സഹകരണ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ ആദ്യ സഹകരണാധിഷ്ഠിത ടാക്‌സി സേവനം ‘ഭാരത് ടാക്‌സി’ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 05 FEB 2026 8:01PM by PIB Thiruvananthpuram

ഇന്ത്യയിലെ ആദ്യ സഹകരണ അധിഷ്ഠിത ടാക്‌സി സേവനമായ ‘ഭാരത് ടാക്‌സി’ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ കൃഷ്ണപാൽ ഗുര്ജർ, ശ്രീ മുരളീധർ മൊഹോൾ, സഹകരണ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി എന്നിവർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,200-ലധികം ടാക്‌സി ഡ്രൈവർമാരും പരിപാടിയിൽ പങ്കാളികളായി.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം ഉറപ്പാക്കുന്ന പുതിയ മാതൃകയാണ് ഭാരത് ടാക്‌സിയെന്ന് പരിപാടിയെ അഭിസംബോധന ചെയ്യവേ ശ്രീ അമിത് ഷാ പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ, കാശ്മീർ മുതൽ കന്യാകുമാരി വരെയും ദ്വാരക മുതൽ കാമാഖ്യ വരെയും, സഹകർ ടാക്സി നമ്മുടെ ടാക്സി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ഒരു വലിയ മാധ്യമമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സഹകർ ടാക്സി എന്ന വിഷയം പാർലമെന്റിൽ ആദ്യമായി ഉന്നയിച്ചപ്പോൾ, ടാക്സി തൊഴിലുമായി ബന്ധപ്പെട്ട നിരവധി ആളുകൾ, പ്രത്യേകിച്ച് കമ്പനികൾ, ടാക്സി മേഖലയിലേക്ക് സർക്കാർ പ്രവേശിക്കുന്നത് എന്തുകൊണ്ടെന്ന് ചോദ്യം ഉന്നയിച്ചുവെന്ന് ശ്രീ ഷാ പറഞ്ഞു. 'സഹകരണം' 'സർക്കാർ' ഇവ തമ്മിലുള്ള വ്യത്യാസം അത്തരം ആളുകൾക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ടാക്‌സി മേഖലയിലേക്ക് കടക്കുകയല്ല; മറിച്ച് സഹകരണ ആശയമാണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ലോകത്തിൽ ആദ്യമായി ഇത്തരമൊരു സവിശേഷ കമ്പനി നിലവിൽ വരുകയാണെന്ന് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. അതിന്റെ യഥാർത്ഥ ഉടമ ഏതെങ്കിലും വ്യക്തിയോ ബാഹ്യ കമ്പനിയോ അല്ല, മറിച്ച് ടാക്സി ഡ്രൈവർമാരാണ്. ചെറിയ ഓഹരി മൂലധനമായ 500 രൂപയിലൂടെ ഡ്രൈവർമാർക്ക് ഉടമസ്ഥാവകാശം ലഭിക്കുന്ന ഈ മാതൃക, അവരുടെ ജീവിതത്തിലും സാമ്പത്തിക നിലയിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമൂൽ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ വിജയഗാഥ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആശയം വിശദീകരിച്ചത്.11 പാൽ ഉൽപാദകർ മാത്രമാണ് അമൂലിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഗുജറാത്തിൽ കന്നുകാലികളെ വളർത്തുന്ന 36 ലക്ഷം വനിതകൾ ഉണ്ട്. ഒരു മഹാവൃക്ഷമായി അത് വളർന്നു പന്തലിച്ചു കഴിഞ്ഞു. ഇവർ വർഷം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയുടെ വ്യാപാരം നടത്തുന്നു. സാധാരണ ആളുകൾ തന്നെ ഉടമകളാകുമ്പോൾ ചെറിയ തുടക്കത്തിൽ നിന്നുപോലും വലിയ വിജയം കൈവരിക്കാമെന്നതിന്റെ ഉദാഹരണമാണിത്.

