പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 14 APR 2025 12:58PM by PIB Thiruvananthpuram

ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)

ബാബാസാഹേബ് അംബേദ്കർ, അമർ രഹേ! അമർ രഹേ!

ബാബാസാഹേബ് അംബേദ്കർ, അമർ രഹേ! അമർ രഹേ!

ബാബാസാഹേബ് അംബേദ്കർ, അമർ രഹേ! അമർ രഹേ!

ഹരിയാന മുഖ്യമന്ത്രി ശ്രീ. നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ. മുരളീധർ മോഹോൾ ജി, ഹരിയാന ഗവണ്മെൻ്റിലെ എല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

നമ്മുടെ ഹരിയാനയിലെ ധീരരായ ജനങ്ങൾക്ക് രാം റാം!

കഠിനാധ്വാനികളായ സൈനികർ, കരുത്തുറ്റ കളിക്കാർ , മഹത്തായ സാഹോദര്യം, ഇതാണ് ഹരിയാനയുടെ സ്വത്വം!

ലാവ്‌ണിയുടെ ഈ തിരക്കേറിയ സമയത്ത്, ഞങ്ങളെ അനുഗ്രഹിക്കാൻ നിങ്ങൾ ഇത്രയധികം പേർ എത്തി. നിങ്ങളെല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഗുരു ജംഭേശ്വരൻ, മഹാരാജ അഗ്രസേനൻ, അഗ്രോഹ ധാം എന്നിവർക്കും ഞാൻ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഹരിയാനയിൽ നിന്നും ഹിസാറിൽ നിന്നും എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്. ഭാരതീയ ജനതാ പാർട്ടി എനിക്ക് ഹരിയാനയുടെ ഉത്തരവാദിത്തം നൽകിയപ്പോൾ, ഞാൻ ഇവിടെ നിരവധി സഹപ്രവർത്തകരോടൊപ്പം വളരെക്കാലം പ്രവർത്തിച്ചു. ഈ എല്ലാ സഹപ്രവർത്തകരുടെയും കഠിനാധ്വാനം ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറയെ ശക്തിപ്പെടുത്തി. ഇന്ന് വികസിത ഹരിയാനയും വികസിത ഇന്ത്യയും എന്ന ലക്ഷ്യത്തിനായി ബിജെപി പൂർണ്ണ ഗൗരവത്തോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.


സുഹൃത്തുക്കളേ,

ഇന്ന് നമുക്കെല്ലാവർക്കും, മുഴുവൻ രാജ്യത്തിനും, പ്രത്യേകിച്ച് ദളിതർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, നിരാലംബരായവർക്കും, ചൂഷിതർക്കും വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇത് അവരുടെ ജീവിതത്തിലെ രണ്ടാമത്തെ ദീപാവലിയാണ്. ഇന്ന് ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ജീവിതം, അദ്ദേഹത്തിന്റെ പോരാട്ടം, അദ്ദേഹത്തിന്റെ ജീവിത സന്ദേശം എന്നിവ നമ്മുടെ ഗവണ്മെൻ്റിൻ്റെ പതിനൊന്ന് വർഷത്തെ യാത്രയുടെ പ്രചോദന സ്തംഭമായി മാറിയിരിക്കുന്നു. ഓരോ ദിവസവും, ഓരോ തീരുമാനവും, ഓരോ നയവും ബാബാസാഹേബ് അംബേദ്കറിന് സമർപ്പിക്കുന്നു. പാവപ്പെട്ടവരുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും, ചൂഷിതരുടെയും, ദരിദ്രരുടെയും, ആദിവാസികളുടെയും, സ്ത്രീകളുടെയും ജീവിതത്തിൽ മാറ്റം വരുത്തുക, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി, തുടർച്ചയായ വികസനം, ദ്രുതഗതിയിലുള്ള വികസനം, എന്നതാണ് ബിജെപി ഗവണ്മെൻ്റിൻ്റെ മന്ത്രം.


