പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബീഹാറിലെ ബേട്ടിയയില്‍ നടന്ന വികസിത് ഭാരത്-വികസിത് ബിഹാര്‍ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ  പ്രസംഗം്

Posted On: 06 MAR 2024 6:15PM by PIB Thiruvananthpuram


സീതാ മാതാവിന്റെയും ലവ-കുശന്‍മാരുടെയും ജന്മസ്ഥലമായ മഹര്‍ഷി വാല്‍മീകിയുടെ നാട്ടില്‍നിന്നുള്ള എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു! ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ നിത്യാനന്ദ് റായ് ജി, ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാര്‍ സിന്‍ഹ ജി, സാമ്രാട്ട് ചൗധരി ജി, സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കളായ വിജയ് കുമാര്‍ ചൗധരി ജി, സന്തോഷ് കുമാര്‍ സുമന്‍ ജി, എംപിമാരായ സഞ്ജയ് ജയ്സ്വാള്‍ ജി, രാധാ മോഹന്‍ ജി, സുനില്‍ കുമാര്‍ ജി, രമാ ദേവി ജി, സതീഷ് ചന്ദ്ര ദുബെ ജി, മറ്റെല്ലാ ബഹുമാന്യരായ പ്രമുഖരെ, ബിഹാറിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!

പുതിയ അവബോധം പകരുക വഴി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പുതുജീവന്‍ നല്‍കി. നാടാണിത്. മോഹന്‍ദാസ് ജിയെ മഹാത്മാഗാന്ധിയാക്കി മാറ്റിയത് ഈ മണ്ണാണ്. 'വികസിത് ബിഹാര്‍ സേ വികസിത് ഭാരത്' (വികസിത ബിഹാറില്‍നിന്നു വികസിത ഇന്ത്യയിലേക്ക്) എന്ന ദൃഢനിശ്ചയത്തിന്, ബേട്ടിയയേക്കാള്‍ മികച്ച സ്ഥലം ഉണ്ടാകുമോ, ചമ്പാരനേക്കാള്‍ മികച്ച സ്ഥലം ഉണ്ടാകുമോ? ഇന്ന്, എന്‍ഡിഎയിലെ ഞങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരെയും അനുഗ്രഹിക്കാനാണ് നിങ്ങള്‍ ഇത്രയധികം പേര്‍ ഇവിടെയെത്തിയത്. ഇന്ന്, ബീഹാറിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ 'വികസിത് ഭാരത്' എന്ന ദൃഢനിശ്ചയത്തോടെയുള്ള ഈ പരിപാടിയില്‍ ചേര്‍ന്നു. ബിഹാറിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ ബംഗാളിലായിരുന്നു. ഇന്നത്തെ ബംഗാളിലെ ആവേശം തികച്ചും വ്യത്യസ്തമാണ്. 12 കിലോമീറ്റര്‍ റോഡ് ഷോ നടന്നു. സമയം ലാഭിക്കാന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു, പക്ഷേ എന്നിട്ടും വൈകി. നിങ്ങള്‍ക്കു നേരിട്ട അസൗകര്യത്തിനു നിങ്ങളോടെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു.

