iffi banner

"ഇനി നിങ്ങൾക്ക് സിനിമ അത് നിർമ്മിച്ചതുപോലെ തന്നെ കാണാം": IFFI 2025-ൽ 'ഷോലെ'യുടെ 50 വർഷങ്ങൾ ആഘോഷിച്ച് രമേശ് സിപ്പി


'ഇൻ-കോൺവർസേഷൻ' സെഷൻ: ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനായ ഗബ്ബർ സിംഗ് എങ്ങനെയാണ് പിറന്നതെന്ന് പ്രഗത്ഭ സംവിധായകൻ രമേശ് സിപ്പി വിവരിക്കുന്നു.

കുതിരപ്പുറത്തുള്ള ആക്ഷൻ സീക്വൻസിനിടെ, സാഡിൽ വഴുതി വീണ നടൻ ധർമ്മേന്ദ്രയുടെ അർപ്പണത്തെ രമേശ് സിപ്പി അനുസ്മരിച്ചു.

ഹിന്ദി സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് 'ഷോലെ' തുടക്കമിട്ടതായി കിരൺ സിപ്പി

56-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFI) "ഷോലെയുടെ 50 വർഷങ്ങൾ: എന്തുകൊണ്ട് ഷോലെ ഇപ്പോഴും പ്രതിധ്വനിക്കുന്നു?" എന്ന വിഷയത്തിൽ നടന്ന 'ഇൻ-കോൺവർസേഷൻ' സെഷനിലൂടെ, പ്രശസ്ത ഹിന്ദി ചിത്രമായ ഷോലെയുടെ സ്രഷ്ടാവും ഇതിഹാസ ചലച്ചിത്രകാരനുമായ രമേശ് സിപ്പി സിനിമയുടെ ചരിത്രത്തിലൂടെ പ്രേക്ഷകരെ ആവേശകരമായ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അദ്ദേഹത്തിന്റെ ഭാര്യയും അഭിനേതാവും നിർമ്മാതാവുമായ കിരൺ സിപ്പിയായിരുന്നു ഈ സെഷന് ആതിഥേയത്വം വഹിച്ചത്. ഒരു സാംസ്കാരിക നാഴികക്കല്ലായി മാറിയ സിനിമയുടെ നിർമ്മാണത്തെക്കുറിച്ച് രമേശ് സിപ്പി വാചാലനായപ്പോൾ നൊസ്റ്റാൾജിയയും വെളിപ്പെടുത്തലുകളും ഹൃദയസ്പർശിയായ ആദരാഞ്ജലികളും കൊണ്ട് വേദി സമ്പന്നമായി.

50 വർഷത്തിനുശേഷം യഥാർത്ഥ ക്ലൈമാക്സ് തിരിച്ചെത്തുന്നു

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനം രമേശ് സിപ്പി പങ്കുവെച്ചു: ഷോലെ വീണ്ടും റീ-റിലീസ് ചെയ്യുന്നു—അതും അതിന്റെ യഥാർത്ഥ ക്ലൈമാക്സ് അതേപടി നിലനിർത്തിക്കൊണ്ട്!

1975-ൽ അടിയന്തരാവസ്ഥക്കാലത്ത് ചിത്രം ആദ്യമായി പുറത്തിറങ്ങിയപ്പോൾ, ക്ലൈമാക്സിൽ താക്കൂർ ബൽദേവ് സിംഗ് ഗബ്ബർ സിങ്ങിനെ തന്റെ കൂർത്ത ഷൂ ഉപയോഗിച്ച് കൊല്ലുന്ന ക്ലൈമാക്സിനെതിരെ അന്നത്തെ സെൻസർ ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചു. പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ചിത്രീകരിക്കാൻ കഴിയില്ലെന്ന് അവർ വാദിച്ചു. മനസ്സില്ലാമനസ്സോടെ, ചലച്ചിത്ര സംവിധായകനും സംഘത്തിനും ക്ലൈമാക്സ് വീണ്ടും ചിത്രീകരിക്കേണ്ടിവന്നു.

"ഇനി നിങ്ങൾക്ക് സിനിമ അത് നിർമ്മിച്ചതുപോലെ തന്നെ കാണാൻ കഴിയും," സിപ്പി തന്റെ ക്രിയാത്മക കാഴ്ചപ്പാടിന്റെ ദീർഘകാലമായി കാത്തിരുന്ന പുനഃസ്ഥാപനം ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരോട് പറഞ്ഞു.

