗവണ്മെൻ്റുകൾക്ക് നൽകും .
 
 · കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച ഏകദേശം 2000 അവബോധ ക്യാമ്പുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ സംഘടിപ്പിച്ചു.ഇതിലൂടെ 20,000 ത്തിലധികം എണ്ണം 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.
 
•2026 ഫെബ്രുവരി മാസത്തിൽ വിറ്റ പ്രതിദിന ശരാശരിയായ 77000 എന്ന നിലയിൽ നിന്ന് 08.04.2026 ൽ രാജ്യത്തുടനീളം 1.06 ലക്ഷത്തിലധികം 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.
 
· 2026 മാർച്ച് 23 മുതൽ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള ദുർബല സമൂഹങ്ങൾ എന്നിവർക്ക് ഏകദേശം 10 ലക്ഷം എണ്ണം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റു.
 
· വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന ഗവൺമെൻ്റ്  അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
 
· 2026 മാർച്ച് 14 മുതൽ ഏകദേശം 99,796 മെട്രിക് ടൺ വാണിജ്യ എൽപിജി (52.5 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു. ഇന്നലെ, 6711 മെട്രിക് ടൺ വാണിജ്യ എൽപിജി (3.5 ലക്ഷത്തിൽ കൂടുതൽ - 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു.
 
 
 
പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും
 
· മുൻഗണനാ മേഖലകൾക്ക് വിതരണ സംരക്ഷണ ആനുകൂല്യം തുടർന്നും ലഭിക്കുന്നു. ഇതിൽ ആഭ്യന്തര PNG, CNG ഗതാഗത മേഖലയ്ക്കുള്ള 100% വിതരണവും ഉൾപ്പെടുന്നു.
 
· ലഭ്യമായ സംഭരണത്തിൻ്റെ യും ഷെഡ്യൂൾ ചെയ്ത LNG കാർഗോ വരവിൻ്റെയും അടിസ്ഥാനത്തിൽ, വളം പ്ലാൻ്റുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം 5% വർദ്ധിപ്പിച്ച് അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ   ഏകദേശം 95% ആക്കി .
 
· സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലകൾ ഉൾപ്പെടെയുള്ള മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണവും 06.04.2026 മുതൽ 10% വർദ്ധിപ്പിച്ചു.
 
· വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 
· IGL, MGL, GAIL, BPCL എന്നിവയുൾപ്പെടെയുള്ള വാതക വിതരണ കമ്പനികൾ ആഭ്യന്തര, വാണിജ്യ PNG കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
 
· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
 
 · എൽ‌പി‌ജിയിൽ നിന്ന് പി‌എൻ‌ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും/യു‌ടികൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 10% അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ്  വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
· ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ 18 സംസ്ഥാനങ്ങൾക്കും/യു‌ടികൾക്കും പി‌എൻ‌ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽ‌പി‌ജി വിഹിതം ഇതിനകം ലഭിക്കുന്നുണ്ട്.
 
· പൈപ്പ്‌ലൈനുകൾ ലഭ്യമായ ഇടങ്ങളിൽ സ്കൂളുകൾ, ഹോസ്റ്റലുകൾ, സാമൂഹ്യ അടുക്കളകൾ, അങ്കണവാടി അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങളെ അഞ്ച് ദിവസത്തിനുള്ളിൽ പി‌എൻ‌ജി വഴി ബന്ധിപ്പിക്കാൻ സി‌ജി‌ഡി സ്ഥാപനങ്ങൾക്ക് പി‌എൻ‌ജി‌ആർ‌ബി നിർദ്ദേശം നൽകി.
 
· അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സി‌ജി‌ഡി അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.
 
 •1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ്, 2026, ഇന്ത്യാ ഗവൺമെൻ്റ്  24.03.2026 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. അനുമതി, ഭൂമി ലഭ്യതയ്ക്കുള്ള കാലതാമസം എന്നിവ പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
· PNG വിപുലീകരണത്തിൽ ആക്കം നിലനിർത്തുന്നതിനായി ദേശീയ PNG യജ്ഞം 2.0 PNGRB 2026 ജൂൺ 30 വരെ നീട്ടി.
 
· ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ്  സംസ്ഥാന സി ബി ജി മാതൃകാ കരട് നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് ഒരുക്കുക എന്നതാണ് ഈ മാതൃകാ നയത്തിൻ്റെ ലക്ഷ്യം. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.
 
· 2026 മാർച്ച് മുതൽ, ഏകദേശം 3.97 ലക്ഷം പിഎൻജി കണക്ഷനുകൾ നൽകിയിട്ടുണ്ട്.കൂടാതെ ഏകദേശം 4.30 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി അധികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
· 18,000-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.
 
 
അസംസ്കൃത എണ്ണയുടെ സ്ഥിതിയും എണ്ണ ശുദ്ധീകരണശാലകളുടെ പ്രവർത്തനങ്ങളും
 
· എല്ലാ എണ്ണ ശുദ്ധീകരണശാലകളും മതിയായ സംഭരണ അളവിൽ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. അതേസമയം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണം നിലനിർത്തുന്നു.
 
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
 
 · ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഭക്ഷ്യ & പൊതുവിതരണ വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണായക മേഖലകൾക്ക് ആവശ്യമുള്ള C3 & C4 സംയുക്തങ്ങളുടെ ഏറ്റവും മിനിമം അളവ് ലഭ്യമാക്കാൻ 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവൺമെൻ്റ് അനുമതി നൽകിയിട്ടുണ്ട്.ഇതിനായി സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിർദ്ദിഷ്ട അളവ് നിർണ്ണയിക്കുകയും റിഫൈനറി ഉറവിടത്തെ തെരഞ്ഞെടുക്കുകയും ചെയ്യും.
 
· മുകളിൽ പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പ്രതിദിനം 800 മെട്രിക് ടൺ എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
 
 
 
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  ചില്ലറ വില്പനശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

•  മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി,  ഇന്ത്യാഗവണ്മെൻ്റ്     പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി,  ഇന്ത്യാഗവണ്മെൻ്റ്    ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനത്തിന് ലിറ്ററിന് 29.5 രൂപയും കയറ്റുമതി നികുതി ഏർപ്പെടുത്തി.

•  പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. ചില്ലറ വില്പന ശാലകളിൽ
വില വർദ്ധന ഉണ്ടായിട്ടില്ല.

•  വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന്  ഗവണ്മെൻ്റ്    പൗരന്മാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പത്രസമ്മേളനങ്ങളിലൂടെ ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന   ഗവണ്മെൻ്റുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
 
 
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

•  പതിവ് വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

• 2026 മാർച്ച് 29-ലെ ഗസറ്റ് വിജ്ഞാപനം വഴി, മണ്ണെണ്ണ വിതരണം ഇല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാചകത്തിനും വെളിച്ചത്തിനും വേണ്ടി മാത്രമായി ഗുണനിലവാരമുള്ള റേഷൻ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന്അ ഇന്ത്യാഗവണ്മെൻ്റ്    അനുമതി നല്കി. ഇതിനായി താഴെ പറയുന്ന നടപടികൾ സ്വീകരിച്ചു:

◦ ഒരു ജില്ലയിൽ പരമാവധി രണ്ട് പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകൾക്ക് (കമ്പനി നേരിട്ട് നടത്തുന്നവയ്ക്ക് മുൻഗണന) 5,000 ലിറ്റർ വരെ പിഡിഎസ് മണ്ണെണ്ണ സംഭരിക്കാൻ അനുമതിയുണ്ട്.

◦ ഓരോ ജില്ലയിലും ഇത്തരം പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകളെ അതത് സംസ്ഥാന ഗവണ്മെൻ്റോ  കേന്ദ്രഭരണ പ്രദേശ ഭരണകൂടമോ നിശ്ചയിക്കേണ്ടതാണ്.

• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവടങ്ങളിൽ മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.
 
