വ്യോമയാന മന്ത്രാലയം
സുരക്ഷ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, വിമാനക്കമ്പനികളുടെ കാര്യക്ഷമത എന്നിവ വിലയിരുത്തുന്നതിനായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം (MoCA) വിളിച്ചു ചേർത്ത അവലോകന യോഗം കേന്ദ്രമന്ത്രി ശ്രീ റാം മോഹൻ നായിഡുവിന്റെ അധ്യക്ഷതയിൽ നടന്നു.
Posted On:
19 JUN 2025 5:25PM by PIB Thiruvananthpuram
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനത്തിന് അടുത്തിടെ സംഭവിച്ച ദൗർഭാഗ്യകരമായ അപകടം കണക്കിലെടുത്ത്, സുരക്ഷ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, വിമാനക്കമ്പനികളുടെ കാര്യക്ഷമത എന്നിവ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം സമഗ്രമായി അവലോകനം ചെയ്തു.
വിമാനത്താവള ഡയറക്ടർമാരുമായി മന്ത്രി ആശയവിനിമയം നടത്തി
അപകടാനന്തരം ആരംഭിച്ച കർശന പരിശോധനകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം ചില വ്യോമാതിർത്തികൾ അടച്ചിടൽ തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു കിഞ്ചരാപു രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവള ഡയറക്ടർമാരുടെയും യോഗം വീഡിയോ കോൺഫറൻസിലൂടെ വിളിച്ചുചേർത്തു. താഴെപ്പറയുന്ന പ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
യാത്രക്കാരുടെ പ്രശ്‌നങ്ങൾ സംഭവസ്ഥലത്തു വച്ച് തന്നെ തത്സമയം പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി.
വിമാനങ്ങൾ വൈകുകയോ, തിരക്കനുഭവപ്പെടുകയോ ചെയ്താൽ, ടെർമിനലുകളിൽ ഭക്ഷണം, കുടിവെള്ളം, മതിയായ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.
യാത്രക്കാരുടെ പരാതികൾ മുൻകൂട്ടിയറിഞ്ഞ് കൈകാര്യം ചെയ്യുന്നതിനായി പ്രധാന സമ്പർക്ക കേന്ദ്രങ്ങളിൽ മതിയായ തോതിൽ ഉദ്യോഗസ്ഥരെ വിന്യസിക്കണം.
വ്യത്യസ്ത ഗേറ്റുകളിലേക്ക് വിമാനങ്ങൾ നിയോഗിക്കപ്പെടുന്ന പ്രക്രിയയിലും ലോജിസ്റ്റിക്ക് പിന്തുണയിലും പ്രശ്നങ്ങൾ നേരിടുമ്പോൾ എയർലൈനുകൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ എയർപോർട്ട് ഡയറക്ടർമാരോട് അഭ്യർത്ഥിച്ചു.
ഭദ്രവും സുരക്ഷിതവുമായ വിമാനത്താവള അന്തരീക്ഷം നിലനിർത്തുന്നതിനായി, പക്ഷികളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കൈകാര്യം ചെയ്യുന്നതുൾപ്പെടെ വൈൽഡ് ലൈഫ് ഹസാഡ് മാനേജ്മെന്റ് ശക്തിപ്പെടുത്താൻ എയർപോർട്ട് ഡയറക്ടർമാരോട് നിർദ്ദേശിച്ചു.
സുരക്ഷയും വ്യോമയാന പ്രവർത്തനങ്ങളും മന്ത്രി അവലോകനം ചെയ്തു
സിവിൽ വ്യോമയാന മന്ത്രി, എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായി ഉന്നതതല യോഗം ചേർന്നു. മൂന്ന് നിർണായക മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്:
*പ്രവർത്തന നൈരന്തര്യം നിലനിർത്തൽ
*പൊതുജനങ്ങളുമായുള്ള സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ ആശയവിനിമയത്തെ പിന്തുണയ്ക്കുക
*യാത്രക്കാർക്കുള്ള സുരക്ഷയും സൗകര്യങ്ങളും .
മധ്യേഷ്യയിലെ അസ്ഥിരമായ സാഹചര്യം, കർശനമായ സുരക്ഷാ പരിശോധനകൾ, യൂറോപ്പിലെ രാത്രി പറക്കൽ നിരോധനം എന്നിവ മൂലം എയർ ഇന്ത്യയുടെ വിമാന ലഭ്യതയിൽ കുറവുണ്ടായതായി യോഗം വിലയിരുത്തി. തത്ഫലമായി, പ്രവർത്തനങ്ങൾ താത്ക്കാലികമായി കുറയ്ക്കുകയും വിമാനങ്ങൾ പുനഃക്രമീകരിക്കുകയും മാധ്യമങ്ങളിലൂടെ മാറ്റങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു വരുന്നു. ഇതുമൂലം ബദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് വീണ്ടും ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുകയോ മുഴുവൻ പണവും തിരികെ നൽകുകയോ ചെയ്യും.