 

ഭാരത് ടാക്‌സിയിൽ ഡ്രൈവർമാരിൽ നിന്ന് കമ്മീഷനോ പ്ലാറ്റ്ഫോം ഫീസോ ഈടാക്കില്ലെന്നും, ഉപഭോക്താക്കൾ നൽകുന്ന പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുകയെന്നും മന്ത്രി വ്യക്തമാക്കി. ലാഭത്തിന്റെ 80 ശതമാനം ഡ്രൈവർമാർക്ക് ലഭിക്കുമെന്നും, ശേഷിക്കുന്ന 20 ശതമാനത്തിന്റെയും ഉടമസ്ഥത സാരഥികൾക്കുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിന്റെ ആത്മാവിൽ നിന്നാണ് ഈ ആശയം ജനിച്ചതെന്നും, ചെറിയ മൂലധനങ്ങൾ ഒന്നിച്ചു ചേർന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതാണ് സഹകരണത്തിന്റെ യഥാർത്ഥ അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ടാക്‌സിയുടെ ചക്രം മറ്റൊരാളുടെ ലാഭത്തിനല്ല, തൊഴിലാളികളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടിയാണ് ഉരുളുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഇന്ത്യയിൽ നിന്നുള്ള അമുൽ, ഇഫ്കോ, ക്രിബ്കോ എന്നിവയുൾപ്പെടെ നിരവധി സഹകരണ സ്ഥാപനങ്ങൾ ലോകോത്തര സഹകരണ മാതൃകകളായി ഇതിനകം വളർച്ച പ്രാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഈ സഹകരണ സ്ഥാപനങ്ങൾക്കൊന്നും തന്നെ വളരെ വലിയ പ്രാരംഭ മൂലധനം ഉണ്ടായിരുന്നില്ല. അതുപോലെ, സഹകർ ടാക്സിയിൽ, ഏറ്റവും ഉയർന്ന ഓഹരി മൂലധനം 500 രൂപ മാത്രമാണ്, ആ 500 രൂപ തൊഴിലാളികൾക്ക് യഥാർത്ഥ ഉടമകളുടെ പദവി നൽകുന്നു. ഈ ചെറിയ തുക ടാക്സി തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും അടിത്തറയായി മാറുമെന്ന് ശ്രീ ഷാ പറഞ്ഞു.

 

അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ടാക്‌സി തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പ്രതിനിധികൾ ബോർഡിൽ ഇടം നേടുമെന്നും അവർ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. ഇതാണ് സഹകരണ സംഘങ്ങളുടെ ആത്മാവും യഥാർത്ഥ ഉടമസ്ഥാവകാശത്തിന്റെ ആത്മാവും. മൊത്തം ലാഭത്തിന്റെ 20 ശതമാനം മാത്രമേ സഹകാർ ടാക്സി കൈവശം വയ്ക്കൂ എന്ന് അദ്ദേഹം പറഞ്ഞു; അതായത്, 100 രൂപയിൽ, സഹകാർ ടാക്സി 20 രൂപ മാത്രമേ കൈവശം വയ്ക്കൂ - അവരുടെ ഉടമകൾ സാരഥികളാണ്. മുഴുവൻ ലാഭവും ഭാരത് ടാക്സിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പോകുമെന്ന് ശ്രീ ഷാ പറഞ്ഞു. ഭാരത് ടാക്സിയുടെ മൂലധന അക്കൗണ്ടിൽ ശേഷിക്കുന്ന 20 രൂപയുടെ ഉടമകളും തൊഴിലാളികൾ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

നാലുചക്ര, മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യ സഹകരണ അധിഷ്ഠിത ടാക്‌സി സേവനമാണ് ‘ഭാരത് ടാക്‌സി’യെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ മാതൃശക്തിയുടെ സുരക്ഷയ്ക്കാണ് ഭാരത് ടാക്‌സിയിൽ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാരഥി ദിദി’ എന്ന പ്രത്യേക സംവിധാനത്തിലൂടെ സ്ത്രീ യാത്രക്കാർക്ക് സ്ത്രീ ഡ്രൈവർമാർ മാത്രമുള്ള സേവനം ഉറപ്പാക്കുമെന്നും, കുറഞ്ഞ നിരക്കിൽ സുരക്ഷിതവും ഗൗരവമുള്ളതുമായ യാത്ര നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