പുത്തൻ പശ്ചാത്തലവും കൊടും വില്ലനും

സിനിമയ്ക്ക് വേണ്ടി തികച്ചും പുതിയൊരു ദൃശ്യാവിഷ്കാരം എങ്ങനെയാണ് കണ്ടെത്തിയതെന്ന് സംവിധായകൻ വിവരിച്ചു. ഹിന്ദി സിനിമയിലെ കൊള്ളക്കാരെക്കുറിച്ചുള്ള കഥകൾ കൂടുതലും രാജസ്ഥാനിലും ചമ്പൽ താഴ്‌വരയിലും ചിത്രീകരിച്ചിരുന്ന സമയത്താണ്, രമേശ് സിപ്പി മൈസൂരുവിനും ബെംഗളൂരുവിനും സമീപമുള്ള കുന്നിൻപ്രദേശങ്ങൾ കണ്ടെത്തിയത്. പാറക്കെട്ടുകളുള്ള ഈ പശ്ചാത്തലം 'ഷോലെ'യ്ക്ക് ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു പുതിയ ഭാവം നൽകി.

ഇത് ഒരു അസാധാരണമായ വൈരുദ്ധ്യത്തിനും വഴിയൊരുക്കി—തെക്കേ ഇന്ത്യയിലെ ഈ പ്രദേശത്ത്, യുപി ശൈലിയിലുള്ള സംസാരഭാഷയുള്ള ഗബ്ബർ സിംഗ് ഭീകരത സൃഷ്ടിച്ചു. അംജദ് ഖാന്റെ അവിസ്മരണീയമായ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്, യഥാർത്ഥത്തിൽ ഡാനി ഡെൻസോങ്പയെ ആയിരുന്നു ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നതെന്ന് സിപ്പി വെളിപ്പെടുത്തി. എന്നാൽ വിദേശത്തെ ഷൂട്ടിംഗ് തിരക്കുകൾ കാരണം അദ്ദേഹത്തിന് വരാനായില്ല. എഴുത്തുകാരായ സലീം-ജാവേദ് ശുപാർശ ചെയ്ത അംജദ് ഖാൻ, തന്റെ നാടകീയ വൈദഗ്ധ്യം കൊണ്ട് സിപ്പിയെ അത്ഭുതപ്പെടുത്തി, ബാക്കിയെല്ലാം സിനിമാ ചരിത്രമായി മാറി.

തിരക്കഥാകൃത്തുക്കൾ ആദ്യം രണ്ടു വരി ആശയം മൻമോഹൻ ദേശായിക്ക് അവതരിപ്പിച്ചെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് വെച്ചെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. എന്നാൽ ജിപി സിപ്പിയും മകൻ രമേശ് സിപ്പിയും അതിന്റെ സാധ്യതകൾ ഉടൻ തിരിച്ചറിഞ്ഞു. ഒരു മാസത്തിനുള്ളിൽ തിരക്കഥ പൂർത്തിയായി, പ്രവചനാതീതമായി അപകടകാരിയാകുന്ന ഒരു കഥാപാത്രത്തെയാണ് തനിക്ക് വേണ്ടതെന്ന് സിപ്പി സലീം-ജാവേദിനോട് പറഞ്ഞപ്പോൾ ഒരു അസ്ഥിര സ്വഭാവമുള്ള വില്ലൻ പിറന്നു. അങ്ങനെയാണ് ഹിന്ദി സിനിമയ്ക്ക് എക്കാലത്തെയും മികച്ച വില്ലന്മാരിൽ ഒരാളെ ലഭിച്ചതെന്ന് ഷോലെയുടെ സംവിധായകൻ പറഞ്ഞു.

ഓർമ്മയിലെ ഇതിഹാസങ്ങൾ

കാലം കടന്നുപോയതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, സിനിമയിലെ ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത അതികായരായ അഭിനേതാക്കളെ ഓർത്ത് രമേശ് സിപ്പി വികാരഭരിതനായി. സഞ്ജീവ് കുമാർ, അംജദ് ഖാൻ, അടുത്തിടെ അന്തരിച്ച ധർമ്മേന്ദ്ര എന്നിവർക്ക് അദ്ദേഹം ഹൃദയസ്പർശിയായ ആദരാഞ്ജലി അർപ്പിച്ചു.