സുഹൃത്തുക്കളേ,

ഈ മന്ത്രം പിന്തുടർന്ന്, ഇന്ന് ഹരിയാനയിൽ നിന്ന് അയോധ്യ ധാമിലേക്ക് ഒരു വിമാനം ആരംഭിച്ചു. ഇതിനർത്ഥം ശ്രീകൃഷ്ണന്റെ പുണ്യഭൂമി ഇപ്പോൾ ശ്രീരാമ നഗരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അഗ്രസേൻ വിമാനത്താവളത്തിൽ നിന്ന് വാൽമീകി വിമാനത്താവളത്തിലേക്ക് ഇപ്പോൾ നേരിട്ടുള്ള വിമാന സർവീസുകൾ നടക്കുന്നുണ്ട്. വളരെ വേഗം മറ്റ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളും ഇവിടെ നിന്ന് ആരംഭിക്കും. ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടലും ഇന്ന് നടന്നു. ഹരിയാനയുടെ അഭിലാഷങ്ങളെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടക്കമാണിത്. ഈ പുതിയ തുടക്കത്തിന് ഹരിയാനയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.


സുഹൃത്തുക്കളേ,

സ്ലിപ്പറിട്ടവർ പോലും വിമാനത്തിൽ പറക്കുമെന്നായിരുന്നു എന്റെ വാഗ്ദാനം, രാജ്യമെമ്പാടും ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നത് നാം കാണുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ, കോടിക്കണക്കിന് ഇന്ത്യക്കാർ ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. നല്ല റെയിൽവേ സ്റ്റേഷനുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഞങ്ങൾ പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 2014 ന് മുമ്പ് രാജ്യത്ത് 74 വിമാനത്താവളങ്ങളുണ്ടായിരുന്നു. 70 വർഷത്തിനുള്ളിൽ 74 എണ്ണം എന്ന് സങ്കൽപ്പിക്കുക, ഇന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 150 കവിഞ്ഞു. രാജ്യത്തെ ഏകദേശം 90 വിമാനത്താവളങ്ങൾ ഉഡാൻ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉഡാൻ പദ്ധതിക്ക് കീഴിൽ 600 ലധികം റൂട്ടുകളിൽ വിമാന സർവീസുകൾ പ്രവർത്തിക്കുന്നു. വളരെ കുറഞ്ഞ ചെലവിൽ ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുന്നു, അതിനാൽ എല്ലാ വർഷവും വിമാന യാത്രക്കാരുടെ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ എയർലൈൻ കമ്പനികൾ റെക്കോർഡ് രണ്ടായിരം  എണ്ണം പുതിയ വിമാനങ്ങളുടെ ഓർഡർ ചെയ്തിട്ടുണ്ട്. കൂടുതൽ പുതിയ വിമാനങ്ങൾ എത്തുന്തോറും പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നൂറുകണക്കിന് പുതിയ സേവനങ്ങളും ഉണ്ട്. ഒരു വിമാനം പറക്കുമ്പോൾ ഗ്രൗണ്ട് സ്റ്റാഫ് ഉണ്ടാകും, ധാരാളം ജോലികളും ഉണ്ടാകും. അത്തരം നിരവധി സേവനങ്ങൾക്ക് യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും. ഇതു മാത്രമല്ല, വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഒരു വലിയ മേഖലയും എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഹിസാറിലെ ഈ വിമാനത്താവളം ഹരിയാനയിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് പുതിയ ഉയരങ്ങൾ നൽകും.