ഡൽഹി ട്രാഫിക് പൊലീസ്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഐഎഫ്എഫ്സിഒ ടോക്കിയോ ഇൻഷുറൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ ഒമ്പത് പ്രമുഖ സ്ഥാപനങ്ങളുമായി ഭാരത് ടാക്‌സി ധാരണാപത്രങ്ങൾ ഒപ്പുവച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലൂടെ യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ ലഭിക്കുമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഭാരത് ടാക്‌സിയുടെ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥാവകാശ മാതൃകയെ അടിസ്ഥാനമാക്കിയുള്ള ഈ ടാക്‌സി ആശയം ഇന്ത്യയിൽ ആദ്യമായാണ് നടപ്പാക്കുന്നത്.

 

ഭാരത് ടാക്സി തീരുമാനിക്കുന്ന സ്ഥിരചാർജ് ഡ്രൈവർമാരുടെ അക്കൗണ്ടിൽ നിന്ന് എടുക്കില്ലെന്നും തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് ഒരു ശതമാനം പോലും കമ്മീഷൻ ഈടാക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഉപഭോക്താവ് നൽകുന്ന തുക നേരിട്ട് ഡ്രൈവറുടെ അക്കൗണ്ടിലേക്കാണ് ഉടൻ കൈമാറുകയെന്നും, മതിയായ കാരണമില്ലാതെ ഒരു ടാക്സി തൊഴിലാളിയുടെയും അക്കൗണ്ട് അടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യാത്രക്കാരോട് നല്ല പെരുമാറ്റവും സേവന നിലവാരവും ഉറപ്പാക്കേണ്ടത് ടാക്സി തൊഴിലാളികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബുക്കിംഗ് ഫീസ്, പ്ലാറ്റ്ഫോം ഫീസ്, വലിയ കമ്മീഷൻ തുടങ്ങിയ സംവിധാനങ്ങൾ ഭാരത് ടാക്‌സിയിൽ ഇല്ലെന്നും, തൊഴിലാളികൾ തന്നെയാണ് യഥാർത്ഥ ഉടമകളെന്നും മന്ത്രി വ്യക്തമാക്കി. ഇതാണ് സഹകരണത്തിന്റെ യഥാർത്ഥ ശക്തിയെന്നും, പാശ്ചാത്യ ചിന്താഗതിയുള്ളവർക്ക് ഈ ആശയം പൂർണ്ണമായി മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഭാരത് ടാക്‌സിയുടെ തുടക്കം സഹകരണ മേഖലയിലെ പുതിയ സാധ്യതകളുടെ തുടക്കമാണെന്നും, 125 വർഷം പഴക്കമുള്ള സഹകരണ പ്രസ്ഥാനത്തെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ട സമയമാണിതെന്നും അമിത് ഷാ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ അധ്വാനത്തിന്റെ ഫലം അവരുടെ കൈകളിൽ തന്നെ നിലനിൽക്കുന്ന ഉടമസ്ഥാവകാശ മാതൃകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉടമസ്ഥാവകാശം, സുരക്ഷാ പരിരക്ഷ, അന്തസ്സ് എന്നിവയാണ് ഭാരത് ടാക്‌സിയുടെ നാല് അടിസ്ഥാന തത്വങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 2025 ജൂൺ 6-ന് സ്ഥാപിതമായ ഈ സംരംഭം ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതായും, വെറും എട്ട് മാസത്തിനുള്ളിൽ ഡൽഹി-എൻസിആറും ഗുജറാത്തും ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ വൻ സ്വീകാര്യത നേടിയതായും അദ്ദേഹം അറിയിച്ചു.

 

ഭാരത് ടാക്‌സിയുടെ ഉദ്ഘാടന ദിനത്തിൽ, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിജ്ഞാൻ ഭവൻ വരെ 100 കാറുകളുടെ ഒരു റാലി സംഘടിപ്പിച്ചു. രാജ്യത്തെ ടാക്‌സി സമൂഹത്തിന്റെ ഐക്യവും അഭിമാനവും കൂട്ടായ ശക്തിയും ഈ റാലിയിൽ ശക്തമായി പ്രതിഫലിച്ചു.