 
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

പേർഷ്യൻ ഗൾഫിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

• പേർഷ്യൻ ഗൾഫ് മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം തുറമുഖ, ഷിപ്പിംഗ്, ജലപാതാ  മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ മിഷനുകളുമായും ഏകോപിപ്പിച്ച് സജീവമായി നിരീക്ഷിച്ചുവരികയാണ്.

• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

• 2026 ഏപ്രിൽ 5-ന് ഹോർമുസ് കടലിടുക്ക് കടന്ന 'ഗ്രീൻ ആശ' എന്ന ഇന്ത്യൻ എൽ.പി.ജി. കപ്പൽ ഇന്ന് രാവിലെ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

• കപ്പൽ ഉടമകൾ, ആർപിഎസ്എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിതിഗതികൾ  സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.

• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ  5,647 കോളുകളും 12,043 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതിൽ 166 കോളുകളും 317 ഇമെയിലുകളും കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചവയാണ്.

• ഗൾഫ് മേഖലയിലെ വിവിധയിടങ്ങളിൽ നിന്നായി ഇതുവരെ 1,803 ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഡി.ജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 49 പേരും ഇതിൽ ഉൾപ്പെടുന്നു.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

•  ഇന്ത്യൻ നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി ഏകോപനം തുടരുന്നു.
 
 
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ മിഷനുകൾ വഴി നല്കുന്ന സഹായങ്ങളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

•  പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

•  2026 ഏപ്രിൽ 11-12 തീയതികളിൽ വിദേശകാര്യ മന്ത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണവും ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.

•  മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.

•  പെട്രോളിയം-പ്രകൃതിവാതക മന്ത്രി 2026 ഏപ്രിൽ 9-10 തീയതികളിൽ ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു.

•  ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ  ഗവണ്മെൻ്റ്   സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മന്ത്രാലയത്തിൽ ഇതിനായി ഒരു പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഇത് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നു.

•  മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന്  ഗവണ്മെൻ്റ്    മുൻഗണന നല്കുന്നു.

•  മേഖലയിലുടനീളമുള്ള മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ അവർ മുൻകൈയെടുത്ത് നല്കിവരുന്നു.

•  പ്രാദേശിക സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതുക്കിയ അറിയിപ്പുകൾ കൃത്യമായ ഇടവേളകളിൽ  പുറപ്പെടുവിക്കുന്നുണ്ട്.

• ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ സജീവമായി ബന്ധപ്പെടുന്നു.

• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 8,15,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ മുൻനിർത്തി ഇന്ത്യയിലേക്കും തിരികെയും പരിമിതമായ രീതിയിൽ പ്രത്യേക വിമാന സർവീസുകൾ തുടരുന്നു. ഇന്ന് ഏകദേശം 85 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.

• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നു.

• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8 മുതൽ 10 വരെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നു. കുവൈറ്റിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് തുടർന്നും സുഗമമാക്കുന്നു.

• ബഹ്‌റൈൻ വ്യോമപാത ഇപ്പോൾ തുറന്നിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നു. ബഹ്‌റൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര സൗദി അറേബ്യ വഴി  സുഗമമായി തുടരുന്നു.

• ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 971 ഇന്ത്യൻ വിദ്യാർത്ഥികളും 657 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 2,170 ഇന്ത്യൻ പൗരന്മാർക്ക് തുടർയാത്രയ്ക്കായി ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകാൻ സൗകര്യമൊരുക്കി.

• ഇസ്രായേൽ വ്യോമപാത അടഞ്ഞുകിടക്കുന്നു. ഇന്ത്യയിലേക്കുള്ള പൗരന്മാരുടെ യാത്ര ജോർദ്ദാൻ, ഈജിപ്ത്  വഴി സുഗമമായി തുടരുന്നു.

• ഇറാഖ് വ്യോമപാത ഇപ്പോൾ തുറന്നിട്ടുണ്ടെങ്കിലും വിമാന സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാരുടെ യാത്ര ജോർദ്ദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് സുഗമമായി തുടരുന്നു.
 
****

 


( റിലീസ് ഐ.ഡി: 2250584) സന്ദര്‍ശക കൗണ്ടര്‍ : 16