സുഹൃത്തുക്കളേ,

ഒരു വശത്ത്, നമ്മുടെ ഗവണ്മെൻ്റ് കണക്റ്റിവിറ്റിക്ക് ഊന്നൽ നൽകുന്നു, മറുവശത്ത്, ദരിദ്രരുടെ ക്ഷേമവും സാമൂഹിക നീതിയും ഉറപ്പാക്കുന്നു, ഇത് ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നമായിരുന്നു. നമ്മുടെ ഭരണഘടനാ ശിൽപ്പികളുടെ അഭിലാഷമായിരുന്നു ഇത്. രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറായവരുടെ സ്വപ്നമായിരുന്നു ഇത്, പക്ഷേ കോൺഗ്രസ് ബാബാസാഹേബ് അംബേദ്കറോട് ചെയ്തത് നാം ഒരിക്കലും മറക്കരുത്. ബാബാസാഹേബ് ജീവിച്ചിരുന്നിടത്തോളം കാലം കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ തെരഞ്ഞെടുപ്പുകളിൽ തോൽക്കേണ്ടിവന്നു, മുഴുവൻ കോൺഗ്രസ് ഗവണ്മെൻ്റും അദ്ദേഹത്തെ പുറത്താക്കുന്നതിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തെ വ്യവസ്ഥിതിയിൽ നിന്ന് മാറ്റി നിർത്താൻ ഒരു ഗൂഢാലോചന നടന്നു. ബാബാസാഹേബ് നമ്മെ വിട്ട് പിരിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ഓർമ്മ പോലും ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചു. ബാബാസാഹേബിന്റെ ആശയങ്ങളെ എന്നെന്നേക്കുമായി നശിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചു. ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു. കോൺഗ്രസ് ഭരണഘടനയുടെ വിനാശകരായി മാറി. ഡോ. അംബേദ്കർ സമത്വം കൊണ്ടുവരാൻ ആഗ്രഹിച്ചു, പക്ഷേ കോൺഗ്രസ് രാജ്യത്ത് വോട്ട് ബാങ്കുകളുടെ വൈറസ് പടർത്തി.


സുഹൃത്തുക്കളേ,

എല്ലാ ദരിദ്രർക്കും, പിന്നോക്കാവസ്ഥയിലുള്ളവർക്കും അന്തസ്സോടെ ജീവിക്കാൻ കഴിയണമെന്നും, തലയുയർത്തി ജീവിക്കണമെന്നും, സ്വപ്നം കാണുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യണമെന്നാണ് ബാബാസാഹേബ് ആഗ്രഹിച്ചത്. എന്നാൽ കോൺഗ്രസ് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളെ രണ്ടാം കിട പൗരന്മാരാക്കി. സുദീർഘമായ കോൺഗ്രസിന്റെ ഭരണകാലത്ത്, കോൺഗ്രസ് നേതാക്കളുടെ നീന്തൽക്കുളങ്ങളിൽ വെള്ളം എത്തി, പക്ഷേ ഗ്രാമങ്ങളിൽ പൈപ്പ് വെള്ളമില്ലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും ഗ്രാമങ്ങളിലെ 16 ശതമാനം വീടുകളിൽ മാത്രമേ പൈപ്പ് വെള്ളമുണ്ടായിരുന്നുള്ളൂ. സങ്കൽപ്പിക്കൂ, 100 ൽ 16 വീടുകൾ! ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് ആരെയാണ്? എസ്‌സി, എസ്ടി, ഒബിസികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഹേയ്, അതായിരുന്നു അവരുടെ ഒരേയൊരു ആശങ്ക. ഇന്ന് തെരുവിൽ നിന്ന് തെരുവിലേക്ക് പ്രസംഗങ്ങൾ നടത്തുന്നവർ, എന്റെ എസ്‌സി, എസ്ടി, ഒബിസി സഹോദരന്മാരുടെ വീടുകളിലെങ്കിലും വെള്ളം നൽകണമായിരുന്നു. 6-7 വർഷത്തിനുള്ളിൽ നമ്മുടെ ഗവണ്മെൻ്റ്12 കോടിയിലധികം ഗ്രാമീണ വീടുകളിൽ പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. ഇന്ന്, ഗ്രാമത്തിലെ 80 ശതമാനം വീടുകളിലും, അതായത് മുമ്പ് 100 ൽ 16 വീടുകളായിരുന്നെങ്കിൽ, ഇന്ന് 100 ൽ 80 വീടുകളിലും പൈപ്പ് വെള്ളമുണ്ട്. ബാബാസാഹേബിന്റെ അനുഗ്രഹത്താൽ, ഞങ്ങൾ എല്ലാ വീടുകളിലും പൈപ്പ് വെള്ളം നൽകും. ശൗചാലങ്ങളുടെ അഭാവത്തിൽ പോലും, ഏറ്റവും മോശം അവസ്ഥ എസ്‌സി, എസ്ടി, ഒബിസി സമൂഹങ്ങളുടേതായിരുന്നു. ഞങ്ങളുടെ ഗവണ്മെൻ്റ് 11 കോടിയിലധികം ശൗചാലങ്ങൾ നിർമ്മിക്കുകയും ദരിദ്രർക്ക് അന്തസ്സുള്ള ജീവിതം നൽകുകയും ചെയ്തു.