സുഹൃത്തുക്കളെ,
നൂറ്റാണ്ടുകളായി രാഷ്ട്രത്തെ നയിക്കുകയും മാ ഭാരതിക്ക് നിരവധി പ്രതിഭകളെ നല്‍കുകയും ചെയ്ത നാടാണ് ബീഹാര്‍. ബീഹാര്‍ അഭിവൃദ്ധിപ്പെട്ടപ്പോഴെല്ലാം ഭാരതം അഭിവൃദ്ധി പ്രാപിച്ചു എന്നത് ഒരു വസ്തുതയാണ്. അതിനാല്‍, ബീഹാറിനെ സംബന്ധിച്ചിടത്തോളം 'വികസിത് ഭാരത്' വികസിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ തിരിച്ചുവരവിനുശേഷം ബീഹാറിലെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ത്വരിതപ്പെടുത്തല്‍ ഉണ്ടായി എന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ബിഹാറിന് ഏകദേശം 13,000 കോടി രൂപയുടെ പദ്ധതികള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. റെയിലുകള്‍, റോഡുകള്‍, എത്തനോള്‍ പ്ലാന്റുകള്‍, നഗര വാതക വിതരണം, എല്‍പിജി ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും മറ്റ് നിരവധി സുപ്രധാന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വേഗത നിലനിര്‍ത്തുകയും ഒരു 'വികസിത് ഭാരത'ത്തിനുവേണ്ടി ഈ വേഗതയില്‍ തുടരുകയും വേണം. ഈ പദ്ധതികള്‍ക്ക് നിങ്ങളെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളെ,
യുവാക്കളുടെ പലായനത്തോടെ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളില്‍ ബിഹാര്‍ ഒരു പ്രധാന വെല്ലുവിളി നേരിട്ടു. ബീഹാറില്‍ ജംഗിള്‍ രാജ് ഉയര്‍ന്നുവന്നപ്പോള്‍, ഈ പലായനം കൂടുതല്‍ വേഗത്തിലായി. ബീഹാറിലെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി അപകടത്തിലാക്കിക്കൊണ്ട് ജംഗിള്‍ രാജ് കൊണ്ടുവന്നവര്‍ സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ആശങ്കാകുലരായിരുന്നു. ബീഹാറില്‍ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കള്‍ ഉപജീവനമാര്‍ഗം തേടി മറ്റ് സംസ്ഥാനങ്ങളിലെ മറ്റ് നഗരങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു, അതേസമയം ഒരു കുടുംബം മാത്രം ഇവിടെ തഴച്ചുവളര്‍ന്നു. വെറും ജോലിക്ക് പകരമായി ഭൂമി തട്ടിയെടുക്കപ്പെട്ടു. സാധാരണക്കാരനെ ഇങ്ങനെ കൊള്ളയടിച്ചവരോട് ആര്‍ക്കെങ്കിലും പൊറുക്കാനാകുമോ? അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുമോ? അങ്ങനെയുള്ളവരോട് ക്ഷമിക്കാന്‍ കഴിയുമോ? ജംഗിള്‍ രാജ് ബീഹാറിലേക്ക് കൊണ്ടുവരാന്‍ ഉത്തരവാദികളായ കുടുംബമാണ് ബീഹാറിലെ യുവത്വത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റവാളി. ബീഹാറിലെ ദശലക്ഷക്കണക്കിന് യുവാക്കളുടെ വിധിയാണ് ജംഗിള്‍ രാജിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കുടുംബം തട്ടിയെടുത്തത്. ഈ ജംഗിള്‍ രാജില്‍ നിന്ന് ബീഹാറിനെ കരകയറ്റി ഇത്രയും ദൂരം എത്തിച്ചത് എന്‍ഡിഎ ഗവണ്‍മെന്റാണ്.

