പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷയിലെ ചാന്ദിഖോളിൽ പ്രധാനമന്ത്രി 19,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു


പാരാദീപ് റിഫൈനറിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് മോണോ എഥിലീൻ ഗ്ലൈക്കോൾ പദ്ധതി ഉദ്ഘാടനം ചെയ്തു

പാരദീപിൽ 0.6 എം എം ടി പി എ എൽ പി ജി ഇറക്കുമതി സൗകര്യവും പാരദീപിൽ നിന്ന് ഹാൽദിയയിലേക്കുള്ള 344 കിലോമീറ്റർ നീളമുള്ള ഉൽപ്പന്ന പൈപ്പ് ലൈനും ഉദ്ഘാടനം ചെയ്തു

ഐ ആർ ഇഎൽ(ഐ) ലിമിറ്റഡിന്റെ ഒഡീഷ സാൻഡ്‌സ് കോംപ്ലക്‌സിൽ 5 എം എൽ ഡി ശേഷിയുള്ള കടൽജല ഡീസലൈനേഷൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ഒന്നിലധികം റെയിൽ പദ്ധതികൾക്ക് രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യുന്നു

ഒന്നിലധികം റോഡ് പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

'ഇന്നത്തെ പദ്ധതികൾ രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംസ്‌കാരത്തെ കാണിക്കുന്നു'

'വികസിത ഇന്ത്യയുടെ പ്രതിജ്ഞയെടുത്തും വർത്തമാനകാല ആവശ്യങ്ങളിൽ ശ്രദ്ധിച്ചും ഭാവിക്കായി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് ഇന്ന് രാജ്യത്തുണ്ട്'

പ്രാദേശിക വിഭവങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഒഡീഷയിലെ ആധുനിക കണക്റ്റിവിറ്റിയിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

Posted On: 05 MAR 2024 4:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ചാന്ദിഖോളിൽ 19,600 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എണ്ണ, വാതകം, റെയിൽവേ, റോഡ്, ഗതാഗതം & ഹൈവേകൾ, ആണവോർജം എന്നിവയുൾപ്പെടെയുള്ള മേഖലകളുമായി പദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നു.

ജഗന്നാഥന്റെയും മാ ബിർജയുടെയും അനുഗ്രഹത്താൽ ഇന്ന് ജാജ്പൂരിലും ഒഡീഷയിലും വികസനത്തിന്റെ ഒരു പുതിയ അരുവി ഒഴുകിത്തുടങ്ങിയെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ ബിജു പട്നായിക്കിന്റെ ജയന്തി ദിനത്തെ പരാമർശിച്ചുകൊണ്ട്, രാജ്യത്തിനും ഒഡീഷയ്ക്കും അദ്ദേഹം നൽകിയ അനുപമമായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

പെട്രോളിയം, പ്രകൃതിവാതകം, ആണവോർജം, റോഡ്വേകൾ, റെയിൽവേ, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിൽ ഏകദേശം 20,000 കോടി രൂപയുടെ വൻകിട വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇത് മേഖലയിലെ വ്യാവസായിക പ്രവർത്തനങ്ങൾക്ക് ഉയർച്ച നൽകുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികൾക്ക് ഒഡീഷയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

വികസിത് ഭാരത് എന്ന പ്രമേയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന ഗവൺമെന്റിന്റെ സമീപനമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. ഊർജ മേഖലയിൽ കിഴക്കൻ സംസ്ഥാനങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഊർജ ഗംഗ യോജനയ്ക്ക് കീഴിൽ ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ അഞ്ച് വലിയ സംസ്ഥാനങ്ങളിൽ പ്രകൃതി വാതക വിതരണത്തിനായി വലിയ പദ്ധതികൾ നടന്നുവരികയാണ്. ഒഡീഷയിലെ പാരദീപ് മുതൽ പശ്ചിമ ബംഗാളിലെ ഹാൽദിയ വരെയുള്ള 344 കിലോമീറ്റർ നീളമുള്ള ഉൽപ്പന്ന പൈപ്പ്ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പാരദീപ് റിഫൈനറിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് മോണോ എഥിലീൻ ഗ്ലൈക്കോൾ പദ്ധതിയും കിഴക്കൻ ഇന്ത്യയിലെ പോളിസ്റ്റർ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന 0.6 എംഎംടിപിഎ എൽപിജി ഇറക്കുമതി സൗകര്യവും പാരദീപിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇത് ഭദ്രകിലെയും പാരദീപിലെയും ടെക്സ്‌റ്റൈൽ പാർക്കിലേക്ക് അസംസ്‌കൃത വസ്തുക്കളും നൽകും.

ഇന്നത്തെ സാഹചര്യം രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഒരിക്കലും താൽപ്പര്യം കാണിക്കാത്ത മുൻ ഗവൺമെന്റിനെ, തറക്കല്ലിട്ട പദ്ധതികൾ കൃത്യസമയത്ത് ഉദ്ഘാടനം ചെയ്യുന്ന ഇപ്പോഴത്തെ ഗവൺമെന്റുമായി താരതമ്യം ചെയ്തു. 2014 ന് ശേഷം പൂർത്തീകരിച്ച വികസന പദ്ധതികളെ കുറിച്ച് പരാമർശിക്കവെ, 2002ൽ ചർച്ചാ വിഷയമായി മാറിയ പാരാദീപ് റിഫൈനറിയെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. എന്നാൽ 2014ൽ നിലവിലെ സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഒരു പ്രവൃത്തിയും നടന്നിട്ടില്ല. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഇന്നലെ പാരാദീപ് - ഹൈദരാബാദ് പൈപ്പ്ലൈൻ ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും മൂന്ന് ദിവസം മുമ്പ് പശ്ചിമ ബംഗാളിലെ അരംബാഗിലെ ബറൗണിയിലേക്കുള്ള 500 കിലോമീറ്റർ നീളമുള്ള അസംസ്‌കൃത എണ്ണ പൈപ്പ് ലൈനിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.  