സുഹൃത്തുക്കളേ,

കോൺഗ്രസ് ഭരണകാലത്ത് എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് ബാങ്കുകളുടെ വാതിലുകൾ പോലും തുറന്നിരുന്നില്ല. ഇൻഷുറൻസ്, വായ്പകൾ, സഹായം, ഇതെല്ലാം ഒരു സ്വപ്നമായിരുന്നു. എന്നാൽ ഇപ്പോൾ, ജൻ ധൻ അക്കൗണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്റെ എസ്‌സി, എസ്ടി, ഒബിസി സഹോദരീസഹോദരന്മാരാണ്. ഇന്ന് നമ്മുടെ എസ്‌സി, എസ്ടി, ഒബിസി സഹോദരീസഹോദരന്മാർ അഭിമാനത്തോടെ അവരുടെ പോക്കറ്റിൽ നിന്ന് റുപേ കാർഡുകൾ പുറത്തെടുത്ത് കാണിക്കുന്നു. സമ്പന്നരുടെ പോക്കറ്റിലുണ്ടായിരുന്ന റുപേ കാർഡുകൾ ഇപ്പോൾ എന്റെ പാവപ്പെട്ടവരും കാണിക്കുന്നു.

സുഹൃത്തുക്കളേ,

കോൺഗ്രസ് നമ്മുടെ പവിത്രമായ ഭരണഘടനയെ അധികാരം നേടാനുള്ള ആയുധമാക്കിയിട്ടുണ്ട്. അധികാര പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം കോൺഗ്രസ് ഭരണഘടനയെ അടിച്ചമർത്തി. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണഘടനയുടെ ആത്മാവിനെ തകർത്തു, അങ്ങനെ അവർക്ക് എങ്ങനെയെങ്കിലും അധികാരം നിലനിർത്താൻ കഴിഞ്ഞു. ഭരണഘടനയുടെ ചൈതന്യമനുസരിച്ച് എല്ലാവർക്കും ഒരു ഏകീകൃത സിവിൽ കോഡ് ഉണ്ടായിരിക്കണം എന്നതാണ്, അതിനെ ഞാൻ മതേതര സിവിൽ കോഡ് എന്ന് വിളിക്കുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയില്ല. ഉത്തരാഖണ്ഡിൽ, ബിജെപി ഗവണ്മെൻ്റ് അധികാരത്തിൽ വന്നതിനുശേഷം, മതേതര സിവിൽ കോഡ്, ഏകീകൃത സിവിൽ കോഡ്, നടപ്പിലാക്കി, വലിയ ആഘോഷത്തോടെ നടപ്പിലാക്കി, രാജ്യത്തിന്റെ ദൗർഭാഗ്യം നോക്കൂ, ഭരണഘടന പോക്കറ്റിൽ പിടിച്ചിരിക്കുന്ന ആളുകൾ, ഭരണഘടനയെ അടിച്ചമർത്തുന്നവർ, ഈ കോൺഗ്രസുകാർ അതിനെ പോലും എതിർക്കുന്നു.