സുഹൃത്തുക്കളെ,
ബീഹാറിലെ യുവാക്കള്‍ക്ക് ബീഹാറില്‍ തന്നെ തൊഴില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്. ഇന്ന് തറക്കല്ലിട്ട ആയിരക്കണക്കിന് കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും പിന്നിലെ ആശയം ഇതാണ്. എല്ലാത്തിനുമുപരി, ഈ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആരാണ്? സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നതും തൊഴില്‍ അന്വേഷിക്കുന്നതുമായ യുവാക്കളാണ് ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഗംഗയ്ക്ക് കുറുകെയുള്ള 6 വരി കേബിള്‍ സ്റ്റേ പാലത്തിന് ഇന്ന് തറക്കല്ലിട്ടു. ബീഹാറില്‍ 22,000 കോടിയിലധികം വിലമതിക്കുന്ന ഒരു ഡസനിലധികം പാലങ്ങളുടെ പണി പുരോഗമിക്കുന്നു, അതില്‍ അഞ്ചെണ്ണം ഗംഗയ്ക്ക് മുകളിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാലങ്ങളും വിശാലമായ റോഡുകളും വികസനത്തിനും വ്യവസായ സ്ഥാപനങ്ങള്‍ക്കും വഴിയൊരുക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ഈ ട്രെയിനുകള്‍ വൈദ്യുതിയില്‍ ഓടുന്നത്, അല്ലെങ്കില്‍ വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകള്‍? അത്തരം സൗകര്യങ്ങള്‍ ഏതു യുവാക്കളുടെ മാതാപിതാക്കള്‍ സ്വപ്നം കണ്ടിരുന്നുവോ അത്തരം യുവാക്കള്‍ക്ക് കൂടിയാണിത്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് ഏറെ തൊഴിലവലരം നല്‍കുന്ന ഒരു പ്രധാന പ്രവര്‍ത്തനവുമാണ്. ഇത് തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സേവനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീര്‍മാര്‍ക്കും മറ്റ് പല മേഖലകള്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കുന്നു. അതായത്, ഗവണ്‍മെന്റ് നിക്ഷേപിക്കുന്ന ആയിരക്കണക്കിന് കോടി രൂപ ആത്യന്തികമായി ബിഹാറിലെ സാധാരണ കുടുംബങ്ങളിലേക്കാണ് എത്തുന്നത്. ഇത് മണല്‍, കല്ല്, ഇഷ്ടിക, സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും ഫാക്ടറികള്‍ക്കും ചെറുകിട കടകള്‍ക്കും ഒരുപോലെ പ്രയോജനം നല്‍കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഓടിക്കൊണ്ടിരിക്കുന്ന പുതിയ തീവണ്ടികളോ നിര്‍മിക്കപ്പെടുന്ന ട്രാക്കുകളോ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. ഇതിനര്‍ത്ഥം ഭാരതത്തിലെ ജനങ്ങള്‍ക്കുപോലും ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിക്കുന്നു എന്നാണ്. റെയില്‍വേ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന ആധുനിക ഫാക്ടറികളും ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. പിന്നെ ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ? ബേട്ടിയ, ചമ്പാരന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായ ഇത്തരം ഡിജിറ്റല്‍ സംവിധാനം ഇല്ലാത്ത വികസിത രാജ്യങ്ങള്‍ ഇന്ന് ഏറെയുണ്ട്. വിദേശ നേതാക്കള്‍ എന്നെ കാണുമ്പോള്‍ അവര്‍ എന്നോട് ചോദിക്കും, 'മോദി ജീ, നിങ്ങള്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇതെല്ലാം പൂര്‍ത്തിയാക്കിയത്?' എന്ന്. ഇത് ചെയ്തത് മോദിയല്ല, ഭാരതത്തിലെ യുവാക്കളാണെന്ന് ഞാന്‍ അവരോട് പറയുന്നു. ഓരോ ഘട്ടത്തിലും ഭാരതത്തിലെ ഓരോ യുവാവിനുമൊപ്പം നില്‍ക്കുമെന്ന ഉറപ്പ് മാത്രമാണ് മോദി നല്‍കിയത് എന്നു ഞാന്‍ അവരോടു പറയും. ഇന്ന്, ഞാന്‍ ബീഹാറിലെ യുവാക്കള്‍ക്ക് 'വികസിത് ഭാരത്' എന്ന ഈ ഉറപ്പ് നല്‍കുന്നു. മോദി ഒരു ഗ്യാരന്റി നല്‍കുമ്പോള്‍, അതിനര്‍ത്ഥം ഗ്യാരണ്ടി പൂര്‍ത്തീകരിച്ചുവെന്നാണ്.