 

പരിപാടിയിൽ, മികച്ച പ്രകടനം കാഴ്ചവച്ച മികച്ച അഞ്ചു ടാക്സി ഡ്രൈവർമാരെ സഹകരണ മാതൃകയിൽ ഡ്രൈവർ ഉടമസ്ഥാവകാശവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആദരിച്ചു. ആദരിക്കപ്പെട്ട ഓരോ തൊഴിലാളിക്കും 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും കുടുംബാരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകി. ഇതിലൂടെ അവരുടെ ക്ഷേമത്തിനും സാമൂഹ്യ സുരക്ഷയ്ക്കുമുള്ള ഭാരത് ടാക്‌സിയുടെ പ്രതിബദ്ധത അടയാളപ്പെടുത്താൻ കഴിഞ്ഞു .

 

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, പ്രവർത്തന ഏകോപനം, ഡിജിറ്റൽ വൽക്കരണം, സേവന നിലവാരം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല–സ്വകാര്യ പങ്കാളികളുമായി ഒമ്പത് ധാരണാപത്രങ്ങൾ (MoU) കൈമാറി.

 

ഡൽഹി ട്രാഫിക് പൊലീസും സഹകർ ടാക്‌സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരം, ഡൽഹിയിലെ 21 കേന്ദ്രങ്ങളിലായി 34 പ്രീപെയ്ഡ് ടാക്‌സി ബൂത്തുകൾ ഡിജിറ്റൽ രീതിയിൽ പ്രവർത്തിപ്പിക്കാൻ ഭാരത് ടാക്‌സിക്ക് അനുമതി ലഭിക്കും. യാത്രക്കാരുടെ സുരക്ഷ, സുതാര്യത, ഡ്രൈവർ വരുമാനം, സേവന ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതാണ് ലക്ഷ്യം. ഡൽഹി ട്രാഫിക് പൊലീസിന്റെ പിന്തുണയോടെ, റിയൽ-ടൈം റൈഡ് മോണിറ്ററിംഗ്, SOS അലർട്ട്, അതിവേഗ അടിയന്തര പ്രതികരണം എന്നിവ ഉൾപ്പെടുന്ന സംയുക്ത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.

 

ഡിജിറ്റൽ ഇന്ത്യ ചട്ടക്കൂടിന് കീഴിൽ നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം, ഭാരത് ടാക്‌സിക്ക് സാങ്കേതികവും ഉപദേശകവുമായ പിന്തുണ ലഭിക്കും. ഇത് ഡിജിലോക്കർ, ഉമാങ്, API സേതു എന്നിവയുമായി സംയോജിപ്പിക്കാൻ പ്രാപ്തമാക്കുന്നു. ഇത് ടാക്സി ജീവനക്കാർക്ക് പേപ്പർരഹിത ഓൺബോർഡിംഗ്, സർക്കാർ സേവനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശനം , സുരക്ഷിതമായ പരസ്പര പ്രവർത്തനക്ഷമത, പണരഹിത പേയ്‌മെന്റുകൾ, മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കും.

 

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സഹകരണത്തിലൂടെ, 10 പ്രധാന മെട്രോ സ്റ്റേഷനുകളിൽ ബൈക്ക് ടാക്‌സികൾ, ഇ-ഓട്ടോകൾ/സിഎൻജി ഓട്ടോകൾ, ക്യാബുകൾ എന്നിവയിലൂടെ അവസാന ഗുണഭോക്താവിനുവരെ പ്രയോജനം ലഭ്യമാക്കും. യാത്രക്കാർക്ക് ഒരേ പ്ലാറ്റ്ഫോമിൽ മുഴുവൻ യാത്രയും പ്ലാൻ ചെയ്യാനും പണമടയ്ക്കാനും ഇത് സഹായിക്കും; ഡ്രൈവർമാർക്ക് യാത്രകളുടെ എണ്ണം വർധിപ്പിക്കാനും ഇടവേള സമയം കുറയ്ക്കാനും ഇത് ഉപകരിക്കും.