സുഹൃത്തുക്കളേ,

നമ്മുടെ ഭരണഘടന എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവർക്ക് സംവരണം നൽകിയിട്ടുണ്ടോ ഇല്ലയോ, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ലഭിച്ചു തുടങ്ങിയോ ഇല്ലയോ, ഏതെങ്കിലും എസ്‌സി, എസ്‌ടി, ഒബിസി വ്യക്തിക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടോ എന്ന് ആരും ശ്രദ്ധിച്ചില്ല. എന്നാൽ രാഷ്ട്രീയ കളികൾക്കായി,  ബാബാ സാഹിബ് അംബേദ്കറുടെ സ്വപ്നത്തെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി, സാമൂഹിക നീതിക്കായുള്ള ഭരണഘടനയിലെ വ്യവസ്ഥയെ പ്രീണനത്തിനുള്ള മാർഗമാക്കി. കർണാടകയിലെ കോൺഗ്രസ് ഗവണ്മെൻ്റ് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ടെൻഡറുകളിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുകയും ചെയ്തതായി നിങ്ങൾ അടുത്തിടെ വാർത്തകളിൽ കേട്ടിരിക്കാം. അതേസമയം, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഈ ഭരണഘടനയിൽ നൽകില്ലെന്ന് ബാബാ സാഹിബ് അംബേദ്കർ ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിരുന്നു, നമ്മുടെ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നിരോധിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

കോൺഗ്രസിന്റെ ഈ പ്രീണന നയം കാരണം മുസ്ലീം സമൂഹത്തിനും വലിയ നഷ്ടം സംഭവിച്ചു. കോൺഗ്രസ് ചില മൗലികവാദികളെ മാത്രമേ സന്തോഷിപ്പിച്ചുള്ളൂ. ബാക്കിയുള്ള സമൂഹം ദുരിതത്തിലായി, വിദ്യാഭ്യാസമില്ലാത്തവരായി, ദരിദ്രരായി തുടർന്നു. കോൺഗ്രസിന്റെ ഈ മോശം നയത്തിന്റെ ഏറ്റവും വലിയ തെളിവ് വഖഫ് നിയമമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, വഖഫ് നിയമം 2013 വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്നു, എന്നാൽ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ, പ്രീണന രാഷ്ട്രീയത്തിനായി, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി, 2013 അവസാനത്തോടെ, അവസാന സമ്മേളനത്തിൽ, തെരഞ്ഞെടുപ്പുകളിൽ വോട്ട് നേടുന്നതിനായി കോൺഗ്രസ് തിടുക്കത്തിൽ വർഷങ്ങളായി പ്രാബല്യത്തിൽ ഉണ്ടായിരുന്ന വഖഫ് നിയമത്തിൽ ഭേദഗതി വരുത്തി. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ, ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനയെ നശിപ്പിക്കുകയും ഭരണഘടനയ്ക്ക് മുകളിലാക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ നിയമം നിർമ്മിച്ചത്. ബാബാസാഹേബിനോടുള്ള ഏറ്റവും വലിയ നിന്ദയായിരുന്നു ഇത്.

സുഹൃത്തുക്കളേ,

മുസ്ലീങ്ങളുടെ താൽപ്പര്യത്തിനായിട്ടാണ് അവർ ഇത് ചെയ്തതെന്ന് അവർ പറയുന്നു. ഈ വോട്ട് ബാങ്കിനോട് ആർത്തി കാണിക്കുന്ന രാഷ്ട്രീയക്കാരോട് ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ മനസ്സിൽ മുസ്ലീങ്ങളോട് അൽപ്പമെങ്കിലും സഹതാപമുണ്ടെങ്കിൽ, കോൺഗ്രസ് പാർട്ടി ഒരു മുസ്ലീമിനെ അധ്യക്ഷനാക്കാത്തത് എന്തുകൊണ്ട്? അവർ പാർലമെന്റിലേക്ക് ടിക്കറ്റ് നൽകുന്നു, അതിൽ 50% മുസ്ലീങ്ങൾക്ക് നൽകൂ. അവർ വിജയിച്ചാൽ, അവർ അവരുടെ നിലപാട് പറയും. പക്ഷേ അവർ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കോൺഗ്രസിൽ ഒന്നും നൽകാൻ അവർ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെയും പൗരന്മാരുടെയും അവകാശങ്ങളെ എടുത്തുകളയുകയും ദാനം നൽകുകയും ചെയ്യുന്ന അവരുടെ ഉദ്ദേശ്യം ആർക്കും നല്ലത് ചെയ്യുക എന്നതായിരുന്നില്ല, മുസ്ലീങ്ങൾക്ക് നല്ലത് ചെയ്യുക എന്നതായിരുന്നില്ല. ഇതാണ് കോൺഗ്രസിനെക്കുറിച്ചുള്ള ഏറ്റവും വലിയ സത്യം.