സുഹൃത്തുക്കളെ,
ഒരു വശത്ത്, ഒരു പുതിയ ഭാരതം നിര്‍മിക്കപ്പെടുന്നു, മറുവശത്ത്, ആര്‍ജെഡിയും കോണ്‍ഗ്രസും അവരുടെ ഇന്‍ഡി സഖ്യവും ഇപ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്നു. എല്ലാ വീടുകളും സൗരോര്‍ജഭവനങ്ങള്‍ ആക്കണമെന്ന് എന്‍ഡിഎ ഗവണ്‍മെന്റ് പറയുന്നു. എല്ലാ വീടുകളുടെയും മേല്‍ക്കൂരയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ അത്തരം വീടുകളില്‍ സൗജന്യമായി വൈദ്യുതി ലഭിക്കും. എന്നാല്‍ ഇന്‍ഡി സഖ്യം ഇപ്പോഴും വിളക്കിന്റെ വെളിച്ചത്തെയാണ് ആശ്രയിക്കുന്നത്. ബീഹാറില്‍ വിളക്കിന്റെ ഭരണം നിലനിന്നിരുന്നിടത്തോളം കാലം ഒരു കുടുംബത്തിന്റെ മാത്രം ദാരിദ്ര്യത്തിന് അറുതി വരുത്തി, ഒരു കുടുംബം മാത്രം അഭിവൃദ്ധി പ്രാപിച്ചു.

സുഹൃത്തുക്കളെ,
ഇന്ന് മോദി സത്യം പറയുമ്പോള്‍ അവര്‍ അദ്ദേഹത്തെ ചീത്തവിളിക്കുന്നു. അഴിമതിക്കാരുടെ കൂട്ടായ്മയായ ഇന്‍ഡി  സഖ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം മോദിക്ക് കുടുംബമില്ല എന്നതാണ്. ഇന്‍ഡി സഖ്യത്തിലെ രാജവംശ നേതാക്കള്‍ക്ക് കൊള്ളയടിക്കാനുള്ള ലൈസന്‍സ് നല്‍കണമെന്ന് അവര്‍ പറയുന്നു. കൊള്ളയടിക്കാന്‍ അവര്‍ക്ക് ലൈസന്‍സ് നല്‍കണോ? വേണോ? ഇന്ന്, ഭാരതരത്ന കര്‍പ്പൂരി ഠാക്കൂര്‍ ജീവിച്ചിരുന്നെങ്കില്‍, അവര്‍ മോദിയോട് ചോദിക്കുന്ന അതേ ചോദ്യം അദ്ദേഹത്തോടും ചോദിക്കുമായിരുന്നു. രാജവംശത്തെയും അഴിമതിയെയും പിന്തുണയ്ക്കുന്നവര്‍ ബഹുമാന്യരായ ബാപ്പു, ജെ.പി, ലോഹ്യ, ബാബാ സാഹിബ് അംബേദ്കര്‍ എന്നിവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമായിരുന്നു. ഈ നേതാക്കള്‍ സ്വന്തം കുടുംബത്തെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കുംവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു.

സുഹൃത്തുക്കളെ,
വളരെ ചെറുപ്പത്തില്‍ത്തന്നെ വീടുവിട്ടിറങ്ങിയ ഒരാള്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. ബിഹാറില്‍ നിന്നുള്ള ഏതൊരു വ്യക്തിക്കും ഏത് സംസ്ഥാനത്തും താമസിക്കാം, എന്നാല്‍ അവര്‍ എപ്പോഴും ഛാട് പൂജയ്ക്കും ദീപാവലിക്കും നാട്ടിലേക്ക് മടങ്ങുന്നു. പക്ഷേ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയ മോദി... ഞാന്‍ ഏത് വീട്ടിലേക്കാണ് മടങ്ങുക...? എന്നെ സംബന്ധിച്ചിടത്തോളം ഭാരതം മുഴുവന്‍ എന്റെ വീടാണ്, ഓരോ ഇന്ത്യക്കാരനും എന്റെ കുടുംബമാണ്. അതുകൊണ്ടാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും ഓരോ പാവപ്പെട്ടവനും ഓരോ ചെറുപ്പക്കാരനും പറയുന്നത്- 'ഞാന്‍ മോദിയുടെ കുടുംബമാണ്! ഞാന്‍ മോദിയുടെ കുടുംബമാണ്! ഞങ്ങള്‍ മോദിയുടെ കുടുംബമാണ്!' എന്ന്.

സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ എല്ലാ ആശങ്കകളും ലഘൂകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ആരോഗ്യ പരിരക്ഷയും മോദി നല്‍കുന്നത്. സ്ത്രീകളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകളുടെ പേരില്‍ നല്ല വീടുകള്‍, കക്കൂസ്, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍, പൈപ്പ് ജലവിതരണം എന്നിവയെല്ലാം മോദി ഏര്‍പ്പെടുത്തുന്നത്. എന്റെ രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച ഭാവിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മോദി യുവത്വത്തിന്റെ ഭാവിക്കായി മെഡിക്കല്‍ കോളേജുകള്‍, എയിംസുകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ റെക്കോര്‍ഡ് എണ്ണം പണിയുന്നത്. നമ്മുടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും അവരെ ശാക്തീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് മോദി നമ്മുടെ കര്‍ഷകരെ ഊര്‍ജ-വളം ദാതാക്കളാക്കി മാറ്റുന്നത്. ഇന്ന് ബീഹാര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം എത്തനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടുകയാണ്. കരിമ്പ്, നെല്ല് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുക മാത്രമല്ല, അവരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാണ് ശ്രമം. എന്‍ഡിഎ ഗവണ്‍മെന്റ് അടുത്തിടെ കരിമ്പിന്റെ വില 20 രൂപയായി ഉയര്‍ത്തി. ക്വിന്റലിന് 340 രൂപയാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍ഡിഎ ഗവണ്‍മെന്റ് ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി ആരംഭിച്ചത്. ഇതിന് കീഴില്‍ ബിഹാറില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ആയിരക്കണക്കിന് വെയര്‍ഹൗസുകള്‍ നിര്‍മിക്കും. ബീഹാറിലെ ചെറുകിട കര്‍ഷക കുടുംബങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിന്, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ആയിരക്കണക്കിന് കോടി രൂപയുടെ സഹായവും നല്‍കിയിട്ടുണ്ട്. ഇവിടെ ബേട്ടിയയില്‍ മാത്രം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 800 കോടി രൂപയോളം ലഭിച്ചു. ഈ 'രാജവംശങ്ങള്‍' നിങ്ങളോട് ചെയ്തതിന്റെ ഒരു ഉദാഹരണവും ഞാന്‍ പറയാം. ബറൗനിയിലെ വളം ഫാക്ടറി ദീര്‍ഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ 'രാജവംശങ്ങള്‍' അതൊന്നും കാര്യമാക്കിയില്ല. ഇത് പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മോദി ഉറപ്പ് നല്‍കിയിരുന്നു. ഇന്ന് ഈ വളം ഫാക്ടറി വീണ്ടും പ്രവര്‍ത്തിക്കുകയും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മോദിയുടെ ഗ്യാരണ്ടി എന്നാല്‍ ഗാരന്റിയുടെ പൂര്‍ത്തീകരണം തന്നെയാണെന്നു ജനങ്ങള്‍ പറയുന്നത്.

സുഹൃത്തുക്കളെ,
തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ക്ക് പോകാന്‍ ഒരിടവുമില്ലെന്ന് ഇന്‍ഡി സഖ്യവുമായി ബന്ധപ്പെട്ടവര്‍ക്ക് അറിയാം. തങ്ങളുടെ ആസന്നമായ പരാജയം മനസ്സിലാക്കിയതോടെ ശ്രീരാമന്‍ പോലും ഇന്‍ഡി സഖ്യത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു. ബേട്ടിയയില്‍ സീതാ മാതാവിന്റെയും ലവ-കുശന്‍മാരുടെയും സാന്നിധ്യം ഒരാള്‍ക്ക് അനുഭവപ്പെടുന്നു. ശ്രീരാമനും രാമക്ഷേത്രത്തിനും എതിരെ ഇന്‍ഡി സഖ്യകക്ഷികള്‍ സംസാരിക്കുന്നത് ബീഹാറിലെ ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്. കൂടാതെ ശ്രീരാമനെ അവഹേളിക്കുന്നവരെ പിന്തുണയ്ക്കുന്ന ആളുകളെയും ബിഹാറിലെ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. രാം ലല്ലയെ പതിറ്റാണ്ടുകളായി കൂടാരങ്ങളില്‍ പാര്‍പ്പിച്ച 'രാജവംശങ്ങ'ളാണിവര്‍. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ തീവ്രശ്രമം നടത്തിയ 'രാജവംശങ്ങളാ'ണിവര്‍. ഇന്ന്, ഭാരതം അതിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നതിനാല്‍, ഈ ആളുകള്‍ക്ക് അതില്‍ പോലും പ്രശ്നങ്ങളുണ്ട്.