വിമാനത്താവളങ്ങളിൽ അടിസ്ഥാനതല ഏകോപനം ശക്തിപ്പെടുത്താനും, റദ്ദാക്കലുകൾ/വൈകൽ എന്നിവ സംബന്ധിച്ച് യാത്രക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും, യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾ സഹാനുഭൂതിയോടും വ്യക്തതയോടും കൂടി കൈകാര്യം ചെയ്യാനും ഉപഭോക്തൃ സേവന സംഘങ്ങൾ സംവേദനക്ഷമവും സജ്ജവുമാണെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ജൂൺ 18, 19 തീയതികളിൽ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, അകാശ എന്നിവയുടെ ഉന്നത തല മാനേജ്‌മെന്റുകളുമായി കൂടിക്കാഴ്ചകൾ നടന്നു. ഫ്ലീറ്റ് പ്രകടനം, സുരക്ഷാ പിഴവുകൾ, യാത്രക്കാരുടെ അനുഭവവും സൗകര്യങ്ങളും, എയർലൈൻ ആശയവിനിമയ തന്ത്രം എന്നിവ മന്ത്രി അവലോകനം ചെയ്തു.
മികച്ച നിരീക്ഷണത്തിനും ഏകോപനത്തിനുമായി വിമാനക്കമ്പനികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആനുകാലിക അവലോകനം നടത്തുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കാനും തീരുമാനിച്ചു.
AAIB അന്വേഷണം സംബന്ധിച്ച തൽസ്ഥിതി
അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഔപചാരിക അന്വേഷണം ആരംഭിച്ചു.
2025 ജൂൺ 12 മുതൽ AAIB-യുടെ ഒരു മൾട്ടി-ഡിസിപ്ലിനറി സംഘം അന്വേഷണം ആരംഭിച്ചു. AAIB ഡയറക്ടർ ജനറൽ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ICAO പ്രോട്ടോക്കോളുകൾ പ്രകാരം AAIB-യെ സഹായിക്കാൻ NTSB, OEM സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട് .
2025 ജൂൺ 13-ന് വിമാനം തകർന്നു വീണ സ്ഥലത്ത് നിന്ന് ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (DFDR), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) എന്നിവയടങ്ങിയ യൂണിറ്റ് കണ്ടെടുത്തു. ജൂൺ 16-ന് രണ്ടാമത്തെ യൂണിറ്റും കണ്ടെത്തി. ഈ മോഡൽ വിമാനങ്ങളിൽ രണ്ട് ബ്ലാക്ക്‌ബോക്‌സ് യൂണിറ്റുകൾ ഉണ്ട്.
പ്രാദേശിക അധികാരിമാരുടേയും ഏജൻസികളുടെയും എല്ലാ വിധ പിന്തുണയോടെയും AAIB അന്വേഷണം പുരോഗമിക്കുന്നു. സ്ഥല പരിശോധനയും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങൾ പൂർത്തിയായി, സമഗ്ര വിശകലനം നടന്നുവരികയാണ്.
നടന്നുവരുന്ന അന്വേഷണത്തിൽ, പരിപൂർണ്ണ സുതാര്യത നിലനിർത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്, കൂടാതെ യാത്രക്കാർക്കുള്ള സൗകര്യങ്ങളിലും സുരക്ഷയിലും ഉന്നത നിലവാരം പുലർത്തുന്നതിനായി എല്ലാ നിർബന്ധിത പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും പാലിക്കും.
യാത്രക്കാരുടെ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനും വർഷങ്ങളായി ഇന്ത്യൻ വ്യോമയാനമേഖലയുടെ അടിത്തറയായി നിലകൊള്ളുന്ന പ്രവർത്തന സ്ഥിരത കൈവരിക്കുന്നതിനും ഏകീകൃതവും പ്രതികരണ സജ്ജവുമായ ഒരു സംഘമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
ദുരന്തത്തിൽപ്പെട്ട AI171 വിമാനത്തിലെ CVR/DFDR നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിനും വിശകലനത്തിനുമായി വിദേശത്തേക്ക് അയയ്ക്കുന്നതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാവിധ സാങ്കേതിക വശങ്ങളും ഭദ്രതയും സുരക്ഷയും വിലയിരുത്തിയ ശേഷം ഫ്ലൈറ്റ് റെക്കോർഡറുകൾ ഡീകോഡ് ചെയ്യുന്നതിനുള്ള സ്ഥലം സംബന്ധിച്ച തീരുമാനം AAIB കൈക്കൊള്ളും. ഇത്തരം സംവേദനാത്മക വിഷയങ്ങളിൽ ഊഹാപോഹങ്ങൾ ഒഴിവാക്കാനും അന്വേഷണ പ്രക്രിയയെ അതാവശ്യപ്പെടുന്ന ഗൗരവത്തോടെയും പ്രൊഫഷണലിസത്തോടെയും മുന്നോട്ട് പോകാൻ അനുവദിക്കാനും സിവിൽ വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
SKY
******
(Release ID: 2137842)