സുഹൃത്തുക്കളേ,

രാജ്യമെമ്പാടും വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. ഈ ഭൂമി, ഈ സ്വത്ത് ദരിദ്രരും നിസ്സഹായരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനപ്പെടേണ്ടതായിരുന്നു, ഇന്ന് അത് സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ, എന്റെ മുസ്ലീം യുവാക്കൾക്ക് പഞ്ചറായ സൈക്കിളുകൾ നന്നാക്കാൻ ജീവിതം ചെലവഴിക്കേണ്ടിവരില്ലായിരുന്നു. എന്നാൽ ഇത് വിരലിലെണ്ണാവുന്ന ഭൂമാഫിയകൾക്ക് മാത്രമേ ഗുണം ചെയ്തുള്ളൂ. പസ്മാന്താ മുസ്ലീങ്ങൾ, ഈ സമൂഹത്തിന് ഒരു പ്രയോജനവും ലഭിച്ചില്ല. ഈ ഭൂമാഫിയകൾ ആരുടെ ഭൂമിയാണ് കൊള്ളയടിക്കുന്നത്? അവർ ദളിതരുടെയും പിന്നോക്കക്കാരുടെയും ഗോത്ര വർഗങ്ങളുടെയും ഭൂമിയും വിധവകളുടെ സ്വത്തും കൊള്ളയടിക്കുകയായിരുന്നു. നൂറുകണക്കിന് മുസ്ലീം വിധവകൾ ഇന്ത്യൻ ഗവണ്മെൻ്റിന് കത്തെഴുതി, അതിനുശേഷം മാത്രമേ ഈ നിയമം ചർച്ചയ്ക്ക് വന്നുള്ളൂ. വഖഫ് നിയമത്തിലെ മാറ്റത്തിനുശേഷം, ദരിദ്രരെ കൊള്ളയടിക്കുന്നത് അവസാനിക്കാൻ പോകുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞങ്ങൾ വളരെ ഉത്തരവാദിത്തമുള്ളതും പ്രധാനപ്പെട്ടതുമായ ഒരു ജോലി ചെയ്തു എന്നതാണ്. ഈ വഖഫ് നിയമത്തിൽ ഞങ്ങൾ മറ്റൊരു വ്യവസ്ഥ വരുത്തിയിട്ടുണ്ട്. ഇപ്പോൾ, പുതിയ നിയമപ്രകാരം, വഖഫ് നിയമപ്രകാരം, ഇന്ത്യയുടെ ഒരു കോണിലുമുള്ള ഒരു ഗോത്ര വർഗങ്ങളുടെയും ഭൂമി, വീട്, സ്വത്ത് എന്നിവ തൊടാൻ വഖഫ് ബോർഡിന് കഴിയില്ല. ഭരണഘടനയുടെ പരിധി പാലിച്ചുകൊണ്ട് ഗോത്ര വർഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഞങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഈ വ്യവസ്ഥകൾ വഖഫിന്റെ പവിത്രമായ ചൈതന്യത്തെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുസ്ലീം സമൂഹത്തിലെ ദരിദ്രരും പസ്മാന്ദ കുടുംബങ്ങളും, മുസ്ലീം സ്ത്രീകൾ, പ്രത്യേകിച്ച് മുസ്ലീം വിധവകൾ, മുസ്ലീം കുട്ടികൾ എന്നിവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും, ഭാവിയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ഭരണഘടനയുടെ ആത്മാവിൽ ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ ദൗത്യമാണിത്. ഇതാണ് യഥാർത്ഥ പ്രാണൻ, ഇതാണ് യഥാർത്ഥ സാമൂഹിക നീതി.