സുഹൃത്തുക്കളെ,
തരു സമുദായത്തിന്റെ ഈ പ്രദേശം പ്രകൃതിയെ സ്‌നേഹിക്കുന്നു. തരു സമൂഹത്തിന്റെ പ്രകൃതിയോടൊപ്പം പുരോഗതിയാര്‍ജിക്കുന്ന ജീവിതശൈലി നമുക്കെല്ലാവര്‍ക്കും ഒരു പാഠമാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് ഭാരതം ഇന്ന് മുന്നേറുന്നതെങ്കില്‍ അതിന് പിന്നിലെ പ്രചോദനം തരുവിനെപ്പോലുള്ള സമൂഹങ്ങളാണ്. അതുകൊണ്ടാണ് 'വികസിത് ഭാരത്' വികസിപ്പിക്കുന്നതിന് നമുക്ക് എല്ലാവരുടെയും പരിശ്രമവും പ്രചോദനവും പഠനവും ആവശ്യമാണെന്നു ഞാന്‍ പറയുന്നത്. എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍ എന്‍ഡിഎ ഗവണ്‍മെന്റിന് 400 (സീറ്റ്) കടക്കേണ്ടത് അത്യാവശ്യമാണ്. ആണോ ഇല്ലയോ? എത്ര? 400... എത്ര? 400... രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാന്‍ - 400-നപ്പുറം (സീറ്റ്) എന്‍.ഡി.എയ്ക്ക്! ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ - 400-നപ്പുറം (സീറ്റ്) എന്‍.ഡി.എയ്ക്ക്! യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ - 400ലേറെ (സീറ്റുകള്‍) എന്‍.ഡി.എയ്ക്ക്!  പാവപ്പെട്ടവര്‍ക്ക് നല്ല വീടുകള്‍ നല്‍കാന്‍ - എന്‍.ഡി.എയ്ക്ക് 400നപ്പുറം (സീറ്റ്)! ഒരു കോടി വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് - 400-നപ്പുറം (സീറ്റുകള്‍) എന്‍.ഡി.എയ്ക്ക്!  മൂന്ന് കോടി 'ലക്ഷപതി ദീദികള്‍' സൃഷ്ടിക്കപ്പെടാന്‍ -- 400 (സീറ്റുകള്‍) കടന്ന്  എന്‍ഡിഎ! രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേ ഭാരത് ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ - 400-നപ്പുറം (സീറ്റുകള്‍) എന്‍.ഡി.എയ്ക്ക്!  'വികസിത് ഭാരത്-വികസിത് ബിഹാര്‍' ഉറപ്പാക്കാന്‍- എന്‍ഡിഎയ്ക്ക്... 400ലേറെ (സീറ്റുകള്‍)!


ഒരിക്കല്‍ കൂടി, എല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. എന്നോടൊപ്പം പറയൂ -

ഭാരത് മാതാ കി-ജയ്!

നിങ്ങളുടെ രണ്ടു കൈകളും ഉയര്‍ത്തി പൂര്‍ണമായ കരുത്തോടെ പറയൂ-

ഭാരത് മാതാ കി-ജയ്!

ഭാരത് മാതാ കി-ജയ്!

ഭാരത് മാതാ കി-ജയ്!

വളരെ നന്ദി!

--NS--



(Release ID: 2014802) Visitor Counter : 42