പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമൈക്ക പ്രധാനമന്ത്രിയുമായി ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

പോസ്റ്റഡ് ഓണ്‍: 01 OCT 2024 6:35PM by PIB Thiruvananthpuram

വിശിഷ്ട പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ,
മാധ്യമ സഹപ്രവര്‍ത്തകരെ,
നമസ്‌കാരം!

പ്രധാനമന്ത്രി ഹോള്‍നെസിനേയും അദ്ദേഹത്തിന്റെ സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പ്രധാനമന്ത്രി ഹോള്‍നസിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. അതുകൊണ്ടാണ് ഈ സന്ദര്‍ശനത്തിന് ഞങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്.പ്രധാനമന്ത്രി ഹോള്‍നെസ് വളരെക്കാലമായി ഇന്ത്യയുടെ സുഹൃത്താണ്. പലതവണ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ചിന്തകളില്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദര്‍ശനം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്നും കരീബിയന്‍ മേഖലയുമായുള്ള നമ്മുടെ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യയും ജമൈക്കയും തമ്മിലുള്ള ബന്ധം നമ്മുടെ പൊതു ചരിത്രത്തിലും പൊതു ജനാധിപത്യ മൂല്യങ്ങളിലും ആളുകള്‍ തമ്മിലുള്ള ആഴമേറിയ ബന്ധത്തിലും വേരൂന്നിയതാണ്. സംസ്‌കാരം, ക്രിക്കറ്റ്, കോമണ്‍വെല്‍ത്ത്, കാരികോം എന്നീ നാല് സികള്‍ ആണ് നമ്മുടെ പങ്കാളിത്തത്തിന്റെ സവിശേഷത. ഇന്നത്തെ യോഗത്തില്‍, എല്ലാ മേഖലകളിലും നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് നാം ചര്‍ച്ച ചെയ്യുകയും നിരവധി പുതിയ സംരംഭങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇന്ത്യയും ജമൈക്കയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വളരുകയാണ്. ജമൈക്കയുടെ വികസന യാത്രയില്‍ ഇന്ത്യ എപ്പോഴും വിശ്വസനീയവും പ്രതിബദ്ധതയുള്ളതുമായ വികസന പങ്കാളിയാണ്. ഈ ദിശയിലുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ജമൈക്കയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ഐടിഇസി, ഐസിസിആര്‍ സ്‌കോളര്‍ഷിപ്പുകള്‍ വഴി ജമൈക്കയിലെ ജനങ്ങളുടെ നൈപുണ്യ വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഞങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം, ചെറുകിട വ്യവസായങ്ങള്‍, ജൈവ ഇന്ധനം, നവീകരണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ ഞങ്ങളുടെ അനുഭവം ജമൈക്കയുമായി പങ്കിടാന്‍ ഞങ്ങള്‍ തയ്യാറാണ്. പ്രതിരോധ മേഖലയില്‍ ജമൈക്കന്‍ സൈന്യത്തിന്റെ പരിശീലനത്തിലും ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും നാം മുന്നോട്ട് പോകും. സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, തീവ്രവാദം എന്നിവയാണ് നമ്മുടെ പൊതുവായ വെല്ലുവിളികള്‍. ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നു നാം പരസ്പരം സമ്മതിക്കുന്നു. ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ വിജയകരമായ അനുഭവം ജമൈക്കയുമായും പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഇന്നത്തെ യോഗത്തില്‍ ഞങ്ങള്‍ നിരവധി ആഗോള വിഷയങ്ങളും പ്രാദേശിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. എല്ലാ പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്ന് ഞങ്ങള്‍ കരുതുന്നു. ആഗോള സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ശ്രമം തുടരും. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ എല്ലാ ആഗോള സ്ഥാപനങ്ങളെയും പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യയും ജമൈക്കയും കരുതുന്നു. ഈ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ തുടരും.