സുഹൃത്തുക്കളേ,

2014 ന് ശേഷം, ബാബാസാഹേബ് അംബേദ്കറുടെ പ്രചോദനം വരും തലമുറകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നമ്മുടെ ഗവണ്മെൻ്റ് നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. രാജ്യത്തും ലോകത്തും ബാബാസാഹേബ് ജീവിച്ചിരുന്ന എല്ലാ സ്ഥലങ്ങളും അവഗണിക്കപ്പെട്ടു. ഭരണഘടനയുടെ പേരിൽ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവർ ബാബാസാഹേബുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെയും അപമാനിക്കുകയും ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ മായ്ച്ചുകളയാൻ ശ്രമിക്കുകയും ചെയ്തു. മുംബൈയിലെ ഇന്ദു മില്ലിൽ ബാബാസാഹേബ് അംബേദ്കറുടെ സ്മാരകം നിർമ്മിക്കാൻ രാജ്യമെമ്പാടും ജനങ്ങൾ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായി. നമ്മുടെ ഗവണ്മെൻ്റ് അധികാരത്തിൽ വന്നയുടനെ, ഇന്ദു മില്ലിനോടൊപ്പം, മഹൂവിലെ ബാബാസാഹേബ് അംബേദ്കറുടെ ജന്മസ്ഥലം, ലണ്ടനിലെ ബാബാസാഹേബ് അംബേദ്കറുടെ വിദ്യാഭ്യാസ സ്ഥലം, ഡൽഹിയിലെ മഹാപരിനിർവാൺ സ്ഥലം, നാഗ്പൂരിലെ ദീക്ഷഭൂമി എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും ഞങ്ങൾ വികസിപ്പിച്ചെടുത്തു. ഇവ പഞ്ചതീർത്ഥങ്ങളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാബാസാഹേബിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ദീക്ഷഭൂമിയും നാഗ്പൂരും സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്.

സുഹൃത്തുക്കളേ,

കോൺഗ്രസുകാർ സാമൂഹിക നീതിയെക്കുറിച്ച് വാചാലരാണ്, പക്ഷേ രണ്ട് മഹാന്മാരായ പുത്രന്മാരായ ബാബാസാഹേബ് അംബേദ്കറിനും ചൗധരി ചരൺ സിംഗ് ജിക്കും കോൺഗ്രസ് ഭാരതരത്നം നൽകിയിട്ടില്ല എന്നതും നാം ഓർക്കണം. ബിജെപി പിന്തുണയുള്ള ഒരു ഗവണ്മെൻ്റ് കേന്ദ്രത്തിൽ രൂപീകരിച്ചപ്പോൾ ബാബാസാഹേബ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചു. അതേസമയം, ബിജെപി ഗവണ്മെൻ്റ് ചൗധരി ചരൺ സിംഗ് ജിക്കും ഭാരതരത്നം നൽകിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

ഹരിയാനയിലെ ബിജെപി ഗവണ്മെൻ്റ് സാമൂഹിക നീതിയുടെയും ദരിദ്രരുടെ ക്ഷേമത്തിന്റെയും പാത തുടർച്ചയായി ശക്തിപ്പെടുത്തുന്നു. ഹരിയാനയിലെ ഗവണ്മെൻ്റ്  ജോലികളുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. മുമ്പ് ഇങ്ങനെയായിരുന്നു, നിങ്ങൾക്ക് ജോലി ലഭിക്കണമെങ്കിൽ, ഏതെങ്കിലും നേതാവിന്റെ അടുത്തേക്ക് പോകുക അല്ലെങ്കിൽ പണം നൽകുക. അച്ഛന്റെ ഭൂമിയും അമ്മയുടെ ആഭരണങ്ങളും വിൽക്കുമായിരുന്നു. നയാബ് സിംഗ് സൈനി ജിയുടെ ഗവണ്മെൻ്റ് കോൺഗ്രസിന്റെ ഈ രോഗം ശമിപ്പിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ചെലവുകളില്ലാതെയും വീഴ്ച്ചയില്ലാതെയും ജോലി നൽകുന്ന ഹരിയാനയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതകരമാണ്. എനിക്ക് അത്തരം സുഹൃത്തുക്കളെ അത്തരമൊരു പങ്കാളി ഗവണ്മെൻ്റിനെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇവിടെ 25,000 യുവജനങ്ങൾക്ക് ഗവണ്മെൻ്റ് ജോലി ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു. എന്നാൽ ഒരു വശത്ത് മുഖ്യമന്ത്രി നായിബ് സൈനി ജി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, മറുവശത്ത് ആയിരക്കണക്കിന് യുവജനങ്ങൾക്ക്  നിയമന കത്തുകൾ നൽകി! ഇതാണ് ബിജെപി ഗവണ്മെൻ്റിന്റെ സദ്ഭരണം. വരും വർഷങ്ങളിൽ ആയിരക്കണക്കിന് പുതിയ ജോലികൾക്കായി ഒരു മാർഗരേഖ തയ്യാറാക്കി നായിബ് സിംഗ് സൈനി ജിയുടെ ഗവണ്മെൻ്റ്  പ്രവർത്തിക്കുന്നു എന്നതാണ് നല്ല കാര്യം.