 

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുമായുള്ള ധാരണാപത്രം പ്രകാരം, രാജ്യവ്യാപകമായി എ എ ഐ വിമാനത്താവളങ്ങളിൽ ഭാരത് ടാക്‌സിയുടെ പ്രവർത്തനം നിയന്ത്രിത രീതിയിൽ നടത്തും. പിക്കപ്പ് സോണുകൾ, അടയാള അനുമതികൾ, കർശന സുരക്ഷാ-സേവന മാനദണ്ഡങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായും ഡൽഹി എയർപോർട്ട് പാർക്കിംഗ് സർവീസസുമായും (ഡിഎപിഎസ് - ജിഎംആർ പിന്തുണയുള്ള) കരാർ പ്രകാരം, ഐജിഐ എയർപോർട്ട് ടെർമിനലുകളിലുടനീളമുള്ള ഒന്നിലധികം പാർക്കിംഗ് സ്ഥലങ്ങളിൽ ഭാരത് ടാക്സിയുടെ വൈറ്റ് ക്യാബ് സേവനങ്ങൾ അനുവദിച്ചിട്ടുണ്ട്. ആദ്യ വർഷത്തേക്ക് 245 രൂപ നിരക്കിൽ ഓരോ ട്രിപ്പ് പിക്കപ്പ് ഫീസിൽ 20 ശതമാനം കിഴിവ് നൽകും, ഇത് ഭാരത് ടാക്സിയുടെ കാലി- പീലി സേവനങ്ങളെ പൂരകമാക്കുകയും വിമാനത്താവള യാത്രയുടെ എണ്ണവും വരുമാനവും ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.

 

ഭാരത് ടാക്സിയുടെ ഇൻഷുറൻസ് പങ്കാളിയായി ഇഫ്കോ ടോക്കിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നാമമാത്ര നിരക്കിൽ ഡ്രൈവർമാർക്ക് 5 ലക്ഷം രൂപ വ്യക്തിഗത അപകട പരിരക്ഷയും ദീർഘകാല ക്ഷേമത്തിനുള്ള ഉപദേശക പിന്തുണയും ഇതിലൂടെ ലഭിക്കും.

 

പേടിഎമ്മുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം, ഡിജിറ്റൽ പേയ്‌മെന്റുകൾ, കോ-ബ്രാൻഡഡ് ഓഫറുകൾ, ഫിൻടെക് സൗകര്യം എന്നിവ നടപ്പാക്കും. പേയ്‌മെന്റ് ഗേറ്റ്‌വേ സംയോജനവും പേടിഎമ്മിന്റെ പങ്കാളി ആവാസവ്യവസ്ഥയിലേക്കുള്ള പ്രവേശനവും ഇതിൽ ഉൾപ്പെടുന്നു. ഡ്രൈവർമാർക്കുള്ള കുടുംബാരോഗ്യ ഇൻഷുറൻസ് ഗ്രൂപ്പ് കവറേജിനും പേടിഎം പിന്തുണ നൽകും.

 

ജിഎംആറുമായി ഉള്ള പങ്കാളിത്തം വിമാനത്താവള യാത്ര മാർഗ്ഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും, ഐജിഐ വിമാനത്താവളങ്ങളിൽ ഭാരത് ടാക്‌സിയുടെ നിയന്ത്രിത പ്രവേശനവും സേവന വിപുലീകരണവും ഉറപ്പാക്കുകയും ചെയ്യും.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം, പ്രധാനമന്ത്രി മുദ്രാ യോജന പോലുള്ള പദ്ധതികൾക്ക് കീഴിൽ വാണിജ്യ യാത്രാവാഹനങ്ങൾക്ക് മുൻഗണനാ ധനസഹായം ലഭ്യമാക്കും. യോഗ്യരായ ഡ്രൈവർ-ഉടമകളെ സഹകർ ടാക്‌സി തിരിച്ചറിയുകയും പിന്തുണ നൽകുകയും ചെയ്യും; അതേസമയം എസ്‌ബി‌ഐ അതിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പരിഗണന ഉറപ്പാക്കുകയും ചെയ്യും .

 

****


( റിലീസ് ഐ.ഡി: 2224249) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Odia , Kannada