ഒഡീഷയുടെ വികസനത്തിനായി കിഴക്കൻ ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളുടെ സമൃദ്ധി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി, പ്രതിദിനം 50 ലക്ഷം ലിറ്റർ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിക്കാൻ യോഗ്യമാക്കുന്ന ഗഞ്ചം ജില്ലയിലെ ഡീസലൈനേഷൻ പ്ലാന്റിനെക്കുറിച്ച് സംസാരിച്ചു.

ഒഡീഷയിലെ ആധുനിക കണക്റ്റിവിറ്റിയിൽ കേന്ദ്ര ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രാദേശിക വിഭവങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 3000 കിലോമീറ്റർ ദേശീയ പാതകൾ, റെയിൽവേ ബജറ്റ് 12 മടങ്ങ് വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റെയിൽ-ഹൈവേ-തുറമുഖ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ജാജ്പൂർ, ഭദ്രക്, ജഗത്സിംഗ്പൂർ, മയൂർഭഞ്ച്, ഖോർദ, ഗഞ്ചം, പുരി, കെന്ദുജാർ എന്നിവിടങ്ങളിൽ ദേശീയ പാതകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ അംഗുൽ സുകിന്ദ റെയിൽവേ ലൈൻ കലിംഗ നഗർ വ്യാവസായിക മേഖലയുടെ വികസനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

ബിജു പട്നായിക്ക് ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി, പൗരന്മാരെ ഇന്നത്തെ വികസന പദ്ധതികളുടെ പേരിൽ  അഭിനന്ദിച്ചു.

ഒഡീഷ ഗവർണർ ശ്രീ രഘുബർ ദാസ്, ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്‌നായിക്, കേന്ദ്ര മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് കൂടുതൽ സഹായകമാകുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് മോണോ എഥിലീൻ ഗ്ലൈക്കോൾ പദ്ധതി പാരദീപ് റിഫൈനറിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ പാരദീപ് മുതൽ പശ്ചിമ ബംഗാളിലെ ഹാൽദിയ വരെ നീളുന്ന 344 കിലോമീറ്റർ നീളമുള്ള ഉൽപ്പന്ന പൈപ്പ് ലൈനിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഇറക്കുമതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി പാരാദീപിൽ 0.6 MMTPA എൽപിജി ഇറക്കുമതി സൗകര്യം ഉദ്ഘാടനം ചെയ്തു.

മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായി, എൻഎച്ച്-49-ലെ ബിൻജാബഹൽ സെക്ഷനിൽ സിംഗാരയുടെ നാലുവരി പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. NH-49-ന്റെ ബിൻജാബഹാൽ മുതൽ തിലേബാനി വരെയുള്ള നാലുവരി പാത; NH-18-ന്റെ ബാലസോർ-ജാർപോഖാരിയ സെക്ഷന്റെ നാലുവരിപ്പാതയും NH-16-ന്റെ ടാങ്കി-ഭുവനേശ്വർ സെക്ഷന്റെ നാലുവരി പാതയും. ചാന്ദിഖോൾ - പാരദീപ് സെക്ഷന്റെ എട്ട് വരിപ്പാതയ്ക്ക് അദ്ദേഹം തറക്കല്ലിടും.

162 കിലോമീറ്റർ ബൻസപാനി - ദൈതാരി - ടോംക - ജഖാപുര റെയിൽ ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു,. ഇത് നിലവിലുള്ള ഗതാഗത സൗകര്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, കിയോഞ്ജർ ജില്ലയിൽ നിന്ന് അടുത്തുള്ള തുറമുഖങ്ങളിലേക്കും സ്റ്റീൽ പ്ലാന്റുകളിലേക്കും ഇരുമ്പിന്റെയും മാംഗനീസ് അയിരിന്റെയും കാര്യക്ഷമമായ ഗതാഗതം സുഗമമാക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. കലിംഗ നഗറിലെ കോൺകോർ കണ്ടെയ്നർ ഡിപ്പോയുടെ ഉദ്ഘാടനവും ആഭ്യന്തര, അന്തർദേശീയ വ്യാപാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർവഹിച്ചത്. നാർളയിലെ ഇലക്ട്രിക് ലോക്കോ പീരിയോഡിക്കൽ ഓവർഹോളിംഗ് വർക്ക്‌ഷോപ്പ്, കാന്തബഞ്ചിയിലെ വാഗൺ പീരിയോഡിക്കൽ ഓവർഹോളിംഗ് വർക്ക്‌ഷോപ്പ്, ബാഗുപാലിൽ മെയിന്റനൻസ് സൗകര്യങ്ങളുടെ നവീകരണവും വർദ്ധനയും എന്നിവയ്ക്ക് തറക്കല്ലിട്ടു. പുതിയ ട്രെയിൻ സർവീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് റെയിൽവേ പദ്ധതികളും ഉൾപ്പെടുന്നു.

ഐ ആർ ഇ എൽ(ഐ) ലിമിറ്റഡിന്റെ ഒഡീഷ സാൻഡ്‌സ് കോംപ്ലക്‌സിൽ 5 എംഎൽഡി ശേഷിയുള്ള കടൽജല ഡീസലൈനേഷൻ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഡീസാലിനേഷൻ സാങ്കേതികവിദ്യകളുടെ ഫീൽഡ് ആപ്ലിക്കേഷന്റെ ഭാഗമായാണ് ഈ പദ്ധതി നിർമ്മിച്ചിരിക്കുന്നത്.

SK

(Release ID: 2011686) Visitor Counter : 51