സുഹൃത്തുക്കളേ,

ധാരാളം യുവാക്കൾ സൈന്യത്തിൽ ചേരുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് ഹരിയാന. പതിറ്റാണ്ടുകളായി വൺ റാങ്ക് വൺ പെൻഷന്റെ കാര്യത്തിൽ കോൺഗ്രസ് വഞ്ചിച്ചുവരികയാണ്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പിലാക്കിയത് നമ്മുടെ ഗവണ്മെൻ്റാണ്. ഇതുവരെ, വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രകാരം ഹരിയാനയിലെ മുൻ സൈനികർക്ക് 13,500 കോടി രൂപ നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ കള്ളം പറഞ്ഞുകൊണ്ട്, കോൺഗ്രസ് ഗവണ്മെൻ്റ് രാജ്യത്തെ മുഴുവൻ സൈനികർക്കും 500 കോടി രൂപ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് നിങ്ങൾ ഓർക്കണം. ഇപ്പോൾ നിങ്ങൾ ചിന്തിക്കുക, മുഴുവൻ ഹരിയാനയിലും 13,500 കോടി, അപ്പോൾ 500 കോടി എവിടെ നിൽക്കുന്നു, ഇത് എന്തൊരു കണ്ണുതുറപ്പിക്കുന്ന കാര്യമായിരുന്നു. കോൺഗ്രസ് ആരുമായും ബന്ധപ്പെട്ടിട്ടില്ല, അത് അധികാരവുമായി മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ദളിതരുമായോ, പിന്നാക്കക്കാരുമായോ, എന്റെ രാജ്യത്തെ അമ്മമാരുമായോ, സഹോദരിമാരുമായോ, എന്റെ സൈനികരുമായോ ബന്ധപ്പെട്ടിട്ടില്ല.

സുഹൃത്തുക്കളേ,

വികസിത ഇന്ത്യയെക്കുറിച്ചുള്ള ദൃഢനിശ്ചയത്തെ ഹരിയാന ശക്തിപ്പെടുത്തുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അത് കായിക 
രംഗമായാലും കൃഷിയായാലും, ഹരിയാനയുടെ മണ്ണിന്റെ സൗരഭ്യം ലോകമെമ്പാടും സുഗന്ധം പരത്തിക്കൊണ്ടിരിക്കും. ഹരിയാനയിലെ എന്റെ പുത്രന്മാരിലും പുത്രിമാരിലും എനിക്ക് വലിയ വിശ്വാസമുണ്ട്. ഈ പുതിയ വിമാനം, ഈ പുതിയ വിമാനത്താവളം ഹരിയാനയെ സാക്ഷാത്കരിക്കുന്നതിനും ഹരിയാനയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനമായി മാറും, അനുഗ്രഹങ്ങൾ നൽകാൻ നിങ്ങൾ ഇത്രയധികം ആളുകളിൽ എത്തിയത് എന്റെ ഭാഗ്യമാണ്. നിങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഞാൻ എന്റെ ശിരസ്സ് നമിക്കുന്നു. നിങ്ങൾക്ക് അനവധി വിജയങ്ങൾ നേരുന്നു, നിങ്ങളെ അഭിനന്ദിക്കുന്നു! എന്നോടൊപ്പം മന്ത്രിക്കുക,

ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

വളരെ നന്ദി!

ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

NK

 


(Release ID: 2122413) Visitor Counter : 17