കുതിരപ്പുറത്തുള്ള ആക്ഷൻ സീക്വൻസിനിടെ, സാഡിൽ വഴുതി വീണ നടൻ ധർമ്മേന്ദ്രയുടെ അർപ്പണത്തെ രമേശ് സിപ്പി അനുസ്മരിച്ചു.“എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി,” രമേശ് സിപ്പി പറഞ്ഞു, “എന്നാൽ ധരം ജി എഴുന്നേറ്റു, പൊടി തട്ടിക്കളഞ്ഞ്, വീണ്ടും അഭിനയിക്കാൻ തയ്യാറായി. പുതിയ കാര്യങ്ങൾ ചെയ്യാനും സ്വയം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു.”

ഷോലെയുടെ അതുല്യമായ കലാചാതുരി

ഷോലെ അസാധാരണമായ ടീം വർക്കിന്റെ ഉൽപ്പന്നമാണെന്ന് സിപ്പി ഊന്നിപ്പറഞ്ഞു. സിനിമ അവതരിപ്പിച്ച നിരവധി കാര്യങ്ങളിലൊന്ന്, യുകെയിൽ നിന്നുള്ള ഒരു പ്രൊഫഷണൽ ഫൈറ്റ്-സീക്വൻസ് ടീമിനെ കൊണ്ടുവന്ന ആദ്യ ഇന്ത്യൻ സിനിമയായിരുന്നു ഷോലെ എന്നതായിരുന്നു. ഹിന്ദി സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് ഇത് തുടക്കമിട്ടതായി കിരൺ സിപ്പി പറഞ്ഞു.

പ്രേക്ഷകരുമായുള്ള സംഭാഷണത്തിനിടെ, ഛായാഗ്രാഹകൻ ദ്വാരക ദിവേച്ച തൻ്റെ ദൃശ്യപരമായ കഥപറച്ചിലിലൂടെ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചതായും സംവിധായകൻ പറഞ്ഞു. പ്രൊഡക്ഷൻ മാനേജർ അജീസ് ഭായ് പിന്നണിയിൽ ഒരു പ്രധാന പങ്ക് വഹിച്ചതും അദ്ദേഹം ഓർമ്മിച്ചു.

സായാഹ്നത്തിലെ വിളക്ക് കത്തിക്കുന്ന ജയ ഭാദുരിയുടെ രംഗം ചിത്രീകരിക്കാൻ, എല്ലാ ദിവസവും കൃത്യമായ “മാജിക് അവർ”  ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നു. അത് പകർത്താൻ ദിവസങ്ങളെടുത്തു, സംവിധായകൻ വെളിപ്പെടുത്തി.

ആനന്ദ് ബക്ഷി എഴുതി ആർ.ഡി.ബർമ്മൻ സംഗീതം നൽകിയ, തലമുറകളായി ഇന്നും മുഴങ്ങുന്ന കാലാതീതമായ ഗാനം “യേ ദോസ്തി ഹം നഹി തോഡേംഗേ” യെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു.

നിലനിൽക്കുന്ന പാരമ്പര്യം

സെഷൻ അവസാനിക്കുമ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു—ഷോലെ വെറുമൊരു സിനിമയല്ല. ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിക്കുകയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഇന്ത്യൻ സിനിമയുടെ അതിരുകൾ പുനർനിർവചിക്കുകയും ചെയ്യുന്ന ഒരു സജീവ പൈതൃകമാണത്.

അതിന്റെ 50-ാം വാർഷിക ആഘോഷത്തോടും ഏറെ നാളായി കാത്തിരുന്ന അതിന്റെ യഥാർത്ഥ ക്ലൈമാക്സിന്റെ തിരിച്ചുവരവോടും കൂടി, അരനൂറ്റാണ്ട് മുമ്പ് പ്ര​ഗത്ഭ സംവിധായകൻ രമേശ് സിപ്പി വിഭാവനം ചെയ്തതുപോലെ, ഷോലെ വീണ്ടും ഗർജ്ജിക്കാൻ തയ്യാറാവുകയാണ്.

ഷോലെയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച്, ആദരസൂചകമായി, സിനിമയിലെ ഐതിഹാസിക മോട്ടോർബൈക്ക് IFFI ഫെസ്റ്റിവൽ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു, ഇത് സിനിമാ പ്രേമികളെ വളരെയധികം ആകർഷിച്ചു.

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195722   |   Visitor Counter: 5