സുഹൃത്തുക്കളെ,
ഇന്ത്യയും ജമൈക്കയും വിശാലമായ സമുദ്രങ്ങളാല്‍ വേര്‍പെട്ട നിലയിലായിരിക്കാം. എന്നാല്‍ നമ്മുടെ മനസ്സും നമ്മുടെ സംസ്‌കാരങ്ങളും നമ്മുടെ ചരിത്രങ്ങളും ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഏകദേശം 180 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ജമൈക്കയിലേക്ക് കുടിയേറിയ ആളുകള്‍ നമ്മുടെ ജനതകള്‍ തമ്മിലുള്ള ബന്ധത്തിനു ശക്തമായ അടിത്തറയിട്ടു. ഇന്ന്, ജമൈക്കയെ വീട് എന്ന് വിളിക്കുന്ന ഇന്ത്യന്‍ വംശജരായ ഏകദേശം 70,000 ആളുകള്‍ നമ്മുടെ പൊതു പൈതൃകത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. അവര്‍ക്കു കരുതല്‍ നല്‍കിയതിന് പ്രധാനമന്ത്രി ഹോള്‍നസിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. ഇന്ന്, ജമൈക്കയെ വീട് എന്ന് വിളിക്കുന്ന ഇന്ത്യന്‍ വംശജരായ ഏകദേശം 70,000 ആളുകള്‍ നമ്മുടെ പൊതു പൈതൃകത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. അവരുടെ കരുതലിനും ഒപ്പം സമൂഹത്തെ പിന്തുണച്ചതിനും പ്രധാനമന്ത്രി ഹോള്‍നസിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള യോഗ, ബോളിവുഡ്, നാടോടി സംഗീതം എന്നിവ ജമൈക്കയില്‍ സ്വീകരിക്കപ്പെട്ടതുപോലെ, ജമൈക്കയില്‍ നിന്നുള്ള 'റെഗ്ഗെ', 'ഡാന്‍സ്ഹാള്‍' എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇന്ന് നടക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടി നമ്മുടെ പരസ്പര അടുപ്പത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഡല്‍ഹിയിലെ ജമൈക്ക ഹൈക്കമ്മീഷനു മുന്നിലുള്ള റോഡിന് 'ജമൈക്ക മാര്‍ഗ്' എന്ന് പേരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ റോഡ് വരും തലമുറകളിലേക്കുള്ള നമ്മുടെ ശാശ്വതമായ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായിരിക്കും.

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍, നമ്മുടെ ബന്ധങ്ങളില്‍ സ്പോര്‍ട്സ് വളരെ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു കണ്ണിയാണ്. അത് 'കോര്‍ട്ട്നി വാല്‍ഷിന്റെ' ഇതിഹാസ ഫാസ്റ്റ് ബൗളിംഗായാലും 'ക്രിസ് ഗെയ്ലിന്റെ' തീപ്പൊരി ബാറ്റിംഗായാലും, ഇന്ത്യയിലെ ജനങ്ങള്‍ക്ക് ജമൈക്കന്‍ ക്രിക്കറ്റ് കളിക്കാരോട് പ്രത്യേക വാത്സല്യമുണ്ട്. സ്പോര്‍ട്സില്‍ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്നത്തെ ചര്‍ച്ചകളില്‍ നിന്നുള്ള ഫലങ്ങള്‍ 'ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍' വേഗത്തില്‍ ഞങ്ങളുടെ ബന്ധത്തെ മുന്നോട്ട് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് തുടര്‍ച്ചയായി പുതിയ ഉയരങ്ങളില്‍ എത്താന്‍ ഞങ്ങളെ അനുവദിക്കുന്നു.

ശ്രേഷ്ഠരെ,

ഒരിക്കല്‍ കൂടി, താങ്കള്‍ക്കും താങ്കളുടെ സംഘത്തിനും ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം.

വളരെ നന്ദി!
 

*****


( റിലീസ് ഐ.ഡി: 2061489) സന്ദര്‍ശക കൗണ്ടര്‍ : 60